Slider

കടലാഴങ്ങൾ സാക്ഷി

0

Image may contain: 1 person
അന്ന് ആ കടലിനെ ശ്രദ്ധിക്കാൻ എനിക്കായില്ല.. എന്നും വൈകുന്നേരം ഈ കടൽത്തീരത്തു ഞാൻ എത്താറുണ്ട്.. ഏറെ നേരം കടലും ഞാനും മൗന സംഭാഷണത്തിലാവും.. പക്ഷേ ഇന്ന് എന്റെ
കണ്ണുകൾ മറ്റൊരാളെ തിരയുകയായിരുന്നു.
അവളെ..ആ പുളിയിലക്കര മുണ്ട് ചുറ്റി ആ കൽമണ്ഡപത്തിൽ വന്നിരിക്കാറുള്ള ആ പെണ്ണിനെ..
എന്നും വന്നിരിക്കാറുള്ള ഏതോ ഒരു വൈകുന്നേരം ആയിരുന്നു അവൾ കണ്ണിൽ പെട്ടത്..ആരെയും ശ്രദ്ധിക്കാതെ കടലാഴങ്ങൾ കണ്ണിൽ നിറച്ചു ശിലപോലെ അവളുടെ ഇരിപ്പ്..ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും പിന്നെ പിന്നെ അവളിലായി ശ്രദ്ധ..
ഇരുട്ട് വീഴുമ്പോൾ ആരോ അവളെ എങ്ങോട്ടോ കൂട്ടി കൊണ്ട് പോവുകയും ചെയ്യുന്നു..
അവളെ കാണുംതോറും അവൾ ആരെന്നറിയാൻ ആകാംക്ഷ കൂടി വന്നു.
എന്തും വരട്ടെ എന്ന് കരുതി ചോദിക്കാൻ ആയി ഒരു ദിവസം അവളുടെ അടുത്തെത്തി..
ഒന്ന് ചുമച്ചു ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകർഷിച്ചു
ഞെട്ടലോടെ ആയിരുന്നു അവൾ തന്നെ നോക്കിയത്. അന്നായിരുന്നു ആ മുഖം തന്റെ മുന്നിൽ വ്യക്തമായത്.
തിളങ്ങുന്ന ഭംഗിയുള്ള കണ്ണുകൾ അതായിരുന്നു തന്നെ ഏറെ ആകർഷിച്ചത്..ശരിക്കും ഒരു സുന്ദരി..
തന്റെ നോട്ടം കണ്ടിട്ടാവണം അവൾ പെട്ടെന്ന് മുഖം തിരിച്ചു. അവളോട് എന്ത് ചോദിച്ചു തുടങ്ങണം എന്നറിയാതെ ഒന്ന് പരുങ്ങി.
അപ്പോഴേക്കും ഏതോ ചെറുപ്പക്കാരൻ വരികയും ഓട്ടോയിൽ കയറി അവൾ പോവുകയും ചെയ്തു.
രാത്രിയിൽ ഒരു പുരുഷൻ വന്നു വിളിക്കുമ്പോൾ ഓട്ടോയിൽ സ്ഥിരം പോവുന്ന ഒരു പെണ്ണ്,അങ്ങനെയുള്ളവൾ ഏതായാലും നല്ല പെണ്ണല്ല. അവളോട് മിണ്ടാൻ പറ്റാത്തത്തിന്റെ ദേഷ്യം അവളിലെ കുറ്റം കണ്ടു പിടിച്ചു സ്വയം തീർക്കാൻ ശ്രമിച്ചു.
പക്ഷേ ഇപ്പൊ കുറച്ചു ദിവസമായി അവളെ കാണാത്തത്. മനസ്സിൽ എന്തോ ഒരു വിങ്ങൽ പോലെ. ആഴ്ചകൾ ആവുന്നു അവളെ കണ്ടിട്ട്.എന്തു പറ്റി അവൾക്..
കടൽ തീരത്തിനു ഭംഗി നഷ്ടമായോ. കാഴ്ചകളിൽ മനസ്സുറക്കുന്നില്ല. മെല്ലെ ബീച്ചിനടുത്തുള്ള കോഫി ഷോപ്പിൽ കയറി. കോഫിയും സ്നാക്ക്സും ഓർഡർ ചെയ്തു ഫോണിലേക്ക് ശ്രദ്ധയൂന്നി. ഇടയ്ക്കെപ്പോഴോ തന്റെ മുന്നിൽ എത്തിയ കോഫി വാങ്ങാൻ മുഖം ഉയർത്തി. കോഫി തന്നു പോയ ആ ആളുടെ മുഖം കണ്ടപ്പോൾ പെട്ടെന്നോർമ്മ വന്നു. ഇല്ല തനിക്ക് തെറ്റു പറ്റിയിട്ടില്ല.ആ മുഖം തന്നെ. എഴുന്നേറ്റ് ആളെ തിരഞ്ഞു ഒടുവിൽ കോഫി ഷോപ്പിന് പുറകു വശത്ത് എത്തി. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്ന് തന്നെ ഞാൻ അറിയും. മനസ്സിൽ ഉറപ്പിച്ചു
നീല യൂണിഫോം ഇട്ടു നിൽക്കുന്ന ആ ചെറുപ്പക്കാരൻ അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അയാളും അവനെ സാകൂതം നോക്കി. മുപ്പത്തി രണ്ടു മുപ്പത്തി മൂന്ന് വയസ്സുണ്ടാവും അവനു. അതിന്റെ പക്വത മുഖത്തു.നേർത്ത മീശയും താടിയും.ഇവൻ ആരാവും അവളുടെ.
"സാറിനു എന്താ അറിയേണ്ടത് മാളുവിനെ കുറിച്ചു"
അവന്റെ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തി.
"ഓഹ്...അപ്പൊ മാളു , അതാണ് അവളുടെ പേര് അല്ലേ ?"അയാൾ തിരിച്ചു ചോദിച്ചു.
"അല്ല, അതു ഞങ്ങൾ വിളിക്കുന്ന പേരാണ്"
"അവളുടെ പേര് അനൂജ. ദേവകി ടീച്ചറുടെയും വക്കീൽ ഗുമസ്ഥൻ രവിയേട്ടന്റെയും ഒരേ ഒരു മകൾ."
അതും പറഞ്ഞു അവൻ ദൂരെ കടൽത്തിരകളിലേക്ക് നോട്ടം അയച്ചു നിന്നു.
ഇനി എന്തു ചോദിക്കും അവനോടു .
ചോദിക്കാതെ വയ്യല്ലോ
"അവൾ നിങ്ങളുടെ ആരാ...?ഇപ്പൊ അവൾ എവിടെയാണ്.? അവളെ കാണാൻ ഇല്ല കുറെ നാളായിട്ടു, നിങ്ങളല്ലേ അവളെ എന്നും കൂട്ടി കൊണ്ടു പോവാറ്. ?"
എന്റെ നിർത്താതെയുള്ള ചോദ്യം കേട്ടിട്ടാവാം അവൻ ഒന്നു ചിരിച്ചു പിന്നെ കടൽത്തീരത്തേക്ക് നടന്നു പിന്നാലെ ഞാനും
എന്റെ പേര് ജിത്തു. അവൾ, അവൾ എന്റെ ആരുമല്ല, അവൻ പതിയെ പറഞ്ഞു , എന്റെ കൂട്ടുകാരിയാണ്
അവൻ പറഞ്ഞു തുടങ്ങി മാളു എന്ന അവന്റെ കൂട്ടുകാരിയെ കുറിച്ചു....
പ്ലസ് 2 വിന് പഠിക്കുമ്പോൾ ആയിരുന്നു ഞാൻ അവളെ കണ്ടത്. എന്റെ ക്ലാസ്സിലേക്ക് അവൾ വന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് . നെറ്റിയിൽ ചന്ദന കുറിയിട്ട് വലിയ നീളൻ മുടി രണ്ടു ഭാഗവും പിന്നിയിട്ടു കരിമഷി കണ്ണോട് കൂടിയ പെണ്ണ്. ആരോടും അധികം മിണ്ടാത്ത സ്വഭാവം.അവൾ, അവളുടെ കൂട്ടുകാരികൾ അതായിരുന്നു അവളുടെ സ്കൂൾ ലോകം. ക്ലാസ്സിലെയും മറ്റു ക്ലാസ്സിലെയും കുറെ പേർ അവളുടെ ആരാധകന്മാർ ആയി കഴിഞ്ഞിരുന്നു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ.
ഒരു പിണക്കത്തിൽ നിന്നായിരുന്നു ഞങ്ങളുടെ ചങ്ങാത്തം.അവളുടെ കൂട്ടുകാരിയെ ഞാൻ NCC ക്ലാസ്സിൽ പാലിക്കാത്ത ഡിസ്സിപ്ലിന്റെ കാര്യത്തിൽ വഴക്കു പറഞ്ഞിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തുള്ള ആ പിണക്കം മാറ്റാൻ ആയി പോയപ്പോൾ ആയിരുന്നു ആദ്യമായി മിണ്ടിയത് അവളോട്.
പിന്നെ പിന്നെ അവരുടെ ഗ്യാങ്ങും ഞങ്ങളുടെ ഗ്യാങ്ങും വലിയ ഫ്രണ്ട്സ് ആയി.
അങ്ങനെ വീട്ടിലെ മാളു ഞങ്ങളുടെയും മാളു ആയി. ഇടയ്ക്ക് അവൾ സഹോദരിയായി, അമ്മയെ പോലെ, കൂട്ടുകാരിയെ പോലെ ഒക്കെ ആയി ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു.
എന്നോടായിരുന്നു കൂട്ടു കൂടുതൽ...
അവളുടെ അച്ഛനും അമ്മയ്ക്കും വലിയ കാര്യമായിരിന്നു ഞങ്ങളെ.
പ്ലസ് 2 കഴിയാറായപ്പോഴായിരുന്നു അവനോടു അവൾക്ക് പ്രണയം തോന്നിയത്.അല്ല അവൻ പിന്നാലെ നടന്നു പ്രണയിപ്പിച്ചത്. ഞങ്ങളും കൂട്ടു നിന്നു ആ നല്ല പ്രണയത്തിന്. കാണാൻ നല്ല രസമായിരുന്നു അവളുടെ പ്രണയം
അവനെ കാത്തു അവൾ ഇരിക്കും ബെഞ്ചിൽ ഒരു സ്പേസ് അവനായി മാറ്റി വെച്ചു കൊണ്ടു.അവൻ അടുത്തു ഇരുന്നാൽ അവളോട്ടു മിണ്ടുകയും ഇല്ല.ഒന്നും മിണ്ടാതെ എന്നാൽ പരസ്പരം അവർ മനസ്സു കൊണ്ടു എന്തൊക്കെയോ മിണ്ടിയിരുന്നു.
ഡിഗ്രി ആയപ്പോൾ അവർ രണ്ടാളും രണ്ടു കോളേജിൽ ആയി.അവൻ പുറത്തു പോയി പഠനം തുടർന്നു, അവൾ നാട്ടിലെ കോളേജിലും. അവന്റെ പ്രണയം അകന്നു പോയിരുന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും.പക്ഷെ അവൾ കാത്തിരുന്നു ആറു വർഷക്കാലം നീറി നീറി. ഓരോ തവണ കാണുമ്പോഴും ഞങ്ങളുടെ മാളു തളർന്നു പോവുന്നതായിരുന്നു കണ്ടത്.ചിരിയും കളിയും മറന്നു പോയത് പോലെ.
ഒടുവിൽ അച്ഛന്റെയും അമ്മയുടെയും നിർബന്ധം മറ്റൊരാളുടെ ഭാര്യ ആവുന്നതിൽ കൊണ്ടെത്തിച്ചു. സ്വത്തു മോഹിച്ചു വന്നവൻ എല്ലാം ഇല്ലാതാക്കി,ഒടുവിൽ അവളെയും മോളെയും കൂട്ടി കടപ്പുറത്തെ കുടിലിൽ താമസമാക്കി. പണം തികയാതെ വന്നപ്പോൾ അയാൾക്ക് ഭ്രാന്തായത് പോലെ ആയി.അവളെ ഉപദ്രവിക്കൽ ആയി.
അവളെ ഉപയോഗിച്ചു പണം ഉണ്ടാക്കാൻ നോക്കിയിട്ടും സാധിച്ചില്ല അയാൾക്ക്.
അന്ന് രാത്രി ആയിരുന്നു അത് സംഭവിച്ചത്
പുലർച്ചെ മാളുവിന്റെ അച്ഛന്റെ ഫോൺ വിളിയായിരുന്നു എന്നെ ഉണർത്തിയത്.
"മോനെ ജിത്തു..."
ആ വിളിയിലെ പതർച്ച എന്തോ ഒരു ആപത്തിന്റെ ദുഃസൂചന തന്നു
"എന്താ അങ്കിളേ, ഈ നേരത്തു"
"മോനെ മാളു... മാളു എന്തോ കടുംകൈ ചെയ്തെടാ... നീ ഒന്ന് വരാമോ
എന്റെ കൂടെ."
"ദാ ഞാൻ എത്തി ഇപ്പോ തന്നെ"
വണ്ടി എടുത്തിറങ്ങുമ്പോഴും ചിന്തയിൽ മാളുവായിരുന്നു.
കണ്ടിട്ട് കാലമേറെ ആയി.പക്ഷെ അവളുടെ കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു. അവളുടെ അച്ഛൻ വഴി.
സങ്കടം തോന്നിയിരുന്നു അവൾ തന്നെയൊക്കെ മറന്നതോർത്തിട്ടു.
അങ്കിളിനെയും കൂട്ടി അവളുടെ വീട്ടിൽ എത്തുമ്പോൾ കണ്ടത് വിലങ്ങു വെച്ച മാളുവിനെ ആയിരുന്നു.
തലചുറ്റും പോലെ, എന്താ ഉണ്ടായത് എന്നറിയാതെ..
ഓടി ചെന്നു ചോദിക്കാൻ ആഞ്ഞപ്പോൾ ആരോ തടഞ്ഞു. നോക്കുമ്പോൾ അവിടെ നിന്ന ഒരു പൊലീസുക്കാരൻ.
"എന്താ, എന്താ സാർ ഉണ്ടായത്.അവൾ എന്ത് തെറ്റാ ചെയ്തേ...??"
"അവളോ, അവൾ ഭർത്താവിനോടുള്ള ദേഷ്യത്തിനു കുഞ്ഞിനെ തിരയിൽ മുക്കി കൊന്നു, തടയാൻ ചെന്ന അയാളെ വെട്ടാൻ നോക്കി" ഒരു പുച്ഛത്തോടെ പോലീസുകാരൻ പറഞ്ഞു നിർത്തി
"ഇല്ല എന്റെ മോളത് ചെയ്യില്ല, എന്റെ മോളു ഈ ദുരിതം മുഴുവൻ അമ്മു മോൾക്ക് വേണ്ടിയാ സഹിച്ചത്, അവൾ അത് ചെയ്യില്ല" ആ പാവം അച്ഛൻ തളർന്നിരുന്നു
ഞാൻ മാളുവിനടുത്തേക്ക് നടന്നു. നിലത്തു കണ്ണ് താഴ്ത്തി നിൽക്കുന്നു.വല്ലാത്തൊരു ഭാവമായിരുന്നു ആ മുഖത്തു.
ഇവൾ ചെയ്തോ അങ്ങനെ??
ഒരു നൂറു ചോദ്യമായിരുന്നു മനസ്സു നിറയെ അവളെ ആ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോവുന്നത് കണ്ടപ്പോൾ..
"അപ്പൊ മാളു അവൾ ഒരു കൊലപാതകിയായിരുന്നോ"?
തന്റെ ഉച്ചത്തിലെ ചോദ്യം കേട്ടാവാം ജിത്തു ആ ബെഞ്ചിനടുത്തേക്ക് വന്നിരുന്നത്.
തന്റെ നെഞ്ചിലെ പിടപ്പ് ഇവന് മനസിലായോ..അവൾ തന്റെ മനസിൽ എവിടെയോ ഒരിഷ്ടം ഉണ്ടാക്കിയത് ഇവൻ അറിയതിരിക്കട്ടെ
"നിങ്ങളെ പോലെ ഞാനും അതായിരുന്നു കരുതിയത്" ജിത്തു പറഞ്ഞു തുടങ്ങി
"അന്ന് അവളെ കാണാൻ ജയിലിൽ പോയി, സംസാരിക്കാൻ കൂട്ടാക്കിയില്ല അവൾ.
കുറെ മാസങ്ങൾ അങ്ങനെ കാണാൻ പോയി.
ഒടുവിൽ അവൾ പറഞ്ഞു അന്ന് നടന്നത്.
ആ പാതിരാത്രി അയാൾ, അവളുടെ ഭർത്താവ് കയറി വന്നത് വേറെ ഒരാളെയും കൊണ്ടായിരുന്നു. കൈനിറയെ പണം കിട്ടാൻ അയാൾ കണ്ട എളുപ്പവഴി ഭാര്യയെ വേറെ ഒരാൾക്ക് കാഴ്ച വെക്കുക എന്നതായിരുന്നു. അവൾ എതിർത്തു.കയ്യിൽ കിട്ടിയ വാകത്തി വെച്ചു വെട്ടാൻ നോക്കി.പക്ഷെ ഒരു ചെറിയ മുറിവും കൊണ്ടു അയാൾ രക്ഷപെട്ടു.
അവൾ കുഞ്ഞിനെയും എടുത്ത് ഇറങ്ങി ഓടി. അയാൾ അവളെയും കുഞ്ഞിനെയും ആ തിരയിൽ മുക്കി. പിടഞ്ഞു പിടഞ്ഞു ആ കുഞ്ഞു മരിച്ചു.
അവളുടെ ജീവൻ പോവും മുന്നേ ആരൊക്കെയോ വരുന്നത് കണ്ടു അയാൾ അടവ് മാറ്റി
നിലവിളിച്ചു കൊണ്ട് അയാൾ കുഞ്ഞിനെ എടുത്തു തോളിലിട്ടു. അവൾ കുഞ്ഞിനെ കൊന്നു എന്നാക്കിതീർത്തു.
"അവൾ എന്താ അതിനെ പിന്നീട് എതിർക്കാഞ്ഞത്"
ഞാനും ചോദിച്ചു അവളോട് 'ആ വീടിനെക്കാൾ ഭേദം ജയിൽ ആണെന്നായിരുന്നു' മറുപടി
"അവളെ ഞാൻ കാണാറുണ്ടല്ലോ മുൻപൊക്കെ കടപ്പുറത്തെ ആ മണ്ഡപത്തിൽ"
അവൾക്ക് കുറച്ചു നാൾ പരോൾ കിട്ടിയിരുന്നു.അവളുടെ അമ്മുവിനെ ആ മണ്ഡപതിനു മുന്നിലെ തീരത്താണ് അടക്കം ചെയ്തത്.രാവിലെ യും വൈകീട്ടും അവൾക്കിവിടെ വരണം.
ഇരുട്ടായാൽ ഞാൻ വന്നു കൂട്ടി വീട്ടിൽ കൊണ്ടു ചെന്നാക്കും.
"അപ്പൊ അവളുടെ ഭർത്താവ്?"
"ഗുണ്ടയല്ലേ...ആരുടെയോ കത്തിപിടിക്ക് തീർന്നു.മൂന്ന് വർഷമായി."
ഉള്ളൊന്നു സന്തോഷിച്ചോ തന്റെ...
"എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി സാറേ.പോട്ടെ" അതും പറഞ്ഞു ജിത്തു പോവാൻ തുടങ്ങി
"ജിത്തു..ഒരു കാര്യം കൂടി,"
"എന്താ?
"ഇപ്പൊ മാളു???
"ഇനി ഒരാഴ്ച കൂടി ഉണ്ട്.അതു കഴിഞ്ഞാൽ അവൾ വരും."
"അപ്പൊ ഇനി അവൾക്ക്? നിനക്ക് അവളെ സ്വീകരിച്ചു കൂടെ"
ഞാൻ അവളുടെ ഏറ്റവും നല്ല കൂട്ടുകാരനാണ്, കാമുകൻ അല്ല.ചങ്ങാതിയൊരിക്കലും കാമുകനോ ഭാർത്താവോ ആവില്ല. അങ്ങനെ ആകുന്നെങ്കിൽ അവൻ ഒരു നല്ല കൂട്ടുകാരൻ ആയിട്ടുണ്ടാവില്ല....
ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി
അപ്പൊ ഇനി ഒരാഴ്ച അതു കഴിഞ്ഞാൽ തനിക്ക് അവളെ വീണ്ടും കാണാം.അവൾ മിണ്ടുമോ തന്നോട് .....??
ഇന്നാണ് അവൾ വരുന്നത്. താനിന്നു കൂടുതൽ ധൃതി കൂട്ടുന്നുണ്ടോ.അവൻ കണ്ണാടിയുടെ മുന്നിൽ നിന്നും സ്വയം ചോദിച്ചു.
വിനോദ് ശങ്കർ എന്ന ഡോക്ടർക്ക് പ്രണയമോ.
ഡിവോഴ്സ് ചെയ്തു ഗീത പടിയിറങ്ങിയിട്ടു 8 വർഷം.ഭാര്യയായി കുഞ്ഞുങ്ങളെയും നോക്കി ജോലിക്കും പോയി ഭർത്താവ് കുടുംബം എന്നൊരു സങ്കല്പത്തിൽ ജീവിക്കാൻ വയ്യ പോലും.
അവളുടെ ഫ്രീഡം ഞാനും അമ്മയും ഇല്ലാതാക്കിയത്രെ.
കുഞ്ഞുങ്ങൾ അവൾ ആഗ്രഹിക്കുമ്പോൾ മതിയെന്ന്.
ഒടുവിൽ മ്യൂച്ചൽ ഡിവോഴ്സ് അവൾ ആഗ്രഹിച്ചപ്പോലെ. അങ്ങനെ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
വർഷങ്ങൾക്ക് ശേഷം ഇന്ന് ഒരാൾക്ക് വേണ്ടി തന്റെ മനസ്സ് സങ്കൽപ്പങ്ങൾ നെയ്യുന്നു
അയാൾ ഊഹിച്ചത് പോലെ അവൾ ഉണ്ടായിരുന്നു ആ കൽമണ്ഡപത്തിൽ.
പുളിയിലക്കര മുണ്ടിൽ. മുടി അഴിഞ്ഞിട്ടുണ്ടായിരുന്നു. കണ്ണിൽ
തിരിച്ചറിയാനാവാത്ത ഭാവം. തന്റെ സാമീപ്യം അറിഞ്ഞതെ ഇല്ല.
അടുത്തു പോയി ഇരുന്നു.
"മാളു" തന്റെ വിളി ഞെട്ടലായിരുന്നു അവളിൽ ഉണ്ടാക്കിയത്.
പിടഞ്ഞെണീറ്റ് അവൾ വേഗം നടന്നു നീങ്ങി.
പിന്നാലെ പോവാൻ തോന്നിയെങ്കിലും അവൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ തോന്നിയില്ല.
അവൾ ജിത്തുവിന്റെ അടുത്തേക്കാണ് പോയത് എന്നു തോന്നി
ശരിയായിരുന്നു,അവൾ അവൻ വരുന്നതും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
തന്നെ കണ്ടതും അവൾ തിരിഞ്ഞു നിന്നു
"സാറെപ്പോൾ വന്നു."ജിത്തു കുശലം ചോദിച്ചു അടുത്തു വന്നു.
മാളു .....ഇതു വിനോദ് ഡോക്ടർ.എന്റെ ചങ്ങാതിയാ. അതും പറഞ്ഞു ജിത്തു തന്നെ നോക്കി.ആ നോട്ടത്തിൽ എന്തൊക്കെയോ അർത്ഥങ്ങൾ ഉള്ളതു പോലെ.
ഞാൻ മാളുവിനെ നോക്കി ചിരിച്ചു.അവളുടെ മുഖത്തെ അപരിചിത ഭാവം മാറിയില്ല.
"ഡോക്ടർക്ക് തിരക്കുണ്ടോ? ഞാൻ ഇവളെ.വീട്ടിൽ ആക്കി വരാം."
"ജിത്തു പോയിട്ട് വാ ഞാൻ ഇവിടെ ഉണ്ടാകും"
പതിനഞ്ചു മിനുട്ട് കൊണ്ട് അവൻ എത്തി
അവൻ എന്റെ കൂടെ നടക്കാൻ കൂടി.
"സാറിനു എന്റെ മാളുവിനെ കൊണ്ടു പൊയ്ക്കൂടെ"അവന്റെ അപ്രതീക്ഷിത ചോദ്യം എന്നെ ഒരു നിമിഷത്തേക്ക് സ്തബ്ധനാക്കി.
"എനിക്കറിയാം ഡോക്ടർക് മാളുവിനെ ഇഷ്ടമാണെന്ന്.
അവളെ മാറ്റിയെടുക്കാൻ ഡോക്ടർക്കെ കഴിയൂ"
എന്നോട് ക്ഷമിക്കണം പറഞ്ഞത് അവിവേകമാണെകിൽ. വയ്യ ഡോക്ടറെ അവളെ, മാളുവിനെ ഈ ഒരു അവസ്ഥയിൽ, അവളുടെ മൗനം ഞങ്ങളെ വല്ലാതെ പേടിപ്പിക്കുകയാ, അവളെ നഷ്ടപെടരുത് ഞങ്ങൾക്ക്"
അവൻ കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു.
"ജിത്തു, ഞാൻ നാളെ മാളുവിന്റെ വീട്ടിൽ വരാം" ബാക്കി അവിടെ വെച്ചു പറയാം.
പിറ്റേന്ന്
മുറ്റത്തു കാർ നിർത്തുമ്പോഴേ കണ്ടു ആകാംഷയോടെ തന്നെ കാത്തു നിൽക്കുന്ന ആ വീട്ടുകാരെ.
തന്റെ മറുപടിക്ക് ഒരുപക്ഷേ അവർക്ക് നഷ്ടപെട്ട പലതും തിരിച്ചു കിട്ടലാവും.
തനിക്കും അങ്ങനെ ആണല്ലോ.
രവിയേട്ടൻ ഓടി വന്നു സ്വീകരിച്ചു.ജിത്തു ദേവകി ടീച്ചറോട് എന്തോ വിളിച്ചു പറഞ്ഞിട്ട് ഓടി കാറിന്റെ അടുത്തു വന്നു.
"വാ ഡോക്ടറെ" ജിത്തുവിന്റെ ആ വിളിയിൽ അവന്റെ സന്തോഷം അറിയാമായിരുന്നു.
"മോൻ വാ" രവിയേട്ടൻ കൈ പിടിച്ചു വീട്ടിലേക്ക് കയറി
കണ്ണുകൾ തിരഞ്ഞത് അവളെ ആയിരുന്നു.പക്ഷേ അതു വെറുതെ ആയി.
"മോനെ, എന്റെ മോള് അവൾ ,അവളെ ഞങ്ങൾക്ക് നഷ്ടപ്പെടാൻ വയ്യ മോനെ. കിലുക്കാംപെട്ടിയെ പോലെ ഈ വീടാകെ ഓടി നടന്നവളാ ഇപ്പൊ ജീവച്ഛവം പോലെ മുറിക്കുള്ളിൽ കഴിയുന്നത്.ഒന്നു മിണ്ടിയിട്ടു, ഒന്നു ഉള്ളു പൊട്ടി കരഞ്ഞിട്ടു മാസങ്ങൾ ആയി. " കൊച്ചു കുഞ്ഞിനെ പോലെ ആ അച്ഛൻ എന്റെ മുന്നിൽ ഇരുന്നു കരയുകയായിരുന്നു.
"നമ്മുക്ക് മാളുവിനെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാം.
എന്റെ ഒരു ഫ്രണ്ട് ഉണ്ട്.അവരുടെ അഭിപ്രായം അറിയാലോ."
എന്റെ വാക്കുകൾ അവർക്ക് ആശ്വാസം
കൊടുത്തു എന്നു തോന്നി
മാളുവിനെ കാണാൻ അകത്തേക്ക് വിളിച്ചു അമ്മ.
ഞാൻ ചെല്ലുമ്പോൾ എഴുത്തു മേശയിൽ തലവെച്ചു കിടക്കുകയായിരുന്നു. ഒരു പേപ്പറിൽ നിറയെ അമ്മു അമ്മു എന്ന് എഴുതി വെച്ചിരിക്കുന്നു.
മാളു എന്നു വിളിച്ചപ്പോൾ അതേ ഞെട്ടലും പിന്നെ മുഖം തിരിഞ്ഞു നിൽക്കലും.
കുറച്ചു നേരം കൂടെ അവിടെ ആ കുടുംബത്തോടൊപ്പം ചിലവഴിച്ചു.
ഇറങ്ങുമ്പോൾ മനസ്സിൽ കുറെ തീരുമാനങ്ങൾ ഉണ്ടായിരുന്നു.
നേരെ പോയത് ഹോസ്പിറ്റലിലേക്കായിരുന്നു.
ഡോക്ടർ രേഷ്മയെ തിരഞ്ഞു.
ഡോക്ടറുടെ റൂമിൽ ഉണ്ടെന്ന്
നഴ്‌സ് സിന്ധു പറഞ്ഞു. ചെല്ലുമ്പോൾ ഡോക്ടർ പോവാൻ നോക്കുന്നു.
"മേ ഐ കം ഇൻ"
"ഇതാര് വിനുവോ, താൻ ലീവെടുത്തു
എങ്ങോട്ടേക്കാ മുങ്ങിയത്?" ഡോക്ടർ കുശലം തുടങ്ങി
അതിനുള്ള മാനസികാവസ്ഥയിൽ അല്ലാലോ താൻ.
"രേഷ്‌മ, എനിക്ക് തന്റെ ഒരു ഹെല്പ് വേണം"
ഒറ്റ ശ്വാസത്തിൽ ഇത്ര നാളും തന്റെ കണ്മുന്നിലും,പിന്നെ മാളുവിന്റെ ജീവിതത്തിലും നടന്നത് പറഞ്ഞു തീർത്തു.
"ഇനി ഞാൻ എന്ത് ചെയ്യണം, എനിക്ക് ആ പഴയ മാളുവിനെ വേണം, അത്രയ്ക്ക് ഞാൻ ഇപ്പൊ അവളെ സ്നേഹിക്കുന്നു. "
"വിനു നാളെ ഞാനും വരാം മാളുവിനെ കാണാൻ. എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം."
ആ വാക്കുകൾ എന്റെ ഉള്ളിൽ നിറച്ചത് ഒരു വലിയ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു.
ഡോക്ടർ പറഞ്ഞതു പോലെ ആയിരുന്നു പിന്നീടുള്ള ഓരോ കാര്യങ്ങളും.
അവളെയും കൂട്ടി ഞാൻ എന്റെ തറവാട്ടിലേക്ക് പോയി. കൂടെ ചികിത്സയും.
രേഷ്മ എന്നെയായിരുന്നു മാളുവിന്റെ ഡോക്ടർ ആക്കിയത്.അവൾക്കുള്ള നല്ല കൂട്ടായി മാറുക.
പതിയെ പതിയെ മാളു എന്റെ നിഴൽ പോലെ കൊച്ചു കുഞ്ഞിനെ പോലെ എന്റെ പിന്നാലെ വരാൻ തുടങ്ങി. ഞങ്ങൾ പോലും അറിയാതെ പരസ്പരം താങ്ങും തണലും ആവുകയായിരുന്നു.
ഒരുദിവസം ഞാൻ ചോദിച്ചു അവളോട്‌ എന്റെ ഭാര്യ ആയിക്കൂടെ എന്നു. ഒന്നും പറയാതെ അവൾ തലതാഴ്ത്തി ഇരുന്നു.
പ്രതീക്ഷയറ്റവനെ പോലെ ഞാനും.
പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ കണ്ടത് കുളിച്ചു പുളിയിലക്കര മുണ്ടും ഉടുത്ത്
കണ്ണിൽ മഷിയെഴുതിയ മാളുവിനെ ആയിരുന്നു.
അവൾ എന്റെ നല്ല പാതിയായിട്ടു ഇന്നേക്ക് രണ്ട് വർഷം.
ഇന്ന് ഞങ്ങളുടെ അമ്മുവിന്റെ
ഒന്നാം പിറന്നാൾ ... ഞങ്ങളുടെ കുഞ്ഞുമാലാഖ.
കറുത്ത കാർമേഘം മറച്ച എന്റെ മാളുവിന്റെ മനസ്സ് ഇന്ന് വർണ്ണങ്ങൾ നിറഞ്ഞതാണ്. ആയിരം നോവിന്റെ കടൽതാണ്ടി അവൾ ഞങ്ങളിലേക്ക് തിരിച്ചു വന്നിരിക്കുന്നു. അച്ഛന്റെയും അമ്മയുടെയും കിലുക്കാംപെട്ടിയായി ജിത്തുവിന്റെ കൂട്ടുകാരിയായി
എന്റെ എല്ലാമെല്ലാമായി....

Bu Sini sreejith
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo