നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഭിനയം


അഭിനയം
.................
" ഇന്നെന്താ ജോലിയ്ക്ക് പോകുന്നില്ലെ.. പുതിയ ഉടുപ്പൊക്കെയിട്ട് അണിഞ്ഞൊരുങ്ങിയാണല്ലോ. എന്തൊ പരിപാടിയുണ്ടല്ലോ."
" നീ വേഗം സ്ക്കൂളിൽ പോകാൻ നോക്കു പെണ്ണെ. എനിയ്ക്കിന്നൊരു ഇന്റർവ്യൂ ഉണ്ട്. പോകുന്ന വഴി അമ്പലത്തിൽ ഈ ചേട്ടനു വേണ്ടിയൊന്നു പ്രാർത്ഥിയ്ക്കണെ."
"ഓഹോ.. അത് ഇന്നാണോ. ബല്യ സിനിമാനടനാവാൻ പോകുവാ അല്ലെ. ചുമ്മാതല്ല കാലത്തെ മുതൽ കണ്ണാടിയുടെ മുൻപിൽ നിന്ന് കോപ്രായങ്ങൾ കാണിച്ചത്. അങ്ങു ചെന്നാലും മതി ഇപ്പോൾ അഭിനയിപ്പിയ്ക്കും."
"എടീ.. കളിയാക്കാതെ.. ഇതെനിയ്ക്കുറപ്പാണ്. എന്റെ മിമിക്രിയും നാടകവുമൊക്കെ കണ്ടിട്ടുള്ള ആളാണ് സംവിധായകൻ. ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട് ഒരു പ്രാവശ്യം. അതല്ലെ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് പത്രത്തിൽ കണ്ടപ്പോൾ ഞാൻ അയച്ചത്. "
"ഓ... പിന്നെ.. ഇപ്പോൾ തന്നെ കിട്ടും.. ചെല്ലാത്ത പാടെ ഉള്ളു.. "
അവന്റെ മുഖമൊന്നു മങ്ങി.. അത് അവളിൽ വിഷമമുണ്ടാക്കി.
"അയ്യെ.. ഞാൻ വെറുതെ പറഞ്ഞതല്ലെ ..എന്റെ ചേട്ടനു കിട്ടും. ഒരു സിനിമാനടന്റെ പെങ്ങൾ എന്നു പറഞ്ഞാൽ വെയ്റ്റല്ലെ. ഞാൻ പ്രാർത്ഥിച്ചിട്ടെ പോകൂ.. "
അവൾ ബാഗുമെടുത്ത് സ്ക്കൂളിലേയ്ക്ക് യാത്രയായി. അവൻ അടുക്കളയിലേയ്ക്ക് ചെന്നു.
"അമ്മെ... ഞാൻ പോയിട്ടു വരാം. ബസ് വരാറായി. "
"ഇന്നാ... ഈ ചോറു പൊതി കൂടി കൊണ്ടു പോ. സമയം താമസിച്ചാൽ വിശന്നിരിയ്ക്കണ്ടല്ലോ. ചമ്മന്തിയും മുട്ട പൊരിച്ചതും ഉള്ളിത്തോരനും വച്ചിട്ടുണ്ട്. ചോറു കുറച്ചു കൂടുതലുണ്ട് വെറെയാരെങ്കിലും ചോറു കൊണ്ടു വന്നില്ലെങ്കിൽ അവർക്കു കൂടി കഴിയ്ക്കാലോ."
" ഈ അമ്മയുടെ ഒരു കാര്യം. എന്നാൽ ഞാനിറങ്ങുന്നു. അച്ഛനോട് ഇതിനാ പോകുന്നത് എന്ന് പറയല്ലെ. വേറെയെന്തെങ്കിലും കള്ളം പറഞ്ഞാൽ മതി."
അച്ഛൻ കുളിച്ചിട്ട് വരുന്നതിനു മുൻപെ വേഗം വീട്ടിൽ നിന്നുമിറങ്ങി ബസ് സ്റ്റോപ്പിലെത്തി. പോക്കറ്റിൽ നിന്നും എഴുത്തെടുത്ത് ഒന്നുകൂടി ഉറപ്പു വരുത്തി. ഗസ്റ്റ് ഹൗസിൽ തന്നെ.. രാവിലെ പത്തു മണിയ്ക്ക്..
ബസ് വന്നു നിന്നപ്പോൾ നല്ല തിരക്ക്.. ഒരു വിധം തള്ളി അകത്തു കയറിപ്പറ്റി. ഓരോ സ്റ്റോപ്പ് പിന്നിടുമ്പോഴും നെഞ്ചിടിപ്പ് ഏറി വന്നു. നാളുകളായി മനസ്സിൽ കൊണ്ടുനടക്കുന്ന മോഹം.. അതിലേക്ക് അടുക്കുന്നു എന്നൊരു തോന്നൽ. പ്രീ ഡിഗ്രി കഴിഞ്ഞു പഠനം നിർത്തി പാരമ്പര്യ തൊഴിലിനിറങ്ങിയെങ്കിലും കല ഇതുവരെ കൈവിട്ടിട്ടില്ല.
അവനിറങ്ങേണ്ട സ്ഥലമെത്തി. ബസിൽ നിന്നിറങ്ങി ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കി നടന്നു. ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച കൂറ്റൻ ബംഗ്ലാവാണത്. ഇപ്പോൾ സർക്കാർ ഗസ്റ്റ് ഹൗസാണ്.
ദൂരെ നിന്നു തന്നെ അവൻ കണ്ടു അവന്റെ പ്രായത്തിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും. അവനു ആകെ പരവേശമായി. ഇത്രയും പേരിൽ നിന്നും തന്നെ സെലക്ട് ചെയ്യുമോ.. സിനിമയിലെ സംവിധായകന് തന്നെ അറിയാം എന്നുള്ളത് മാത്രമാണ് ഒരു ധൈര്യം. ഒരുപാട് നാളായുള്ള തന്റെ ആഗ്രഹം പൂവണിയും..
"സംവിധായകനും മറ്റുള്ളവരും എത്തിയോ.. " ആദ്യം കണ്ട പയ്യനോട് ചോദിച്ചു.
"സംവിധായകനോ ഏത് സംവിധായകൻ.. എനിയ്ക്കറിയില്ല റിസപ്ഷനിൽ ചോദിയ്ക്കു. ഞാനിവിടെ ഇൻഷുറൻസിന്റെ ട്രെയിനിംഗ് ക്ലാസിനു വന്നതാണ്."
അതു കേട്ട് അവൻ ഒന്നു ഞെട്ടി. അവൻ എല്ലാവരെയും നോക്കി. അവരുടെയെല്ലാം കയ്യിൽ ഇൻഷുറൻസ് കമ്പനിയുടെ പേരുള്ള ഫയലുകൾ കണ്ടു. അവന്റെ മനസൊന്നു പിടഞ്ഞു. അവൻ റിസപ്ഷനിലെത്തി ഇന്റർവ്യൂവിനെപ്പറ്റി അന്വേഷിച്ചു. മറുപടി കേട്ട അവൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. അവിടെ അന്നേ ദിവസം ട്രെയിനിംഗ് പ്രോഗ്രാം മാത്രമെ ഉള്ളൂ വേറെ ഒരു പരിപാടിയും അന്നു ബുക്ക് ചെയ്തിട്ടില്ല.
അവൻ എഴുത്ത് എടുത്തു നോക്കി.. അതെ.. അവിടെത്തന്നെ അതേ ദിവസം. എഴുത്ത് അവരെ കാണിച്ചു .. പക്ഷെ അവർ പഴയ മറുപടി തന്നെ ആവർത്തിച്ചു. അവൻ വിഷമത്തോടെ അടുത്തുള്ള കസേരയിലിരുന്നു. ചിലപ്പോൾ കുറച്ചു കഴിഞ്ഞ് എത്തുമായിരിയ്ക്കും.
മിനിറ്റുകൾ മണിക്കൂറായി പക്ഷെ ആരും എത്തിയില്ല. പെട്ടെന്ന് അവന് ഗവൺമെന്റ് റസ്റ്റ് ഹൗസ് ഓർമ്മ വന്നു. ചിലപ്പോൾ അവിടെയായിരിയ്ക്കും. അക്ഷരം മാറിയതാണെങ്കിലോ..വേഗം റോഡിലേയ്ക്ക് നടന്നു. ഒരു ഓട്ടോയിൽ റസ്റ്റ് ഹൗസിലെത്തി.. പക്ഷെ അവിടെയും അങ്ങനൊരു പരിപാടി ഇല്ലായിരുന്നു. അവൻ അറിയാതെ കണ്ണുകൾ നിറഞ്ഞു.. ഒരുപാട് ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും വന്നിട്ട്....
അവിടെ നിന്നും ഇന്റർവ്യു നടക്കാൻ സാദ്ധ്യതയുള്ള നഗരത്തിലെ എല്ലാ വലിയ ഹോട്ടലുകളിലും കയറിയിറങ്ങി. അവിടെങ്ങും അങ്ങിനെയൊരു ഇന്റർവ്യൂ ഇല്ലായിരുന്നു. അവന്റെ മനസാകെ കലങ്ങി മറിഞ്ഞു. ക്ഷീണവും ദേഷ്യവും സങ്കടവും കൊണ്ട് അവൻ വല്ലാത്തൊരു അവസ്ഥയിലായി.
കുറച്ചു നേരം ശാന്തമായിരിക്കണം എന്നു തോന്നി അവൻ അടുത്തുള്ള കടൽത്തീരത്തേയ്ക്ക് നടന്നു. അതിശക്തമായ ചൂടിൽ ചുട്ടുപഴുത്ത മണലിലൂടെ നടന്നു അനന്തമായി കിടക്കുന്ന കടലിലേക്ക് നോക്കി നിന്നു . അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചെറുതിരകൾ അവനെ ആശ്വസിപ്പിയ്ക്കാനെന്നോണം പാദങ്ങളിൽ തഴുകി.
അവൻ തിരികെ നടന്നു ബീച്ചിൽ പരിപാടികൾ നടത്താറുള്ള മണ്ഡപത്തിൽ ഇരുന്നു എഴുത്ത് ഒന്നുകൂടി വായിച്ചു .. ചിലപ്പോൾ എന്തെങ്കിലും അസൗകര്യം മൂലം തീയതി മാറ്റിയതാകും. അവർ പിന്നീട് അറിയിയ്ക്കുമായിരിയ്ക്കും.
പെട്ടെന്നാണ് അവൻ അന്നത്തെ തീയതിയുടെ പ്രത്യേകത ശ്രദ്ധിച്ചത്.. ഏപ്രിൽ ഒന്ന് .. അപ്പോൾ താൻ വിഡ്ഢിയാക്കപ്പെടുകയായിരുന്നോ.. ആരായിരിയ്ക്കും ഇത് ചെയ്ത് . ഇതിനപേക്ഷിച്ചത് അറിയാവുന്നത് രണ്ടു പേർക്കാണ് തന്റെ ആത്മാർത്ഥ മിത്രങ്ങൾക്ക്.. അവർ പറ്റിച്ചതാണോ.. വിശ്വസിക്കാൻ സാധിയ്ക്കുന്നില്ല. തന്റെ മനസ്സിലെ ആഗ്രഹത്തെ അവർ...
ദേഷ്യത്തേക്കാൾ ഏറെ സങ്കടമായിരുന്നു. കണ്ണുകൾ അടച്ചു കുറെ നേരം കിടന്നു.. കടലിരമ്പം അവന്റെ മനസിലും പ്രതിധ്വനിച്ചു.
സമയം കടന്നു പോയി.. മനസൊന്നു തണുത്തപ്പോൾ എഴുന്നേറ്റ് കടലിലെ വെള്ളത്തിൽ മുഖം കഴുകി തിരികെ വീട്ടിലേയ്ക്കു യാത്രയായി.
ബസിറങ്ങുമ്പോൾ സ്റ്റോപ്പിൽ തന്റെ ആത്മമിത്രങ്ങളെ കണ്ടു. അവർ ഓടി അടുത്തെത്തി.
" നീ എവിടെയായിരുന്നു. ഞങ്ങൾ അവിടെ വന്നപ്പോൾ കണ്ടില്ലല്ലോ. കുറെ നേരം നോക്കി കാണാതിരുന്നപ്പോൾ തിരികെ വന്നു. "
അവൻ അവരുടെ മുഖത്തു നോക്കി ചെറുതായി ചിരിച്ചു. അവരുടെ മുഖത്ത് പറ്റിച്ചു എന്ന ഭാവമായിരുന്നില്ല... ചെയ്തത് അബദ്ധമായി എന്നതായിരുന്നു.
അവൻ ഒന്നും മിണ്ടാതെ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കിറങ്ങി.. വളവു തിരിയുമ്പോൾ അവൻ തിരിഞ്ഞു നോക്കി. അവനെത്തന്നെ നോക്കി നിന്ന അവരുടെ മുഖം താഴ്ന്നു..
അവൻ ചോറു പൊതി വച്ചിരുന്ന കവർ ഒന്നുകൂടി ഒതുക്കിപ്പിടിച്ചു. രാവിലെയെഴുന്നേറ്റ് തന്റെ അമ്മ ഉണ്ടാക്കി തന്നതാണ്.
"ചേട്ടാ... ഒന്നു നില്ക്കു...."
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് അവൻ തിരിഞ്ഞു നോക്കി.. തന്റെ കൂട്ടുകാരന്റെ പെങ്ങൾ.
" ചേട്ടാ.. അത്.. പിന്നെ.. അവർ പറഞ്ഞിട്ട് ഞാനാണ് ആ എഴുത്ത് എഴുതിയത്. അവരുടെ കയ്യക്ഷരം മനസിലാക്കുമെന്നു കരുതി. തമാശയായിട്ടാണ് ചെയ്തത്. പക്ഷെ അതിത്രയും വിഷമമാകുമെന്നു കരുതിയില്ല. ചേട്ടൻ അവിടെ ചെല്ലുമ്പോൾ അവരും അവിടെത്തി കാര്യങ്ങൾ പറഞ്ഞു കളിയാക്കി.. ഒരുമിച്ച് വരാമെന്നു കരുതിയതാ.. അവർ അവിടെ എത്തിയപ്പോഴേയ്ക്കും ചേട്ടൻ അവിടെ നിന്നും പോയെന്ന് റിസപ്ഷനിൻ ചോദിച്ചപ്പോൾ പറഞ്ഞു. അവർ അവിടെയെല്ലാം തിരക്കിയിട്ടും കണ്ടില്ല. വീട്ടിൽ വന്നെന്നു കരുതി ചെന്നപ്പോൾ അവിടെയുമില്ല. ഞങ്ങൾ ഇത്രയും നേരം കാത്തിരിയ്ക്കുകയായിരുന്നു. എന്നോടു ക്ഷമിക്കണം ചേട്ടാ.. "
"ഓ.. അതാണോ .. സാരമില്ല. ഞാനുമൊരു തമാശയായി മാത്രമെ എടുത്തുള്ളു. മനസിൽ കുറച്ചു വിഷമം തോന്നി. ഒരു പാട് നാളായുള്ള അഭിനയമോഹം. എഴുത്ത് കിട്ടിയ അന്നു മുതൽ നിങ്ങൾ എന്നെക്കൊണ്ടു എന്തൊക്കെ വേഷം കെട്ടിച്ചു... അഭിനയിപ്പിച്ചു. ഒരു പാട് പ്രതീക്ഷയും തന്നു. വീട്ടിലും എല്ലാവരും കാത്തിരിയ്ക്കുവാണ് എന്തായി എന്നറിയാൻ. ഇതു കണ്ടോ.. അമ്മ തന്നു വിട്ട ചോറു പൊതിയാണ്. വിശപ്പു തോന്നിയില്ല അതുകൊണ്ടു കഴിച്ചില്ല.. പക്ഷെ കളയാൻ പറ്റില്ല.. ഒരുപാട് അദ്ധ്വാനത്തിന്റെ ഫലമാണ്.. സ്നേഹത്തിന്റെയും.. പിന്നെ എന്നെക്കാൾ നന്നായി അഭിനയിക്കുന്നത് നിങ്ങളാണ്. സ്വാഭാവികമായ അഭിനയം .. ഇതിനു മുമ്പിൽ ഞാനൊന്നുമല്ല.. ഞാൻ വെറും ഏപ്രിൽ ഫൂൾ..."
ഇടറിയ ചുവടുകളോടെ നടന്നു നീങ്ങുന്ന അവനെ നോക്കി നിന്ന അവളുടെ മിഴികൾ അറിയാതെ ഈറനായി...
ജയകുമാർ ശശിധരൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot