പഴയ ഒരു കെട്ടിടം വാടകക്കെടുത്താണ് കോൾ സെൻ്റർ ആരംഭിച്ചത്. നഗരത്തിനു വളരെ അടുത്താണെങ്കിലും നഗരത്തിൻ്റെ ബഹളങ്ങൾക്കു പുറത്ത് .
കമ്പനിക്ക് അയാളുടെ തെരഞ്ഞെടുപ്പ് വളരെ ഇഷ്ടമായി. ആഗ്രഹിച്ചിരുന്നതു പോലെ ഒരു ഹെറിറ്റേജ് തന്നെയായിരുന്നു അത് . ഇക്കാലത്ത് അത്തരമൊരു കെട്ടിടം കിട്ടുക പ്രയാസമാണ് .
പഴയ മാളിക വാടകയ്‌ക്കെടുക്കുമ്പോൾ അതിൻ്റെ ചുവരിൽ വലിയൊരു ഘടികാരം തൂങ്ങിക്കിടന്നിരുന്നു. തടി കൊണ്ടുള്ള ചട്ടക്കൂട്. മുകളിൽ വൃത്താകൃതിയിലുള്ള ഡയൽ . താഴെ ഊഞ്ഞാലാടുന്ന പെൻഡുലം. ഡയലും പെൻഡുലവും കാണാവുന്ന കള്ളികൾ. താഴത്തെ ചതുരത്തിലെ ചില്ലിൽ രണ്ടു കിളികളുടെ രൂപം കൊത്തി വച്ചിരുന്നു. ഒന്നിൻ്റെ ചുണ്ടിൽ നിന്നും മറ്റേതിൻ്റെ ചുണ്ടിലേക്ക് ആടി ചെല്ലുന്ന പെൻഡുലം. അതു കാണാൻ നല്ല തമാശ. ഓരോ അര മണിക്കൂറിലും സമയം അറിയിച്ചുകൊണ്ട് മുഴങ്ങുന്ന ഇമ്പമുള്ള മണി !
അവശേഷിക്കുന്ന സാധനങ്ങൾ എടുത്തു മാറ്റാൻ വീട്ടുടമസ്ഥൻ വന്നപ്പോൾ അയാൾ ആ ക്ലോക്ക് കാണിച്ചു കൊടുത്തു.
- ഓ അതവിടിരുന്നോട്ടെ.
ഉടമസ്ഥൻ താല്പര്യമില്ലാതെ പറഞ്ഞു
-വളരെ പഴക്കം ചെന്ന ക്ളോക്കാണെന്നു തോന്നുന്നു.
- അതെയതെ, മുത്തച്ഛൻ്റെ കാലത്തേ ഉള്ളതാ. ഇപ്പൊ ഇതൊക്കെ ആരാ സൂക്ഷിച്ചു വയ്ക്കുന്നത്? ആഴ്‌ച്ചേലാഴ്‌ച്ചേൽ ചാവി കൊടുക്കണം. നാലഞ്ചു കൊല്ലം കൂടുമ്പോൾ ഒരു സർവീസിംഗ് . ആരെക്കൊണ്ടാവും ഇതൊക്കെ?
-ശരിയാണ്.
അവശേഷിക്കുന്ന സാധനങ്ങളുടെ ലിസ്റ്റെഴുതുമ്പോൾ ക്ലോക്ക് ഉൾപ്പെടുത്താതിരിക്കാൻ വീട്ടുടമ പ്രത്യേകം ശ്രദ്ധിച്ചു.
- ഓ, ക്ലോക്കോന്നുമെഴുതേണ്ട . വിലയുള്ള സാധനങ്ങൾ ചേർത്താൽ മതി.
ഉടമ പറഞ്ഞു.
കോൾ സെൻ്റർ തുടങ്ങി ആദ്യ നാളുകളിൽ ആ ക്ലോക്ക് കൗതുകമായിരുന്നു. കോറിഡോറിലൂടെ നടന്നു ചെല്ലുമ്പോൾ ഗാംഭീര്യത്തോടെ അത് ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നത് കാണാം. അതിൽ നോക്കിയേ അയാൾ കടന്നുപോയിരുന്നുള്ളു. അതിൻ്റെ പരിചരണത്തിലും അയാൾ ശ്രദ്ധിച്ചിരുന്നു. കൃത്യസമയത്ത് ചാവി കൊടുക്കുന്നുണ്ടോ, മറ്റു ക്ലോക്കുകളുമായി സമയ വ്യത്യാസം കാണിക്കുന്നുണ്ടോ, തണുപ്പുകാലത്തും ചൂടുകാലത്തും പെൻഡുലത്തിൻ്റെ നീളം കൂട്ടിയും കുറച്ചും വച്ചോ എന്നൊക്കെ. എന്നാൽ തിരക്കുകൾ വർദ്ധിച്ചപ്പോൾ അയാൾക്കു അതൊക്കെ മറക്കേണ്ടി വന്നു .
പിന്നീട് വളരെക്കാലത്തിനു ശേഷമാണ് അയാൾ ക്ലോക്കിനെക്കുറിച്ച് ഓർക്കുന്നത്.
കോൾ സെൻ്റർ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച സ്ഥാപനമായി. വലിയ വലിയ ഇടപാടുകാർ. കോറിഡോറിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിക്കൊണ്ടിരിക്കുന്ന യുവതീയുവാക്കൾ. അയാളുടെ ചുമതലകൾ വർദ്ധിച്ചു .
മുംബൈയിലെ എക്‌സിക്യൂട്ടീവ് ഡിറക്ടർമാരുടെ മീറ്റിംഗിൽ പങ്കെടുത്ത് തിരികെ വന്നപ്പോൾ അയാളുടെ മുഖം മങ്ങിയിരുന്നു. നെഞ്ചിൽ 'ടിക് ടിക് ' എന്നൊരു ശബ്ദം കേൾക്കുന്നതു പോലെ അയാൾക്കു തോന്നി.
കോൾ സെൻ്ററിൽ കഴിഞ്ഞു പോയ കാലം അപ്പോഴയാൾ ഓർമ്മിച്ചു. ഓർമ്മകൾക്കൊപ്പം ആ ചുവർഘടികാരം ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അയാൾക്ക് ചുറ്റും ഉരുമ്മി നടന്നു.
സന്ധ്യാനേരത്ത് ഉറക്കമുണർന്ന് ആരംഭിക്കുന്ന ഐ.ടി. ജീവിതം. രാത്രികൾ പകലുകളാകുന്നു. വൈകിട്ട് ഏഴുമണിക്ക് പ്രാതൽ. അണിഞ്ഞൊരുങ്ങി എട്ടുമണിക്കുള്ള ഷിഫ്റ്റിൽ പ്രവേശനം. ഒൻപതിന് വീഡിയോ കോൺഫറൻസ്. മറ്റേ അർദ്ധഗോളത്തിൽ നിന്ന് ഒഴുകി വരുന്ന വീചികൾ ചേരുമ്പോൾ തെളിയുന്ന മുഖങ്ങൾ. മിക്കവാറും ഒരതികായനെയാണ് അയാൾ കാണുക. അല്ലെങ്കിൽ പൗരുഷത്തോടെ കടിച്ചു കീറാൻ തയ്യാറെടുത്തു നിൽക്കുന്ന സ്ത്രീരൂപം. രണ്ടിനും തമ്മിൽ വലിയ വ്യത്യാസമില്ലായിരുന്നു. ഇരുവർക്കും ഒരേ ഭാവമാണുള്ളത്. പണം കൊടുത്ത് കപ്പലിലിറക്കിയ അടിമയുയോടുള്ള പുച്ഛം! അവർ പ്രഭാതത്തിൻ്റെ ഉന്മേഷവുമായിരിക്കുമ്പോൾ അയാൾ മുഖത്ത് പ്രസന്നത നടിച്ചു. പക്ഷെ കോശങ്ങൾ അയാളോട് കലഹിച്ചു.
-ഉറങ്ങാറായില്ലേ ഇഷ്ടാ ? രാത്രി ഒരുപാടായി.
അയാൾ അതവഗണിച്ചു.
പാടില്ല. ഉറക്കത്തെ പച്ചവെള്ളത്തിൽ മുക്കിക്കൊല്ലണം. ധാരാളം പണമുണ്ടാകുന്നുണ്ടല്ലോ.
സൂര്യനുദിക്കുമ്പോൾ തളർന്നുറക്കം.
കാലമങ്ങനെ ക്ലോക്കിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അയാൾ മറന്നെങ്കിലും സമയത്തെ മുന്നോട്ടൊഴുക്കാൻ അത് മറന്നില്ല. ഒരിക്കൽക്കൂടി ആ ക്ലോക്ക് കാണുവാൻ അയാളാഗ്രഹിച്ചു.
മുറിയിൽ നിന്ന് പുറത്തിറങ്ങി അയാൾ പിന്നിലേക്കു നടന്നു. കോറിഡോറിൻ്റെ മറ്റേയറ്റത്തു ചെന്ന് അയാൾ കൗതുകത്തോടെ തിരിഞ്ഞു നോക്കി. സംഖ്യകളിലൂടെ തെന്നിയൊഴുകുന്ന സൂചികൾ. കിളികളുടെ ചുണ്ടിൽ നിന്നും ചുണ്ടിലേക്കോടുന്ന പെൻഡുലം.
അയാൾ സൂക്ഷിച്ചു നോക്കി.
ഇല്ല. അയാൾക്ക് കാണാൻ കഴിഞ്ഞത് നിശ്ചലത മാത്രം.
ഘടികാരം ഭിത്തിയിൽ ചത്തു തൂങ്ങിക്കിടക്കുന്നു.
അയാളുടെ നെഞ്ചിടിക്കാൻ തുടങ്ങി. വേഗത്തിൽ അയാൾ തിരിച്ചു നടന്നു. അടുത്തെത്തി അയാൾ സൂക്ഷിച്ചു നോക്കി. സത്യമാണ്. ഘടികാരം നിലച്ചു പോയിരിക്കുന്നു.
പിറ്റേ ദിവസം അയാൾ അത് ഭിത്തിയിൽ നിന്ന് ഊരിയെടുപ്പിച്ച് കാറിൽ വച്ചു. നഗരത്തിലൂടെ പലതവണ ചുറ്റി സഞ്ചരിക്കേണ്ടിവന്നു, ക്ലോക്കുകൾ റിപ്പയർ ചെയ്യുന്ന ഒരാളെ കണ്ടെത്തുവാൻ. തൊണ്ണൂറിനോടടുത്ത് പ്രായമുള്ള ഒരു വൃദ്ധനായിരുന്നു മെക്കാനിക്ക്. പേനകൾ, തയ്യൽ മെഷീനുകൾ, ക്യാമറകൾ എന്നിവയൊക്കെ അയാൾ സർവീസ് ചെയ്യും.
കാറിൻ്റെ പിൻസീറ്റിൽ നിന്ന് ക്ലോക്ക് പുറത്തെടുക്കുമ്പോൾ വൃദ്ധൻ അലസമായി അതിനെ ഒന്നു നോക്കി.
പെട്ടെന്ന് അയാളുടെ കണ്ണുകൾ തിളങ്ങി.
-ഓ, ചീങ്കണ്ണിയാണല്ലേ ?
മെക്കാനിക്ക് പറഞ്ഞത് അയാൾക്ക് മനസ്സിലായില്ല.
ടേബിളിൽ അതു നിവർത്തിവച്ചപ്പോൾ തുറന്ന് വൃദ്ധൻ അയാളെ അത് കാണിച്ചു കൊടുത്തു. ഡയലിനു താഴെ ഒരു ചീങ്കണ്ണിയുടെ ചിത്രം മുദ്രണം ചെയ്തിരിക്കുന്നു. എഴുപതു കൊല്ലം മുമ്പത്തെ പ്രസിദ്ധമായ ഒരു ബ്രാൻഡിൻ്റെ ചിഹ്നമായിരുന്നു അത് . രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ആ കമ്പനി, ക്ലോക്കുപോലെ നിലച്ചുപോയി.
മെക്കാനിക്ക് അതിൻ്റെ ചരിത്രം പറഞ്ഞത് അയാൾ ആകാംക്ഷയോടെ കേട്ടു.
-ഇതു വെറുതെ കേടാകാൻ തരമില്ല. എന്തു പറ്റിയെന്നു ഞാൻ ഒന്ന് നോക്കട്ടെ.
വൃദ്ധൻ കണ്ണടയെടുത്തു വച്ചു. ടൂൾ ബോക്സ് തുറന്ന്, ശ്രദ്ധാപൂർവ്വം ഒരു സ്ക്രൂഡ്രൈവർ തിരഞ്ഞെടുത്തു. എന്തോ വിശുദ്ധകർമ്മം നിർവ്വഹിക്കാൻ തയ്യാറെടുക്കുന്നതു പോലെ പ്രാർത്ഥനാപൂർവ്വം ഒന്നു കണ്ണടച്ചു തുറന്നു. സ്‌ക്രൂകൾ ഓരോന്നായി അയച്ചു. മൂടി പതിയെ എടുത്തുമാറ്റി, ഏതോ അഗാധഗർത്തത്തിലേക്കെന്നതു പോലെ സൂക്ഷ്മതയോടെ ഉറ്റുനോക്കി.
അല്പനേരത്തിനു ശേഷം വൃദ്ധൻ മുഖമുയർത്തി, അയാളുടെ നേരെ തിരിഞ്ഞു.
മെക്കാനിക്കിൻ്റെ മുഖം നിസ്സഹായമായിരുന്നു.
-എന്താ
ആകാംഷയോടെ അയാൾ ചോദിച്ചു.
-വൈൻഡിങ്ങ് പൊട്ടിപ്പോയല്ലോ.
-അതെങ്ങനെ സംഭവിച്ചു? ഞങ്ങൾ അത് കൃത്യമായി പരിപാലിച്ചിരുന്നതാണ്.
മെക്കാനിക്ക് അത് വിശ്വസിച്ചില്ല എന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കി. കുറ്റപ്പെടുത്തുന്നതു പോലെ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് വൃദ്ധൻ പറഞ്ഞു.
-രാത്രിയിലും പകൽനേരം കാട്ടാൻ പ്രാപ്തിയില്ലാഞ്ഞു വലിഞ്ഞു പൊട്ടിയതാ..... ക്ലോക്കാണെങ്കിലും അതിനുമുണ്ടൊരു ജീവനും ജീവിതവുമൊക്കെ .
ശാസനാപൂർവ്വം അയാളെ ഒന്നു നോക്കിയിട്ട് വൃദ്ധൻ തുടർന്നു.
-പോകട്ടെ....രാത്രിയിലും പകലും ഒരുപോലെ ഉണർന്നിരുന്ന് അതിൻ്റെ വൈൻഡിങ്ങ് പൊട്ടിയതാ സാറേ...ഇനിയത് നേരെയാക്കാനാവില്ല.
അയാൾ മൂടി തിരികെ വച്ച് സ്‌ക്രൂകൾ ഉറപ്പിക്കാൻ തുടങ്ങി.
-വേറെ മാറിയിടാനാവില്ലേ ?
അവസാനത്തെ ഒരു ശ്രമമെന്ന നിലയിൽ അയാൾ ചോദിച്ചു.
-ഇല്ല. ഇതൊന്നും ഇപ്പൊ വരാറില്ല. ഇത്തരം ക്ലോക്കുകൾ തന്നെയില്ല. പിന്നെയാണോ പാർട്ടുകൾ?
അയാളുടെ ഉടൽ തരിക്കുവാൻ തുടങ്ങി. ക്ലോക്ക് തിരികെ കൊണ്ടുപോകുന്നതിനെക്കുറിച്ചോർത്തപ്പോൾ ഒരു വേവലാതി. നിശ്ചലമായി വീണ്ടും അതു ചുവരിൽ തൂങ്ങിയാടുന്നതാലോചിച്ചപ്പോൾ ദേഹത്ത് വിയർപ്പു പൊടിഞ്ഞു. മരക്കൊമ്പിൽ തൂങ്ങിയാടുന്ന, ദുർമരണത്തിനു വിധേയമായ ഒരുടലിൻ്റെ ഓർമ്മ അയാൾക്കനുഭവപ്പെട്ടു.
പെട്ടെന്നു ഒരാശയം തോന്നിയതു പോലെ അയാൾ ചോദിച്ചു:
-ഞാനിതിവിടെ വച്ചേക്കട്ടെ?
മെക്കാനിക്ക് പുതിയതെന്തോ പണിയിലേക്കു മുഴുകിയതു കൊണ്ട് ആദ്യമാണ് കേട്ടില്ല. ചോദ്യമാവർത്തിച്ചപ്പോൾ മെല്ലെ തലയുയർത്തി അയാളെ നോക്കി. ഒരു നിമിഷം കഴിഞ്ഞ് ഷോപ്പിനുള്ളിലേക്ക് തല തിരിച്ചു. അപ്പോഴാണ് അയാൾ അതിൻ്റെ ഉൾവശം ശ്രദ്ധിച്ചത്. കഷ്ടിച്ച് ആറടി നീളവും മൂന്നടി വീതിയുമുള്ള കുടുസ്സുമുറി. അതിൽ നിറയെ ക്ലോക്കുകൾ, തയ്യൽ മെഷീനുകൾ, യന്ത്ര ഭാഗങ്ങൾ, ഭിത്തിയിലെ ഹോൾഡറുകളിൽ പേനകൾ, ക്യാമറകൾ, അവയുടെ തുടർച്ച പോലെ മൂലയിൽ വൃദ്ധനും.
-ഇത്രയും വലിയ ക്ലോക്ക് ഞാൻ എവിടെ വയ്ക്കും സാറേ?
നിരാശയോടെ അയാൾ ചോദിച്ചു.
മെക്കാനിക്ക് പറഞ്ഞതു ശരി തന്നെ. ആ ക്ലോക്കിനിരിക്കാനുള്ള സ്ഥലം അവിടെയുണ്ടായിരുന്നില്ല.
മെല്ലെ അയാൾ അത് പൊക്കിയെടുത്തു. കൊണ്ടു വന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഭാരം കൂടിയതു പോലെ തോന്നി. പ്രയാസപ്പെട്ടാണ് അതു കാറിലെടുത്തു വച്ചത്. ഇനി എന്തു ചെയ്യുമെന്ന ചോദ്യം അയാൾക്ക് മുൻപിൽ അവശേഷിച്ചു. കാർ വിടുവാൻ അയാൾ നിർദ്ദേശം കൊടുത്തു.
നഗരത്തിലെ തിരക്കിലൂടെ അയാൾ ക്ലോക്കുമായി സഞ്ചരിച്ചു. രണ്ടു തവണ ഓഫീസിലേക്കുള്ള വഴിയിലേക്ക് തിരിയാൻ തുടങ്ങിയതാണ് . അയാൾ സമ്മതിച്ചില്ല. മറ്റൊരിടത്തേക്ക് പോകണം എന്നു പറഞ്ഞ് അയാൾ കാർ തിരിച്ചു വിട്ടു. നഗരത്തിനു പുറത്തേക്ക് അവർ യാത്ര ചെയ്യുവാൻ തുടങ്ങി.
അല്പസമയത്തിനു ശേഷം നഗരക്കാഴ്ചകൾ അസ്തമിച്ചു. കത്താത്ത വഴിവിളക്കുകൾക്കു താഴെ ഇരുട്ട് ചുരുണ്ടു കിടന്നു. അവയ്ക്കടിയിൽ പേരറിയാത്ത മനുഷ്യരും. പെട്ടെന്നാണ് അയാൾ ആ ബോർഡ് കണ്ടത്: 'ചപ്പു ചവറുകൾ നിക്ഷേപിക്കുന്ന സ്ഥലം- ലോകബാങ്ക് സഹായത്തോടെ മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപിച്ചത്'
അയാളുടെ കണ്ണുകൾ തിളങ്ങി.
-കാർ നിർത്തൂ.
ഡ്രൈവറുടെ തോളിൽ ബലമായി അമർത്തിക്കൊണ്ട് അയാൾ പറഞ്ഞു.
വിരണ്ടുപോയ ഡ്രൈവർ പയ്യൻ, ശക്തിയായി അമർത്തി.
മുന്നോട്ടാഞ്ഞുകൊണ്ടു കാർ നിന്നു.
കുഞ്ഞിനെ എടുക്കുന്നതു പോലെ അയാൾ ക്ലോക്കിനെ വാരിയെടുത്തു.
ഡോർ തുറന്നു പുറത്തിറങ്ങി.
ഡ്രൈവറോട് ഒന്നും പറയാതെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് നടന്നു.
നഗരത്തിൻ്റെ മാലിന്യങ്ങൾ മുഴുവൻ അവിടെ അടിഞ്ഞു കൂടിയിട്ടുണ്ട്. ഉള്ളിലേക്ക് ചെല്ലും തോറും മൂക്കിൻ്റെ പാലം തകർക്കുന്ന ദുർഗന്ധം അടിച്ചു കയറി. ഓരോ ഇഞ്ചും അയാൾ ശ്രദ്ധാപൂർവ്വം നോക്കി.
ഇതെവിടെയാണ് വയ്‌ക്കേണ്ടത്?
തൃപ്‌തികരമായ ഒരിടം അയാൾക്ക് കണ്ടെത്താനായില്ല.
അയാൾ കൂടുതൽ ഉള്ളിലേക്കു നീങ്ങിക്കൊണ്ടിരുന്നു............
.
ഏറെ കാത്തിരുന്നിട്ടും അയാളെ കാണാത്തതു കൊണ്ടും, അടുത്ത ഷിഫ്റ്റിന് വണ്ടി കൈമാറേണ്ടതായതു കൊണ്ടും ഡ്രൈവർ കാറുമായി തിരികെ പോയി.
ആരും അയാളെ അന്വേഷിച്ചില്ല.
പിറ്റേന്ന് അയാളെ ഓഫീസിൽ കണ്ടില്ല.
നാലഞ്ചു ദിവസം കഴിഞ്ഞിട്ടും അയാൾ വന്നില്ല.
അപ്പോഴേക്കും എല്ലാവരും അയാളുടെ കാര്യം മറന്നു പോയിരുന്നു.
=================================
ജി.അശോക് കുമാർ കർത്താ,
ആനക്കോട്,
കൈത തെക്ക്,
ചെട്ടികുളങ്ങര പി.ഒ,
പിൻ: 690506
ഫോൺ: 9447035065
E -mail : ashokkartha @gmail.com

കഥ നല്ലരീതിയിൽ ചിന്തിപ്പിയ്ക്കാനൊരു വഴിയൊരുക്കി.
ReplyDeleteനന്ദി, നമസ്കാരം !!