Slider

" കൂട്ടുകാരി"..

0

" കൂട്ടുകാരി"....................................പെണ്ണ് കാണൽ കഴിഞ്ഞു ചെറുക്കനും സംഘവും പോയി കഴിഞ്ഞിരിക്കുന്നു. മാളു വേഗം ഉടുപ്പ് മാറി വന്ന് റ്റീ വീ ഓണാക്കി. മുഖത്ത് പൂശിയ ചായം ചൊറിഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാലും സാരമില്ല " കഥയല്ലിത് ജീവിതം റീ ആണ്. കണ്ടേ പറ്റു. നായകനും നായികയും പൊരിഞ്ഞ തല്ലു കൂടുന്നുണ്ട്. കാണാൻ നല്ല രസമുണ്ട് പക്ഷെ. " എടീ നീ ഈ പണ്ടാരം കാണുന്നതൊന്നു നിർത്തുന്നോ?, ഈ പ്രാക്കും നേർച്ചയും കേട്ട് തല മരവിച്ചു തുടങ്ങിയിരിക്കുന്നു" അച്ഛനാണ്. ചെക്കൻറെ വീട്ടുകാർ സ്ത്രീധനം പറഞ്ഞപ്പോ അല്പം അതിമോഹം ആയിപോയി. അതിന്റെ ദേഷ്യമാണ്. ചെറുക്കന് ഗൾഫിൽ ജോലി ഉണ്ട് ഭാര്യയെയും വീട്ടുകാരെയും കൊണ്ട് പോകാൻ ഫാമിലി വിസ ഉണ്ട്. പിന്നെ കുടുംബക്കാരാണേൽ വളരെ നല്ലവർ. ഏക്കര് കണക്കിന് സ്ഥലം. ചെക്കൻ കാണാൻ കൊത്തളകുണക്ക പോലെ ആണേലും നല്ല പൊക്കവും അതിനൊത്ത വണ്ണവും. " നിനക്ക് അവനെ ഇഷ്ടപ്പെട്ടോ?" അമ്മയുടെ ഈ ചോദ്യം കുറച്ചു നേരത്തെ പ്രതീഷിച്ചതാണ്. " ഇല്ല " മാളു പറഞ്ഞു. " നന്നായി" ഇത് ആങ്ങളയാണ്. അവൻ ഇപ്പൊ ബിടെക് പഠിച്ചു തുടങ്ങിയിട്ട് വര്ഷം നാല് കഴിഞ്ഞു. "നീ പിന്നെ എന്താ മാളു ഉദ്ദേശിക്കുന്നെ? വേറെ വല്ലോം മനസ്സിൽ ഉണ്ടേൽ അത് പറ" അമ്മക്ക് മാളുവിനെ പറ്റി പണ്ട് തൊട്ടേ സംശയം ആണേ. തന്നെ ഇരുന്നു എന്തെങ്കിലും ആലോചിച്ചാൽ വരെ 'അമ്മ ഓടി വന്നു ചോദിക്കും " ആവശ്യമില്ലാത്ത എന്തേലും ആണ് നീ ചിന്തിക്കണേല് നിന്നെ ഞാൻ തല്ലി കൊല്ലും". അപ്പോഴേക്കും മാളു അവിടെ നിന്ന് എണീറ്റ് പോയിട്ടുണ്ടാകും. ഇപ്പൊ 'അമ്മ ചോദിച്ച ചോദ്യത്തിന് നല്ല മുറിപ്പത്തൽ കൊടുത്തില്ലേൽ മാളുവിന് ഇനി കുറച്ചു ദിവസത്തേക്ക് സമാധാനം കൊടുക്കില്ല. " എന്റെ പൊന്നമ്മേ അവര് ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ ഉണ്ടേൽ എനിക്കിഷ്ടാ ഇല്ലേൽ ഇഷ്ടല്ല. ഞാൻ ഇതൊന്നു കണ്ടോട്ടെ?" മാളു ന്റെ ചോദ്യം കേട്ട് 'അമ്മ അടുക്കളയിലേക്കും അച്ഛൻ വരാന്തയിലോട്ടും അനിയൻ തന്റെ മൊബൈലിലൊട്ടും വലിഞ്ഞു. വൈകിട്ടത്തെ അത്താഴം കഴിഞ്ഞാൽ പിന്നെ വീട്ടിൽ കാര്യ ഗൗരവമുള്ള കാര്യങ്ങൾ ഒന്നും തന്നെ സംസാരിക്കില്ല. അന്ധവിശ്വാസമാണോ എന്തോ പറയുന്നതൊന്നും നടക്കില്ല എന്നാണ് വിശ്വാസം. മാളു സമാധാനമായിട്ട് മുറിയിലോട്ട് കയറി. അമ്മയും അച്ഛനും ഉറങ്ങിയിട്ട് വേണം തന്റെ മുറി പൂട്ടാൻ അല്ലേൽ 'അമ്മ വന്നു പണ്ഡപരപ്പും പരാധീനവും തുടങ്ങും. "അമ്മയും അച്ഛനും ഉറങ്ങട്ടെ" അവൾ മൊബൈൽ എടുത്ത് വളരെ വേഗത്തിൽ കൈകൾ പോലും അറിയാതെ ടെക്സ്റ്റ് ചെയ്തു. പിന്നീട് അടക്കിപിടിച്ച തലയിണയുടെ മാറിലേക്കെന്നപോലെ മുഖം ചേർത്ത് വെച്ച് മുറിയുടെ ഭിത്തി പോലും കേൾക്കാതെ സംസാരിച്ചു തുടങ്ങി. " എത്ര കാലം എന്ന് വെച്ച ഞാൻ ഇങ്ങനെ എല്ലാരേം പറ്റിക്കുന്നെ? ഇനിയും വൈകിയാൽ കൈവിട്ടും പോകും കേട്ടോ. നിന്റെ പരെന്റ്സ് പോലെ അല്ല ഇവിടെ. അറിയാമല്ലോ ഞാൻ പറയാതെ! അവരറിഞ്ഞാൽ ഉള്ള അവസ്ഥ ചിന്തിക്കാൻ പോലും വയ്യ. അമ്മയും അച്ഛനും തൂങ്ങി ചാകും." മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി."നമുക്ക് നമ്മളെ അംഗീകരിക്കുന്ന ഏതെങ്കിലും രാജ്യത്തു എത്തി പെടണമെങ്കിൽ നീ എങ്ങനേലും പണം മുടക്കി സ്ടുടെന്റ്റ് വിസ എടുത്തു പോകണം. എന്നെ ഡിപെൻഡന്റ് വിസയിൽ പിന്നെ കൊണ്ടുപോകാമല്ലോ. അത് വരെ ഞാൻ പെണ്ണുകാണാൻ വരുന്നവരുടെ മുന്നിൽ കോങ്കണ്ണി ആയിട്ടോ അഹങ്കാരിയായിട്ടോ നിൽക്കാം. എനിക്ക് നീയില്ലാതെ പറ്റില്ല" ...മാളുവിന്റെ ഏങ്ങലടികൾ ഭിത്തികൾ കേൾക്കുന്നുണ്ടോ എന്ന് സംശയം തോന്നിയപ്പോൾ അവൾ ശബ്ദം താഴ്ത്തി. "മാളൂസ് കരയാതെ.." അപ്പുറത്തു നിന്നും ഒരു സ്ത്രീ ശബ്ദം. മാളു ആ ശബ്ദത്തിൽ വല്ലാതെ ലയിച്ചു പോയി... പിന്നീട് കുറെ മണിക്കൂറുകൾ അവരുടേതായ ലോകത്തിൽ അവർ ലയിച്ചു നിന്നു. സ്വവർഗ അനുരാഗികളെ കല്ലെറിയുന്ന ഭാരത സംസ്കാരത്തെ അവർ ഏറെ കുറ്റം പറഞ്ഞു. അപ്പുറത്തു നിന്നും സുമയ്യയുടെ സ്നേഹപൂർണ്ണമായ സംസാരം മാളുവിനെ വല്ലാതെ ശാന്തയാക്കി. സുമയ്യ സ്ടുടെന്റ്റ് വിസയിൽ അയർലണ്ട് നു പോകാൻ കാര്യങ്ങൾ നീക്കുന്നത് ഒത്തിരി സമയം എടുക്കുന്ന പോലെ തോന്നി മാളുവിന്.!!! പിറ്റേ ദിവസം അമ്മയുടെ വാതിലിലുള്ള തട്ടും മുട്ടും കേട്ടാണ് മാളു എഴുന്നേറ്റത്. വാതിൽ തുറന്നു കണ്ണും തിരുമ്മി നോക്കുമ്പോൾ മുന്നിൽ സുമയ്യ ഒരു പാക്കറ്റ് ലഡ്ഡുവുമായി നില്കുന്നു. " സർപ്രൈസ്. എന്റെ വിസ റെഡി ആയി. ഇന്നലെ പറയാതിരുന്നത് നിന്റെ മുഖത്തെ ഈ സന്തോഷം കാണാനാ കുട്ടി" സന്തോഷം കൊണ്ട് മാളു കരയുന്ന പോലെ ആയപ്പോൾ സുമയ്യ അവളെ ചേർത്ത് പിടിച്ചു. 'അമ്മ വന്നു ലഡ്ഡു എടുത്തു ,കാര്യങ്ങൾ തിരക്കി എല്ലാവരും ചേർന്നിരുന്നു ദോശ കഴിക്കാൻ വിളിച്ചു. ദോശ കഴിക്കുന്നതിനിടയിൽ അമ്മയാണ് ഇങ്ങനൊരു ചോദ്യം എടുത്തിട്ടത്. "നമുക്കു മാളുവിനെ വിട്ടാലോ പഠിക്കാൻ അവിടാകുമ്പോ സുമയ്യയും കൂട്ടിനുണ്ടാകുമല്ലോ"! സുമയ്യയുടെ മനസ്സിൽ ഉണ്ടായ സന്തോഷത്തിന്റെ തിരയിളക്കത്തിൽ അവളുടെ ഭാവപ്രകടനങ്ങൾ പറഞ്ഞറിയെക്കണ്ടതില്ലലോ. അമ്മയുടെ വായിൽ നിന്നും വന്നത് ഇതുവരെ മാളു കേൾക്കാത്ത ഏറ്റവും വലിയ താരാട്ടു പാട്ടായിരുന്നു. " വിസയുടെ ചിലവുകൾ ഞാൻ അവിടെ ചെന്നിട്ട് ചെയ്തോളാം. അച്ഛനുമമ്മയും അത് ഓർത്തു വിഷമിക്കണ്ട" സുമയ്യ അമ്മയുടെ കൈ പിടിച്ചു വാക്ക് കൊടുക്കുന്നപോലെ പറഞ്ഞു. ഇനിയും കുറെ എന്തൊക്കെയോ സുമയ്യക് മാളുവിനോട് പറയാൻ ഉണ്ടായിരുന്നു. പക്ഷെ കലങ്ങിയ കണ്ണുകൾ മറച്ചു വെച്ചു അവൾ വേഗം പോയി. മാളുവിന്‌ ചങ്കു തകരുന്ന വേദനയുണ്ടെലും അവൾ മുറിയിൽ കയറി വേഗം കട്ടിലിലേക്ക് കിടന്നു. 'അമ്മ വന്നു കട്ടിലിൽ ഇരുന്നതും അവളുടെ മുടി തലോടിയതും അമ്മയുടെ ശബ്ദമിടരുന്ന വാക്കുകൾ കേൾക്കും വരെ മാളു അറിഞ്ഞില്ല. " ഞാൻ നിന്നെ കുറ്റം പറയില്ല മാളു. ഇതുനു കാരണക്കാരി ഈ അമ്മയാണ്. ഞാൻ നിനക്ക് കൈ മാറിയ രക്തത്തിലും, നിന്റെ ചിന്തയിലും പകർന്ന സ്വവർഗഅനുരാഗത്തിന്റെ വിത്ത് നിന്നെ അവളോട് വലിച്ചടുപ്പിച്ചത്. ഞാൻ എപ്പോഴും അത് പേടിച്ചിരുന്നു. ഇന്നലെ നിന്റെ ഫോണിലൂടെ ഉള്ള സംസാരം കേൾക്കുന്നത് വരെ! പക്ഷെ എനിക്ക് നിന്റെ അച്ഛനെ കല്യാണം കഴിച്ചപ്പോൾ നഷ്ടമായ എന്റെ മാളു ഇന്നും അമ്മയുടെ മനസ്സിലെ ഒരു വിങ്ങലാണ്. നിനക്കതു സംഭവിക്കാൻ പാടില്ല. ആരുമറിയാതെ എന്റെ മാളു സന്തോഷമായിട്ട് ജീവിച്ചോ!" 'അമ്മ എഴുന്നേറ്റു പോയപ്പോൾ മാളുവിന് തന്റെ വിളിപ്പേരിന് വരെ കാരണമായ അമ്മയുടെ "കൂട്ടുകാരി" മാളുവിനോട് ഏറെ സ്നേഹം തോന്നി. ഉള്ളിൽ എത്രയും വേഗം സുമയ്യയെ അറിയിക്കാനുള്ള ഒരു തിടുക്കവും. പക്ഷെ മച്ചിൽ ഒളിപ്പിച്ചു വെച്ച കാശുകുടുക്ക മകളുടെ കല്യാണത്തിന് വേണ്ടി എടുക്കാൻ പോയ അച്ഛൻ ,രാഘവൻ കേട്ടതെല്ലാം ഞെരമ്പിലൂടെ തലയിൽ എത്തുന്നതിനെ അവിശ്വസിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. അയാളിലൂടെ അപ്പോൾ കടന്നു പോയ വികാരത്തിനെ അറപ്പെന്നോ വെറുപ്പെന്നു സങ്കടമെന്നോ വിളിക്കാനറിയാതെ അയാൾ കുഴഞ്ഞു. ജീവിത പങ്കാളിയെയും മകളെയും ഇനി എങ്ങനെ കാണണം എന്നോ വിളിക്കണം എന്നോ അറിയാതെ അയാൾ മച്ചിൽ തനിച്ചിരുന്നു .

By
Eljy Eldho

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo