Slider

അവിടുത്തെപോലെ ഇവിടെയും

0


വേഗം റെഡിയാകൂ..നമ്മൾ തിരിച്ചു പോണു. യാബുവിലേയ്ക്ക്. ക്യുക്കിലി....
വായിലിരുന്ന കേക്ക് തൊണ്ടതൊടാതെ വിഴുങ്ങി ഓടി മുകളിലേക്ക്.
വെക്കേഷന് മേഡത്തിന്റെകൂടെ വന്നതാണ് ജിദ്ദയിലേക്ക്. ഇന്ന് പത്ത് ദിവസമായി .
ആ ഒരു ബിൽഡിംഗിൽ തന്നെയുണ്ട്, ഇരുപതോളം കുടുംബങ്ങൾ. എല്ലാവരും ബന്ധുക്കൾ.
എല്ലാവരും നല്ല സ്നേഹമുള്ളവർ.
 ഇവിടെ വന്നാൽ
തിരിക പോകാൻ സങ്കടമാണ്.
വൈകുന്നേരം കിട്ടുന്ന ചോറിന്റെ നടുവിൽ ചിരിച്ചു കിടക്കുന്ന ആടിനെ നോക്കുമ്പോൾ മാത്രമാണ് ഒരു വിഷമം വന്നിട്ടുളളത്. പല്ല് തേച്ചിട്ടാവുമോ ആവോ ഈ ചിരി? .
എന്നാലും ഒടുവിൽ വട്ടത്തിൽ, വട്ടത്തിലിരുന്ന് അതിന്റെ മുഖത്ത് നോക്കാതെ തഴുകിത്തലോടി ദുഃഖം പങ്കുവെച്ച് വയറു ഫുള്ളാക്കി എണീറ്റ് പോരുമ്പോൾ എല്ലാ സങ്കടങ്ങളും മറന്നുപോകും.
അങ്ങനെ പത്ത് നാൾ തീറ്റയും കുടിയും, തീറ്റയും കുടിയുമായി പോകവെയാണ് ഈ ഇടിനാദം.
പോകാതെ പറ്റില്ലല്ലോ.
എല്ലാം അടുക്കി പെറുക്കി നിൽക്കുമ്പോഴാണ് മനോഹരമായ ആ കാഴ്ച.
രണ്ട് പ്രാവുകൾ..കൊക്കുരുമ്മുന്നു.ശേ നാണമായി.
ചില്ലു ജാലകത്തിന്റെ വിടവിൽ അവരുടേതായ ഒരു ലോകം തീർക്കുന്ന
രണ്ടു കുഞ്ഞുഹൃദയങ്ങൾ.
പെട്ടെന്ന് ആരോ ഓടി വരുന്ന ശബ്ദം. അടുത്ത റൂമിലേക്കാണ്. ആരാവും ..
കാതോർത്തു ..
വേറെ ആരോകൂടി എത്തിയിരിക്കുന്നു.
പൊതിഞ്ഞ സ്വരത്തിൽ ആരോ എന്തോ പറയുന്നു.
ആരാവും. ..ഞാൻ പതിയെ ആ റൂമിലേക്കുള്ള ജനലിനടുത്തെത്തി.ചില്ലുടഞ്ഞ
ചെറിയ ഒരു വിടവ് .ഞാൻ എത്തി നോക്കി.
അവിടെ അവൻ..റാഷി.
മേഡത്തിന്റെ മോനാണ്.പരസ്പരം കണ്ണുകളിൽ നോക്കി നിൽക്കുന്നു.
നെഞ്ചിലൊരു നടുക്കം.
ഈശ്വരാ കൂടയുള്ളത് ആരാണ്. പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം കാണാൻ വയ്യ..അവന്റെ കണ്ണുകൾ ആകെ ചുവന്നു കലങ്ങുന്നു. കൈയെടുത്ത് ഇരുകവിളുകളിലുംചേർത്ത്...
പിന്നെ എനിക്ക് ഓർക്കാൻവയ്യ .ഞാൻ മുഖം തിരിച്ചു.
അവിടെ പുറത്തേക്കുള്ള ജനലിൽ ആൺപ്രാവ് ചുള്ളിക്കമ്പുമായി എത്തിയിരുന്നു. അവൻ അതു പെൺപ്രാവിന് കൈമാറുന്നു.അവളതു വാങ്ങി ഒന്ന് ഒന്നിനോട് ചേർത്ത് കൂട്ടിവെക്കുന്നു.
ഞാൻ വീണ്ടും റാഷി നിൽക്കുന്നിടത്തേക്ക് നോക്കി. അവൾ അവന്റെ നെഞ്ചിൽ ചേർന്ന് കെട്ടിപ്പിടിച്ച് നിൽക്കുകയാണ്.
ഞാൻ കണ്ടു. നനഞ്ഞ കൺപീലികളും
വിതുമ്പുന്ന ചുണ്ടുകളും.
അവൾ സമീറ.
പെട്ടെന്ന് എന്റെ റൂമിന്റെ പുറത്തു മേഡത്തിന്റെ ശബ്ദം. സമീറയും റാഷിയും ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.
മനസ്സിൽ ആയിരം മിന്നലുകൾ.
ഇരുപത്തിനാല് മണിക്കൂറുംകൾച്ചർ. കൾച്ചർ അറബിക് കൾച്ചർ എന്ന് പുലമ്പുന്ന...പ്രായപൂർത്തിയായ ആണും പെണ്ണും മുഖാമുഖം കാണരുത്. .. തട്ടമിടാതെ പർദ ഇടാതെ ബുർഖയിടാതെ നടക്കരുതെന്നു പറയുന്ന. ..മാത്തമാറ്റിക്സിലെ ഒരു പ്രോബ്ളം തെറ്റിയാൽ മുഖത്തടിക്കുന്ന അവന്റെ ബാബയുംമാമയും.....
അവന്റെ മുഖത്തെ ചോരമയം എവിടെയോ പോയി ഒറ്റനിമിഷത്തിൽ അവനൊരു പ്രേതത്തെപ്പോലെയായി..
പെട്ടെന്ന് തോന്നിയ ഒരു പ്രേരണയാൽ
ഞാൻ എന്റെ ബാഗുകൾ ആ ജനലിന്റെ
ചില്ലുപൊട്ടിയ ഭാഗത്ത് വെച്ച് വേഗം റൂം തുറന്നു.
റെഡിയായോ ? റാഷി ഇങ്ങു വന്നില്ലേ?
ഞാൻ കണ്ടില്ല .നോക്കാം മാം.ഞാൻ പതിയെ പറഞ്ഞു. അടുത്ത റൂമിലേക്കു പോകാൻ തുടങ്ങുന്ന മേഡത്തെ ഞാൻ
തടഞ്ഞു. വേണ്ട. ഞാൻ പോയി നോക്കാം. വെളിയിൽ നല്ല വെയിലും ചൂടും . അവർ വേഗം എന്റെ റൂമിലേക്ക് കയറി.കതകടച്ചു.
ഞാൻ പതിയെ കതകു തട്ടി. റാഷീ ... റാഷീ
എന്റെ സ്വരം തിരിച്ചറിഞ്ഞു അവൻ വേഗം കതകു തുറന്നു. പുറകിൽ പേടിച്ച് നിന്ന സമീറയോട് വേഗം ഓടിക്കോ എന്നു പറഞ്ഞതും അവൾ ഓടിപ്പോയി.
ലഗേജുകളെല്ലാമെടുത്ത് റാഷി റൂമിന്പുറത്ത് വെക്കുന്നത് ഞാൻ നോക്കി നിന്നു. മാഡത്തിന്റെ മേക്കപ്പ് ബോക്സ് അടക്കം ഒൻപത് ബാഗേജുകൾ.
അപ്പോഴൊക്കെയുംജനലിന്റെ അരികത്ത് ആപ്രാവുകൾ സ്നേഹിച്ചും കൂടുകൂട്ടിയും തിരക്കിലായിരുന്നു.
അവസാനത്തെ ബാഗുമെടുത്ത് മുഖം നോക്കാതെ അവൻ നടന്നു പോയി.പുറകെ മാഡവും.
അവന്റെ നെഞ്ചിലെ അപ്പോഴത്തെ മാനസികാവസ്ഥ..
ഞാനും പല വർഷങ്ങൾ പുറകിലേക്കു നടന്നു.
എവിടെയോ ഒരു മുള്ള് തറച്ച വേദന.
നാട്ടിൽ ആറ്റിറമ്പിലെ ആ വീട്ടിൽ ഇതുപോലെ എല്ലാവരും ഒത്തുകൂടിയ ഒരു ദിനം. .
ഉപ്പുമാവും പഴവും കഴിക്കുമ്പോളാണ് കണ്ടത്. കുറച്ചു ദൂരെയായി എന്നെത്തന്നെ നോക്കി ഒരു ഡെസ്കിന്റെ മുകളിൽ. ...അവൻ.
കൈലിമുണ്ടുംഇളംറോസ് ഷർട്ടും.
കഴിച്ച് തീരുംവരെ നോക്കിയിരുന്നു. പെട്ടെന്ന് ഒരു പഴം എന്റെ ഇലയിൽ വെച്ച് ഒന്നുമറിയാത്തപോലെ നടന്നു പോയി.
ആരാണ് ഇവൻ . ഞാൻ വിവരം ചോദിക്കാൻ അടുക്കളയിൽ എത്തി. സൂത്രത്തിൽ അമ്മയോടു ചോദിച്ചു.
കുഞ്ഞമ്മയുടെ ആരോ അടുത്ത ബന്ധു. ചേച്ചീടെ കല്യാണം കൂടാൻ വന്നതാണ്. വീട് കട്ടപ്പന.
ചോദിച്ചു തിരിഞ്ഞപ്പോ കണ്ടു. ചിരിച്ചോണ്ട് നിൽക്കുവാണ്.
ഞാനും പിന്നെ ശ്രദ്ധിച്ചു തുടങ്ങി. സുന്ദരനാണ്. ചെറിയ അഴകുള്ള പൊടിമീശ..
രാവെളുക്കുവോളംഗാനമേളയിൽ ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു.ആറ്റിറമ്പിലെകാറ്റിന് പതിവിലും കൂടുതൽ കുളിരുപോലെ.
കല്യാണം.. ഒരു നിഴലു പോലെ ഞങ്ങൾ പ്രണയത്തിലലിഞ്ഞ് ഒഴുകിനടന്നു. നേരം കടന്നു പോയി വൈകുന്നേരം വീട്ടിൽ ചെക്കനെയുംപെണ്ണിനെയും മധുരം കൊടുത്തു മണവറയിലാക്കുമ്പോൾ കാതിനു പിറകിൽ ആ സ്വരം.
""രണ്ടു മണിക്ക് പുറത്ത് ഇറങ്ങി വരണം. സംസാരിക്കാനുണ്ട്. നാലരയുടെ
ബെസിൽ ഞങ്ങൾക്ക് പോകണ്ടതാണ്"".
എന്തിനോ മനസ്സു തേങ്ങിത്തുടങ്ങി.
തലേദിവസം ഉറങ്ങാത്തതുകൊണ്ടാവാം
എല്ലാവരും നേരത്തെ കിടന്നു. ഞാനും. ഒരു മുറിയുടെ ദൂരമേയുള്ളു അവനും ഞാനും തമ്മിൽ.
ഞാൻ കിടന്നതേ ഉറങ്ങി
ആന്റിമാരും അനിയത്തിയും കുറെ പ്രായമായവരും..
ഇരുട്ടിൽ ആരോ കാലിൽ തോണ്ടി. അതേസമയം ആന്റിചോദിച്ചു ആരാ എന്താടീന്ന്..
സ്ഥലകാലബോധം വന്ന ഞാൻ അറിയാതെ തോണ്ടിയതാ .അനിയത്തിയെ ആണ് വിളിച്ചത്. ആളു മാറീതാന്നു പറഞ്ഞു.
ഇരുട്ടിൽ ഒരു കൈ എന്നെ പുറത്തേക്ക് വലിച്ചു.
ഇടനാഴിയിലൂടെ അവന്റെ കൈപിടിച്ച് പുറത്തേയ്ക്ക്നടക്കുമ്പോൾ പേടിയും പ്രണയവും സന്തോഷവും ഒരുപോലെ ഹൃദയത്തിലലയടിച്ചു.
മുറ്റത്തെ ഒരു കോണിൽ ചെമ്പും കലവും വട്ടപ്പാത്രങ്ങളും കഴുകി അപ്പോഴുമുണ്ടായിരുന്നു ചിലർ.
നിലാവിൽ നിഴലുകളുടെ മറപറ്റി. ..ആ
ആറ്റുതീരത്ത് ചേർന്നിരുന്നു.കറച്ചുനേരം എന്റെ തോളിൽ തലചായ്ച്ച്, കുറച്ചു നേരം ആ തോളിൽ തലചായ്ച്ച് ഞാൻ
പിന്നെ പറഞ്ഞു മടിയിൽ കിടക്കണമെന്ന്.ഞാൻ സമ്മതിച്ചു. എന്റെ വിരലുകൾ അവന്റെ തലമുടിയിൽ ചിക്കിച്ചികഞ്ഞ് പരതി നടന്നു.
ചീവീടുകൾ നിർത്താതെ പാടി...
ആകാശം മഞ്ഞ് പൊഴിച്ചു.ആറ്റിലെ ഓളങ്ങൾ തമ്മിൽ പറഞ്ഞു ചിരിച്ചു കടന്നു പോയി.നിലാവുമാത്രം ഓളങ്ങളിൽത്തങ്ങി പോകാൻ മടിച്ച് ഞങ്ങൾക്ക് കൂട്ടായി നിന്നു.
സമയം വേഗത്തിൽ കടന്നു പോയി. തമ്മിൽ സംസാരിക്കാൻ മടിക്കുന്ന, തൊട്ടു തൊട്ടിരിക്കാൻ മോഹിക്കുന്ന രണ്ട് ഹൃദയങ്ങൾ...
ഒടുവിൽ പിരിയാൻ സമയമായി .ആ കൈകളിൽ കൈകോർത്തു യാത്ര പറയവെ പെട്ടെന്ന് എന്റെ കവിളിൽ ഇരു കൈകളും ചേർത്ത് തെരുതെരെ ഉമ്മ വെച്ചു. ആ കണ്ണുകൾ നനഞ്ഞ് കണ്ണീരുവീണ് എന്റെ കവിളുകൾ നനഞ്ഞു.
ചെറിയ റാന്തൽ വിളക്കിന്റെ വെട്ടവുമായി ഒരു മണലുവാരുന്ന വള്ളം അടുത്തടുത്ത് വന്നു.
ഞങ്ങൾ പതിയെ വീട്ടിലേക്കും. """ഞാൻ വരും. നിന്നെ കൊണ്ടു പോകാൻ """
പോകാനിറങ്ങിയപ്പോൾ അവൻ വീണ്ടും കാതിന്നരികെ മന്ത്രിച്ചു .
നാലരയുടെ ആ പുലരിയിലേക്ക് അന്നവൻ മറഞ്ഞു. ......
പിന്നീട് കണ്ടില്ല. ആറു വർഷങ്ങൾ കടന്നു പോയി. വീട്ടിൽ എന്റെ കല്യാണപ്പന്തലൊരുങ്ങി.
ആദ്യ പ്രണയം നോവായ് പടർന്നപ്പോൾ
ആരോടേലും ഒന്നു പറയണമെന്ന് തോന്നി.
അമ്മയോടാണ് പറഞ്ഞത്. അമ്മേ എനിക്ക് ഒരാളെ ഇഷ്ടമായിരുന്നു എന്ന്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി.
പക്ഷേ അമ്മയുടെ മറുപടി ഇന്നും തീരാനോവാണ്.
മോളേ അതു നീയറിഞ്ഞില്ല അല്ലേ. ...?
ബീകോമിന് പഠിക്കുമ്പോൾ ബസിൽ നിന്ന് വീണ് അവൻ ഹോസ്പിറ്റലിൽആയിരുന്നു. പിന്നെ മരിച്ചു പോയീന്ന്...
അന്ന് രാത്രി ഒരിക്കൽക്കൂടി ഞാൻ തനിയെ ആ ആറ്റിൻകരയിൽ പോയിരുന്നു. കരഞ്ഞുതീർത്ത കണ്ണുനീരിൽ പുഴവീണ്ടും കുതിർന്നു.ചീവീടുകൾ പാടാൻ മറന്നു പോയിരുന്നു .
നിലാവ്
അപ്പോഴും ഒരു കൂട്ടായെന്നപോലെ നോക്കി നിൽപ്പുണ്ടായിരുന്നു.
നീ വരുന്നില്ലേ...എല്ലാവരും വെയിറ്റ് ചെയ്യുന്നു വേഗം ചെല്ലൂ.റാഷിയുടെ
അടഞ്ഞ ശബ്ദം. ഞാൻ ലിഫ്റ്റിനടുത്തേയ്ക്ക് നടന്നു.
തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും കണ്ടു. ഒരിക്കലും ഒന്നാവാനാവാത്ത രണ്ട് നിഴലുകൾ കൂട്ടിമുട്ടി വേർപെടുന്നു.
എന്തിനോ നിറഞ്ഞൊഴുകുകയാണ്...
ചില പുഴകൾ.
പിന്നേയും.
ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo