''അച്ചായാ, നമ്മുടെ വറീദിന്‍റെ മകളുടെ കല്ല്യാണം ഉറപ്പിച്ചു, അറിഞ്ഞാരുന്നോ?''
ഇട്ടിച്ചായന്‍റെ വീട്ടിലേക്കുള്ള പടികള്‍ ഓരോന്ന് കയറി വരുന്നതിനിടയില്‍ ആവേശത്തോടെ കുഞ്ഞച്ചന്‍ ചോദിച്ചു. ''ഉവ്വ്, വറീദ് ഇന്നലെ ഇവിടെ കല്ല്യാണം വിളിക്കാന്‍ വന്നിട്ടുണ്ടായിരുന്നു'', വീടിന്‍റെ ഉമ്മറത്തിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന ഇട്ടിതോമ പത്രത്താളുകളിലെ അക്ഷരങ്ങളില്‍ നിന്ന് കണ്ണെടുക്കാതെ ഉത്തരം പാസ്സാക്കി. വീട്ടിലെ പ്രാതല്‍ കഴിഞ്ഞിരുന്നെക്‍ിലും സല്‍ക്കാരപ്രിയനായിരുന്ന ഇട്ടിച്ചായന്‍, കുശലം പറയുവാനായി ഉമ്മറത്ത് തന്‍റെ അരികില്‍ വന്നിരുന്ന കുഞ്ഞച്ചനോട് രാവിലത്തെ ശാപ്പാടിനെ പ്പറ്റി തിരക്കി. ശാപ്പാടൊക്കെ കഴിഞ്ഞിട്ടാണ് എത്തിയിരിക്കുന്നത് എന്നറിയിച്ചപ്പോള്‍ ഇട്ടിച്ചന്‍ ഭാര്യ മറിയാമ്മയോട്, കുഞ്ഞച്ചനും, തനിക്കുമായിട്ട് രണ്ടു കാപ്പി കൊണ്ടു വരുവാന്‍ ആവശ്യപ്പെട്ടു. പറയേണ്ട താമസം, അടുക്കളയില്‍ ചെന്ന് കാപ്പി അനത്തി, മുറ്റത്തെ ഓമരത്തില്‍ നിന്ന് പറിച്ചു വച്ചിരുന്ന ഓമയ്ക്കായും ചെത്തി കഷ്ണങ്ങളാക്കി, നിമിഷങ്ങള്‍ക്കകം അമ്മാമ്മ ഉമ്മറത്ത് എല്ലാം ഹാജരാക്കി. ''ഓമയ്ക്ക കേമമാണല്ലൊ, ഇതിന്‍റെ രണ്ടു കുരു തന്നു വിടണം, വീട്ടില്‍ ഓമയൊന്നും ഇല്ലെന്നെ'', മുന്നിലേക്ക്, കഷ്ണങ്ങളാക്കിയ ഓമയ്ക്ക വയ്ക്കേണ്ട താമസം ഒരെണ്ണം എടുത്ത് വായിലിട്ടു ചവച്ചുകൊണ്ട് കുഞ്ഞച്ചന്‍ തന്‍റെ നയം വ്യക്തമാക്കി. ''ദോ, മുറ്റത്തു നില്‍ക്കുന്ന ആ ഓമയിലെയാ'', ഇട്ടിച്ചായന്‍ മുന്നിലിരിക്കുന്ന ഓമയ്ക്കായുടെ ഉറവിടം, ചൂണ്ടി കാണിച്ചുകൊണ്ട് കുഞ്ഞച്ചനു പരിചയപ്പടുത്തി. നാട്ടുക്കാരുടെ 'ആവലാതികളും', രാഷ്ട്രീയക്കാരുടെ 'വേവലാതികളും' ഓമയ്ക്ക തിന്നുന്നതിനിടയിലും, കാപ്പി മോന്തുന്നതിനിടയിലും കൂടെ കുഞ്ഞച്ചനും ഇട്ടിച്ചായനും പക്‍ുവച്ചു രസിച്ചു. ഈ സമയം അമ്മാമ്മ അടുക്കളയില്‍, കുഞ്ഞച്ചനു കൊടുത്തു വിടാനുള്ള ഓമയ്ക്ക പഴത്തിന്‍റെ കുരു ചെറിയൊരു പത്രകടലാസില്‍ പൊതിയുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞ്, പാത്രത്തിലുള്ളതും, ഗ്ലാസിലുള്ളതും തീര്‍ന്നു എന്ന യാത്ഥാര്‍ത്ഥ്യം മനസ്സിലാക്കിയപ്പോള്‍, ''അച്ചായാ, ഞാനന്നാപിന്നെ അങ്ങോട്ട്'' എന്നും പറഞ്ഞ് കുഞ്ഞച്ചന്‍ പോകുവാന്‍ എഴുന്നേറ്റു. ഉമ്മറത്തെ കുശലം പറച്ചില്‍ അടുക്കളയില്‍ നിന്ന് കറിക്കരിയുന്നതിനിടയിലും കേട്ടുകൊണ്ടിരുന്ന അമ്മാമ്മ അപ്പോള്‍, കടലാസുപൊതിയുമായി അവിടേക്ക് വന്നു. പൊതിയും മേടിച്ചു കൊണ്ട്, ''മറിയാമ്മ ചേടത്തിയെ ഞാനന്നാ ഇറങ്ങിയേക്കുവാ'' എന്നു പറഞ്ഞ് വന്നതിലും അധികം ആവേശത്തില്‍ കുഞ്ഞച്ചന്‍ പടികള്‍ ഓരോന്നിറങ്ങി. അവസാനത്തെ പടി എത്തിയില്ല, എന്തോവൊന്ന് അതിലും ആവേശത്തില്‍, ഇട്ടിച്ചായന്‍റെ വീട്ടുമുറ്റത്തേക്ക് വീഴുന്നത് കുഞ്ഞച്ചന്‍ കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍, തലയില്‍ കൈവച്ച് പ്രതിമ കണക്കെ നില്‍ക്കുന്ന ഇട്ടിച്ചായനേയും, തന്നെ നോക്കി പല്ലിറുമ്മുന്ന മറിയാമ്മചേടത്തിയേയും, മുറ്റത്തൊരു 'മ്യതശരീരം' പോലെ കിടക്കുന്ന പൊള്ളയായ ആ തടിയും കണ്ടപ്പോള്‍ എന്തു പറയണമെന്നറിയാത്ത മാതിരി ഒരു ചമ്മല്‍ അനുഭവപ്പെട്ടു. കൈയിലുണ്ടായിരുന്ന പൊതി അല്പം കൂടി മുറുകെ പിടിച്ചുകൊണ്ട് വേഗത്തില്‍ ചാണ്ടിച്ചായന്‍റെ തോട്ടത്തിലേക്ക് വച്ചുപിടിക്കുന്ന കുഞ്ഞച്ചനെയാ പിന്നെ കണ്ടത്. കുഞ്ഞച്ചന്‍റെ നടത്തത്തിന്‍റെ വേഗതകൊണ്ട് വഴിയോരത്തു നിന്നിരുന്ന ചെടികള്‍ ചാഞ്ചാടുന്നുണ്ടായിരുന്നു, അതല്ലാതെ ആ നിമിഷങ്ങളില്‍ അവിടെയൊരു കാറ്റു വീശിയതേയില്ല.
By: Dibu V Jacob

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക