Slider

ഒരു പെണ്ണിന്‍റെ കഥ

0

ഒരു പെണ്ണിന്‍റെ കഥ
----------------------------------
അവള്‍ ശാരിക..
നാട്ടിന്‍പുറത്തിന്‍റെ എല്ലാ ശാലീനതയും നന്മയുമുള്ള പെണ്‍കുട്ടി.. ആവശ്യത്തിനു പണവും അതിലേറെ പ്രതാപവുമുള്ള തറവാട്ടിലെ ഒറ്റ മകള്‍..
മൂന്ന് ഏട്ടന്‍മാരുടെ പുന്നാര അനുജത്തി.. എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു നടക്കുന്നവള്‍..
അച്ഛനും ഏട്ടന്‍മാര്‍ക്കും അവളെ വീട്ടില്‍ നിന്ന് അധികം ദൂരെ തനിച്ചു വിടാന്‍ പേടിയായിരുന്നു.. അതുകൊണ്ട് പഠിച്ചതൊക്കെ വീടിനടുത്തുള്ള സ്കൂളിലായിരുന്നു.. പ്ളസ് ടൂവിന് ശേഷം നാട്ടില്‍ തന്നെയുള്ള ഒരു പാരലല്‍ കോളേജില്‍ ചേര്‍ന്നു ഡിഗ്രിയെടുത്തു.. ഇപ്പോള്‍ വീട്ടില്‍ വെറുതേ ഇരിക്കണ്ട എന്നു കരുതി മാത്രം പി എസ് സി കോച്ചിംഗ് ക്ളാസിനു പോകുന്നു..
കല്യാണമാണ് വീട്ടുകാരുടെ അടുത്ത ലകഷ്യം.. ജാതകദോഷത്തിന്‍റെ പേരില്‍ അതൊന്നും ശരിയാകുന്നുമില്ല..
അവള്‍ക്ക് പ്രത്യേകിച്ച് ലക്ഷ്യം ഒന്നുമില്ല..
വീട് , അമ്പലം പിന്നെ ഇപ്പോള്‍ കോച്ചിംഗ് ക്ളാസും.. വെെകുന്നേരമായിക്കഴിഞ്ഞാല്‍ പിന്നെ സീരിയലിനു മുന്നില്‍.. അതായിരുന്നു അവളുടെ ലോകം..
അധികം കൂട്ടുകാരികള്‍ പോലുമില്ല..എന്തിനേറെ പറയുന്നു ..ഒരു മൊബെെല്‍ ഫോണ്‍ വേണമെന്ന് പോലും അവള്‍ക്ക് തോന്നിയിരുന്നില്ല..
ടൗണിലൊക്കെ പോകണമെങ്കില്‍ ഏട്ടന്‍മാര്‍ ആരെങ്കിലും കൂടെ വേണം..
അങ്ങനെ അവള്‍ സുഖമായി ജീവിച്ചു വരികയായിരുന്നു..
ഒരു ദിവസം അവളുടെ കോച്ചിംഗ് സെന്‍ററില്‍ ക്ളാസ് എടുക്കാന്‍ ഒരു പുതിയ മാഷ് വന്നു..
നിതിന്‍..
കാണാന്‍ വലിയ തെറ്റില്ലാത്ത ഒരു ചെറുപ്പക്കാരന്‍.. കണിശക്കാരനായിരുന്നു അയാള്‍.. വെറുതേ സമയം കളയാനായി ക്ളാസില്‍ വരുന്നവരെ കണക്കറ്റു ശകാരിച്ചു.. ഏറ്റവും കൂടുതല്‍ ശകാരം ഏറ്റു വാങ്ങേണ്ടി വന്നത് ശാരികയ്ക്ക് ആയിരുന്നു..
മനസ്സിനെ ദിവാസ്വപ്നങ്ങളില്‍ മേയാന്‍ വിട്ടു ശരീരം മാത്രം ക്ളാസിലുണ്ടാകുന്ന തന്‍റെ പരിപാടി ഇനി നടക്കില്ലാന്നു അവള്‍ക്ക് മനസ്സിലായി..
ക്ളാസ് നിര്‍ത്തിയാലോ എന്ന് അവള്‍ ആലോചിക്കാന്‍ തുടങ്ങി..
വെറുതേ വീട്ടില്‍ ഇരിക്കേണ്ട കാര്യം ഒാര്‍ത്തപ്പോള്‍ അതു വേണ്ടാന്നു വെച്ചു.. ഏതായാലും ടൗണിലൊന്നും വീട്ടുകാര്‍ തന്നെ പഠിക്കാന്‍ വിടില്ല എന്ന് അവള്‍ക്കറിയാം.. പിന്നെ തനിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാനുള്ള ഏക മാര്‍ഗ്ഗമാണ് ഈ കോച്ചിംഗ് ക്ളാസ്.. അല്ലാതെ സര്‍ക്കാര്‍ ജോലി കിട്ടാന്‍ വേണ്ടിയൊന്നുമല്ല.. ഇനി അഥവാ ജോലി കിട്ടിയാലും വീട്ടില്‍ നിന്ന് വിടുകയുമില്ല..
ഈ കാര്യം പുതിയ സാറോട് ഒന്നു പറയാം.. അപ്പോ പിന്നെ തന്നെ വഴക്ക് പറയില്ലല്ലോ..
അവള്‍ തീരുമാനിച്ചു..
അന്ന് ക്ളാസ് അവള്‍കഴിഞ്ഞപ്പോള്‍ നിതിന്‍റെ അടുത്തെത്തി..
''സാര്‍ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..''
''എന്താ ശാരിക ?''
നിതിന്‍ ചോദിച്ചു..
അവള്‍ കാര്യമൊക്കെ അവനോട് പറഞ്ഞു..
''അപ്പോ കല്യാണം നടക്കുന്നതുവരെ ശാരികയ്ക്ക് വന്നിരിക്കാനുള്ള ഒരു ഇടത്താവളം.. അതാണല്ലേ ഇത്''.
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു..
അവള്‍ ഒന്നും മിണ്ടിയില്ല ..
''ശരി ഞാനായിട്ട് ഇനി ഇയാളെ വീട്ടിലിരുത്തുന്നില്ല''..
നിതിന്‍ പറഞ്ഞതു കേട്ട് അവളും ചിരിച്ചു പോയി..
അന്നു മുതല്‍ അവര്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളായി..
നിതിന്‍ ഒരു പാവപ്പെട്ടവനായിരുന്നു.. അച്ഛനും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണി..
പല പാര്‍ട്ട് ടെെം ജോലികളും ചെയ്ത് കുടുംബം പുലര്‍ത്തുന്നു.. അതിലൊന്നാണ് ഈ ക്ളാസ് എടുക്കലും.. രണ്ടു മൂന്നു പി എസ് സി ലിസ്റ്റില്‍ ഉണ്ട്.. നിയമനം പ്രതീക്ഷിക്കുന്നു..
ശാരികയ്ക്ക് നിതിനോട് ആരാധന തോന്നി.. ആരാധന പ്രണയത്തിലെത്താന്‍ അധികം സമയം വേണ്ടി വന്നില്ല.. അവളുടെ സ്വപ്നങ്ങളില്‍ അവനൊരു രാജകുമാരനായി..ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നു തോന്നിയപ്പോള്‍
അവള്‍ തന്‍റെ പ്രണയം അവനെ അറിയിച്ചു..
''നോക്കൂ ശാരിക, എന്‍റെ എല്ലാ കാര്യങ്ങളും നിനക്ക് അറിയാമല്ലോ.. നമ്മള്‍ തമ്മില്‍ ഒരിക്കലും ചേരില്ല..നമുക്ക് എപ്പോളും നല്ല സുഹൃത്തുക്കളായിരിക്കാം..''
അവന്‍ അവളെ പിന്തിരിപ്പിക്കാന്‍ നോക്കി.. പക്ഷേ അവള്‍ കൂട്ടാക്കിയില്ല..
അവള്‍ അവനെ സ്നേഹിച്ചു.. അവളുടെ സ്നേഹത്തിനു മുന്‍പില്‍ അവനു കീഴടങ്ങേണ്ടി വന്നു..
പ്രണയം അധികനാള്‍ മൂടിവെക്കാനാവില്ലല്ലോ.. അവരുടെ പ്രണയം ക്ളാസില്‍ ചര്‍ച്ചയായി ..
അവസാനം അത് അവളുടെ വീട്ടിലുമറിഞ്ഞു..
അവളുടെ പഠിത്തം അതോടെ തീര്‍ന്നു..
അവള്‍ വീട്ടുതടങ്കലിലായി..
വീട്ടുകാര്‍ അവള്‍ക്ക് തകൃതിയായി വിവാഹാലോചന തുടങ്ങി..
തന്‍റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു നിതിന്. എന്നിട്ടും അവന്‍ ശാരികയുടെ വീട്ടിലെത്തി പെണ്ണ് ചോദിച്ചു..
ജോലി കിട്ടിയിട്ട് കല്യാണം കഴിച്ചോളാം അതുവരേക്കും വാക്കാല്‍ ഉറപ്പിച്ചാല്‍ മതി എന്ന് അവരോട് പറഞ്ഞു..
പക്ഷേ പാവപ്പെട്ടവനായ നിതിനെ അവളുടെ വീട്ടുകാര്‍ നാണം കെടുത്തി ഇറക്കി വിട്ടു..
എല്ലാം ജനാലയിലൂടെ കണ്ട് കണ്ണീരൊഴുക്കാനേ ശാരികയ്ക്ക് കഴിഞ്ഞുള്ളു..
അവസാനം അവളുടെ ജാതകദോഷത്തിനു ചേരുന്ന ഒരു ആലോചന വീട്ടുകാര്‍ കൊണ്ടു വന്നു..
സമ്പത്തും തറവാട്ടു മഹിമയുമൊക്കെ വേണ്ടുവോളമുള്ള ഒരു ബിസിനസ്കാരന്‍.. അജയ്..
അജയ്ക്കും വീട്ടുകാര്‍ക്കും ശാരികയെ ഇഷ്ടമായി.. ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയും ചെയ്തു..
കോച്ചിംഗ് ക്ളാസിലെ കുട്ടികളില്‍ നിന്ന് ശാരികയുടെ വിവാഹം ഉറപ്പിച്ചകാര്യം നിതിന്‍ അറിഞ്ഞു.. അവന് വല്ലാത്ത വിഷമം തോന്നി..
അവന്‍ ആ കോച്ചിംഗ് ക്ളാസിലെ ജോലി ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു..
അങ്ങനെ ശാരികയുടെ വിവാഹം ഗംഭീരമായി നടന്നു.. ആ നാട് ഇതുവരെ കാണാത്തത്ര വലിയ ചടങ്ങായിരുന്നു അത്..
വിവാഹിതയായ അവള്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ അവളെ പിരിയാനാവാതെ അച്ഛനും അമ്മയും ഏട്ടന്‍മാരും വാവിട്ട് കരഞ്ഞു..
അവളുടെ മുഖത്ത് പക്ഷേ നിസംഗതയായിരുന്നു.. അറക്കാന്‍ കൊണ്ടു പോകുന്ന അറവുമാടിന്‍റെ മുഖത്ത് കാണുന്ന അതേ നിസംഗത..
ഭര്‍ത്താവിന്‍റെ വീട്ടിലെ രീതികളുമായി പൊരുത്തപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല..
അവള്‍ വളര്‍ന്ന സാഹചരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്..
ഭര്‍ത്താവിന്‍റെ അമ്മ ചെറിയ കാര്യങ്ങള്‍ക്ക് പോലും അവളെ കുറ്റപ്പെടുത്തുമായിരുന്നു..
ഭര്‍ത്താവാണെങ്കില്‍ എപ്പോളും ബിസിനസ് ടൂറിലും..
പക്ഷേ അവള്‍ ആരേയും ഒന്നും അറിയിച്ചില്ല. .. എല്ലാം സഹിച്ച് അവിടെത്തന്നെ ജീവിച്ചു..
ഒരു ദിവസം ശാരികയുടെ അച്ഛന്‍ മകളെ കാണാനായി അവളുടെ ഭര്‍ത്താവിന്‍റെ വീട്ടിലെത്തി..
അവിടെ കണ്ടത് അയാളുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു..
ഒരു ഇടുങ്ങിയ മുറിയില്‍ നിലത്തു വിരിച്ച പായയില്‍ കിടക്കുകയായിരുന്നു ശാരിക.. അവള്‍ നന്നേ ക്ഷീണിതയായിരുന്നു.. നല്ല പനിയുമുണ്ട്..
താഴത്തും തലയിലും വെക്കാതെ താന്‍ വളര്‍ത്തിക്കൊണ്ടുവന്ന പൊന്നു മോളുടെ അവസ്ഥ കണ്ട് അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല...
അയാള്‍ അജയിന്‍റെ അമ്മയോട് കാര്യം തിരക്കി..
''ഈ വീട്ടില്‍ ചില ചിട്ടകളൊക്കെയുണ്ട്.. പുറത്തായിക്കഴിഞ്ഞാല്‍ പിന്നെ ഏഴു ദിവസം മറ്റു മുറികളിലൊന്നും കയറാന്‍ പാടില്ല.. ഭക്ഷണമൊക്കെ അവിടെ എത്തിച്ചു കൊടുക്കുന്നുണ്ട്''..
ഇതായിരുന്നു അവരുടെ മറുപടി..
''ഇന്നത്തെക്കാലത്ത് ഇങ്ങനെയൊക്കെയുണ്ടോ? ഞങ്ങളും നിങ്ങളെ പോലെ തറവാട്ടു മഹിമയുള്ളവര്‍ തന്നെയാണ്.. പക്ഷേ ഇത്ര ക്രൂരമായ ആചാരങ്ങളൊന്നും ഞങ്ങളുടെ വീട്ടില്‍ ഇല്ല.. കുട്ടിക്ക് നല്ല പനിയുണ്ടല്ലോ ഡോക്ടറെ കാണിച്ചില്ലേ?''
ശാരികയുടെ അച്ഛന്‍ രോഷത്തോടെ ചോദിച്ചു..
''നിങ്ങളുടെ വീട്ടില്‍ ഇല്ലാത്തത് ഇവിടെ ഉണ്ടായിക്കൂട എന്നില്ലാലോ. ഇവിടെ താമസിക്കുമ്പോള്‍ ഇവിടുത്തെ ആചാരങ്ങള്‍ അനുസരിക്കണം.. പിന്നെ പനി.. ഏഴു ദിവസം കഴിയുമ്പോള്‍ അത് അങ്ങു മാറിക്കോളും.. പ്രത്യേകിച്ച് മരുന്നൊന്നും വേണ്ട ''..
അവര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു..
മകളുടെ അവസ്ഥ കണ്ട് മനസ്സു തകര്‍ന്ന ശാരികയുടെ അച്ഛന്‍ അജയ്‌യെ വിളിച്ച് കാര്യം പറഞ്ഞു..
'' വീട്ടിലെ കാര്യങ്ങളൊക്കെ അമ്മയാണ് നോക്കുന്നത്.. അതൊന്നും എനിക്കറിയില്ല.. അമ്മയോട് പറഞ്ഞാല്‍ മതി''..
ബിസിനസ് ടൂറിലായിരുന്ന അജയ് കെെമലര്‍ത്തി..
മകളെ അങ്ങനെയവിടെ വിട്ടിട്ട് തിരിച്ചു പോകാന്‍ ആ പിതാവിനു ആകുമായിരുന്നില്ല..
''വാ മോളെ.. നമുക്ക് വീട്ടിലേക്ക് പോകാം.. അവിടെ ചെന്നിട്ട് ഡോക്ടറെ കാണാം.''.
അയാള്‍ മകളെ വിളിച്ചു..
''വേണ്ടച്ഛാ.. അച്ഛനും ഏട്ടന്‍മാരും എനിക്ക് വേണ്ടി കണ്ടെത്തിയ ബന്ധമല്ലേ.. ഞാനിനി ഒരിക്കലും നമ്മുടെ വീട്ടിലേക്ക് വരില്ല.. അച്ഛന്‍ പൊയ്ക്കോളൂ.. ഇനി ആരൂം എന്നെ കാണാന്‍ ഇങ്ങോട്ട് വരണ്ട..എല്ലാം ഞാന്‍ ഒറ്റയ്ക്ക് അനുഭവിച്ചോളാം..''
അവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു..
മകളുടെ വാക്കുകള്‍ കൂരമ്പുകളായി തന്നില്‍ ആഞ്ഞു തറയ്ക്കുന്നതായി അയാള്‍ക്ക് തോന്നി..
നിറഞ്ഞ കണ്ണുകളോടെ അയാള്‍ അവിടുന്നിറങ്ങി..
തന്‍റെ മകളുടെ മനസ്സു കാണാതതെ പണവും പ്രതാപവും ജാതകപ്പൊരുത്തവും മാത്രം നോക്കി താന്‍ മകള്‍ക്ക് നേടിക്കൊടുത്ത മംഗല്യം ഇങ്ങനെയായതില്‍ അയാള്‍ ഒരുപാട് ദുഃഖിച്ചു...
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo