Slider

ഭൂമിദാനം

0

ഭൂമിദാനം
ഇടം കാലിനാലളന്നവൻ ഭൂമിയെ
വലം കാലിനാലമർത്തിയാകാശവും
പുറം കാലിനാലശിച്ചു നിൻ മാനസം
സ്നേഹമിനിമേലുണരാതിരിക്കുവാൻ.
കരുണ കാട്ടുന്ന സൂര്യനെ തിന്നവൻ
അസുരരാത്രികൾ വാരിപ്പുതയ്ക്കുവാൻ.
നറു നിലാവിറ്റു വീഴുന്ന യാമങ്ങൾ
നനഞ്ഞിറങ്ങിയാ,രാവിന്നറകളിൽ
ഇരുളിൻ കൂമ്പിൽ നിന്നുണരുന്നൊരാര -
വമിനി,വരുന്നൊരുത്രാടരാത്രികൾ
പുലരവെ,യാളിയുണരുന്ന വീചിയിൽ
പൂത്തിടും മാഞ്ഞ പ്രണയ സഹനങ്ങൾ.
നവം നവങ്ങളാമളവുകോൽ കൊണ്ടവ -
രളന്നെടുക്കുന്നു മഴതൻ മൗനങ്ങളെ
ഊഴിയാകാശപ്പെരുമ തൻ പട്ടത്തെ
'എല്ലാരുമൊന്നെന്ന' ഹൃദയമന്ത്രങ്ങളെ.
'
ഋതുവിന്നാധാരശിലകൾ മുറിയുന്നു
വർഷവസന്തങ്ങളാരോ,യളന്നു പോയി
പാതളനോവു വരേയ്ക്കും തിരഞ്ഞു നാം
വരളുമിക്കാലത്തിന്നധരം നനയ്ക്കുവാൻ.
അംബതൻ ഘനഗാത്രത്തെ ചൂഴ്ന്നെത്തി,
 പഴയ വാത്സല്യത്തേൻ നുകർന്നീടുവാൻ
നീ മറഞ്ഞ വഴിയേ മറഞ്ഞു ഭാഗ്യങ്ങളും
തിരികെയെത്തി നീ വാഴ്കയീ മൺമനം.
കനക ഗംഭീരമാ,യാശംസയൊഴുകിലും
കുമ്പിടൊല്ലാ, നിൻ ശിരസ്സേതു കാലിലും
സത്യനാഴിയും നേരിൻ തുടങ്ങൾ, പറകളും
ഹൃത്തുപൂക്കുന്ന വാക്കുമിന്നേകണം.
ഇനി വരുന്നൊരു കാലവർഷത്തിന്റെ
അലിവിൽ മാനസം പുളകിതമായിടും
തരള സൗരഭ്യം തൂകുന്ന തിരവോണ -
പ്പാട്ടിൽ നിറയും വസന്തങ്ങളുണ്ടിടാം-

By
DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo