Slider

ശർക്കരമാവും മയിൽപ്പീലിയും

0

ശർക്കരമാവിൻ ചോട്ടിലായന്നു
കൂടു കൂട്ടിയ ബാല്യങ്ങൾ.
ശർക്കര തോൽക്കും തേൻവരിക്കയായ്‌
നാട്ടുമാങ്ങ തൻ നിർവ്വൃതി.
അന്നാ മാമരം ഒറ്റത്തായ്‌ തടി
ആകാശം മുട്ടും പന്തലായ്‌!
അൽപ്പമുന്നതി ചുറ്റുവട്ടമായ്‌
തട്ടു പോലൊരു മാന്തറ.
വല്ല്യവധിയായ്‌, പുസ്തകം വേണ്ട,
മാവിൻ ചോട്ടിലായ്‌ ബാല്യവും.
വള്ളിനിക്കറും പെറ്റിക്കോട്ടുമായ്‌
നാട്ടുമാഞ്ചോട്ടിലാരവം.
കാറ്റു മൂളിയോ, കാക്ക കേറിയോ,
മാമ്പഴമൊന്നു വീഴ്ത്തുവാൻ.
ആകാശക്കണ്ണും ആയി നിൽക്കവെ,
അണ്ണാനേ തട്ടൂ മാങ്കുല.
വീണു മാമ്പഴം, കൂട്ടമോട്ടമായ്‌,
കിട്ടുവോനെന്തു ഗർവ്വമായ്‌!
കിട്ടാതാക്കനി വിട്ടു പോയോൾക്ക്‌
വിട്ടു നൽകിയാ മാമ്പഴം.
അന്നാ കൺകളിൽ കണ്ട നിർവൃതി
മാമ്പഴത്തിലും മാധുര്യം.
അന്നാ മാങ്കൊമ്പിൽ ഓട്ടക്കണ്ണാലെ
ചാട്ടുളി നോട്ടം കാക്കയും.
മൂന്നു കണ്ണുള്ള കൺചിരട്ടയിൽ
മണ്ണപ്പം ചുട്ടു തന്നവൾ.
കഞ്ഞിയും കറീം വെച്ചു പന്തലിൽ
അച്ഛനമ്മയായ്‌ വാണുപോൽ!
ജയ്ച്ചോ തോറ്റുവോ, സ്കൂളിൽ നിന്നെത്തും
കുറിമാനം കാക്കും നാളുകൾ.
വട്ടു ഗോലികൾ, കുട്ടീം കോലുമായ്‌
അന്യമായൊരാ ലീലകൾ.
മാഞ്ഞുപോയൊരാ ബാല്ല്യമോടൊപ്പം
എങ്ങോ പോയൊരാ മാമരം!
കൂട്ടുപോയി വാ മാങ്ങാണ്ടിക്കെന്ന
കൂട്ടുകെട്ടുമിതെങ്ങു പോയ്‌!
ഇനിയുമുണ്ടൊരു ബാല്ല്യമെങ്കിലും
മാവതില്ലെങ്കിലെന്തിനായ്‌,
ഓർത്തു വെച്ചു ഞാൻ പുസ്തകത്താളിൽ
മിന്നി നില്ല്ക്കും മയിൽപ്പീലി?
മുരളീകൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo