(ഭുതായനം/05)
ലോക ചരിത്രത്തിൽ തന്നെ അഞ്ചാം ക്ലാസുവരെയുള്ള ഒരു സ്കൂൾ സമരം ചെയ്ത് അവധിയായ ചരിത്രം ഒരു പക്ഷേ ചടങ്ങാംകുളം ജി.എൽ.പി.എസിനു മാത്രമായിരിക്കും'' '
രാവിലെ സ്കൂളിലെത്തിയാൽ നേരെ ക്ലാസിൽ പോയി പുസ്തകം ബഞ്ചിന്റെ ചോട്ടിൽ വെക്കും.ഇന്നത്തെപ്പോലെ ആയിരത്തിന്റെ സഞ്ചീം ബാഗുമൊന്നുമില്ല.. പ്ലാസ്റ്റിക്ക് കവറുകൊണ്ടു പൊതിഞ്ഞ രണ്ടു നോട്ടുപുസ്തകങ്ങൾ'. അതിനിടയിൽ മറ്റു പുസ്തകങ്ങൾ... ചുറ്റിട്ടുകെട്ടാൻ ഒരിലാസ്റ്റിക്ക്.. അല്ലെങ്കിൽ ചെട്ടിയാരുടേയോ തങ്ങളിന്റെയോ പീടികയിൽ നിന്ന് വാങ്ങുന്ന അഞ്ചു പൈസയുടെ റബ്ബർ വളയം.'' '
സ്കൂൾ വിടുന്ന നേരത്ത് അധികവും മഴ പെയ്യാറുണ്ടായിരുന്നു.. ഈ കൃത്യസമയം എങ്ങനെ ദേവേന്ദ്രൻ അറിയുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.. കുടയെടുക്കാറ് പതിവില്ല.. ചിലർ തൊപ്പിക്കുട ചൂടി വരും.. അത് ചുമരിനോട് ചേർത്ത് ചാരിവയ്ക്കും... ഇന്നത്തെ മാതിരി മടക്കുന്ന കുടകളന്നില്ല
മഴ പെയ്യുമ്പോൾ പുസ്തകം നെഞ്ചോടടുക്കി ഷർട്ടിനുളളിലേക്കിട്ട് ഓടുന്നതാണ് അന്ന് ആൺകൂട്ടികളുടെ പൊതു രീതി.. നാട്ടിൻ പുറത്തെ സ്കൂ ളായതിനാൽ രണ്ടു കിലോമീറ്റർ ചുറ്റളവിൽ എല്ലാ വീടുകളുമൊതുങ്ങും..
ചടങ്ങാംകുളം ജി എൽ പിഎസിൽ ഒരു സമരമുണ്ടായതിനും സാക്ഷിയായിട്ടുണ്ട്.. അഞ്ചാം ക്ലാസ് കഴിഞ്ഞാൽ വണ്ടൂർ വി.എം സി സ്കൂളിൽ ആണ് പത്തുവരെ പഠനം.. അവിടെ ചിലപ്പോളൊക്കെ തുടർച്ചയായി സമരമുണ്ടാവും.. ഇന്റർവെൽ സമയത്താണ് ഒരു പതിനൊന്നരയാവുമ്പൊ വണ്ടൂരിൽ നിന്ന് കുട്ടികൾ നടന്നുവരിക.സമരമുള്ളതിനാൽ അവധിയിലേക്കുള്ള ആ നടന്നു പോക്ക് ഞങ്ങൾ അസൂയയോടെ നോക്കി നിൽക്കും..
പുള്ളിശ്ശേരി രവിയേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ലാത്ത പപ്പടച്ചെട്ടി സോമനും ഞങ്ങളിലെ സമര വാസനകളിൽ മണ്ണെണ്ണ പാർന്നവരായിരുന്നു.. രവിയേട്ടൻ പറഞ്ഞു.. മുദ്രാവാക്യം വിളിച്ചു ക്ളാസിൽ കയറാതെ പുറത്തിറങ്ങി എല്ലാവരും നിൽക്കണം അതാണ് സമരം: അപ്പൊ മുദ്രാവാക്യമോ..? ന്യായമായ ചോദ്യം... രവിയേട്ടൻ ചിരിച്ചു.. അരിയില്ലെങ്കിൽ വിഷം തരൂ.. ഇങ്കുലാബ് സിന്ദാബാദ്... സൂചന സമരം സിന്ദാബാദ്.. എന്ന് വിളിച്ചാൽ മതി
സമരത്തെക്കുറിച്ചുള്ള സ്റ്റഡീ ക്ളാസിൽ മയങ്ങി അവധിക്കായി ആദ്യദിനം കൂട്ട മണി നാടിയേട്ടൻ മുഴക്കിയപ്പോൾ ക്ലാസിൽ കേറാതെ സ്കൂളിന് ചുറ്റും കൂടി നിന്ന് മുദ്രാവാക്യങ്ങൾ മുഴക്കി... നാരായണൻ മാഷ് വടിയും കൊണ്ട് ചെരിപ്പിടാതെ വന്നത് ഓർമ്മയുണ്ട്.. സമരക്കാർ ചിതറിയോടി ക്ലാസിലെത്തി..
അന്ന് വൈകുന്നേരം സ്റ്റഡീ ക്ലാസ് കൂടുതൽ തീ വ്രമായി.. രവ്യേട്ടൻ പറഞ്ഞു. പരാജയമാണ് വിജയവഴി. നാളെ നേരത്തേ സമരം തുടങ്ങണം.. മാഷമ്മാര് വരുന്നതിന് മുമ്പ് ഗേറ്റ് പൂട്ടി മുദ്രാവാക്യം വിളിക്കണം...
അന്ന് വൈകുന്നേരം സ്റ്റഡീ ക്ലാസ് കൂടുതൽ തീ വ്രമായി.. രവ്യേട്ടൻ പറഞ്ഞു. പരാജയമാണ് വിജയവഴി. നാളെ നേരത്തേ സമരം തുടങ്ങണം.. മാഷമ്മാര് വരുന്നതിന് മുമ്പ് ഗേറ്റ് പൂട്ടി മുദ്രാവാക്യം വിളിക്കണം...
നൂണമ്പാറ ബാലകൃഷ്ണൻ, ശ്രീധരൻ, പങ്കത്തെ അപ്പു, അറമുകൻ., കോമുണ്ടി മോഹനൻ എല്ലാവരും നേരത്തേ എത്തി സ്കൂൾ വളഞ്ഞു. അധ്യാപകർ പുറത്ത്.. കുട്ടികൾ അകത്ത്.. നാരായണൻ മാഷ് അന്ന് ലീവായിരുന്നു.. മുത്തശ്ശി വന്ന് പുറത്ത് നിന്ന് സമരക്കാരോട് പറഞ്ഞു " സമരം ചെയ്യാത്തവർ ദേവകി ടീച്ചറുടെ ഒപ്പം വരും " ആരും പോയില്ല ... മനസ്സില്ലാ മനസ്സോടെ ഞാനും അനിയനും മുത്തശ്ശിയുടെ അടുത്ത് നിന്നു..
അവസാനം എന്താണെന്നറിയില്ല.. എങ്ങിനെയാണെന്നറിയില്ല.. എന്തിനാണെന്നുമറിയില്ല.. വേലായുധൻ മാഷ് റോട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു '. നാടിയെ അകത്ത് കേറ്റിൻ.. ഇന്ന് അവധിയാണ്.. ബെല്ലടിച്ചു വിടും..
ഒരു പക്ഷേ ഇന്ത്യാ ചരിത്രത്തിൽ തന്നെ ഒരു എൽ പി സ്കൂൾ സമരം ചെയ്ത് അവധിയാക്കിയത് ചടങ്ങാകുളം ജി എൽ പി സ്കൂളായിരിക്കും.. അവധി കിട്ടിയത് കളിച്ചാഘോഷിക്കാൻ മുത്തശ്ശി സമ്മതിച്ചില്ല.. നെല്ല് പുഴുങ്ങി പനമ്പിൽ ഉണങ്ങാൻ മാതുവമ്മ മുറ്റത്ത് ചിക്കിയിട്ടിരുന്നു.. ചെമ്പരത്തിച്ചോട്ടിലിരുന്ന് വൈകുന്നേരം വരെ എന്നെയും അനിയനേയും കാവലിരുത്തിച്ചു മുത്തശ്ശിടെ സമരം തോറ്റ ദേഷ്യം... എന്നാലും എന്താ.. ഞങ്ങളെ സ്കൂളും സമരം മൂലം വിട്ടല്ലോ...!!
****************************
സുരേഷ് നടുവത്ത്
=====================
=====================

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക