By
Muhammed Jamal P A
കർക്കിടകം കഴിഞ്ഞു,ചിങ്ങം 2 ആയി മഴ ചിണുങ്ങി ചിണുങ്ങി പെയ്തു പോവുകയല്ലാതെ തിമിർത്തു പെയ്തതേ ഇല്ല.ഇന്നും രാവിലെ മുതൽക്കേ സൂര്യവെളിച്ചം കുറഞ്ഞു കാർമേഘങ്ങൾ ഇരുണ്ടു പെയ്യാൻ വെമ്പി നിന്നതെ ഉള്ളൂ....നാട്ടിൽ എത്തിയിട്ട് ഒരാഴ്ച ആയി,കുഞ്ഞുമോൾ ഹൈഫയുടെ പുഞ്ചിരി കാണാൻ കൊതിയായിട്ടു വിമാനം കയറി പോന്നതാണ്.മോളുടെ ഉമ്മ ഡ്യൂട്ടിക്ക് പോയതിനാൽ പകൽ മുഴുവനും ഞങ്ങൾ ഒന്നിച്ചാണ്....ഞങ്ങളുടെ വീടിന്റെ പുറകു വശത്തേക്ക് വലിയ മലംപ്രദേശമാണ്..പൊമ്പ്രമല... കുഞ്ഞു നാളിൽ പോലീസും കള്ളനും കളിച്ചു ഞങ്ങളൊക്കെ ഇളക്കി മറിച്ച പ്രദേശങ്ങൾ...മോളുടെ കരച്ചിൽ മാറ്റാനാണ് അവളെയും കൊണ്ട് നടക്കാൻ ഇറങ്ങിയത്...മഴ നനഞ്ഞു പച്ചപ്പ് മൂടികിടക്കുന്നു പറമ്പും വഴികളും...ഇട വഴികൾ ഒക്കെ ആൾക്കാർ ഒഴിവാക്കി തുടങ്ങിയിരിക്കുന്നു..കുത്തനെ ഉള്ള കയറ്റം കയറിയാൽ പലവീടുകൾ ഇപ്പോഴുമുണ്ട്...പലതും പുതുക്കി പണിതിരിക്കുന്നു..മലയുടെ മറുവശത്ത് കൂടെ മുകൾ ഭാഗം വരെ റോടും വന്നിരിക്കുന്നു...പണ്ടൊക്കെ ഞങ്ങളുടെ വീടിനോട് ചേർന്ന ഇടവഴിയിലൂടെ പോയവരൊക്കെ യാത്ര റോഡ് വഴി ആക്കിയതിനാൽ പരസ്പരം കണ്ടിട്ട് കുറെ നാളുകളായി...പണ്ടത്തെ പല വരൾച്ച സമയത്തും ഒരുപാട് വീട്ടുകാർ ഞങ്ങളുടെ വീട്ടിലെ കിണറിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്..ഒക്കത്തും തലയിലും ഓരോ പാനികളിൽ(കുടങ്ങൾ)വെള്ളം നിറച്ചു അവർ മലകയറി പോകും...മുറ്റത്തു നിന്ന് ഓരോരോ പണികളിൽ മുഴുകിയ ഓരോ വീട്ടുകാരും ഞങ്ങളെ കണ്ടു വിശേഷങ്ങൾ ചോദിച്ചു...മോനെ ഞി എന്നാ വന്നത്..ലീവ് തോനെ(കുറെ)ഉണ്ടോ.മോൾക്ക് എത്ര ആയി...എത്ര കാലായി ഞി ഈലെ(ഇതിലെ)ബന്നിട്ട്......മാഷാടത്തെ (മാഷെ വീട്ടിലെ)മോനല്ലേ... കണ്ണ് തീരെ കാണൂല... ചോരയെ മണത്തു അറിഞ്ഞതാണ് മോനെ..(ചോര ചോരയെ തിരിച്ചറിഞ്ഞതാണെന്നു,പണ്ട് കാലത്ത് ഉണ്ടായിരുന്ന ആത്മബന്ധത്തെ സൂചിപ്പിക്കുന്നു)...മകൻ സുഭാഷിന്റെ മകന്റെ കൈപിടിച്ചു കൂനികൂനി മുറ്റത്തു ഇറങ്ങി വന്നു ഉണിച്ചിരമ്മ പറഞ്ഞു....
പിന്നെ പണ്ടത്തെ ചില കഥകൾ പറഞ്ഞു...കുഞ്ഞു നാളിൽ മരിച്ചു പോയ എന്റെ മൂത്ത സഹോദരിയെ കുറിച്ച് പറഞ്ഞു....ചക്ക പുഴുക്കും പൂള പുഴുക്കും(കപ്പ പുഴുക്ക്)തിന്ന് വറുതിയുടെ നാളുകളിൽ സന്തോഷത്തോടെ ജീവിച്ചത് പറഞ്ഞു....അന്നത്തെ പച്ചയായ ജീവിതത്തെ കുറിച്ച് പറഞ്ഞു....
മൂത്ത ഇക്കാക്കമാർ ചെറുതായപ്പോൾ തൊട്ടിലിൽ ഉറക്കി കിടത്തി ഉമ്മ പുഴയിൽ അലക്കാൻ പോകും..ഉണർന്ന് കരഞ്ഞാൽ ഒന്ന് ആട്ടി ഉറക്കണെന്നു ഉണിച്ചിരമ്മയോടും പെണ്ണുകമ്മയോടും വിലാസിനിയെടത്തിയോടും ഒക്കെപറഞ്ഞു എൽപിച്ചിട്ടായിരുന്നു പോക്ക്.ഞാനും അവരുടെ മകൻ സുഭാഷും വിലാസിനിയേടത്തിയുടെ മകൻ ഷിബുവും ചേക്കു മാഷെ ഫൈസലും ഒക്കെ ഒരേ പ്രായക്കാരും കളിക്കൂട്ടുകാരും ആയിരുന്നു...എല്ലാരും പല വഴിക്കായി...അവധിക്ക് വരുമ്പോൾ കണ്ടെങ്കിലായി...എല്ലാരും വീട്ടിലേക്ക് ചായ കുടിക്കാൻ ക്ഷണിച്ചു..കുട എടുക്കാതെ കുഞ്ഞു മോളെയും കൊണ്ട് വന്നതിനു സ്നേഹത്തോടെ ശാസിച്ചു...
മലയുടെ ഏറ്റവും ഏറ്റവും മുകളിലെ വീട് ആലിക്കാന്റേത് ആണ്..കുറെ കുട്ടികൾ ഉണ്ടായിരുന്നു അന്നൊക്കെ..കുഞ്ഞു വീടും...ഏറ്റവും കൂടുതൽ ദൂരം നടന്നു വെള്ളം കൊണ്ട് പോയിരുന്നവർ ആലിക്കാന്റെ വീടര് മറിയ താത്തയും കുട്ടികളുംആയിരുന്നു....മറിയതാത്തക്കു ഇപ്പൊ വറ്റാത്ത കുഴൽ കിണർ ഉണ്ട്...മുറ്റം വരെ വാഹനം വരും...എല്ലാർക്കും സൗഭാഗ്യങ്ങളും സൗകര്യങ്ങളും വന്നു...ഞങ്ങളുടെ വീടും പണ്ടത്തെത് പൊളിച്ചു മാറ്റി പണിതു...കാൽനട യാത്രകൾ മാറി വാഹന യാത്രകൾ ആയി...കാലവും മനുഷ്യനും പുരോഗമിച്ചു...മനസ്സുകളിൽ അകലം കൂടി....അന്നൊക്കെ ഞങ്ങൾ ജീവിച്ചത് ഒന്ന് പോലെ ആയിരുന്നെന്ന് ഉണിച്ചിരമ്മ നെടുവീർപ്പിട്ടു....പെയ്യാൻ തുടങ്ങിയ മഴയിൽ സലാം ഇക്കന്റെ വീട്ടിൽ നിന്ന് കുട കടം വാങ്ങി ഞാനും ഹൈഫ മോളും തിരിച്ചു നടന്നു....കഥകളറിയാതെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക