Slider

ആൽമത്യാഗം (നീണ്ടകഥ) - അവസാനഭാഗം

0

ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക 

<<<< കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച 
കാലചക്രം വീണ്ടും കറങ്ങി കൊണ്ടിരുന്നു. കനോലിക്കനാലിലൂടെ ഒരുപാട് ജലം അറബിക്കടലിലെക്കൊഴുകി. വെറും ഒരു വർഷത്തിന്നുള്ളിൽ എത്രയോ ആളുകൾ സുലുവിനെ കാണാൻ വന്നു. പക്ഷെ, ഒരാൾക്കും സുലുവിനെ ഇഷ്ടമായില്ല.
പേർഷ്യയിൽ പോയ സലിം ലീവിൽ വന്നു. തന്റെ ദുരവസ്തയോർത്ത് സുലു കരഞ്ഞു. പുറത്തെല്ലാം അവൾ സന്തോഷവതിയായി അഭിനയിച്ചു. ഒരു പെണ്‍കുട്ടിക്ക് അതല്ലേ കഴിയൂ. അവൾ സന്തോഷം പ്രകടിപ്പിക്കുകയാണെങ്കിലും ഉള്ളിന്റെയുള്ളിൽ വീർപ്പുമുട്ടുകയാണെന്ന് സുലുവിന്റെ ഉപ്പാക്കും ഉമ്മാക്കും അറിയാം. മനസ്സ്‌ ഒരു മായാക്കുതിരയാണ്. എപ്പോഴാണ് മനസ്സിന്റെയുള്ളിൽ ചെകുത്താൻ കയറുകയെന്നു ആർക്കറിയാം. സുലുവിന് ബുദ്ധിമോശം ഒന്നും വരുത്തരുതേയെന്ന് ദൈവത്തോട് ഉള്ളുരുകി അവർ പ്രാർഥിച്ചു.
സലീമിന്നും വിവാഹാലോചനകൾ വന്നു, സാമ്പത്തീകമായി ഉന്നതിയിലുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
'ഉമ്മാ, സുലുവിന്റെ കല്യാണക്കാര്യം എന്തായി?' ഒരിക്കൽ സലിം ഉമ്മയോട് അന്വേഷിച്ചു. വിവരമറിഞ്ഞ സലിം ഉമ്മാട് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
'ഉമ്മ, സുലുവിന് ഈ സംഭവിച്ചത് എന്റെ കുറ്റം കൊണ്ടല്ലെങ്കിലും അവൾക്ക് ഒരു ജീവിതം കൊടുത്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്' സലിം പറഞ്ഞത് കേട്ടപ്പോൾ ഉമ്മാക്ക് സന്തോഷമായി.
'ഉപ്പാട് പറയാൻ എനിക്ക് പേടിയാവുന്നു. ഉമ്മ എങ്ങിനെയെങ്കിലും ഒന്ന് പറയുക. ഉപ്പാനെ നിർബന്ധിക്കരുത്. ഉപ്പാടെ പെങ്ങളുടെ മോളാണല്ലോ? സ്വന്തത്തിൽ നിന്നുള്ള ബന്ധം വേണ്ടായെന്ന് ഉപ്പ പലവട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്'
ഉപ്പാട് ഉമ്മ പറഞ്ഞോളാമെന്നേറ്റു. മകന് ഉപ്പയോടുള്ള ആദരവും സ്നേഹവും ബഹുമാനവും കണ്ടപ്പോൾ അവർക്ക് സന്തോഷമായി.
'അതെയ്, ഞാനൊരു കാര്യം പറഞ്ഞാൽ ചൂടാവോ?' ആമുഖമായി സലീമിന്റെ ഉമ്മ, ഭർത്താവിനോട് ചോദിച്ചു.
'ചൂടാവാത്ത കാര്യം ചോദിച്ചാൽ മതി.' എന്നാണ് മറുപടി കിട്ടിയത്.
എന്തായാലും വിവരം പറയുക തന്നെ. ബാക്കി പിന്നെ ആലോചിക്കാം. ചൂടാവുമെന്ന് കരുതി ചോദിക്കാതിരിക്കാൻ പറ്റില്ലല്ലോ?
'നമ്മുടെ സലീമിന്ന് സുലുവിനെ ആലോചിച്ചാലോ.. നിങ്ങക്ക് വിഷമമാണെങ്കിൽ വേണ്ട...' അവർ ഒരു വിധം പറഞ്ഞൊപ്പിച്ചു.
'ഏതു സുലുവിനെ? എന്റെ സഹോദരിയുടെ മകളോ?'
ആ ചോദ്യത്തിൽ ഒരു മയവുമുണ്ടായിരുന്നില്ല.
അതെയെന്ന് പറഞ്ഞപ്പോൾ സന്തോഷിക്കുന്ന ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്.
'എനിക്ക് യാതൊരു വിരോധവുമില്ല. അവന്റെ ഇഷ്ടമാണ് എന്റേയും ഇഷ്ടം. ഇക്കാര്യത്തിൽ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഇത് അവൻ ചെയ്യുന്ന ഒരു സൽപ്രവർത്തിയുമാണ്‌'
സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
സലീമിന്റെ ഉപ്പ സുലുവിന്റെ വീട്ടിൽ ചെന്നു.
'ഒരു കാര്യം പറയാനാണ് വന്നത് എന്ന് സുലുവിന്റെ ഉപ്പ കാദറിനോട്‌ പറഞ്ഞു.
'എന്താണളിയ സംഭവം? എല്ലാം തുറന്നു പറഞ്ഞോളൂ നമ്മൾ തമ്മിൽ ഒരു മുഖവുരയുടെ ആവശ്യം
'അളിയനായത് കൊണ്ട് ഈ വിഷയം സംസാരിക്കാൻ ആരെയെങ്കിലും കൂട്ടിയാലോ എന്ന് ആദ്യം എനിക്ക് തോന്നി. പിന്നെ മാറി ചിന്തിച്ചു.നമ്മൾ അളിയന്മാർ എന്ന ബന്ധം മാത്രമല്ലല്ലോ? സ്നേഹിതന്മാർ കൂടെയല്ലേ?'
മുഖവുരയൊന്നുമില്ലാതെ സലീമിന്റെ ഉപ്പ കാദെർ സുലുവിന്റെ ഉപ്പ ശംസുവിനോട് പറഞ്ഞു.
'ശംസൂ, സലീമിന് സുലുവിനെ വിവാഹം കഴിച്ചു തരികയാണെങ്കിൽ ഞങ്ങൾക്ക് സന്തോഷമാണ്. അത് പറയാനാണ് ഞാൻ വന്നത്'
കാദെർക്കാടെ വാക്കുകൾ കേട്ടപ്പോൾ സ്വപ്നമാണോ എന്ന് പോലും ശംസുവിനു തോന്നി.
സന്തോഷം കൊണ്ട് കാദെർ ശംസുവിനെ കെട്ടിപ്പിടിച്ചു പറഞ്ഞു.
'അളിയന്റെ ഒരേ ഒരു മകനാണ് സലിം. അവൻ എഞ്ചിനീയറും പേർഷ്യക്കാരനുമാണ്. അവന് കൊടുക്കാനുള്ളയത്ര സ്ത്രീധനം തരാൻ എന്റെ കയ്യിലുണ്ടാവില്ല'
'അതിനു നിന്നോട് സ്ത്രീധനം വല്ലതും ചോദിച്ചോ? സ്ത്രീയാണ് ധനം എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. തന്നെയല്ല, മകന്റെ ഭാര്യയുടെ വീട്ടിൽ നിന്ന് കിട്ടിയിട്ട് വേണ്ട എനിക്ക് കഴിയാൻ'
സംസാരം അവിടെ അവസാനിപ്പിച്ചു.
വളരെ അടുത്ത ബന്ധക്കാരെ മാത്രം ക്ഷണിച്ച് ആ വിവാഹം നടന്നു. അനാഥാലയങ്ങളിലേക്ക് ഭക്ഷണം നൽകി.
*******************************************
'ദേ, ഇക്കാനെ കുറെ നേരമായി ആ അമ്മുഞ്ഞിക്ക വിളിക്കുന്നു' സുലുവിന്റെ സംസാരമാണ് ഒരു പാട് വർഷങ്ങളുടെ ചിന്തയിൽ നിന്നുണർത്തിയത്.
ബ്രോക്കെർ ആയ അമ്മുഞ്ഞിക്കാടെ അടുത്ത് ചെന്നു.
'ശംസുക്ക, ഞാൻ അന്ന് കൊണ്ട് വന്ന അമേരിക്കയിൽ ഡോക്ടറായ കരുമാത്തിലെ ഹംസഹാജിയുടെ മോന്ന് ശംസുക്കാടെ മോള് റുക്കുവിനെ ഇഷ്ടമായിട്ടുണ്ട്. അതിന്റെ കാര്യങ്ങളെ പ്പറ്റി പറയാനാണ് ഞാൻ വന്നത്' അമ്മുഞ്ഞിക്ക അത് പറഞ്ഞതിന് ശേഷം കൂട്ടിച്ചേർത്തു 'അവർക്ക് 301 പവൻ സ്വർണം വേണം. പിന്നെ ഒരു ഹോണ്ട സിവിക് കാർ വേണം'
ശംസുക്ക മറുപടിയൊന്നും പറഞ്ഞില്ല. മറുപടിക്ക് കാത്ത് നിൽക്കാതെ അമ്മുഞ്ഞിക്ക തുടർന്നു 'അവര് ചോദിച്ചത് തെറ്റുമല്ല, കൂടുതലുമല്ല. ഇതിനേക്കാൾ കൂടുതൽ കൊടുക്കാൻ തെയ്യാറുള്ളവരുണ്ട്‌'.
ഇത് കേട്ടിട്ടും ശംസുക്ക ഒന്നും പറഞ്ഞില്ല.
ചോദ്യം ഒന്ന്കൂടെ ആവർത്തിച്ചു അമ്മുഞ്ഞിക്ക.
'അമ്മുഞ്ഞിക്ക, അള്ളാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ പറയട്ടെ - 301 പവനല്ല 501 പവനും ഹോണ്ടയ്ക്ക് പകരം മെഴ്സിടസ് ബെൻസ് കാർ കൊടുക്കാനുമുള്ള ശേഷി എനിക്കുണ്ട്. പക്ഷെ, ഞാനത് ചെയ്യൂല. കാരണം ഞാനൊരു സ്ത്രീധനവിരോധിയാണ്‌'
ശംസുക്കാടെ വർത്തമാനം കേട്ടപ്പോൾ കുറച്ച് നീരസം തോന്നി, മമ്മുഞ്ഞിക്കാക്ക്. അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു.
'ഒന്ന് കൂടി ആലോചിച്ചു പറഞ്ഞാൽ മതി'
എനിക്കൊന്നും ആലോചിക്കാനില്ല എന്ന ശംസുക്കാടെ മറുപടി കേട്ടപ്പോൾ മമ്മുഞ്ഞിക്ക യാത്ര പറഞ്ഞു പോയി.
ശെനിയാഴ്ച പെരിങ്ങോട്ടുകര ശാന്തി ഓഡിറ്റൊറിയത്തിൽ ഒരു കല്യാണത്തിന്നു പങ്കെടുക്കവേ ശംസുക്കാടെ അടുത്ത് ഹംസഹാജി വന്ന് സലാം ചൊല്ലി. ശംസുക്ക സലാം മടക്കി.
'ശംസു അപ്പോൾ കാര്യങ്ങളൊക്കെ മുന്നോട്ട് പോകുകയല്ലേ? ഞാനുദ്ദേശിച്ചത് നമ്മുടെ മക്കളുടെ വിവാഹകാര്യത്തെ പറ്റിയാണ്'
സ്വല്പം നീരസം ഉള്ളിലൊതുക്കി ശംസുക്ക പറഞ്ഞു. 'അത് നടക്കില്ല ഹാജി'
'എന്ത് പറ്റി?'
'ഹാജിക്ക ആവശ്യപ്പെട്ടത് തരാൻ എനിക്കാവും. പക്ഷെ, അത് എന്റെ ആദർശത്തിന്നു എതിരാണ്'
'എന്ത് സുലുവിനെ എന്റെ മകന് കെട്ടിച്ചു കൊടുക്കുന്ന കാര്യമോ?'
'അതല്ല, ഇക്ക ആവശ്യപ്പെട്ട സ്ത്രീധനം...'
'എന്താണ് റബ്ബേ ഞാനീകേൾക്കുന്നത്? ഞാൻ സ്ത്രീധനം ആവശ്യപ്പെടുകയോ? ഞാനാ അമ്മുഞ്ഞിക്കാനെ വിളിച്ചു ചോദിക്കട്ടെ'
അത് പറഞ്ഞു ഹംസഹാജി ഫോണെടുത്ത് അമ്മുഞ്ഞിക്കാനെ വിളിച്ചു.
'അമ്മുഞ്ഞിക്ക, നിങ്ങൾ ഉടനെ എന്റെ വീട്ടിലേക്ക് വരിക'
ശംസുക്ക ഹാജിയാരുടെ കൂടെ അദ്ധേഹത്തിന്റെ വീട്ടിലേക്കു പോയി.
അമ്മുഞ്ഞിക്ക വരുന്നത് കണ്ടപ്പോൾ ശംസുക്കാട് അകത്തിരിക്കാനും ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാനും പറഞ്ഞു. ശംസുക്ക അകത്തേക്ക് പോയി.
'നമ്മുടെ ആ ശംസുക്കാടെ മകളുടെ കാര്യം എന്തായി? ശംസുക്കാനെ കണ്ടിരുന്നോ?' ഹംസ ഹാജിയുടെ ചോദ്യം
'കണ്ടിരുന്നു. പക്ഷെ അത് നമുക്ക് ശേരിയാവൂല. ആ കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ട് പോകുന്ന കാര്യത്തിൽ അവർക്ക് താല്പര്യമില്ല. നമുക്ക് വേറെ ഒരു നല്ല പാർട്ടിയെ കൊണ്ട് വരാം.'
'സ്ത്രീധനം ഒന്നും വേണ്ടെന്ന് അവരോട് പറഞ്ഞിട്ടില്ലേ?'
'അതെന്തു ചോദ്യമാണ്. അത് ഞാൻ പറയാതിരിക്കോ?' ചോദ്യത്തിന്ന് മറുചോദ്യമാണ് അമ്മുഞ്ഞിക്ക ചോദിച്ചത്.
ശംസുക്കാട് വരാൻ ഹംസ ഹാജി പറഞ്ഞു. ശംസുക്കാനെ കണ്ടപ്പോൾ അമ്മുഞ്ഞിക്കാടെ മുഖം വിളറി.
ഇനി നീ സത്യം പറ എന്ന് ഹംസ ഹാജി പറഞ്ഞപ്പോൾ എല്ലാം തുറന്നു പറയേണ്ടിവന്നു അമ്മുഞ്ഞിക്കാക്ക്.
സ്വർണവും കാറും കിട്ടിയാൽ വളരെയധികം കമ്മീഷൻ കിട്ടുമല്ലോ എന്നോർത്താണ് ഇങ്ങിനെ പറഞ്ഞതെന്നും പലയിടത്തും ഇത്തരത്തിൽ ചെയ്യാറുണ്ടെന്നും കൂടി അമ്മുഞ്ഞിക്ക പറഞ്ഞു.
ഇവരെപ്പോലെയുള്ള ബ്രോക്കർമാരാണ് നല്ലവരായ ബ്രോക്കർമാരുടെ പേര് ചീത്തയാക്കുന്നതെന്ന ഒരു കാര്യവും ഹംസ ഹാജി പറഞ്ഞു.
ഇത് പോലെ ചിലരുണ്ട്, വിവാഹം മുടക്കികളായ ക്ഷുദ്രജീവികൾ. അവരെയൊക്കെ മാന്യതയുടെ അതിർവരമ്പിൽ നിന്ന് കൊണ്ട് പറയുകയാണെങ്കിൽ തന്തയില്ലായ്മ എന്ന് പറയേണ്ടി വരും.
അവരുടെ വിവാഹവും മംഗളമായി കഴിഞ്ഞു.
----------------------------------------------------
മേമ്പൊടി:
1. നിങ്ങൾ മക്കൾക്ക് വിവാഹം ആലോചിക്കുമ്പോൾ സമ്പത്തോ സൌന്ദര്യമോ അല്ല നോക്കേണ്ടത്, മറിച്ചു ദീൻ (മതചര്യ) ആണ് നോക്കേണ്ടത് എന്നാണു കല്യാണദിവസം സദസ്സിൽ മുസലിയാരൊ മുക്രിയോ പറയാറ്. അറബിയിൽ ആയതു കൊണ്ട് മിക്കവർക്കും മനസ്സിലാവില്ല. ഞാൻ ഗൾഫിൽ പോയത് കൊണ്ട് എനിക്ക് മനസ്സിലായി. കല്യാണചന്തയിൽ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു നിക്കാഹിന്നു ഇരിക്കുമ്പോഴാണ് ഈ ഉപദേശം. ഇനി കല്യാണം കഴിക്കാനുള്ളവർ മനസ്സിലാക്കാൻ ആണെങ്കിൽ ഈ അറബിയിൽ പറഞ്ഞത് എത്ര ആൾക്ക് മനസ്സിലാവും?
2. മാപ്പിള പാട്ടുകാരൻ KG സത്താർ സാഹിബ് 1955-60കളിൽ പാടിയ പാട്ട് ഓർമയിൽ നിന്ന് എടുത്തെഴുതുന്നു;
പെണ്ണിന്നൊരു മാപ്പിളകിട്ടണമെങ്കില് സ്ത്രീധനം മുന്നില് വെച്ചോ
പൊൻപണ്ടം വേണ്ടതൊക്കെ മുമ്പേ കരുതിക്കോ
ഉന്നത തറവാട്ടുകാരനെന്ന സമ്മതിനേടിക്കോ
ഈ മൂന്നു കാര്യം നല്ല ഈമാൻ കൊണ്ട് മനസ്സിലുറച്ചോ
അതിന്നായ് പെണ്മക്കളെ പെറ്റവർ പൈസ കരുതിക്കോ
ഇതൊന്നും കഴിയാത്ത കൂട്ടര് പെണ്ണിനെ മുക്കിലിരുത്തിക്കോ
അഴകുള്ളോരു പെണ്ണാണെങ്കിലും സ്ത്രീധനമില്ലാതെങ്ങിനെ ചെക്കൻ
മാംഗല്യം ചെയ്തീനാട്ടിൽ കറങ്ങി നടക്കേണ്ടേ?
ചുമ്മാ കിട്ടുന്ന പൈസ കളയാൻ കൽബില് തോന്നണ്ടേ?
കല്യാണചന്തയിൽ പെണ്ണിനെ വിൽക്കലും ആണിനെ വാങ്ങലും ജോറ്
കഷ്ടം ഈ നിയമം മാറ്റിമറിക്കണതെന്നാണ്
സൌഖ്യം കിട്ടാനീ പൈസടെ മോഹം തീരണതെന്നാണ്
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo