Slider

ദീപത്തുമ്പത്തെ ഭഗവാന്‍

0
Image may contain: 1 person, indoor

കഴിഞ്ഞില്ലേ നിന്റെ ഒടുക്കത്തെ പൂജ ?'' വിശപ്പും കോപവും ഒരു പോലെ കത്തുന്നതിന്റെ എരിച്ചില്‍ അടക്കാനാവാതെ വാസുദേവന്‍ അട്ടഹസിച്ചു.
കുറെ ദിസങ്ങളായി അയാളുടെ രോഷം ആളിക്കത്തിത്തുടങ്ങിയിട്ട് .ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം രുഗ്മിണിക്ക് തന്റെ കാര്യങ്ങളില്‍ ജാഗ്രത കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. എന്നും ഒമ്പതിനു മുമ്പ് തയ്യാറായി മേശപ്പുറത്തെത്തിയിരുന്ന പ്രാതലിന് ഇപ്പോള്‍ സമയനിഷ്ഠയില്ല. അവളുടെ കുളിയും ഭദ്രദീപം കൊളുത്തലും ദീപാരാധനയും സ്തോത്രം ചൊല്ലലും കഴിഞ്ഞ് എന്തെങ്കിലും മുമ്പിലെത്തുമ്പോഴേക്കും മണി പത്തു കഴിഞ്ഞിരിക്കും.
വിശപ്പ് കെട്ടടങ്ങി ഒരു തലവേദനമാത്രമായി അവശേഷിക്കുന്നതു വരെയുള്ള ഈ കാത്തിരിപ്പിന് അറുതി വരുത്താനുള്ള തന്റെ അവസാനത്തെ കെെയ്യ് രുഗ്മിണിയുടെ നേരെ ഓങ്ങിക്കൊണ്ട് അയാള്‍ പൂജാമുറിയിലേക്ക് ആക്രമിച്ചെത്തി.
'' എവിടെടീ നിന്റെ ഭഗവാന്‍,മനുഷ്യനെ പട്ടിണിക്കിടണ ആ കാലന്‍ ?'' രോഷം ആളിപ്പടരുകയായിരുന്നു.
'' ദാ, ഇവിടെ. ഈ ദീപത്തിന്റെ തുമ്പത്ത് '' ഭദ്രദീപത്തിന്റെ മുമ്പില്‍ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ട് മറുപടി പറഞ്ഞത് അവള്‍ തന്നെ അറിയാതെയിയിരുന്നു. ഓങ്ങി നിന്ന കെെയ്യ് തന്റെ മുഖത്തു വീഴാതിരിക്കാന്‍ ‍ വിളക്കു കാട്ടിക്കൊടുത്ത ഒരു വഴിയായിരുന്നു ആ മറുപടി.
 ഓങ്ങിയ കെെയ്യ് തട്ടി ഭദ്രദീപം മറിഞ്ഞു വീണപ്പോള്‍ ആളിക്കത്തിയ തിരി അയാളുടെ ചൂണ്ടാണി വിരലിനെ നീറ്റി നോവിച്ചു.
പൊള്ളിയിടത്ത് ബെര്‍ണോള്‍ പുരട്ടി ഊതുന്നതിനിടയില്‍ അവള്‍ ചോദിച്ചു-- '' ഇപ്പോള്‍ സുഖമുണ്ടോ?'' ഉണ്ടെന്നു പറയാന്‍ മോഹിച്ചുവെങ്കിലും അതൊരു കീഴടങ്ങലാവുമെന്ന അഹന്ത അയാളെ തടഞ്ഞു.
ഭഗവാനായാലും ഭാര്യയായാലും കീഴടങ്ങിയാല്‍ തലയില്‍ കയറും എന്നായിരുന്നു പൗരുഷം അയാളെ പഠിപ്പിച്ച പാഠം.

By rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo