നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആശുപത്രി കാഴ്ചകള്‍


ബന്ധങ്ങള്‍....
പരിയാരം മെഡിക്കല്‍ കോളേജ്..സമയം രാവിലെ ഒരു 9 മണിയാവുന്നു.
'വാര്‍ഡ് 703 ല്‍ ഒരു പോര്‍ട്ടബിള്‍ എക്സ് റേ ഉണ്ടല്ലോ ? ആരാ ഒന്ന് പോവ്വാ ?- ചീഫ് റേഡിയോഗ്രാഫറുടെ ചോദ്യത്തിന് ഞാന്‍ പോകാന്ന് ഉത്തരം കൊടുത്തു...
ഡാര്‍ക്റൂമില്‍ ചെന്ന് കാസറ്റില്‍ ഫിലിം ലോഡ് ചെയ്ത്ഞാന്‍ വാര്‍ഡിലേക്ക് നടന്നു .
നിശബ്ദതയും , ആളും അനക്കവും താരതമ്യേന കുറവുള്ള വാര്‍ഡ്.male കാന്‍സര്‍വാര്‍ഡ്.
റേഡിയഷനും കീമോയുമൊക്കെ കഴിഞ്ഞു , കരിവാളിച്ച ശരീരങ്ങളുമായ് ഒരു കൂട്ടം അച്ഛന്‍മാര്‍...
പക്ഷേ ഒരു കൂട്ടം ഭര്‍ത്താക്കന്‍മാര്‍ എന്നു അവരെ വിളിക്കാനായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്.
ഒരു പക്ഷേ ഞാന്‍ അനുഭവിച്ചറിഞ്ഞ നല്ല ഭാര്യാ ഭര്‍ത്തൃ ബന്ധം തൊട്ടടുത്തറിഞ്ഞത് ഈ വാര്‍ഡില്‍ നിന്നാണെന്ന് എനിക്ക് തോന്നി.
തെൊണ്ടക്കുഴിക്ക് കാന്‍സര്‍ വന്ന് ശബ്ദം പോലും പുറത്ത് വരാതെ...ഒരു മുരളല്‍ ശബ്ദം മാത്രം പുറത്ത് വന്നിരുന്ന ഒരുചേട്ടന്‍ - താന്‍ കുടിച്ച കഞ്ഞിക്ക് ചൂടിത്തിരി കൂടിപ്പോയെന്നും പറഞ്ഞ്..കൂട്ടിരിക്കുന്ന ഭാര്യേന്‍റടുത്ത് പഴയ കാല ശൗര്യത്തോടെയെന്ന പോലെ ശാസിക്കുന്നതും...പിന്നീട് ചുമച്ച് ചുമച്ച് ക്ഷീണിക്കുന്നതും കണ്ടു.
തന്‍റെ ഭര്‍ത്താവിന് തന്‍റെ കൈത്താങ്ങില്ലാതെ ഇനി ഒന്നിനും കഴിയില്ലാന്നറിഞ്ഞിട്ടും , പഴയ ആ പേടിഭാവത്തോടെ , വിധേയത്തോടെ...
'യ്യോ..കഞ്ഞി ഞാന് തണുപ്പിച്ച് തരാന്ന് പറേണ ആ ചേച്ചിയെയും ഞാന്‍ ഒരു നിമിഷം നോക്കി നിന്നു.
എല്ലും തോലുമായ് കിടന്ന് ശ്വാസം മുട്ട് അനുഭവിക്കുന്ന തൊട്ടടുത്ത ബെഡിലെ ആ അച്ഛന്‍റെ എക്സ് റേ ഞാനെടുത്തു.
സിസ്റ്റര്‍മാര്‍ എന്നെ കണ്ട് ഒരു ചിരിയിലൂടെ പരിചയഭാവം പുതുക്കി.
വാര്‍ഡിന്‍റെ ഒരു മൂലയീലുള്ള ആ ബെഡിന്‍റടുത്തിരിക്കണ ആ അമ്മ എന്നെ അങ്ങോട്ടേക്ക് കൈ കാട്ടി വിളിച്ചു.
ആ ബെഡിലെ ചേട്ടന് ബ്ളഡ്ഡ് കേറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
മരവിച്ച് കരുവാളിച്ച് കിടക്കുന്ന ആ കൈകളില്‍ ആ ബ്ളഡ്ഡിന് എന്തരല്ഭുതം കാട്ടാനാണെന്ന് ഞാന്‍ ശങ്കിച്ചു.
ആ അമ്മ എന്നോട് ചോദിച്ചു..' മോനെന്നെ ഓര്‍മയില്ലേ...?
അച്ഛനിപ്പോ എങ്ങിനെയുണ്ട് ?
ഞാനൊന്ന് ചിരിച്ചു..ശബ്ദമില്ലാതെ...അച്ഛന്‍ പോയ്..അഞ്ച് മാസത്തോളമായ്.
അവരൊന്നും മിണ്ടാതെ എന്‍റെ കൈത്തണ്ടയില്‍ അമര്‍ത്തിയൊന്ന് പിടിച്ചു .പിന്നേ മെല്ലെ പറഞ്ഞു....അച്ഛന്‍ അഡ്മിറ്റായപ്പോ..മൂപ്പരുയായ്ട്ടായിരുന്നു കമ്പനി...കുറച്ച് കാലം ഒരു കുഴപ്പോം ഉണ്ടാര്ന്നില്ല.ഇപ്പോ ഇത്തിരി അധികാ..മോന്‍റച്ഛന്‍റെ കാര്യം ഇടക്കിടക്ക് ചോദിക്കാറുണ്ടായ്രുന്നു..അച്ഛന്‍റെ കാര്യം ഞാനെന്തായാലും പറേന്നില്ല..മോന്‍ ഡ്യൂട്ടിയല്ലേ പോയ്ക്കോ...അമ്മേന്‍റടുത്ത് ഞാന്‍ ചോദിച്ചതായ് പറേണേ...
ഒരിക്കല്‍ കൂടി ഞാനോര്‍ക്കുന്നു..ഞാന്‍ കണ്ട നല്ല ഭാര്യാ ഭര്‍ത്തൃ ബന്ധം അവിടെ ആ കാന്‍സര്‍ വാര്‍ഡിലായിരുന്നു.
കാരണം , മാസങ്ങള്‍ക്ക് മുമ്പ് ആ വാര്‍ഡിലെ ഒരു ഭര്‍ത്താവ് എന്‍റെ അച്ഛനും...കൂട്ടിരിപ്പുകാരിയായ ഭാര്യ ന്‍റെ അമ്മയുമായിരുന്നു..
പുറത്തേക്കുള്ള വാതിലിനടുത്തൂന്ന് ഞാനൊന്നൂടെ തിരിഞ്ഞു നോക്കി..
അച്ഛനവിടെയിരുന്ന് പോയിട്ട് വാ.... എന്ന് എന്നോട് പറയും പോലെ തോന്നി..

By: 
Santhosh Babu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot