Slider

ശൃംഗാരപ്പദം

0


കഥകളിപ്പദമായി നീയെൻ കളിത്തട്ടു
ഘനനീല രാത്രിയിൽ കർണ്ണമെത്തി.
കേളികൊട്ടോടെയുണർത്തി നീയിന്നെന്റെ
കേളീവിലാസ നികുഞ്ചപർവ്വം.
മദ്ദളം ചെണ്ടയും ചേങ്ങിലത്താളവും
മേളപ്പദം തീർത്തു ഹൃദയതാളം.
കൂർത്ത നഖവിരൽ വിറളിപിടിച്ചൊരു
തിരശീലനോട്ടം തിരിഞ്ഞുനോട്ടം.
പച്ച കരി കത്തി താടിയും മോടിയിൽ
ശൃംഗാരപ്പദമാടിയൊപ്പമായി.
ആട്ടവിളക്കിന്റെ തിരികൾ കെടാതൊരു
കരിനീല കണ്ണിമ നാളമായി.
നീ ചുട്ടി കുത്തുന്ന മനയോല പോലുമെൻ
മനതാരിളക്കുന്ന സൗഗന്ധികം.
കൃഷ്ണനാട്ടം പിന്നെ രാമനാട്ടം
എന്റെ കരളു പറിക്കുന്ന കേളിയാട്ടം.
നീ കോറി വയ്ക്കുന്ന വരികളിൽ വിരിയുന്നു
സോപാനഗീതമിടയ്ക്കയൊപ്പം.
ഇരയിമ്മനൊഴുകുന്ന വരികളായ്‌ തിരയുന്നു
ശൃംഗാര പദമായൊരാത്മഹർഷം.
മുരളീകൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo