Slider

അടിക്കാലം....

0

മനസ്സുകൊണ്ട് ബാല്യത്തിലേക്ക് തിരിച്ചു പോകാത്ത ആരുണ്ട്? പ്രഭാത മധ്യാഹ്ന സായാഹ്ന രാത്രികളുമായി ബന്ധപ്പെട്ട് എത്രയെത്ര ഓർമ്മകൾ മനസ്സെന്ന എട്ടുകാലി വലയിൽ കുരുങ്ങിക്കിടക്കുന്നു... ഓരോന്നും മീൻ വലയിലെ തിളങ്ങുന്ന പരൽമീനിനെ വേർപെടുത്തി എടുക്കുന്ന പോലെ എടുക്കണമെന്നു മാത്രം '.. '
ഞാൻ, അനിയൻ, തട്ടാൻ വാസു ഒരു ടീം വൈദ്യൻ അശോകൻ, തെന്നാട്ടെ നാരായണൻ. കാല്യാണത്തെ ഉണ്ണി എതിർ ടീം.. കട്ടയുടച്ച പാടത്തും ചടങ്ങാംകുളം ഗ്രൗണ്ടിലും ഒക്കെ കുറേ കളിച്ചു നടന്നിട്ടുണ്ട് അന്ന്..
ആദ്യകാലത്തൊന്നും ക്ലാസുകൾ തമ്മിൽ മറ- ഇല്ലായിരുന്നു. പിന്നെയാണ് പനമ്പ് തട്ടിക വെച്ച് ക്ലാസുകൾ മറക്കാൻ തുടങ്ങിയത്.. രണ്ട് ക്ലാസുകളിലെ കുട്ടികൾ പരസ്പരം പുറം ചാരിയിരുന്നു പഠിച്ചിരുന്നു...
അടിയുടെ പെരുമഴക്കാലം കൂടിയായിരുന്നു കുട്ടിക്കാലം. അടിയെന്നു വെച്ചാൽ നല്ല പൊരിഞ്ഞ അടി.. പല കാര്യങ്ങൾക്കും ഉണ്ടാകുന്ന തർക്കങ്ങളുടെ അവസാനം അടിയിലാണ് തീരുക.. സൂ.. സൂ '... എന്നൊക്കെ ശബ്ദമുണ്ടാക്കി മുഖത്തും പുറത്തും എന്ന് വേണ്ട പറ്റുന്നിടത്തെല്ലാം അടിക്കുന്നവരെ പൊതിഞ്ഞ് വലിയൊരു ഗ്രൂപ്പ് കാണികളുമുണ്ടാവും.. അപ്പോഴേക്കും നല്ല പിള്ളേർ സ്റ്റാഫ് റൂമിലെത്തി വിവരം പറയും '.. അവർ തന്നെ തിരിച്ച് വന്ന് സാറ് വിളിക്കണ് ണ്ട്... എന്നറിയിക്കും...
പലപ്പോഴും നാട്യേട്ടനാണ് അടിക്കാരെ രണ്ടിനേം കൂട്ടിപ്പിടിച്ച് സ്റ്റാഫ് റൂമിലെത്തിക്കുക... കേശവൻ മാഷ് ചൂരലുമായി പുറത്തെത്തും.. കാണികളായ ഞങ്ങൾ നിശബ്ദരാവും.. പിന്നെ വിചാരണയാണ്.. ആരാ ആദ്യം അടിച്ചത്.. എന്തൊക്കെയാ കാര്യം... സാക്ഷികളായി ഞങ്ങളുടെ മൊഴിയും പരിഗണിക്കും... അവസാനം മിക്കവാറും രണ്ടു പേർക്കും അടി കിട്ടും.. ട്രൗസറിന്നു താഴെ അതൊരു ചുവന്ന പൂണൂലിട്ടതു പോലെ നീറിക്കിടക്കും..
നാരായണൻ മാഷ് അടി കഴിഞ്ഞാലും വിടില്ല.. സാങ്കൽപിക കസേരയിൽ പത്തു മിനിട്ട് ഇരുത്തി ബഹുമാനിeച്ച പറഞ്ഞയക്കൂ.
നെരിയാണി, മുട്ട് ഒക്കെ ഒരു കടച്ചിൽ കേറി വരാനുണ്ട്.. എന്റെമ്മോ..... "
ചില അടികൾ അങ്കം കുറിക്കലായി മാറാറുണ്ട്.. സ്കൂൾ വിട്ട് പോരുന്ന വഴിയുള്ള പാടത്തിൻ തട്ടിലേക്ക് ചേകവൻമാരെ നയിക്കും. ആലിൻ വളളി, പെൻസിൽ കുറ്റി തുടങ്ങിയ മാരകായുധങ്ങളുമായി നടക്കുന്ന അടി വയലിലൂടെ പോകുന്ന ആരെങ്കിലുമൊക്കെയാണ് പിടിച്ചു മാറ്റാറ് പതിവ്..
തെന്നാട്ടെ നാരായണൻ, വെളുത്തേടത്തെ ബാലകൃഷ്ണൻ, എന്റെ അനിയൻ തുടങ്ങിയവരെല്ലാം ഈ പാടത്തട്ടിൽ പൊരുതിയ വരാണ്..
പാടമെല്ലാം വാഴയായി. ബാക്കി തരിശു കേറി. അടി നടന്നിരുന്ന തിട്ടിടിച്ച് കപ്പയിട്ടു.
ഇന്ന് അവിടെ വലിയൊരു മൊബൈൽ ടവ്വർ ചെകുത്താന്റെ ഒറ്റക്കൊമ്പു മായി കറുത്ത ചിരിയും ചിരിച്ച് നിൽപ്പുണ്ട്.. നഷ്ട ബാല്യക്കപ്പലിന് നങ്കൂരമിട്ട പോലെ..!!
****************************
സുരേഷ് നടുവത്ത്
****************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo