Slider

പിൻഗാമി' (ഭാഗം പന്ത്രണ്ട്)

0
Image may contain: 1 person

അതിരാവിലെ പള്ളിയിലേക്ക് വന്ന മുക്രി കാക്കയാണ് താഴെ വരാന്തയിൽ വീണു കിടക്കുന്ന അബ്ബാസ് മുസ്ലിയാരെ കണ്ടത്.മുഖത്ത് വെള്ളം തളിച്ചപ്പോഴാണ് മുസ്ലിയാർക്ക് ബോധം തെളിഞ്ഞത്.അബ്ബാസ് മുസ്ലിയാർക്ക് വേഗം കാര്യം തിരിഞ്ഞു.
പക്ഷെ മുസ്ലിയാർക്ക് ഭയത്തിന് പകരം ജാള്യതയായിരുന്നു. ജാള്യതയിൽ നിന്ന് രക്ഷപ്പെടാൻ ഇലക്കും മുള്ളിനും കേടില്ലാത്ത ഒരു കളവും പറഞ്ഞു. ഒന്ന് വഴുക്കി എന്ന ഒരു വാക്കിൽ എല്ലാരും സമാധാനിച്ചു.
നമസ്കാരം തുടങ്ങുന്നതിന് മുമ്പെ ഞാൻ സെയ്തു കാക്കാനെ വിളിച്ചുണർത്തി.നമസ്കാരം കഴിഞ്ഞ ഉടനെ തന്നെ ബാവുട്ടിയും അവിടെ എത്തി. രാവിലത്തെ പഠനത്തിന് ശേഷം ഞാൻ സൈതു കാക്കാനെ സമീപിച്ചു'.
"കുഞ്ഞായീശു കുഞ്ഞിമോളെ
നിന്നെയോർത്ത് ഞാന്
കാട്ടുമുക്കിൽ കടലിലെല്ലാം
കഴിഞ്ഞുകൂടുകയാണേ....?
കാത്ത് കാത്ത്
കാത്ത് കാത്ത്
കണ്ണുകൾ കഴച്ചു"
എന്റെ പെട്ടെന്നുള്ള കയറിച്ചെല്ലൽ സെയ്തു കാക്കാന്റെ പാട്ടിന് ഭംഗം വരുത്തി.
സെയ്തു കാക്ക ആയിശുവിന്റെ ഓർമ്മയിലായിരുന്നു. ആയിശു ഇന്നലെ സ്വപ്നത്തിൽ വന്ന് സെയ്തു കാക്കാന്റെ കൈ പിടിച്ചു നടന്നുവത്രെ.
ഭാഗ്യം! ഇന്നലെ ഉണ്ടായതൊന്നും സെയ്തു കാക്ക അറിഞ്ഞിട്ടില്ല. ഞാൻ എന്റെ വസ്ത്രങ്ങളെടുത്ത് കാന്റീനില് പിറകിലെ അലക്കു കല്ലിനടുത്തേക്ക് നടന്നു.
"മാനിമ്പപ്പൂ മുത്ത് '
മാണിക്ക തേൻ സത്ത്
മനുഷനെ മയക്ക്ണ
മൊഞ്ചേറും മോറ്
മുത്തപ്പൂവിതളത്ത്
തിളങ്ങും മേനിയിൽ
മുത്തമൊന്നു കൊടുക്കുവാൻ
കൊതിയും ഹൂറി"
സെയ്തു കാക്കാക്ക് പ്രണയാതുരമായ ഗാനങ്ങളെല്ലാം ആയിശുവിന്റെ ഓർമ്മകളിലെ നീറുന്ന നൊമ്പരങ്ങളാണ്.
ആയിശു മനസിൽ നിറഞ്ഞു നിൽക്കുമ്പോഴെല്ലാം അന്ന് ആയിശുവുമൊത്തുള്ള നാളുകളിൽ പ്രണയിച്ചുല്ലസിച്ചു നടന്ന ദിവസങ്ങൾക്ക് അകമ്പടിയായി വർണന നൽകിയത് മധുര മനോഹര ഗാനങ്ങൾ തന്നെയായിരുന്നു.
കാരണം സെയ്തു നന്നായി പാടുമായിരുന്നല്ലൊ. ആ പാട്ടുകളെല്ലാം ആയിശുവിന്റെ ഖൽബിലെ ഒപ്പന താളം തന്നെയായിരുന്നു.
പത്താം ക്ലാസ് വരെ പോയ സെയ്തു തോട്ടത്തിലെ പിതാവിന്റെ സഹായിയായും, വീട്ടിലെ ജീപ്പിന്റെ ഡ്രൈവറായും അൽപാൽപമായി സമ്പാദിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിൽ കല്യാണാലോചനകൾ നടക്കുന്നത്.
രണ്ടാമതൊന്ന് കാണേണ്ടി വന്നില്ല. ആയിശു സെയ്തുവിന്റെ ഹൃദയത്തിൽ മാപ്പിളപ്പാട്ടിന്റെ ശീലുകൾക്ക് താളം പിടിക്കുന്ന മൊഞ്ചത്തിയായി വളർന്നു കഴിഞ്ഞിരുന്നു.
അവൾ സെയ്തുവിന്റെ കൂടെ പാടത്തും പറമ്പിലും തോട്ടത്തിലെ വെറ്റിലക്കൊടികൾക്കിടയിലും പാറിപ്പറന്നു നടന്നു.
പക്ഷെ ആ അനുരാഗ ദിവസങ്ങൾ വെറും ഓർമ്മയിലാക്കി വിരഹത്തിന്റെ തീച്ചൂളയിലേക്ക് പ്രവാസമെന്ന നരക വാതിൽ തുറന്ന് വച്ചത് അവർ അറിയുകയുയായിരുന്നു.
സാധാരണ ആ കാലത്ത് മലയാളികൾ അധികം കടന്നു ചെന്നിട്ടില്ലാത്ത പാക്കിസ്ഥാനികളുടെ കയ്യിലായിരുന്ന ഡ്രൈവിംഗ് മേഖലയിലേക്ക്,
അതും ഹൗസ് ഡ്രൈവറായി വിമാനം കയറിയതോടെ ആയിശു വിരഹത്തിന്റെ തീവ്രതയിലേക്കും കുടുംബം ഗൾഫ് പണത്തിന്റെ വിശാലതയിലേക്കും പ്രവേശിച്ചു കഴിഞ്ഞിരുന്നു.
സെയ്തുവിന്റെ അറബി വയസ്സനും ഒരു സംഗീത പ്രേമിയുമായിരുന്നു.
സെയ്തുവിന്റെ ഇമ്പമാർന്ന ഗാനങ്ങൾ ആയിശുവിന്റെ ഹൃദയത്തിൽ മാത്രമല്ല അറബിയുടെ ഹൃദയത്തിലും കുളിരല പെയ്യിച്ചു.
നാണയത്തിന്റെ വിനിമയമൂല്യം അറിയാതിരുന്ന അറബി സെയ്തുവിന് വാരിക്കോരിക്കൊടുത്തു.
തന്റെ മാസശമ്പളം പിതാവിന്റെ പേരിലും അധികമായി കിട്ടിയതൊക്കെ ആയിശുവിന്റെ പേരിലും അയച്ചുകൊടുത്തു.
അതിനിടയിൽ ഉമ്മയുടെയും ഉപ്പയുടെയും മരണം, അറബിയുടെ മരണം, ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടിയുള്ള സെയ്തുവിന്റെ ആഗ്രഹവും പ്രവാസ ജീവിതം മതിയാക്കുന്നതിന് ആക്കം കൂട്ടി.
അങ്ങിനെ എട്ട് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി പെട്ടികൾ നിറച്ച് സാധനങ്ങളുമായി പ്രണയാതുരമായ മനസുമായി വിമാനം കയറിയ സെയ്തു കാക്കാന്റെ മണിയറ ശൂന്യമായിരുന്നു.. സെയ്തു കാക്കാന്റെ പണപ്പെട്ടിയും.
,,,,,,,,,,,,
പിറ്റെ ദിവസവും പുലർച്ചെ മൂന്ന് മണിക്ക് മുന്നെ എണീറ്റു. ശരീരം ശുദ്ധിയാക്കി ആത്മീയ പഠനത്തിന് തയ്യാറായി ഞാൻ അകത്തെ പള്ളിയിൽ പ്രവേശിച്ചു. ശൈഖിന്റെ മുന്നിൽ അദ്ധ്യാപനങ്ങൾക്ക് കാതോർത്തു ഞാൻ ഇരുന്നു.
"മോതിരം കൈയിലുള്ളതിന്റെ ഫലമായി സ്ഥാനവും പദവികളും അംഗീകാരവും തേടി വരുന്നതോട് കൂടി ധനവും സമ്പത്തും കുമിഞ്ഞുകൂടും. ഇതെല്ലാം ഐഹികജീവിതത്തിലെ വിഭവങ്ങൾ മാത്രമാണ്. ഐഹിക വിഭവങ്ങളിൽ താൽപര്യവാനായിക്കൊണ്ട് താങ്കൾ അവയെ സമീപിച്ചാൽ പൂർവ്വികരായ മഹാന്മാരുടെ പാതയിൽ നിന്ന് വ്യതിചലിക്കുന്നതാകുന്നു. ആയതിനാൽ ഐഹിക വിഭവങ്ങളുടെ കെണികളിൽ താങ്കൾ പെട്ടു പോകരുത്.
മടിശീലയിൽ നിറയെ പണവുമായി ഒരിക്കലും നടക്കരുത്.അത് അർഹർക്ക് വിതരണം ചെയ്യുന്നതിൽ ഒരലംഭാവവും അരുത്. വലത് കൈ കൊടുക്കുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ.
പ്രഭാതത്തിലെ പണവുമായി പ്രദോഷവും പ്രദോഷത്തിലെ പണവുമായി പ്രഭാതവും താങ്കളിൽ കഴിഞ്ഞു പോകാതിരിക്കട്ടെ".
പക്ഷെസെയ്തു കാക്കാന്റെ ആയിശുവിന്റെ തിരോധാനത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ എന്നെ അൽപമൊന്ന് അശ്രദ്ധനാക്കി.
എന്റെ ആകാംക്ഷ മനസ്സിലാക്കിയതുകൊണ്ടാകണംശൈഖ് പറഞ്ഞു.
"ആരെ കുറിച്ചുള്ള ചിന്തയാണ് നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്?".
"എനിക്ക് സെയ്തു കാക്കാന്റെ ആയിശുവിനെ കുറിച്ച് അറിയണമായിരുന്നു?".
കുറച്ചു നേരം മൗനത്തിലിരുന്ന ശൈഖ് പറഞ്ഞു.
"സെയ്തു കാക്കാന്റെ ഭാര്യ ആയിശുവിനെ കൊന്ന് ഖബറക്കി".
"എന്ത്?....... എന്താണ് ഞാൻ കേൾക്കുന്നത്?".
വളരെ ആശ്ചര്യത്തോട് കൂടി ഞാൻ ചോദിച്ചു ''
''എല്ലാം പറയാം". ശൈഖ് തുടർന്നു.
..........
തുടരും ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo