നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രാന്ത്

Image may contain: 1 person, selfie, tree, outdoor and closeup
കണ്ണൂർസെൻട്രൽജയിലിന്റെ പടവുകൾ കയറുമ്പോൾ അരുണിന്റെ മനസ്സിൽ ഒരായിരംചിന്തകളായിരുന്നു. 'സന്ദീപിനെ കാണുമ്പോൾആമുഖത്തു നോക്കി എങ്ങിനെയാ ,അതുപറയുക' വല്ലാത്ത, ഒരു വിങ്ങൽ.
സന്ദീപുംഅരുണുംമനോജുംഅടുത്തകൂട്ടുകാരായിരുന്നു.അവരുടെഗ്രാമത്തിലെ പാടവരമ്പത്തു കൂടി ഓടി കളിച്ച് നടന്നിരുന്നവർ. കാളപൂട്ടിയ വയലിൽ ചെളി വാരിയെറിഞ്ഞ് കളിച്ചവർ... അവരോടൊപ്പം കൂട്ടുകൂടി 'ഒളിച്ചും പാത്തും 'കളിക്കാൻ സന്ദീപിന്റെ അനുജത്തി ലക്ഷ്മിയും കൂടും.
" മക്കളേ വാ ,കളിച്ചത് മതി ''എന്ന് പറഞ്ഞ് സന്ദീപിന്റെ അമ്മ വിളിക്കും. പേരക്ക പറിച്ച് കടിച്ച് മുറിച്ച് അവർ നാലു പേരും തിന്നും. അയൽപക്കത്തെഗോപാലേട്ടന്റെ പറമ്പത്ത് കയറി മാവിലെ മാങ്ങ പറിക്കുമ്പോൾ ഗോപാലേട്ടന്റെ ഭാര്യ ദാക്ഷായണിയേച്ചി തലയിൽ കൈവച്ച് പ്രാകി കൊണ്ട് വരുമ്പോൾ നാലാളും ഓട്ടട,ഓട്ടമായിരിക്കും. കിട്ടിയ പച്ച മാങ്ങ പൂളി ഉപ്പും മുളകും ചേർത്ത് കടിച്ചു തിന്നുമ്പോൾ ലക്ഷ്മിയുടെ വായിൽ കപ്പലോടും.
സന്ദീപിന്റെ അഛന് കള്ള് ഷാപ്പിലാണ് ജോലി. അവന്റെ അമ്മ കള്ള് ഷാപ്പിലേക്ക് ആവശ്യമായ കപ്പയും മീനും ഇറച്ചിക്കറിയും ഉണ്ടാക്കും
അടുപ്പത്തു നിന്നും മണം മൂക്കിലടിക്കുമ്പോൾ ഓമനേച്ചിയുടെ അടുത്തേക്ക് നാലുപേരും ഓടി വരും
"തൊണ്ടക്ക് കുടുങ്ങാണ്ട് തിന്നണേട്ടോ " എന്ന് പറഞ്ഞ് അവർക്ക് ആവശ്യത്തിന് കപ്പയും കറിയും നൽകും.
അരുണിന്റെ അഛന് സഹകരണ ബാങ്കിലാണ് ജോലി.ബാങ്ക് ഗുമസ്തൻ എന്നുപറഞ്ഞാൽ എല്ലാവർക്കും നല്ല മതിപ്പായിരുന്നു. നാട്ടിലെ എല്ലാവർക്കും കാർഷിക ലോണും വിദ്യാഭ്യാസലോണും ശരിയാക്കി കൊടുക്കുന്നതു കൊണ്ട് എല്ലാവർക്കും ദൈവത്തെപ്പോലെയായിരുന്നു ഭാസ്ക്കരേട്ടൻ.അരുണിന്റെ അമ്മ എൽ.പി.സ്ക്കൂളിൽ ടീച്ചറാണ്.അതുകൊണ്ട് തന്നെയാണ് അരുണിന്റെ പ്ളസ് ടു പoനത്തിനു ശേഷം ബാംഗ്ളൂരിൽ എംബിഎ ഫിനാൻസ് മാനേജ്മെന്റിനു ചേർത്തത്.
അച്ഛനും അമ്മയ്ക്കും അവനെ ഡോക്ടറാക്കണമെന്നായിരുന്നു ആ ഗ്രഹം. എന്നാൽ പ്ളസ് ടു വിന് ആർട്സ് വിഷയം തന്നെ വേണമെന്ന മൂന്നു കൂട്ടുകാരുടെയുംനിർബന്ധത്തിൽ അവർ വഴങ്ങുകയായിരുന്നു. മൂന്നു പേരും പ്ളസ് ടു നല്ല രീതിയിൽ പാസ്സായി.
കൂലിപ്പണിക്കുപോയിട്ടാണ് മാധവേട്ടനുംകമലാക്ഷിയമ്മയും ഏകമകനായ മനോജിനെ പഠിപ്പിക്കുന്നത്. പാടത്തിന്റെ അക്കരെയും ഇക്കരെയുമാണ് മനോജിന്റെയും സന്ദീപിന്റെയും വീട്.
അരുൺ എം ബി എ പഠനത്തിന് പോയപ്പോൾ സന്ദീപും മനോജും പട്ടണത്തിലെ റഗുലർ കോളേജിൽ ഇംഗ്ലീഷ് ബിരുദത്തിനാണ് ചേർന്നത്. അവരുടെ ചിന്താഗതികളിൽ മാറ്റം വന്നു തുടങ്ങി.
പ്രത്യയശാസ്ത്രത്തിന്റെ വിഭിന്ന ധ്രുവങ്ങളിൽ അവർ അകപ്പെടുകയായിരുന്നു. കോളേജിൽ വച്ചുണ്ടായ വിദ്യാർത്ഥി സംഘടനത്തിൽ ഇരുവരും പ്രതികളായി.'കണ്ണാരം പൊത്തി കളിക്കാനോടിയ ' വഴിയോരത്തു വച്ചു കണ്ടാൽ രണ്ടു പേരും മുഖം തിരിച്ചു നടക്കുന്ന അവസ്ഥയായി. പകയുടെ, വിദ്യോഷത്തിന്റെ, കാളകൂടം നേതൃത്വങ്ങൾ അവരുടെ മനസ്സിൽ കുത്തിവച്ചിരുന്നു.
എന്നാൽ മനോജും ലക്ഷ്മിയും തമ്മിൽ അറിയാതെ സ്നേഹം അവരിൽ ഉടലെടുത്തിരുന്നു." നമ്മുടെ മക്കളും സന്ദീപിന്റെയും അരുണിന്റെയും മക്കളും ഈ പാടവരമ്പത്തുകൂടി ഓടി കളിക്കണം, നമുക്ക്,അത് കണ്ട് ജീവിക്കണം". ഒരു പാട് നിറമുള്ള സ്വപ്നങ്ങളായിരുന്നു ലക്ഷ്മിയുടെ മനസ്സിൽ നെയ്തെടുത്തത്.
"നിങ്ങടെ പാർട്ടീം പരിപാടീം ഒന്നും എനിക്കിഷ്ടല്ല, നമുക്ക് പഴയതുപോലെ ജീവിച്ചാൽ മതി"ലക്ഷ്മി കരഞ്ഞുകൊണ്ട് മനോജിനോട് പറഞ്ഞു.
പാർട്ടി നേതൃത്വങ്ങൾ ഇറക്കിയ 'ഫത് വ'ആ കുടുംബങ്ങളെ തമ്മിലകറ്റി. സന്ദീപിന്റെ അമ്മ നൽകിയ കപ്പയും മീൻകറിയും എടുത്ത് മനോജ് നായക്കിട്ട് കൊടുത്തപ്പോൾ ആ മാതൃഹൃദയം തേങ്ങി. " നിങ്ങൾക്കീ പാർട്ടിക്കളി നിർത്തിക്കൂടെ മക്കളേ" അവർ വിലപിച്ചു. മാതൃത്വത്തിന്റെ തേങ്ങലായിരുന്നു അത്.
യഥാർത്ഥ പ്രത്യയശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ച നേതൃത്വങ്ങൾ നൽകുന്ന നിർദേശങ്ങളിൽ അവർ പരസ്പരം അപായപെടുത്താനുള്ള ചർച്ചകളിൽ നിശബ്ദ സാക്ഷികളായതും അതുകൊണ്ടായിരുന്നു. അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇരുഭാഗത്തു നിന്നും ചുടലപറമ്പിൽ എരിഞ്ഞു തീരുന്ന യുവതയുടെ പച്ച മാംസം നോക്കി നിർവ്വികാരതയോടെ അവർ നിന്നു.
മനോജിനെ കൂരിരുട്ടിൽപാടവരമ്പത്ത് ചവിട്ടിതാഴ്ത്തി തന്റെസഹപ്രവർത്തകന്റെ കത്തിമുന താഴുമ്പോൾ ലക്ഷ്മിയുടെ മുഖം ഓർമ്മ വന്നതും തന്റെ പാടവരമ്പത്തെ കളിക്കൂട്ടുകാരന്റെ വിലാപമാണല്ലോ കേൾക്കുന്നത് എന്ന മനസ്സാക്ഷി ഉണർന്നതുകൊണ്ടുമാണ് ഓടി ചെന്ന് കത്തി വലിച്ചൂരി,പ്രിയ കൂട്ടുകാരനെ മടിയിൽ കിടത്തിയതും.
സന്ദീപ് അലറിക്കരയുകയായിരുന്നു.
ഓടിക്കൂടിയ മനോജിന്റെ സഹപ്രവർത്തകരോട് മനോജ് പറഞ്ഞു "എന്റെ സന്ദീപല്ലകുത്തിയത്, ''. എന്നാൽ അതു കേൾക്കാതെ സന്ദീപിനെ കൊലയാളിയാക്കുക അവരുടെ ആവശ്യമായിരുന്നു.
മലേഷ്യയിൽ നിന്നും അരുൺ വരുമ്പോൾ തന്റെ നാടിനുണ്ടായ മാറ്റം അരുണിനെ ഭ്രാന്തനാക്കി.
തന്റെ കളിക്കൂട്ടുകാർ നഷ്ടപെട്ടിരിക്കുന്നു. തലച്ചോറിൽ ഒരായിരം തരംഗങ്ങൾ വന്നടിക്കുന്നതായി അയാൾക്കു തോന്നി. "എന്റെ മോനെന്താ പറ്റിയെ " അരുണിന്റെയമ്മ തേങ്ങിക്കരഞ്ഞു.
ഒരു പാട് ചികിത്സയ്ക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
ഭാസ്ക്കരേട്ടൻ അവനെ കൊണ്ട് പെണ്ണുകെട്ടിക്കാൻ ആവതു നോക്കിയതാ.. പക്ഷേ "ഓന്റെ മോന് പ്രാന്താ "എന്ന് കേൾക്കുമ്പോൾ ഏത് പെണ്ണാ തയ്യാറാവുക.
മനോജിന്റെ മരണം ലക്ഷ്മിയെ മാനസികമായി തളർത്തി. അവളുടെ എഞ്ചിനീയറിങ് പഠനംമുടങ്ങിയിരുന്നു.
കിടപ്പുമുറിയുടെ ഫാനിൽ ലക്ഷ്മി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.
സന്ദീപിനെ കണ്ടതും അരുണിന്റെ തലച്ചോറിൽ ഒരായിരം തരംഗങ്ങൾ അലയടിച്ചു.അയാൾ "അമ്മേ" എന്നു ഭ്രാന്തമായി നിലവിളിച്ചു. എല്ലാം നഷ്ടപെട്ടവന്റെ ഹൃദയം തേങ്ങുന്ന വേദന.
രാഷ്ടീയ കൊലപാതകങ്ങൾ നമുക്കവസാനിപ്പിക്കാം. മനസ്സിൽ സ്നേഹത്തിന്റെ വിത്തുകൾവിതയ്ക്കാം. മാതൃത്വത്തിന്റെ വിലാപം കേൾക്കുന്നില്ലേ.... അനാഥമാക്കപ്പെട്ട കുടുംബങ്ങൾ ..... അഛനെ നഷ്ടപ്പെട്ട മകന്റെ, മകളുടെ, വേദന കാണുന്നില്ലേ?.വിധവയുടെ വിലാപം ശാപ മഴയായി തലമുറയ്ക്കു മേൽ പതിക്കുന്നത് കാണുന്നില്ലേ?കൊലക്കത്തി താഴെയിടൂ......
Written by Saji Varghese

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot