Slider

"കരിവണ്ട്"

0

നിറങ്ങൾ നൃത്തമാടുന്ന പ്രായം,
മഴവില്ല് മാനം തേടുന്ന പർവ്വം,
മഴക്കാറിൻ മനസ്സുണരുന്ന കാലം
നിരാശ സഹപാഠിയാവുന്ന കാണ്ഡം.
രൂപങ്ങൾ തേടുക ശീലമായി..
ശീലുകൾക്കായ് ചെവിയോർക്കയായി..
സ്വപ്നങ്ങൾക്കായ് കാത്തിരിക്കയായി..
പതിവായി പകലത്തും കിനാക്കളായി.
കിനാക്കളാദ്യമായ് കിന്നാരം ചൊല്ലി,
തെളിനീരായൊരരുവിയൊഴുകിയെത്തി,
കാണ കാണേയതൊരു കാഴ്ചയായി,
ഈണവും ഇമ്പവും കൂടെയെത്തി.
സ്മൃതിയിൽ സർവ്വമായ്....
ബോധത്തിൽ ബോധനമായ്...
നിദ്രയിൽ ഉരുവിടലായ്...
ഉദ്യാനമാകെ തെളിഞ്ഞതൊരുപൂമൊട്ട് മാത്രം.
ചൂടുവാൻ,ചാടിപറിക്കുവാൻ പോയില്ല!
ചോരനായ് ചാരത്ത് കരിവണ്ട് മൂളീല!
പ്രണയപെരുമഴ മാനത്ത് വിതറീല്ല!
മനസ്സിലെ മോഹം മൂകമായ് മൂളി!
മരുഭൂവ് താണ്ടുവാൻ മടിയേതുമില്ല!
പെട്ടകം താങ്ങുന്ന ഒട്ടകവുമാകാം,
ഒട്ടകമേറുവാൻ മൊട്ട് വിറയ്ക്കുന്നുവോ?
മൊട്ടിനൊരിക്കലും വിരിയേണ്ടേയെന്നോ!
മൊട്ടൊരു ഞെട്ടിന്റെ കെട്ടിലാണെന്ന്
ഒട്ടുമേ വൈകാതെ വ്യക്തമായി
വാനിലെ താരകളന്യമായി
വാദ്യഘോഷങ്ങൾ ദൂരെയായി
മൊട്ട് മുളച്ചത് ഞെട്ടിന്റെ കൊട്ടിലിൽ,
ജീവിതവട്ടത്തിലെന്നുമീ കെട്ടിനകത്തോ?
വണ്ടായ് മുരണ്ട് ഞാനകലട്ടെയെന്നോ?
കാണുന്ന പൂക്കളിലേതും പാറട്ടെയെന്നോ?
-on 1998
By: പ്രബോധ് ഗംഗോത്രി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo