Slider

കാണാതെ പോവുന്ന കാഴ്ചകൾ!! (കഥ)

0

കാണാതെ പോവുന്ന കാഴ്ചകൾ!! (കഥ)
“എല്ലാ ദാമ്പത്യവും ഇടക്കൊന്നു ബോറാവും, പ്രതേകിച്ചു നമ്മളെ പോലെ കുട്ടികളില്ലാത്തവർക്കു “-വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ രഞ്ജിത്തിന് ചായ കൊടുക്കുന്നതിനിടയിൽ ശ്രുതി പറഞ്ഞു ..
“ഉം ?’ രഞ്ജിത്ത് ചോദ്യം ഒരു മൂളലിൽ ഒതുക്കി
ആറു വർഷമായ ദാമ്പത്യത്തിൽ ശ്രുതിയുടെ ബോറടി രഞ്ജിത്തിന് മനസിലാവും.കുട്ടികൾ ഉണ്ടാവാത്തതിൽ അവളുടെ പങ്കു ഏറെയാന്നെന്ന അറിവ് ഈയിടെയായി അവളെ നിരാശയിൽ ആഴ്ത്തുന്നുമുണ്ടെന്നു അയാൾക്കറിയാം.
ഒരു ബ്രേക്ക് വേണം എന്ന് തോന്നുമ്പോൾ അവൾ കോയമ്പത്തൂരിലുള്ള
അമ്മയുടെ അടുത്തേക്ക് പോവും .അവിടെ പോയിവരുമ്പോൾ ശ്രുതി ഫ്രഷ് ആവും. ആ ഫ്രഷ്‌നെസ്സ് ഇഷ്ടമായതിനാൽ രഞ്ജിത്ത് ഈ യാത്രക്ക് മുടക്കു പറയാറില്ല
രാത്രി രഞ്ജിത്ത് ഓൺ ലൈനിൽ കോയമ്പത്തൂർക്ക് ടിക്കറ്റ് നോക്കികൊണ്ടിരിക്കുമ്പോൾ ഗുഡ് നെറ്റും ഫ്ളൈയിങ് കിസ്സും കൊടുത്തു ശ്രുതി കിടന്നു.
രാവിലെ സ്റ്റേഷനിൽ യാത്രയാക്കാൻ വന്ന രഞ്ജിത് കണ്ണിൽ നിന്ന് മറയുന്നതു വരെ ശ്രുതി നോക്കിയിരുന്നു. നിറഞ്ഞു വന്ന മിഴിനീർ കാഴ്ച മറച്ചപ്പോൾ,
കണ്ണ് തുടച്ചു ഒരു ദീർഘശ്വാസമെടുത്തു ശ്രുതി ചുറ്റുപാടും നോക്കി
ഭാഗ്യം ! വണ്ടിയിൽ പ്രതീക്ഷിച്ച ബഹളം ഇല്ല.
നേരെ മുന്നിൽ സിനിമാനടനെ പോലെ സുന്ദരനായ ഒരു പുരുഷൻ.കണ്ണുകളടച്ചു കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്നു .അപ്പുറത്തു കുറച്ചു പ്രായമുള്ള സ്ത്രീയും ..
തീവണ്ടി യാത്രകൾ ശ്രുതിക്ക് ഇഷ്ടമാണ്സമാന്തരമായി പോവുന്ന റെയിൽ പാളങ്ങളെ അവളൊരുപാട് ഇഷ്ടപ്പെടുന്നു.ഒരിക്കലും
ഒന്നിക്കാതെ ഒരുപാടു ദൂരം ഒന്നിച്ചു സഞ്ചരിക്കുന്നവർ...
“മോൾ എങ്ങോട്ടാ”” അടുത്തിരുന്ന സ്ത്രീ അവളെ ചിന്തയിൽനിന്നുണർത്തി
കോയമ്പത്തൂർ-ശ്രുതി പറഞ്ഞു . യാത്രക്കിടയിൽ സംസാരം അധികം ഇഷ്ടമല്ലാത്തതിനാൽ ബാഗിൽ നിന്നും “ഹാഫ് ഗേൾ ഫ്രണ്ട്” എടുത്തു ശ്രുതി വായന തുടങ്ങി
എതിരെയിരിക്കുന്ന അപരിചതന്റെ അദൃശ്യമായ ഒരു കാന്ത വലയത്തിലകപ്പെട്ടതുപോലെ ശ്രുതിക്ക് പുസ്തകത്തിൽ ശ്രദ്ധിക്കാൻ ശ്രുതിക്ക് കഴിഞ്ഞില്ല ..ആദ്യമവൾ കണ്ടതുപോലെ തന്നെ കണ്ണുകളടച്ചു അതെയിരുപ്പു അയാൾ തുടരുകയാണ്. സുന്ദരിയായ ഒരു സ്ത്രീ തൊട്ടടുത്തിരിക്കുന്ന കാര്യം അയാൾ ഇതുവരെ അറിഞ്ഞിട്ടേയില്ല
ശ്രുതി ഫ്ലാസ്കിൽ നിന്നും ചായ പകർന്നു കുടിച്ചു .. രഞ്ജിത് നിർബന്ധിച്ചപ്പോൾ പാക്ക് ചെയ്തു കൊണ്ട് വന്ന സാൻഡ്‌വിച്ച് കഴിക്കാൻ തോന്നുന്നില്ല .ഇനി അമ്മയെ യെ കണ്ടിട്ടാവും . രണ്ടു ദിവസമാണ് രഞ്ജിത് അനുവദിച്ചിരിക്കുന്നത്.
“ഞാൻ തൃശൂർ ഇറങ്ങും മോളെ .. സഹയാത്രിക പറഞ്ഞു ..
ശ്രുതി അവരെ നോക്കി ചിരിച്ചു ..
ഇത്തവണ അവൾ അപരിചതനെ അടിമുടി വീക്ഷിച്ചു. കറുത്ത ഷർട്ടും നീല ജീൻസും ധരിച്ചിരിക്കുന്നു ഷർട്ടിന്റെ പോക്കറ്റിൽ ഒരു കൂളിംഗ് ഗ്ലാസ് ഉണ്ട്.കൈയിൽ വാച്ച് ഇല്ല എന്ന് ശ്രുതി ശ്രദ്ധിച്ചു.
അയാളുടെ പോക്കറ്റിൽ വിലകൂടിയ മൊബൈൽ ഉണ്ടാവുമെന്നും ആരെങ്കിലും അയാളെയൊന്നു വിളിച്ചിരുന്നെങ്കിൽ അയാൾ കണ്ണ് തുറന്നേനെ എന്നും തന്റെ മുഖത്തേക്ക് നോക്കിയേനെ എന്നും അവൾ പ്രതീക്ഷിച്ചു.
അപരിചിതന്റെ വിരലിൽ ഒരു സ്വര്ണമോതിരം കിടന്നിരുന്നു .എത്ര ശ്രമിച്ചിട്ടും അതിലെ അക്ഷരങ്ങൾ വായിക്കാൻ ശ്രുതിക്ക് കഴിഞ്ഞില്ല .രഞ്ജിത്തിന്റെ വിരലിൽ ഉള്ളപോലെ അയാളുടെ ഭാര്യയുടെ പേരോ അതോ അവരുടെ പേരിന്റെ ആദ്യാക്ഷരമോ ആവാമെന്ന് ശ്രുതി കണക്കു കൂട്ടി . അവൾക്കു ആ സ്ത്രീയോട് അസൂയ തോന്നി. ഭാഗ്യവതി .അന്യസ്ത്രീയുടെ മുഖത്ത് പോലും നോക്കാത്ത പുരുഷനെ ഭർത്താവായി കിട്ടിയവൾ!
തൃശൂരെത്തിയപ്പോൾ സഹയാത്രിക യാത്ര ചോദിച്ചു പോയി പകരം കുട്ടികൾ അടക്കമുള്ള ഒരു നാൽവർ സംഘം കയറി .ഈ കോലാഹലം കേട്ടെങ്കിലും അയാൾ കണ്ണ് തുറക്കും ..പക്ഷെ പ്രതീക്ഷ വെറുതെയായി
ഇടക്ക് അമ്മ വിളിച്ചു. അമ്മയോട് സംസാരിച്ചു ശ്രുതി പതുക്കെയൊന്ന് മയങ്ങി
വണ്ടി പാലക്കാടെത്തിയപ്പോൾ അപരിചിതൻ പെട്ടെന്ന് ആരോ വിളിച്ചുണർത്തിയത് പോലെ കണ്ണ് തുറന്നു . പോക്കറ്റിലിരുന്ന കൂളിംഗ് ഗ്ലാസ് കണ്ണിൽ വെച്ച്, അരികിൽ വെച്ചിരുന്ന വോക്കിങ് സ്റ്റിക്കെടുത്തു , തപ്പി തടഞ്ഞു പുറത്തേക്കു നടന്നു..
അപ്പോൾ ..
അപ്പോൾ മാത്രമാണ് ആ വടി ശ്രുതിയു ടെ കണ്ണിൽ പെട്ടത്.
അയാൾ വലതു വശത്തു ചാരിവെച്ചിരുന്ന വോക്കിങ് സ്റ്റിക് എന്തുകൊണ്ട് കഴിഞ്ഞ മണിക്കൂറുകളിൽ തന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്ന ചിന്ത അവളുടെ മനസിലേക്ക് ഓടിയെത്തി
കഴിഞ്ഞ നാല് മണിക്കൂർ അയാൾ കണ്ണ് തുറന്നിരുന്നെങ്കിൽ എന്ന മോഹത്താൽ അയാളെ നോക്കി താനിരിക്കുകയായിരുന്നെന്നും കണ്ണ് തുറന്നാൽ തന്നെ ഒരിക്കലും അയാൾ തന്റെ മുഖം കാണില്ലായിരുന്നു എന്നും വേദനയോടെ ശ്രുതി ഓർത്തു.
എന്തേ ചില കാഴ്ചകൾ താൻ കാണാതെ പോവുന്നു?
അല്ലെങ്കിൽ അലമാരക്കുള്ളിൽ രഞ്ജിത്ത് ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരാൺകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് കാണാൻ എന്തെ നാല് നീണ്ട വർഷങ്ങളെടുത്തു? രേഖകളിൽ അച്ഛന്റെ പേര് രഞ്ജിത്ത് കൃഷ്ണൻ. 'അമ്മ ദേവി രഞ്ജിത്ത്.
രേഖയിൽ പറഞ്ഞിരിക്കുന്ന ദേവി രഞ്ജിത്തിനെ അവൾക്കറിയില്ല. എന്നാൽ മുപ്പത്തിരണ്ട് വയസുള്ള രഞ്ജിത്ത് കൃഷ്ണൻ അവളുടെ ഭർത്താവാണെന്നും ഇപ്പോൾ നാല് വയസു പ്രായമായ വിനയ് രഞ്ജിത്ത് കൃഷ്ണൻ എന്ന ആൺകുട്ടീ അവളുടെ ഭർത്താവിന്റെ മകനെന്നനും അവൾക്കു മനസിലായി
ഇനി ഒരു മടക്കയാത്രയില്ല. രണ്ടു ദിവസം കഴിഞ്ഞു കാണാതാവുമ്പോൾ രഞ്ജിത്ത് വിളിക്കും..ഇനിയും കാഴ്ചകൾ കബളിപ്പിക്കാതെയിരിക്കട്ടെ
അവളുടെ മനസിലേക്ക് വോക്കിങ് സ്റ്റിക്കുമായി തപ്പി തടഞ്ഞിറങ്ങി പോയ അപരിചിതൻ ഓടിയെത്തി.. തനിക്കും അയാൾക്കും തമ്മിൽ എന്താണ് വ്യത്യാസം? അയാൾ ഇരുട്ടിൽ തപ്പി തടഞ്ഞപ്പോൾ തൻ വെളിച്ചത്തിലായിരുന്നുവെന്നു മാത്രം ...
. കോയമ്പത്തൂരിൽ സ്റ്റേഷനിൽ കാത്തു നിന്ന അമ്മയുടെതോളിലേക്ക് ചായുമ്പോൾ അവൾ ആരോടെന്നില്ലാതെ പറഞ്ഞു - ഞാൻ മാത്രം പല കാഴ്ചകളും കാണാതെ പോവുന്നു……
സാനി ജോൺ!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo