"നിങ്ങളുടെ മകൾ എവിടെ ഉണ്ടെന്ന് എനിക്കറിയാം......!!"
അങ്ങേത്തലയ്ക്കൽ നിന്ന് വീണ്ടും ആ പുരുഷശബ്ദം. ഫോണിന്റെ റിസീവർ കയ്യിൽ പിടിച്ച് ജാനകി ദേവി നിന്നു വിറച്ചു. എത്തിച്ചേരേണ്ട സമയവും സ്ഥലവും അയാൾ പറയുന്നത് കേട്ടുകൊണ്ടിരുന്നപ്പോഴും അവർക്കു തോന്നി താനൊരു സ്വപ്നത്തിലാണെന്ന്.
റിസീവർ താഴെ വയ്ക്കുമ്പോൾ ഓർമ്മകൾ പുറകോട്ട് പാഞ്ഞു.അന്നും ഒരു മാതൃദിനമായിരുന്നു.മൂന്നു വർഷം മുമ്പ് അതേ ദിവസമാണ് തന്റെ ഒരേ ഒരു മകൾ ഒരു അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം നൽകി പോയത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ നടുവിൽ , മകളുടെ വിവാഹ പന്തലിൽ അഭിമാനം നഷ്ടപ്പെട്ട് ജീവിതത്തിൽ ആദ്യമായി ജസ്റ്റിസ് ജാനകി ദേവി തലകുമ്പിട്ട് നിന്ന ദിവസം. ഓമനിച്ചു വളർത്തിയ മകൾ വിവാഹ ദിവസം ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയിരിക്കുന്നു.....!
ഭർത്താവ് മരിച്ചിട്ടും മറ്റൊരു ജീവിതത്തിലേയ്ക്കു പോവാതെ വളർത്തിയ അമ്മയോട് മകൾ ചെയ്ത ചതി യെ കുറിച്ച് പറഞ്ഞ് ചിലർ സഹതപിച്ചു. ഒറ്റ മോളാണെന്ന് കരുതി ഓമനിച്ചു വഷളാക്കിയതിന്റെ ഫലമാണെന്ന് ചിലർ കുറ്റം പറഞ്ഞു. അതൊന്നും ഒരിക്കൽ ഹൈക്കോർട്ട് ജസ്റ്റിസ് ആയിരുന്ന ജാനകി ദേവി എന്ന സ്ത്രീയെ തളർത്താൻ പര്യാപ്തമായിരുന്നില്ല. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്ന തത്വത്തിൽ മുറുകെ പിടിച്ച് ജീവിക്കാൻ ശ്രമിച്ചു. വേദനകളെ ഉള്ളിൽ ഒളിപ്പിച്ച് പുറമേ കരുത്തുള്ള ഒരു സ്ത്രീയുടെ മുഖം മൂടി എടുത്തണിഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുമ്പ് മകളുടെ ഒരു കത്ത് അവരെ തേടി വരുന്നതു വരെ മാത്രം...!
" ഞാൻ ചെയ്ത തെറ്റ് എനിക്കു മനസ്സിലായി അമ്മേ. അതിനുള്ള ശിക്ഷ ഞാൻ ഇന്ന് അനുഭവിക്കുന്നു. ഒരു പക്ഷേ ഈ കത്ത് അമ്മയുടെ കയ്യിൽ കിട്ടുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടാവില്ല. മാപ്പു ചോദിക്കാനുള്ള അർഹത പോലും ഇല്ലെന്ന് അറിയാം. എങ്കിലും അമ്മ ക്ഷമിക്കണം....
അശ്വതി"
അതുവരെ എടുത്തണിഞ്ഞിരുന്ന അഭിമാനത്തിന്റെയും വാശിയുടേയും മുഖം മൂടികൾ അഴിഞ്ഞു വീണു. വെറും ഒരു അമ്മ മാത്രമായി അവർ അന്ന് പൊട്ടിക്കരഞ്ഞു. അന്നു തുടങ്ങിയ അന്വേഷണമാണ്. നീണ്ട രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതിന്റെ ഫല സമാപ്തിയെന്ന വണ്ണം ഇന്ന് ഫോണിലൂടെ കേട്ട ആ അപരിചിതന്റെ ശബ്ദം. "നിങ്ങളുടെ മകൾ എവിടെ ഉണ്ടെന്ന് എനിക്കറിയാം."
ആ അപരിചിതൻ പറഞ്ഞ സ്ഥലത്ത് ട്രെയിൻ ഇറങ്ങി അക്ഷമയോടെ കാത്തു നിൽക്കുകയായിരുന്നു ജാനകി ദേവി... ഒരു പഴയ തൊണ്ണൂറു മോഡൽ കാർ ദൂരെ നിന്നു വരുന്നത് കാണാമായിരുന്നു.
" ജസ്റ്റിസ് ജാനകി ദേവി ആണോ" കാറിനുള്ളിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ചോദിച്ചു.
"അതേ .. നിങ്ങളാണോ എന്നെ ഫോൺ ചെയ്തത് ?" അവർ അക്ഷമയോടെ ചോദിച്ചു.
"അല്ല, പക്ഷേ അയാൾ പറഞ്ഞിട്ടാണ് ഞാൻ വന്നത് " ചെറുപ്പക്കാരന്റെ മറുപടി.
ജാനകി ദേവി കാറിൽ കയറി. പാലക്കാടിന്റെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്തിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ അടക്കിപ്പിടിച്ച് ജാനകി ദേവി മൗനം പാലിക്കാൻ ശ്രമിച്ചു. അതു മനസ്സിലാക്കിയിട്ടെന്നോണം ചെറുപ്പക്കാരൻ സംസാരിക്കാൻ തുടങ്ങി.
അയാൾ പറഞ്ഞ കഥ വ്യത്യസ്തമായിരുന്നു; കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന ഒരാളായിരുന്നു സുഭാഷ് . എല്ലാവരുടേയും പ്രിയങ്കരൻ.പഠിത്തത്തിൽ ഉള്ള മികവു കാരണം അവനെ ഉന്നത പഠനത്തിന് എറണാകുളത്തെ പ്രശസ്തമായ ഒരു കോളേജിൽ അയക്കാൻ അവർ തീരുമാനിച്ചു. പക്ഷേ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സ്നേഹിച്ച പെൺകുട്ടിയുമായി അവൻ തിരിച്ചു വന്നപ്പോൾ എല്ലാവരും ഉപദേശിച്ചു , അവളെ തിരിച്ചു കൊണ്ടാക്കാൻ. പക്ഷേ രണ്ടു പേരും അതിനു വഴങ്ങിയില്ല. പ്രണയത്തിന് കണ്ണില്ലായിരുന്നു.ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ പൊരുത്തക്കേടുകൾ തല പൊക്കാൻ തുടങ്ങി. നല്ല രീതിയിൽ ജീവിച്ചു വന്ന ആ പെൺകുട്ടിക്ക് അവന്റെ പരിമിതമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. പരിഭവങ്ങളും ചെറിയ പിണക്കങ്ങളും വലിയ വഴക്കുകളിലേക്ക് ചെന്ന് അവസാനിച്ചു. ഒടുവിൽ ആത്മഹത്യാ ശ്രമം വരെ അത് അവളെ കൊണ്ട് ചെന്നെത്തിച്ചു.
തന്റെ മകളുടെ ജീവിതം ശ്വാസം പോലും വിടാനാവാതെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ജാനകി ദേവി. കാറ് കവലയിലുള്ള ഒരു ചെറിയ ചായക്കടയുടെ മുന്നിൽ എത്തിയിരുന്നു.
" മാഡത്തിനെ ഇവിടെ വരെ എത്തിക്കുന്നത് ആയിരുന്നു എന്റെ ജോലി. ഞാൻ പോട്ടെ"
ജാനകി ദേവി എന്തെങ്കിലും പറയുന്നതിന് മുമ്പ് അയാൾ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ചായക്കടയിൽ നിന്നിരുന്ന മറ്റൊരു ചെറുപ്പക്കാരനോട് അയാൾ എന്തോ സംസാരിക്കുന്നത് കണ്ടു. പുതിയ ചെറുപ്പക്കാരൻ വന്ന് കാറിൽ കയറി .ജാനകി ദേവിയ്ക്ക് ശരീരം വിറയ്ക്കുന്നതു പോലെ തോന്നി." സുഭാഷ്..... " അവർ ഒരു സംശയത്തോടു കൂടി ചോദിച്ചു. അയാൾ പ്രതികരിച്ചില്ല. എങ്കിലും ആ മൗനം അതു സമ്മതിക്കുന്നതായി അവർക്ക് മനസ്സിലായി. ജാനകി ദേവിയുടെ ഹൃദയത്തിൽ പെരുമ്പറ കൊട്ടുന്നതു പോലെ തോന്നി. പക്ഷേ ഒരു വാക്കു പോലും പുറത്തേയക്ക് വന്നില്ല.കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഒരു ഇടവഴിയുടെ മുന്നിൽ ചെന്നു നിന്നു.
"ഇനി കുറച്ചു ദൂരം നടക്കണം. കാർ പോവാത്ത വഴിയാണ്. " സുഭാഷ് അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
മറുപടിയ്ക്ക് കാത്തു നിൽക്കാതെ സുഭാഷ് നടക്കാൻ തുടങ്ങി. കീ കൊടുത്തു വിട്ട പാവയെ പ്പോലെ പുറകെ അവരും;തന്റെ മകളെ പറഞ്ഞു പറ്റിച്ച് അവളുടെ ജീവിതം നശിപ്പിച്ചവന്റെ മുഖം ഇത്രനാളും തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഇന്ന് അവനെ നേരിട്ടു കണ്ടപ്പോൾ താൻ ഇങ്ങനെയാണ് പ്രതികരിക്കുന്നതെന്നോർത്തപ്പോൾ അവർക്ക് അത്ഭുതം തോന്നി.ഒരു ഓടിട്ട ചെറിയ വീടിന്റെ മുന്നിൽ അയാൾ നിന്നു.
"അശ്വതി അമ്മയെ ഒരു പാട് സ്നേഹിക്കുന്നുണ്ട്. ഞങ്ങൾക്കിടയിൽ എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും അവൾ അമ്മയുടെ അടുത്തേക്ക് തിരിച്ചു വരാതെ ഇരുന്നത് ആ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണ്. ഞാൻ അവളെ തിരിച്ചേൽപ്പിക്കാഞ്ഞത് എനിക്കു അവളെ നഷ്ടപ്പെടുത്താൻ വയ്യാത്തതു കൊണ്ടും. പക്ഷേ ഇപ്പോൾ ഞാൻ തീരുമാനിച്ചു ഒരു മാതൃദിനത്തിൽ അമ്മയ്ക്ക് നഷ്ടപ്പെടുത്തിയ മകളെ ഈ മാതൃദിനത്തിൽ തിരിച്ചു തരണമെന്ന് .. അശ്വതി അകത്തുണ്ട്. അമ്മ അവളെ കൊണ്ടു പോയ്ക്കോളു" നിർവികാരനായി അയാൾ പറഞ്ഞു തീർത്തു.
അയാൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ ജാനകി ദേവി ഓടുകയായിരുന്നു. വർഷങ്ങളായി അടക്കി വച്ചിരുന്ന സ്നേഹവും കണ്ണീരും ഒന്നിച്ച് മകളെ ഒന്ന് കെട്ടിപ്പിടിക്കാൻ....പക്ഷേ അകത്ത് കണ്ട കാഴ്ച അവരെ ഒന്നു പിടിച്ചു നിർത്തി. അടുക്കളയിൽ വെറും നിലത്ത് ഒരു പായയിൽ ആറു മാസത്തോളം പ്രായമുള്ള ഒരു കുഞ്ഞ് കിടക്കുന്നു. തന്റെ മകൾ പാചകം ചെയ്തു കൊണ്ടിരിക്കുന്നു. വില കുറഞ്ഞ ഒരു ചുരിദാറാണ് വേഷം.. പാചകത്തിനിടയിൽ കരയുന്ന കുഞ്ഞിനെ അവൾ ഓരോന്നു പറഞ്ഞ് വശത്താക്കാൻ ശ്രമിക്കുന്നുണ്ട്. കുട്ടിക്കളി മാറാത്ത ഒരു പെൺകുട്ടിയിൽ പക്വതയുള്ള സ്ത്രീയായി രൂപത്തിലും ഭാവത്തിലും അവൾ മാറിയിരിക്കുന്നു. ജാനകി ദേവി കുറച്ചു സമയം ആ കാഴ്ച കണ്ടു നിന്നു. തന്റെ പേരക്കുഞ്ഞിനെ എടുത്ത് ഒന്ന് നെഞ്ചോടു ചേർക്കുവാൻ ആ ഹൃദയം വിങ്ങി. പക്ഷേ പെട്ടെന്ന് തന്നെ വികാരങ്ങളെ നിയന്ത്രിച്ചു കൊണ്ട് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. അവിടെ നിൽക്കുന്ന സുഭാഷിന്റെ അടുത്തേക്ക് ചെന്നു.
"എന്റെ മകൾ ഒരു സ്വപ്ന ലോകത്ത് ജീവിച്ച കുട്ടിയാണ്. അതാണ് നിങ്ങളുടെ ജീവിതത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായത്. പക്ഷേ ഇന്നവൾ യാഥാർത്യലോകത്തേയ്ക്കു വന്നു കൊണ്ടിരിക്കുന്നു. മാതാപിതാക്കൾക്ക് മക്കൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് നല്ല ഒരു കുടുംബം. ഇന്ന് അത് അവൾക്ക് ഉണ്ട്. അതു തട്ടിപ്പറിച്ച് അവളെ ഞാൻ കൊണ്ടു പോവുന്നില്ല"
തന്റെ കണ്ണിൽ നിന്നും അടരുന്ന നീർത്തുള്ളികളെ മറച്ചു പിടിക്കാൻ അവർ ശ്രമിച്ചു.
"പക്ഷേ അമ്മേ....." സുഭാഷ് എന്തോ പറയാൻ ശ്രമിച്ചു. അവർ തടഞ്ഞു.
" ഞാൻ ഇനിയും വരും. എന്റെ പേരക്കുട്ടിയേയും നിങ്ങൾ രണ്ടു പേരേയും കാണാൻ... എന്റെ വീട്ടിലേക്ക് കൊണ്ടു പോവാൻ..... പക്ഷേ അതിനു മുമ്പ് അവൾ ജീവിതം എന്തെന്ന് പഠിച്ചിരിക്കണം. അതിന് ഇനി ഒരു പാട് താമസം ഇല്ലെന്ന് എന്റെ മനസ്സ് പറയുന്നു. ഇപ്പോൾ ഞാൻ തിരിച്ചു പോവുന്നു. സുഭാഷ് അവൾക്കു കിട്ടാവുന്ന ഏറ്റവും നല്ല പങ്കാളിയാണെന്ന തിരിച്ചറിവോടു കൂടി........ഞാൻ വന്നതും പോയതും അവൾ അറിയരുത്"
നടന്നു പോവുന്ന ആ അമ്മയെ നോക്കി അയാൾ ഒരു നിമിഷം നിർവ്വികാരനായി നിന്നു. ഈ സമയം അടുക്കളയിലെ പുൽ പായയിൽ കിടന്ന് കുഞ്ഞ് വീണ്ടും കരഞ്ഞു.
"ഈ പണി തീർക്കാൻ നീ സമ്മതിക്കില്ലേടാ
കള്ളാ "
അശ്വതി ചെറു ചിരിയോടെ ഗ്യാസ് ഓഫ് ചെയ്ത് കുഞ്ഞിനെ എടുത്തു.
കള്ളാ "
അശ്വതി ചെറു ചിരിയോടെ ഗ്യാസ് ഓഫ് ചെയ്ത് കുഞ്ഞിനെ എടുത്തു.
പാലു കൊടുത്ത് ഉറക്കാനായി ബെഡ് റൂമിലേയ്ക്ക് പോവുമ്പോൾ ഹാളിൽ ഓൺ ചെയ്തു വച്ചിരുന്ന ടി വി യിൽ മാതൃദിന പരിപാടികൾ നടക്കുന്നുണ്ടായിരുന്നു......!!!
...............................
ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ...!!!
By Resmi Anuraj

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക