Slider

വാർദ്ധക്യം

0

അമ്മയുടെ വീട്ടിൽ സ്കൂൾ അവധിക്കു പോകുമ്പോൾ നല്ല രസമാണ് ഒരു ഉൽത്സവ പറമ്പു പോലെയാ അമ്മാവൻ മാരുടെ മക്കളും ചെറിമ്മേടെയും വല്ല്യമ്മേടെയും മക്കളും പിന്നെ ഞാനും ചേച്ചിമാരും
ഞങ്ങളുടെ ഒച്ചയും ബഹളവും കുസൃതികളും ആ ചുറ്റു വട്ടം മുഴുവൻ കേൾക്കാം.
പാവം അമ്മാമ്മ ഞങ്ങളുടെ പുറകെ വഴക്കു പറഞ്ഞും നിയന്ത്രിച്ചും നടന്നു കുഴങ്ങുമായിരുന്നു.
പക്ഷെ അമ്മാച്ഛൻ ദൂരെ നിന്നും വരുന്നതു കണ്ടാൽ പിന്നെ ഞങ്ങളൊക്കെ പേടിച്ച് ഓടി ഒളിക്കും
പിന്നെ എല്ലാവരും നല്ല കുട്ടികളാകും .
അമ്മാച്ഛന്റെ കൊമ്പൻ മീശ നാടു മുഴുവനും പ്രശസ്തമായിരുന്നു .
അങ്ങാടിയിലൊക്കെ പോകുമ്പൊ ആൾക്കാരു ചോദിക്കും മീശയുടെ പേരകുട്ട്യാളാണൊന്ന് .
അതു കേൾക്കുമ്പൊ ഞങ്ങൾക്കൊക്കെ വല്ലാത്തൊരു ഗമയാണ്.
കൊമ്പൻ മീശ പിരിച്ച് ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്ന അമ്മാച്ചനെ കാണുമ്പോഴെ
അമ്മാവൻമാർക്കും അമ്മായിമാർക്കും എല്ലാർക്കും ആ പേടി ഉണ്ടായിരുന്നു .
പക്ഷെ ആളൊരു പാവമാണെന്ന് എല്ലാരും പറയാറുണ്ടായിരുന്നു .
ചില കാര്യങ്ങൾക്കൊക്കെ പ്രത്യേക നിയമങ്ങളായിരുന്നു മുപ്പർക്ക് തൊട്ടടുത്ത വീടുകളിൽ നടക്കുന്ന കല്ല്യാണം അതു പോലെ മറ്റു ചടങ്ങുകൾ അങ്ങനെ ഒന്നിനും പോവില്ല.
ആരോടും അങ്ങനെ കൂടുതൽ സംസാരമൊന്നും ഇല്ല്യാ
എന്നാലും വൈകുന്നേരം പുറത്തു പോയ് വരുമ്പൊ അരയിൽ പൊതിഞ്ഞു കൊണ്ടുവരുന്ന കപ്പലണ്ടി മിട്ടായി ഞങ്ങളെ അടുത്ത് വിളിച്ച് തരാറുണ്ടായിരുന്നു .
സന്ധ്യാ സമയത്ത് ആരും കാണാതെ പുറത്തെ മുറിയിൽ നിന്നും എന്തോ കുടിക്കുന്നതു കാണാം ,
ചേച്ചിയാണ് അത് അമ്മാച്ഛൻ കള്ളു കുടിക്കാണെന്ന് പറഞ്ഞു തന്നത് .
അപ്പൊ തന്നെ ഞാൻ പോയിട്ട ചോദിച്ചു അമ്മാച്ഛൻ കള്ളു കുടിക്കാണൊന്ന്
പിന്നെ ചെവിയും തിരുമ്മി കരഞ്ഞു വന്നതെ എനിക്ക് ഓർമയൊള്ളൂ.
എന്റെ കൂടെ ഉണ്ടായിരുന്ന വാനരപട എവിടെ ഓടി ഒളിച്ചെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല .
പിന്നീട് ആ സമയത്ത് ആ ഭാഗത്തേക്കേ ഞങ്ങൾ പോയിട്ടില്ല.
അവധിയൊക്കെ കഴിഞ്ഞ് വീട്ടിൽ വരാൻ നിൽക്കുമ്പൊ അമ്മാച്ഛന്റെ അടുത്തു പോയ് അമ്മാച്ഛ ഞങ്ങൾ പോവാണെന്ന് പറയുന്ന ഒരു ചടങ്ങുണ്ട്
വേറെ ഒന്നിനും അല്ല അമ്മാച്ഛൻ ഞങ്ങൾക്കു തരാൻ കയ്യിൽ ചുരുട്ടി പിടിച്ച പത്തൊ ഇരുപതൊ മേടിക്കാനാണ്.
അത് വീതിച്ചു തല്ലു കൂടലാണ് ഞങ്ങളുടെ അടുത്ത ജോലി.
വർഷങ്ങൾ ഒത്തിരി കഴിഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാവർക്കും പ്രായം കുടുകയും അമ്മാച്ഛനു പ്രായം കുറയുകയും ചെയ്തപോലായിരുന്നു.
കൊമ്പൻ മീശയെല്ലാം എടുത്തു കളഞ്ഞു വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം കൂടുതൽ സമയവും വീട്ടിൽ തന്നെ ഇരുപ്പായ് .
തൊട്ടടുത്ത് എവിടെ കല്ല്യാണമൊ മറ്റു ചടങ്ങുകളൊ ഉണ്ടെങ്കിലും പോവാൻ തയ്യാറെടുത്തിരിക്കും
ചില കാര്യങ്ങൾക്ക് ഒരു കൊച്ചു കുട്ടിയെപോലെ വാശി കാണിക്കും.
എല്ലാവരുടെയും പേടിയൊക്കെ മാറി
തിരിച്ച് അങ്ങോട്ട അനുസരിപ്പിക്കാനും വഴക്കു പറയാനും തുടങ്ങിയിരുന്നു.
ഒരു ദിവസം അമ്മാമ്മേടെ കണ്ണു വെട്ടിച്ച് അമ്മാച്ഛൻ വീട്ടിന്നു ഇറങ്ങി ബസ്സിൽ കയറി കണ്ടക്ടർ കാശ് ചോദിച്ചപ്പൊ കയ്യിൽ ഇല്ലാന്നും
എങ്ങോട്ടാന്നു ചോദിച്ചപ്പൊ ന്റെ മോൾടെ വീട്ടിലേക്കാന്നും പറഞ്ഞു
ഓർമ കുറേശ്ശെ കുറഞ്ഞ സമയമായിരുന്നു അപ്പോൾ.
ഭാഗ്യം എന്നു പറയാൻ ആ ബസ്സിൽ പരിചയമുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നു
അവർ തിരിച്ച് വിട്ടിൽ കൊണ്ടു വിട്ടു.
പിന്നീട് അമ്മാമ്മയുടെ ജോലി ചെറിയ കുട്ടികളെ നോക്കുന്ന പോലെ അമ്മാച്ഛനെ നോക്കുന്നതായിരുന്നു.
ഇടയ്ക്കിടെ അമ്മയും വല്ല്യമ്മയും ചെറിയമ്മയും അവിടെ പോയി നിൽക്കുമായിരുന്നു.
അമ്മാച്ഛന്റെ അവസാന ശ്വാസം വരെ ഞങ്ങൾ അങ്ങിനെ സ്നേഹിച്ചും പരിപാലിച്ചും അമ്മാച്ഛന്റെ കൂടെ ചിലവഴിച്ചു.
കുസൃതികളും വാശിയും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ
വാർദ്ധക്യം മറ്റൊരു ബാല്ല്യമാണെന്ന് കാണിച്ചു തരുകയായിരുന്നു അമ്മാച്ഛൻ
ഒരു ദിവസം എനിക്കുമുണ്ടാകും ഇനിയുമൊരു ബാല്ല്യം ഇതുപോലെ..

By
Sai Prasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo