Slider

ഉറുമ്പ്/ മഴപ്പാറ്റ ...

0

രംഗം 1.
അയാള്‍ ....എന്നും ഇരുട്ടിന്‍റെ തോഴനായിരുന്നു.
അയാല്‍ക്കൊരു മുഖമുണ്ടായിരുന്നോ ?
ആര്‍ക്കുമറിയില്ല...
കുന്നിന്‍ ചെരുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന തന്‍റെ സ്വന്തം വീട്ടിലോട്ട് പോലും അയാള്‍ വല്ലപ്പോഴുമേ പോവാറുള്ളൂ... ഭാര്യക്കും രണ്ട് പിഞ്ചു കുട്ടികള്‍ക്കും അയാള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ..
അയാളില്ലാഞ്ഞിട്ടും...ഒറ്റപ്പെട്ട വീടായിട്ടും...അനാവശ്യമായ ഒരു നോട്ടം പോലും അവന്‍റെ പെണ്ണിനേ തേടിച്ചെന്നിരുന്നില്ല...
കാരണം ,
അയാള്‍ എന്താണെന്നും , ആരാണെന്നും അത്തരക്കാര്‍ക്ക് നന്നായ് അറിയാമായിരുന്നു.
അതെ ...
അയാളൊരു കൊലയാളിയായിരുന്നു...
ഇന്നലെയും ഇന്നും.
ഒരു രാക്ഷ്ട്രീയ സംഘടനയുടെ...
അതില്‍ കൊടിയുടെ നിറത്തിന് ഞാന്‍ പ്രാധാന്യം കൊടുക്കുന്നില്ല.
നാടു മാറി ..അന്യ നാടുകളിലായിരുന്നു അയാളുടെ ആയുധങ്ങള്‍ക്ക് ഇരയെ കിട്ടിക്കൊണ്ടിരുന്നത്.
ഓരോ കൃത്യങ്ങള്‍ക്ക് ശേഷം അയാള്‍ പീന്നേ കുറേക്കാലം തന്‍റെ വീടും കുടുംബവുമായ് കഴിഞ്ഞു പോണു...
വാളെടുത്തവന്‍ വാളാല്‍ എന്നാണല്ലോ...അന്നത്തെ ഒരു ദിവസം ചോരവീണത് അയാളുടെ സ്വന്തം നാട്ടില്‍ ..സ്വന്തം നെഞ്ചിന്‍ കൂട്ടീന്നു തന്നെയായിരുന്നു...
മറു നാട്ടുകാരായ...മുഖമില്ലാത്ത കുറച്ച് ചെറുപ്പക്കാര്‍ക്ക് നിമിഷനേരം മാത്രമേ വേണ്ടി വന്നുള്ളൂ അയാളെ തീര്‍ക്കാനായിട്ട്. അയാള്‍ക്ക് വേണ്ടിയും അന്നതൊക്കെ നടന്നു.
ഒരു ഹര്‍ത്താല്‍, വിലാപയാത്ര, പിന്നെ കുറച്ചു റീത്ത് സമര്‍പ്പണം. ഒടുവില്‍ അയാള്‍ മണ്ണിലേക്കടിഞ്ഞപ്പോ ...
ആ പെണ്ണിന്‍റെയും ഒന്നുമറിയാത്ത കുട്യോള്‍ടെയും നിലവിളികള്‍ മാത്രം ബാക്കിയായ്....
രംഗം 2..
മാസങ്ങള്‍ കൊഴിഞ്ഞൊണ്ടിരുന്നൂ...മരിച്ച അയാള്‍ക്കും കിട്ടി ഒരു പുനര്‍ജന്‍മം.....
നല്ലൊരു കടിയനുറുമ്പായ്...
ആ നാട്ടീന്നും കുറച്ചകലെയായ് അവനെല്ലാരേം കടിച്ചു നോവിച്ചു പോന്നു.
പഴയ ജന്‍മത്തിലെ ആ ക്രൗര്യം അവനത്പോലെ ആവര്‍ത്തിച്ചു.
ഇപ്പോ നാട്ടില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട്പോയ്ക്കൊണ്ടിരുന്നു.
പക്ഷേ ..
കടിയനുറുമ്പായ അയാള്‍ ആള്‍ക്കാരെ കടിച്ചും കുത്തിയും ജീവീതം ആസ്വദിച്ചു .
കഴിഞ്ഞ ജന്‍മമോ , അതില്‍ തനിക്കുണ്ടായ നഷ്ടമോ ഒന്നും ഉറുമ്പായ അയാള്‍ ആലോചിച്ചിരുന്നില്ല...
പുത്തന്‍ പ്രതീക്ഷയുടെ ഒരു തിരിനാളം പോലെ,
അന്നൊരു നാള്‍ ആ നാട്ടിലാകമാനം, നല്ലോണമൊരു പുതുമഴ പെയ്തു.
നമ്മുടെ കടിയനുറുമ്പിനും കിട്ടി വല്യോരു മാറ്റം...
അവന് മുളച്ചു....രണ്ട് കുഞ്ഞിച്ചിറകുകള്‍ ...
അതേ...അവനൊരു മഴപ്പാറ്റയായ് മാറി.
തന്‍റെ കുഞ്ഞിച്ചിറകുകള്‍ വീശി അവനൊന്നു മെല്ലെ പറന്നുയുയര്‍ന്നു.
ആദ്യമായ് അവന്‍റെ മുഖത്തൊരു ചിരി പരന്നൂ...തന്‍റെ കഴിഞ്ഞ ജന്‍മത്തെക്കുറിച്ച് അവനോര്‍ത്തു.
തന്‍റെ ചെയ്തികള്‍...തനിക്കുണ്ടായ അന്ത്യം..
ഒടുവില്‍ അവന്‍ തന്‍റെ കുടുംബത്തെ ഓര്‍ത്തു.
അവരെ കാണാന്‍ അവന്‍റെ മനസ്സ് വെമ്പി.ചിറകുകള്‍ ആഞ്ഞുവീശി തന്‍റെ പഴയ വീട്ടീലേക്ക് അവന്‍ പറന്നു..
മഴപ്പാറ്റയെ തിന്നാനടുത്തെത്തൂന്ന കാക്കകളുടെയും മറ്റും കണ്ണ് വെട്ടിച്ച് വീട്ടീനടുത്തെത്തിയപ്പോ നേരം വല്ലാതെ ഇരുണ്ടിരുന്നു...
തന്‍റെയീ ജന്‍മത്തിലെ നിസ്സഹായവസ്ഥ അവനെ വല്ലാതെ അലട്ടി.
കറണ്ടില്ലാത്ത ...മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം മാത്രം ഉണ്ടായിരുന്ന ആ വീട്ടിന്‍റെ ജനലിലൂടെ മഴപ്പാറ്റ പറന്നെത്തി...പായയില്‍ കിടന്ന് ഉറങ്ങണ തന്‍റെ പിഞ്ചു കുട്ടികളെ നിര്‍ന്നിമേഷനായ് നോക്കി നിന്നു.
അവളെവിടെ ?
എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ...
അവ്യക്തമായ് .
തൊട്ടപ്പുറത്തേ മുറിയിലേക്ക് ചിറകടിച്ചുചെന്ന മഴപ്പാറ്റ അവ്യക്തമായ് കണ്ടൂ !!
തന്‍റെ മുഖത്തേക്ക് നേരാം വണ്ണം പോലും നോക്കാതിരുന്ന ...തൊട്ടാവാടി പെണ്ണായിരുന്ന തന്‍റെ ഭാര്യ ...പായയില്‍ കിടന്ന് മറ്റൊരുവനുമായ് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു..അയാള്‍ മുഖം തിരിച്ചപ്പോ മഴപ്പാറ്റ വ്യക്തമായ് കണ്ടു...ആ മുഖം..
ഞെട്ടിപ്പോയ്...തന്‍റെ പ്രിയ നേതാവ് !!
കഴിഞ്ഞ ജന്‍മത്തീ തന്നെ ക്കൊണ്ട് എല്ലാ കൃത്യങ്ങളും ചെയ്യിച്ച താന്‍ ആരാധിച്ചിരുന്ന നേതാവ് .
കോപം കൊണ്ട് ജ്വലിച്ച മഴപ്പാറ്റ അവരുടെ നേര്‍ക്ക് പറന്ന് ചെന്നു...അവര്‍ക്ക് ചുറ്റും വട്ടമിട്ട് പറന്നു...
ശ്ശൊ...പുതു മഴ പെയ്തോണ്ടാന്നു തോന്നുന്നു...നശിച്ചൊരു മഴപ്പാറ്റ ...മുറിയുടെ മൂലയില്‍ കത്തിക്കൊണ്ടിരുന്ന കുപ്പി വിളക്കിന്‍റെ തിരിയിത്തിരി നീട്ടി അവള്‍ പറന്നടുത്ത മഴപ്പാറ്റക്ക് നേരെ പിടീച്ചു...
ചിറകും ശരീരവും വെന്തെരിഞ്ഞ് പോകവേ...
കഴിഞ്ഞ ജന്‍മത്തിലും , ഈ ജന്‍മത്തിലുമായ് ,
ഉറുമ്പെന്ന......
അല്ല...മഴപ്പാറ്റ എന്ന അയാള്‍ ആദ്യമായ് കണ്ണീര്‍ വാര്‍ത്തു.
രംഗം 3
ഓക്കെ ഇത് മതി...കൊലപാതക രാക്ഷ്ട്രീയം വിക്ഷയമാക്കിയ ചെറുകഥാമല്‍സരത്തിന് കൊടുക്കാന്‍ മ്മക്കീ കുഞ്ഞിക്കഥ മതി.മഴപ്പാറ്റ കണക്കേ ആര്‍ക്കോ വേണ്ടി കൊല്ലാനും ചാകാനും വിധിക്കപ്പെട്ട യുവത്വം ഈ കഥ വായിക്കട്ടെ....
നേരം വൈകുന്നു.ഇന്ന് നൈറ്റ് ഡ്യൂട്ടിയാ.
ഹോസ്പിറ്റലിലെത്തിയപ്പോ ഭയങ്കര ജനക്കൂട്ടം.ഈവനിംഗ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സഹപ്രവര്‍ത്തകന്‍ പറഞ്ഞു ...ഇന്നിനക്ക് കാളരാത്രിയായിരിക്കും...വെട്ട് കിട്ടി മൂന്നാലെണ്ണത്തിനെ കൊണ്ടു വന്നിട്ടൂണ്ട്...എല്ലാം സീരിയസ്സാന്നാ അറിഞ്ഞേ....ജീന്‍സിന്‍റെ പോക്കറ്റീന്ന് കഥയെഴുതിയ ആ പേപ്പറ് വെറുതേയൊന്നൂടെ ഞാനെടുത്തു...

By: 
Santhosh Babu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo