Slider

എട്ടിന്‍റെ പണി !!

0

എട്ടിന്‍റെ പണി !!
എതിരെ ആര്‍ത്തലച്ച് ഒരു വണ്ടി വന്നാല്‍, ബൈക്കിലേതുപോലെ കാലു കുത്തേണ്ടല്ലോ എന്ന വസ്തുതയാണ് കാറ് പഠിയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആശാന് ദക്ഷിണ വച്ച് ലേണേഴ്സുമെടുത്ത് ഗോദയിലേയ്ക്ക് അങ്ങിറങ്ങുകയായിരുന്നു.
ഡ്രൈവിംഗ് സ്ക്കൂളിന്‍റെ വാഹനത്തില്‍ മുന്‍സീറ്റില്‍ നമുക്കൊപ്പം ഇരുന്ന്‍, വേണ്ട നിര്‍ദ്ദേശങ്ങള്‍ തരുമ്പോള്‍ മാഷ്‌ പലപ്പോഴും വികാരാധീനനായി കാണപ്പെടാറുണ്ട്. അഭിനയത്തില്‍ അങ്ങേര് മോശമായതുകൊണ്ടാണോ എന്തോ, എപ്പോഴും ദേഷ്യപ്പെടുന്നതായിട്ടേ തോന്നൂ, സ്ഥായിയായ ഭാവം... മുന്നില്‍വന്നു പെടുന്ന ആള്‍ക്കാരേയും വണ്ടികളേയും ഇടിയ്ക്കാതിരിക്കാന്‍ പുള്ളി നമ്മളോട് മത്സരിക്കുന്നതുപോലെ തോന്നും അങ്ങേരുടെ സൈഡിലെ ബ്രേക്ക് ചവിട്ടണതു കണ്ടാല്‍. ഞാന്‍ ചവുട്ടിക്കൊള്ളുമായിരുന്നല്ലോ മാഷേ-ന്ന് പറഞ്ഞപ്പോള്‍ പുള്ളി പറയ്വാ, "അതിന് വണ്ടി ഇടിച്ചിട്ടല്ല നിക്കേണ്ടത്". മുന്നില്‍ വളവ് കണ്ട് ഒരു മുന്നൊരുക്കം നടത്തിയാല്‍ എടോ അവിടെത്തീട്ട് വളച്ചാപ്പോരേ-ന്ന്‍ ചോദിക്കും. റോഡില്‍ നമ്മടെ സൈഡു പിടിച്ചു പോണം എന്ന മാഷിന്‍റെ താക്കീതില്‍ വശംവദനായി ആ ഭാഗത്തെ ഓരോ കുഴീലും ചാടിച്ചു വിനീതനാകുമ്പോള്‍, എടോ ആവശ്യത്തിന് വെട്ടിച്ചൊഴിച്ചൊക്കെ കൊണ്ടുപോകാനാണ് ഇതിനീ സ്ടീയറിംഗ് കൊടുത്തിരിയ്ക്കണേ-ന്ന്‍ പറയും. ഇടയ്ക്ക് ആക്സിലേറ്റര്‍-ന്‍റെ അടുത്തത് തന്നാണോ ബ്രേക്ക്-ന്ന്‍ ഒറപ്പാക്കാന്‍ കുനിഞ്ഞൊന്നു നോക്കിയാല്‍ തലക്ക് കിഴുക്കും. പാവം ഞാന്‍ മനസ്സില്‍ പറയും, ഈശ്വരാ, എന്തിയ്താലും കുറ്റാണല്ലോ....
അങ്ങനെ ആശാന്‍ ചെയ്ത പുണ്യമോ എന്തോ, H എടുക്കല്‍ പഠനവും റോഡ്‌ പ്രാക്റ്റീസും ഒക്കെ കഴിഞ്ഞ് ടെസ്റ്റിനുള്ള ദിവസമായി. അതിരാവിലെത്തന്നെ അവിടെത്തിയ എന്നോട് മാഷ്‌ ചോദിച്ചു, "എടോ തനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയാംന്നു പറഞ്ഞോണ്ട് അതിന്‍റെ ക്ലാസ് ഒന്നും തന്നില്ലായിരുന്നല്ലോ, 8 എടുക്ക്വോല്ലോ ല്ലേ." അതിന്, ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് പറഞ്ഞ പോലെ "പിന്നേ..." ന്നും പറഞ്ഞു. വേണേല്‍ കുറച്ചപ്പുറം മാറി 8 പ്രാക്ടീസ് ചെയ്തോന്ന്‍ പറഞ്ഞപ്പോ, "വേണ്ടാ, ഞാന്‍ നേരിട്ട് അപ്പിയര്‍ ചെയ്തോളാം"-ന്ന്‍ പറഞ്ഞ് അതിനെ ഖണ്ഡിച്ചു. ഒടുക്കം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍-ടെ വിളിയും വന്നു. ആദ്യം ടൂ വീലറില്‍ 8 എടുക്കാന്‍ നിര്‍ദ്ദേശം. ഇതൊക്കെ എത്ര കണ്ടിരിക്ക്ണൂ എന്ന മട്ടില്‍, ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് മുന്നിലേയ്ക്കാഞ്ഞ ഞാന്‍ കണ്ടത് ഒരു ചാത്തന്‍ ബജാജ് M80 ആണ്. അതിന്റെ സ്ഥിതി കണ്ടപ്പോഴേ കാളിയ ഉള്ളിന് ഒട്ടും പിഴച്ചില്ല, രണ്ടാമത്തെ വളവില്‍ കാലു രണ്ടും കോര്‍ട്ടില്‍, ഒപ്പം ദയനീയമായി മാഷിനെ ഒരു നോട്ടോം. വെഹിക്കിള്‍ നല്ല മനുഷ്യന്‍ ആര്‍ന്നു, "താന്‍ ഇവിടെ മാറിനില്‍ക്ക് കൊറച്ചു കഴിഞ്ഞ് ചെയ്യാം"-ന്നേ പറഞ്ഞുള്ളൂ.
പുട്ടിനും കടലയ്ക്കും മീതെ ഒട്ടും ഭംഗി കൊറയാതിരിയ്ക്കാന്‍ പപ്പടം വയ്ക്കുന്നപോലെ, ത്രീ- വീലറും ഉണ്ടായിരുന്നല്ലോ അന്ന് എന്‍റെ ലിസ്റ്റില്‍, ഈ ചന്തുവിനെ തോല്‍പ്പിക്കാന്‍. മാഷ്‌ എന്‍റെ പൊക കണ്ടേ അടങ്ങൂ എന്ന മട്ടില്‍ "പിന്നെ മതി"-ന്ന്‍ പറഞ്ഞു നിന്നിരുന്ന വെഹിക്കിളിന്‍റെ കാതില്‍ എന്തോ അടക്കം ചൊല്ലിയതിനെത്തുടര്‍ന്ന് ത്രീ-വീലറില്‍ 8 എടുക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. എന്നാപ്പിന്നെ കണ്ടോടാ മക്കളേ-ന്ന മട്ടില്‍ ഓട്ടോയെടുത്ത് ആദ്യ രണ്ടു കമ്പിയും ഇടിച്ചുതെറിപ്പിച്ച് മൂന്നാമത്തെ കമ്പിയില്‍ കൃത്യമായി ഇടിച്ചു നിര്‍ത്തുകയായിരുന്നു. വെഹിക്കിള്‍ തനി തൃശൂരുകാരനായി, "ഇങ്ക്ട് മാറിനിന്നേരാ, നീയീ രണ്ട് 8-ഉം ഇടുത്തിട്ട്വ്ടുന്ന് പോയാ മതീ...." നമ്മള്‍ മനസ്സുകൊണ്ട് മേലേടത്ത് രാഘവന്‍നായരായി, "നമ്മളില്ലേ..." ന്ന്‍ ഗദ്ഗദിച്ചു.
കനലെരിയുന്ന കണ്ണുകളോടെ മാഷ്‌ അടുത്ത് വന്ന്‍, "താന്‍ ഒന്ന്‍ ഒച്ച വച്ചിരുന്നെങ്കില്‍, സോറി.... പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ക്ലാസ്സ് തരുമായിരുന്നല്ലോടോ. രാവിലെ തൊട്ട് ഇവിടെ വായനോക്കി നിന്നപ്പോ ഞാന്‍ പറഞ്ഞതാ പ്രാക്റ്റീസ് ചെയ്യാന്‍, മനുഷ്യന്മാരായാ കൊറച്ച് അനുസരണ ഒക്കെയാവാം, വെറുതേ ഇങ്ക്ട് പോരും വയറുമ്മേ രണ്ടു കാലും തൂക്കീട്ടിട്ട്....." ഈ പെരുന്തച്ചവചനത്തില്‍ പകച്ചുപോയ ഞാന്‍, ഗ്രൌണ്ടിന്‍റെ ആളൊഴിഞ്ഞ മൂലയില്‍ അന്നാ രണ്ട് 8-ഉം (പതിനാറല്ലാട്ടാ) എടുത്ത് പഠിയ്ക്കുകയായിരുന്നു. കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന 8-ന്‍റെ പണി എന്‍റെ കാര്യത്തില്‍ അന്നു യാഥാര്‍ത്ഥ്യമായി. പിന്നെ ആ രണ്ട് ടെസ്റ്റും പാസായപ്പോള്‍ ദാ വരുന്നൂ അടുത്ത ഗ്രഹപ്പെഴ, ഓട്ടോ ഓടിച്ചു കാണിക്കണമത്രേ. ഞാന്‍ പല്ലിറുമ്മിക്കൊണ്ടു മാഷോട്, "അത് മാഷ്‌, മുന്നേ പറഞ്ഞിട്ടില്ല ല്ലോ"-ന്ന്‍ പറഞ്ഞ് എന്‍റെ പട്ടി ചെയ്യും എന്ന ഭാവത്തോടെ അങ്ങേരെ നോക്കി. "പിന്നേ... ഞാന്‍ പറഞ്ഞതു മുഴോനും ഇയാളു കൃത്യായിട്ടല്ലേ ചെയ്തത്"-ന്ന്‍ പറഞ്ഞ് എങ്കി പട്ടി തന്നെ വന്ന് വാങ്ങേണ്ടിവരും ലൈസന്‍സ് എന്ന ഭാവത്തില്‍ തിരിച്ച് എന്നെയും നോക്കി. അങ്ങേര്‍ക്കന്ന് നാല്‍പ്പത് ശിഷ്യന്‍മാര്‍ ഇല്ലായിരുന്നതിനാല്‍ അവരുടെ ഒന്നിച്ചുള്ള നോട്ടം തല്‍ക്കാലം ഒഴിവായി.
അങ്ങനെ ഓട്ടോയുമായി ഗ്രൌണ്ടിനോട് ചേര്‍ന്നുള്ള റോഡില്‍ കേറി. സ്റ്റാര്‍ട്ട്‌ ചെയ്ത് എന്‍റെ പടച്ചോനേ-ന്നും വിളിച്ചോണ്ട് ഒറ്റ വിടീലാര്‍ന്നു. കാര്യം പോളിടെക്നിക് പാസായതാണേലും വിഷയം മെക്കാനിക്കല്‍ അല്ലാത്തോണ്ട് ഈ എഞ്ചിന്റെ പ്രവര്‍ത്തനം അങ്ക്ട് ശരിയ്ക്ക് പിടിയില്ലായിരുന്നല്ലോ. അവരെന്നോട് നിര്‍ത്തീക്കോളാനൊക്കെ പറയുന്നുണ്ടെങ്കിലും, ഞാന്‍ നോക്കീട്ട് അതൊട്ടങ്ങട് വിചാരിച്ച പോലെ നിര്‍ത്താന്‍ പറ്റണില്ല, മുന്നിലെ റോഡാണെങ്കില്‍ മെയിന്‍-റോഡിന്‍റെ കാനയുമായി അതിര്‍ത്തിപങ്കിട്ട്, മദോന്മത്തനായി കിടക്കുന്നു. അപകടം തിരിച്ചറിഞ്ഞ് മാഷ്‌ ഓടിയെത്തി വണ്ടീല്‍ ചാടിക്കേറി ഓഫ് ചെയ്യുകയായിരുന്നു. "താനെന്തൂട്ടാ ഈ കാട്ടണേ"-ന്നും ചോദിച്ച് രൂക്ഷമായി എന്നെ , അങ്ക്ട് വാ ട്ടാ തരാം തനിക്കൊള്ളത് എന്ന മട്ടില്‍ നോക്കി. ഞാനാണെങ്കില്‍ ദിലീപിനെപ്പോലെ നിഷ്ക്കളങ്കനായും ഭാവിച്ചു.
തുടര്‍ന്നായിരുന്നു വിശ്വവിഖ്യാതമായ H എടുക്കല്‍. അതിന് സ്പെഷ്യല്‍ ക്ലാസ് ഒരുപാട് കിട്ടിയിട്ടുള്ളതിനാല്‍ ദൈവം ചങ്ക് ബ്രോ-യെ പ്പോലെ കൂടെനിന്ന് തുണച്ചു. അതിനും ശേഷമാണ് ഏവരുടെയും പേടിസ്വപ്നമായ "A drive with the vehicle inspector" നടന്നത്. ഊഴം പടി, ഞാന്‍ മൂന്നാമന്‍ ആയിരുന്നു. രണ്ടാമനോട് വണ്ടി കയറ്റത്ത് നിര്‍ത്താന്‍ പറഞ്ഞപ്പോഴേ എന്‍റെ അടിവയറൊന്നു കാളി, മനസ്സില്‍ വിളിച്ചു പോയി, "ദേവ്യേ... എന്നാലും, എന്നോടിത് വേണാര്‍ന്നോ ????" എനിക്ക് പകരം അടുത്തവനെ ഇറക്കാന്‍ മാഷ്‌ ഒരു ശ്രമം നടത്തിയതും, വെഹിക്കിളിന്‍റെ കനത്ത ശബ്ദം, "അവനെ ഇങ്ക്ട് വിട്റോ..." മാഷ്‌നെ "ഞാന്‍ ചത്തൂന്ന് പറഞ്ഞേക്ക്"-ന്ന്‍ പറയണ മട്ടില്‍ നോക്കിക്കൊണ്ട് വിധിയെ പഴിച്ച് ഞാനാ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കേറിയിരുന്നു. ഇന്‍ഡിക്കേറ്ററിന് പൊറമേ കൈ കൊണ്ടും സിഗ്നല്‍ നല്‍കി എങ്ങനെയൊക്കെയോ ഒരു വിധം വണ്ടി റെയ്സ് ചെയ്തങ്ങ് എടുത്തു. ആ എടുപ്പില്‍ പുളകിതനായ വെഹിക്കിള്‍, പിന്നെ വണ്ടി നിര്‍ത്തിച്ചത് നിരപ്പായ ഒരു സ്ഥലത്തായിരുന്നു. അങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ്‌ മഹാമഹത്തിന് അന്ത്യം.
എന്നിരുന്നാലും എന്‍റെ എട്ടാം (8) അങ്കക്കഥകള്‍ വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഒരു ചൂടന്‍ ചര്‍ച്ചയാകുമെന്നതിനാല്‍ ഞാന്‍ മുങ്ങാനൊരു ശ്രമം നടത്തിനോക്കി, "മാഷേ, അപ്പൊ ശരി, എനിക്കിവിടെ ഒരു കൂട്ടുകാരനെ കാണാനുണ്ട്, ഞാന്‍ അങ്ങ് വന്നേക്കാം..." ഒരു ഇരയെ കാത്തിരുന്ന എന്‍റെ സഹപാഠികള്‍, വര്‍ഗ്ഗസ്നേഹം പോലും മറന്ന് എന്നെ പിടിച്ചുവലിച്ചു കേറ്റുകയായിരുന്നു, ഞങ്ങള്‍ടെ വണ്ടിയിലേയ്ക്ക്. ആ മടക്കയാത്രയിലുടനീളം ചെന്നായ്പറ്റത്തിനിടയില്‍ പെട്ട കുഞ്ഞാടിന്‍റെ അവസ്ഥയിലായിരുന്നു ഞാന്‍. സംഘം ചേര്‍ന്നുള്ള ആ ആക്രമണത്തില്‍ തളര്‍ന്നിരിയ്ക്കുമ്പോളാ മാഷിന്‍റെ വക, "ഞാന്‍ കരുതീത്, ഇയാളെ ഒക്കെ കൊണ്ടുപോയിട്ട് വെഹിക്കിള്‍, എന്‍റെ ലൈസന്‍സ് അവിടെ മേടിച്ചുവച്ചേനെ-ന്നാ..."
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo