Slider

നിലവിളിക്കുന്ന് (കഥ) - Part1

0

നിലവിളിക്കുന്ന് (കഥ)
__________________________
നിലവിളിക്കുന്നിനു താഴെയായി പുതിയസ്ഥലം വാങ്ങിയത് എനിക്കുപറ്റിയ വലിയൊരു അബദ്ധമായിരുന്നു. കാരണം ആ കുന്നിന് പ്രേതബാധയുണ്ടെന്ന് ഞാന്‍ അറിയുന്നത് പിന്നീടാണ്. ആഴ്ചപാങ്ങുള്ള ദിവസങ്ങളില്‍ അവിടേനിന്നും 'അയ്യോ രക്ഷിക്കണേ' എന്ന് പെണ്ണിന്‍റെ കരച്ചിലായി കേള്‍ക്കാറുണ്ടത്രേ.....! എണ്ണക്കപ്പലിലെ ജോലി രാജിവെച്ചതുതന്നെ കൃഷിചൈത് നാട്ടില്‍ നില്‍ക്കണം എന്ന പൂതികൊണ്ടാണ്. ആകെയുള്ള സമ്പാദ്യംകൊണ്ട് ആ കൃഷിയിടം വാങ്ങിയതും അതിനുവേണ്ടിയാണ്. ആ സ്ഥലത്തിന് നടുവിലായി ഒാടുപാകിയ ചെറിയൊരു വീടും മുന്നിലായി ഒരു കുളവുമുണ്ട്. വാഴയും കപ്പയും കൂടാതെ വാളമീന്‍ കൃഷിയുമുണ്ട്. കുളക്കരയിലെ അടയാളങ്ങളില്‍ നിന്നും മീന്‍ രാത്രിയില്‍ മോഷണം പോകുന്നുണ്ടെന്ന് മനസിലായി. ഇനിയും പ്രേതത്തിനെ പേടിച്ചിരുന്നാല്‍ കുളം കാലിയാവും. എന്തായാലും ശരി ഇന്നുതൊട്ട് രാത്രിയില്‍ ഇവിടെ തങ്ങണം, കള്ളനെ പിടിച്ചിട്ടുത്തനന്നെ വേറെകാര്യമുള്ളൂ.
അടുത്തെങ്ങും ഒരു വീടുപോലുമില്ല. നിലവിളിക്കുന്നിനോട് ചേര്‍ന്നുള്ള അരയാല്‍ ചുവട്ടില്‍ ഒരു ഒാലക്കുടിലുണ്ട്. ടൗണിലെ വിറകുപേട്ടയിലെ ഒരു വിറകുവെട്ടുകാരനാണ് അതില്‍ താമസിക്കുന്നത്. പലതവണ ഞാന്‍ മിണ്ടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മുഖത്തുപോലും നോക്കുന്നില്ല. താടിയും തലയും വളര്‍ത്തി, കറുത്ത മുണ്ടും ചുവന്ന തോള്‍മുണ്ടുമാണ് അയാളുടെ സ്ഥിരമായുള്ള വേഷം. കണ്ടാല്‍ ഒരു ഭ്രാന്തനാണെന്ന് തോന്നിപോകും!
പോക്കുവെയിലില്‍ ജലാശയവും വൃക്ഷലതാദികളുമൊക്കെ പൊന്നുപോലെ തിളങ്ങുകയാണ്. എത്രപെട്ടെന്നാണ് അന്തരീക്ഷം മാറിമറിഞ്ഞത്! കാതടപ്പിക്കുന്ന ഒരു ഇടിനാദത്തോടെ എല്ലാം കറുത്തിരുണ്ട് പോയി. കിഴക്കന്‍കാറ്റില്‍ വാഴത്തോട്ടം ആടിയുലയുകയാണ്. കുലത്തൂമ്പുവന്ന ഒരെണ്ണം ഒടിഞ്ഞുവീഴുന്നത് കണ്ണില്‍കണ്ടു. നാളെത്തന്നെ വാഴകള്‍ക്ക് ഒരോ ഊന്നുകള്‍ കൊടുക്കണം. കൃഷിഭവനില്‍നിന്നും ലഭിച്ച 'ഉജ്വല' മുളകിന്‍തൈകള്‍ നടാനുള്ള തടം റെഡിയായി. തൈകള്‍ നടുമ്പോള്‍ ചാറ്റല്‍മഴ നല്ലതാണ്, പക്ഷേ ഇത് പേമാരിക്കുള്ള കോപ്പുകൂട്ടലാണ്. മഴയ്ക്കുമുമ്പേ തീര്‍ക്കാനായി ഞാനെന്‍റെ ജോലികള്‍ വേഗത്തിലാക്കി.
''ഹരീ.......''
പതിഞ്ഞതും എന്നാല്‍ കാതുകളില്‍ മുഴങ്ങുന്നതുമായ ഒരു സ്വരം. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു അപരിചിതമുഖം. അത് എവിടേയോ കണ്ടുമറന്ന മുഖമായും തോന്നുന്നു!
മുട്ടോളം കയറിനില്ക്കുന്ന മിഡ്കാഫ് ബുട്ട്, ഷോര്‍ട് സ്കര്‍ട്ട്, ഫുള്‍സ്ലീവ് ഷര്‍ട്ട്, ചിറകുപോലെ വിടര്‍ന്നു നില്ക്കുന്ന ഫാന്‍സി ഹാറ്റ്- എല്ലാം കറുപ്പ് നിറത്തിലാണ്. തോളിലെ ചെറിയ ബാഗ്, ദേഹത്തിന്‍റെ പകുതിയോളം ഇറങ്ങിക്കിടക്കുന്നു. വെളുത്ത വട്ടമുഖത്തിന് സണ്‍ഗ്ലാസ് നന്നായി ചേരുന്നുണ്ട്. ആരാണവള്‍? അതും ഈ വേഷത്തില്‍! ആ മുഖത്തേക്ക്
ഒന്നുകൂടി സൂക്ഷിച്ചുനോക്കി.
ഓര്‍മ്മകള്‍ ചികഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കോളേജുകാലമാണ് മനസില്‍ തെളിഞ്ഞത്. അവള്‍
എന്‍റെ സഹപാഠി ലീലയാണ്! ലീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനയിരുന്നു. കാരണം അവള്‍ എന്നോടുമാത്രമായി മൂന്നു രഹസ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
അവള്‍ക്ക് അച്ഛനില്ല, ഉള്ളത് രണ്ടാനച്ഛനാണ്. റഷ്യയില്‍ ആയുര്‍വേദ സ്ഥാപനത്തില്‍ ജോലിയുള്ള അമ്മ, ഒരു ദുര്‍നടത്തിപ്പുകാരിയാണ്. പിന്നെ...... അവളുടെ പ്രണയം- ഇതൊക്കെയാണ്
ആ രഹസ്യങ്ങള്‍.
ലീല കാരണമാണ് എനിക്ക് കോളേജില്‍ 'സഹായി' എന്ന ഇരട്ടപ്പേര് വീണത്. ഉച്ചയൂണ് എടുത്തിട്ടില്ലെങ്കില്‍ ഹോട്ടലിലേക്ക്, ബുക്ക് സ്റ്റാളിലേക്ക്, പിന്നെ എല്ലാ ശനിയാഴ്ചയും അച്ഛമ്മയെ(രണ്ടാനച്ഛന്‍റെ അമ്മ) കൊണ്ട് ഹുസൈന്‍ വൈദ്യരുടെ വീട്ടിലേക്ക് - അങ്ങനയെന്നും ഉണ്ടാകും അവളുടെ ഓരോ സഹായാഭ്യര്‍ത്ഥനകള്‍.
ലീലയെ അവസാനമായി കണ്ടത് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. അവളെ കാണാന്‍പോയ കോളേജ് സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ നഴ്സ് അവളുടെ നെറ്റിയിലെ മുറിവ് അഴിച്ചുകെട്ടുകയായിരുന്നു. ഇടത്തെ പുരികക്കൊടിയില്‍ വെട്ടേറ്റപോലെ ഒരു മുറിവ്. കണ്ണ് ചുവന്നുകലങ്ങിയിരിക്കുന്നു. എല്ലാവരും മുറിവിട്ടിറങ്ങിയപ്പോള്‍ അവള്‍ അന്നും എന്നോട് ഒരു രഹസ്യംപറഞ്ഞു. ബാത്ത്റൂമില്‍ വീണതല്ല, അച്ഛന്‍ ചെമ്പുവളകൊണ്ട് ഇടിച്ചതാണത്രേ! എന്തിനെന്നുചോദിച്ചപ്പോള്‍ അവള്‍ പൊട്ടിക്കരയുക മാത്രമാണ് ചൈതത്.
ഇത്രയൊക്കെ ഓര്‍മ്മകള്‍ തെളിഞ്ഞുവന്നെങ്കിലും അവളുടെ വസ്ത്രധാരണം എന്നില്‍ സംശയങ്ങള്‍ ബാക്കിയായി. ഞാന്‍ അവളുടെ സണ്‍ഗ്ലാസ് എടുത്തുനോക്കി. അതെ അവള്‍ ലീലതന്നെ! പുരികത്തില്‍ മുറിപ്പാടുണ്ട്. ഒപ്പം എന്നിലൊരു അമ്പരരപ്പും ഉണ്ടായി. ഇടത്തെ കണ്ണിലെ ചോരക്കളറ് ഇന്നും അതേപടി നില്‍ക്കുന്നു! ഇത്രകാലമായിട്ടും അതെന്താ മായാത്തത്? എനിക്ക് അവളോട് നൂറുകാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. പക്ഷേ അവള്‍ ഒന്നിനും മറുപടി തന്നില്ല, പകരം തൊഴുകൈയ്യോടെ അപേക്ഷിച്ചു.
''ദയവുചൈത് എന്നോടൊന്നും ചോദിക്കരുത്. എനിക്കൊന്നും ഓര്‍ക്കാനോ, പറയാനോ വയ്യ.''
അവള്‍ ഒരു സഹായം തേടി വന്നതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്, കാരണം അതിനുമാത്രമാണല്ലോ അവള്‍ പണ്ടും അടുത്തുവരാറ്. എന്നാല്‍ അവളുടെ ആവശ്യം കേട്‌ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവളുടെ വീട്ടിലേക്കുള്ള വഴി കാണിക്കണം, കൂടെ ഞാന്‍ പോകണം! അപ്പോള്‍ അവള്‍ എവിടെ നിന്നാണ് വരുന്നത്?
പണ്ടൊരിക്കല്‍ അവള്‍ അച്ഛമ്മയുടെ പിറന്നാളാഘോഷത്തിന് എന്നെ വീട്ടില്‍ കൊണ്ടുപോയിട്ടുണ്ട്. വീട്, അമ്പലപ്പാറയില്‍ നിന്നും ഇടത്തോട്ടാണോ, അതോ വലത്തോട്ടോ? അവിടെ ചെല്ലുമ്പോള്‍ അറിയുമായിരിക്കും. മെയിന്‍റോട്ടില്‍ നിന്നും ആദ്യംകണ്ട ടാക്സിക്കു തന്നെ കൈകാണിച്ചു. ആ യാത്ര അവളെ വല്ലാതെ സന്തോഷിപ്പിച്ചു. അച്ഛമ്മയെന്നാല്‍ അവള്‍ക്ക് ജീവനാണ്. അവരുമൊത്ത് ആ വീട്ടില്‍ ജീവിച്ചുതീര്‍ത്ത നല്ല ദിവസങ്ങള്‍ അവള്‍ ഓര്‍ത്തോര്‍ത്ത് പറഞ്ഞുകൊണ്ടിരുന്നു. അമ്പലപ്പാറയില്‍ വണ്ടിയിറങ്ങിയതും മഴ വലിയ തുള്ളിയിട്ട് പെയ്തുതുടങ്ങി. അവള്‍ വര്‍ണ്ണക്കുട നിവര്‍ത്തി, അതിലേക്ക് എന്നേയും ചേര്‍ത്തുനിര്‍ത്തി. ഇത്രനേരം അവളുടെ കൈയ്യില്‍ ആ കുട ഞാന്‍ കണ്ടില്ലല്ലോ.....!? ഉണ്ടാവും, അത് എന്‍റെ ശ്രദ്ധയില്‍ പെട്ടുകാണില്ല. സന്ധ്യമയങ്ങിയെങ്കിലും മഴതോര്‍ന്നപ്പോള്‍ അല്‍പം വെളിച്ചംവീശി. അവള്‍
കുടമടക്കി എന്നെയേല്‍പ്പിച്ചു.
'ലീലനിവാസ് ' എന്നെഴുതിവച്ച, തുരുമ്പിച്ച ഇരുമ്പ് ഗേറ്റിനുമുന്നില്‍ എത്തിയപ്പോള്‍ അവള്‍ എന്‍റെ കൈതണ്ടയില്‍ മുറുകെപിടിച്ചു. പുരപ്പുറംവരേക്ക് കാട് അതിക്രമിച്ചിരിക്കുന്നു. ശീമകൊന്നയും കമ്മ്യുണിസ്റ്റ് പച്ചയും വകഞ്ഞുമാറ്റി അവള്‍ എന്നെയും പിടിച്ച് മുന്നോട്ടുനടന്നു. ഒരുപാളി അടര്‍ന്നുപോയ മുന്‍വശത്തെ വാതിലിലൂടെ ഉള്ളിലേക്ക് നൂഴ്ന്നുകയറിയപ്പോള്‍, വല്ലംചുറ്റിക്കിളികള്‍ തലക്കുമുകളിലൂടെ പാറിപ്പറന്നു. വെളുത്ത ചുമരുകളില്‍ ചോര്‍ന്നൊലിച്ച പാടുകള്‍ കാണാം. മുക്കും മൂലയുമെല്ലാം ചിലന്തിവലയാല്‍ നിറഞ്ഞിരിക്കുന്നു. ചുമരില്‍ തൂക്കിയ ഒരു ചില്ലിട്ടഫോട്ടോ എന്‍റെ ശ്രദ്ധയില്‍പെട്ടു. അത് പൊടിതട്ടിയെടുത്തപ്പോള്‍, പത്തോ പന്ത്രണ്ടോ പ്രായമുള്ള കുഞ്ഞുലീലയുടെ ചിത്രമായിരുന്നു. ചിത്രത്തില്‍ അവള്‍ക്കുപിന്നില്‍ റഷ്യന്‍ കോട്ടയാണ്. ലീലയുടെ വേഷത്തിന് ചിത്രത്തിലേതില്‍നിന്ന് അണുവിട മാറ്റമില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരേ വേഷം! അതുകാണിക്കാന്‍ വേണ്ടി അവളെ നോക്കിയിട്ട് കാണുന്നില്ല. എവിടെപ്പോയി! ഇരുട്ടിന്‍റെ നിറവും വല്ലംചുറ്റികളുടെ എണ്ണവും കൂടിക്കൂടി വന്നപ്പോള്‍ എനിക്കുപേടിയായി. കാറ്റ് നിഴല്‍രൂപത്തില്‍ വന്ന് എന്നെ ആക്രമിക്കുകയാണോ? ആരോ എടുത്തെറിഞ്ഞപോലെ, പൂമുഖവാതില്‍ തകര്‍ത്ത് ഞാന്‍ പുറത്തേക്ക് വീണു. വക്കുകള്‍ അടര്‍ന്നുപോയി രൂപം നഷ്ടപ്പെട്ട, അച്ഛമ്മയുടെ ശവകുടീരത്തിലേക്ക് തലചായ്ച്ചിരിക്കുകയാണ് ലീല! അവള്‍വന്ന് കൈപിടിച്ച് എഴുനേല്‍പ്പിച്ചപ്പോള്‍ എനിക്ക് ആശ്വാസമായി. പേടി! അതാണ് എന്നെ ആക്രമിച്ചതെന്ന് എനിക്കു ബോധ്യമായി. മിണ്ടാമിണ്ടി കായയുടെ വള്ളികള്‍ പടര്‍ന്നുകയറിയ ജനല്‍പാളി ചൂണ്ടികാണിച്ച് അവള്‍ പറഞ്ഞു.
''ആ മുറിയിലാ ഞാനും അച്ഛമ്മയും ഉറങ്ങാറ് ''
അവളുടെ നിറകണ്ണുകള്‍ ഞാനെന്‍റെ ഉടുമുണ്ടിന്‍റെ തലപ്പുകൊണ്ട് ഒപ്പി. ചുവന്നുതുടുത്ത ഇടത്തേകണ്ണിലേക്ക് സൂക്ഷിച്ചുനോക്കി. ചുഴിയിട്ട് ഒഴുകുന്ന ചോരച്ചാലുപോലെ ലീലയുടെ ഇടത്തേകണ്ണ്! ഞാന്‍ മുഖം വെട്ടിത്തിരിച്ചു.
''എന്തുപറ്റി?''
''ഒന്നൂല്ല്യാ.....''
ഞാന്‍ നിലവിളിച്ചുവോ? ഇല്ലെന്നാണ് എന്‍റെ വിശ്വാസം. പേടി ഉള്ളില്‍തട്ടിയാല്‍ പിന്നെ................
മടക്കയാത്രയില്‍ ലീലക്കുമുന്നില്‍ ഞാനെന്‍റെ മനസുതുറന്നു. അതില്‍ നിലവിളിക്കുന്നിന്‍റെ പ്രേതബാധയും കയറിവന്നു. എന്‍റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാനൊരു ഭാഗ്യല്ലാത്ത കുട്ടിയാണെന്ന് അവളെ ബോധ്യപ്പെടുത്തി. കൈതലം എന്‍റെ കവിളില്‍ചേര്‍ത്തുവച്ച് അവള്‍ പറഞ്ഞു.
''ഹരി നല്ലകുട്ടിയാണ്. നിലവിളിക്കുന്നിലെ പ്രേതം ഹരിയെ ഒന്നും ചെയ്യില്ല.''
ലീലയുടെ കൈപത്തിക്ക് എന്തൊതൊരു തണുപ്പാണ് ! അവള്‍ വന്നകാര്യം ആരോടും പറയരുതെന്നും അവളെകുറിച്ച് അന്വേഷിക്കരുതെന്നും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചു, എന്നെകൊണ്ട് സത്യം ചെയ്യിപ്പിച്ചു. വാക്കുതെറ്റിച്ചാല്‍..................
ഒരു താക്കീതുപോലെ അവള്‍ പറഞ്ഞുനിര്‍ത്തി.
അവള്‍ സീറ്റിലേക്ക് തലചായ്ച്ച്, കണ്ണുകളടച്ചു കിടന്നു. എനിക്കും നല്ല ക്ഷീണമുണ്ട്. ചിന്തകളില്‍ എപ്പഴോ ഞാനും മയങ്ങിപ്പോയി. സ്ഥലമെത്തിയപ്പോള്‍ ഒാട്ടോകാരനാണ് വിളിച്ചുണര്‍ത്തിയത്. തൊപ്പിയും ബാഗും വര്‍ണ്ണക്കുടയും എന്‍റെ മടിയിലുണ്ട്, പക്ഷേ അവളില്ല! ഓട്ടോ ഇറങ്ങി ചുറ്റും നോക്കി. അവള്‍ എന്താണ് ഒളിക്കുന്നത്, ആരെയാണ് ഭയക്കുന്നത് ? എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പേ ഒാട്ടോകാരനും പോയി. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടതിന്‍റെ സന്തോഷമൊക്കെ അവളുടെ പറയാതെപോക്ക് തകര്‍ത്തുകളഞ്ഞു.
എങ്ങും ഇരുട്ടാണ്. വഴിവിളക്കുകള്‍ പോലും കണ്ണടച്ചിരിക്കുന്നു. കല്ലുംപുറം ഷാപ്പില്‍നിന്നും മെഴുകുതിരിവെട്ടം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ഒരുകുപ്പി ചിറ്റൂരടിച്ച്, കപ്പയും മീനും പൊതിഞ്ഞുവാങ്ങി. ഇരുട്ടില്‍ ഇരുട്ടായി നിലവിളിക്കുന്ന് വളര്‍ത്തുനില്‍ക്കുന്നത് കാണാം. ആല്‍ചുവട്ടിലെ കുടിലിനുമുന്നില്‍ നിന്ന് കുറേ വിളിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. കുളത്തില്‍ മീനുകള്‍ പുളയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. അവളുടെ ബാഗും മറ്റും മേശപ്പുറത്തുവച്ച് , ജനല്‍പാളിതുറന്ന് കുളത്തിലേക്ക് നോക്കിയിരുന്നു. കറണ്ട് വരുന്ന ലക്ഷണമില്ല. കുളിച്ചുവന്ന് ഒരു മെഴുകുതിരി കത്തിച്ചുവച്ചു. ഭക്ഷണപ്പൊതി കെട്ടഴിക്കുമ്പോഴാണ് അതുകണ്ടത്. കപ്പപൊതിഞ്ഞ കടലാസില്‍ ഒരു ചെറുപ്പക്കാരന്‍േയും ലീലയുടേയും ചിത്രവും വാര്‍ത്തയും!
''യുവതിയെ കാണാതായ സംഭവം; കാമുകന്‍ കസ്റ്റഡിയില്‍.''
എണ്ണമയത്തില്‍ മങ്ങിയ അക്ഷരങ്ങള്‍ വളരെ ബുദ്ധിമുട്ടി വായിച്ചെടുത്തു. ജനത ടൈംസിന്‍റെ ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള പത്രത്താളായിരുന്നു അത്. എന്നില്‍ നുരഞ്ഞുപൊന്തിയ
സംശയങ്ങള്‍ക്കുള്ള മറുപടിപോലെ വിളിച്ചുപറയുന്നകേട്ടു.
''അവളെ കൊന്നതാ..... അവന്‍ കൊന്നതാ....''
ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കോടി. കുടിലില്‍ ചുവന്ന കണ്ണുപോലെ ഭ്രാന്തന്‍റെ ബീഡി എരിയുന്നുണ്ട്. കുടിലിനു മുന്നില്‍ചെന്ന് വിളിച്ചുചോദിച്ചു.
''ആരാ അവളെ കൊന്നത്?''
അയാള്‍ പൊട്ടിച്ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
കപ്പലില്‍...... നടുക്കടലില്‍........ പരിചയമില്ലാത്ത തീരങ്ങളില്‍........ പോയവര്‍ഷങ്ങളില്‍ നാടുമായുള്ള ബന്ധം കുറവായിരുന്നു. എന്താണ് ലീലക്ക് സംഭവിച്ചത്?
ലീലേ...... ആത്മമിത്രമേ....... നിനക്കുതന്ന വാക്കു ഞാന്‍ പിന്‍വലിക്കുന്നു. ഞാന്‍ നിന്നെകുറിച്ച് അന്വേഷിക്കും, ഇല്ലെങ്കില്‍ നിന്‍റെ ഹരികൃഷ്ണന് ഇനി ഉറങ്ങാന്‍ കഴിയില്ല.
അടുത്ത നിമിഷം നിലവിളിക്കുന്നിലെ കൂറ്റന്‍ പൂളമരത്തില്‍ നിന്നും വവ്വാലുകള്‍ ചിറകടിച്ചുയര്‍ന്നു. അവ അശ്വസ്തതയോടെ അവിടമാകെ ചുറ്റിപ്പറന്നു. ശക്തമായ കാറ്റില്‍ ജനല്‍പാളികള്‍ വലിയ ശബ്ദത്തില്‍ അടഞ്ഞും തുറന്നുമിരുന്നു. ആദ്യമായി ഞാനും നിലവിളിക്കുന്നില്‍ നിന്നും ആ പെണ്ണിന്‍റെ നിലവിളികേട്ടു!
''അയ്യോ...... രക്ഷിക്കണേ.... രക്ഷിക്കണേ.......''
അത്............... ലീലയുടെ ശബ്ദമായിരുന്നു....!!
(തുടരും)
രമേഷ് പാറപ്പുറത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo