കനൽ വിരിപ്പിൽ കിടന്നു കാലങ്ങളായ്
കവിത നെയ്യുന്ന സങ്കടപ്പക്ഷി ഞാൻ
ചുടുനിണത്തിൽ കുതിർന്ന നക്ഷത്രമേ
തൊടുവതെങ്ങിനെ നിൻ്റെ കണ്ണീർമുഖം?
ഇതളു വാടിയ പൂവിൻ മനസിലും
സ്മൃതി സുഗന്ധം പരത്തുന്ന മാത്രയിൽ
മിഴി തുറക്കുക സ്വപ്നാടനത്തിൻ്റെ
ചുഴിയിൽ മുങ്ങിയോരെൻ വഞ്ചികാണുക
പ്രണയ പാപം കനത്തൂ തളർന്നൊരു
ജനിതകത്തിൻ്റെ വൈകൃതം കാണുക
കനവുറഞ്ഞൊരു പൗർണമിത്തിങ്കളിൻ
കനിവുതേടി ഭ്രമാർത്തമാം നോവിൻ്റെ
ചുമടിറക്കാൻ നിരാലംബ നിശൂന്യ
വഴികളിലിരുൾ വീഴുന്ന നേരവും
അണയുമന്തി വിളക്കുകൾ സാക്ഷിയായ്
ചിതറി വീഴും കിനാ മഴത്തുള്ളിയിൽ
കുതിര വേഗത്തിലോടിയടുക്കുന്ന
കുരുതി മേഘത്തി നന്ത്യയാത്രാമൊഴി
വെറുതെ വീണ്ടും നടക്കാം നിറങ്ങളിൽ
വിരലുമുക്കി നിൻ നാമം കുറിച്ചിടാം
കരളിൽ നീ തന്ന മുൾക്കൂമ്പു കൊണ്ടേ തു
മുറിവ് വീണ്ടും പഴുക്കുന്നു കാൽവരി
ക്കുരിശിലെന്നെയാർ പ്രാണായ നങ്ങൾക്കു
ദുരിതമോക്ഷം പകർന്നു തറയ്ക്കുന്നു?
പകുതി വെച്ചു നിലച്ചുപോയ് പാട്ടുകൾ
പഴയ പച്ച ത്തു രു ത്തും മരീചിക
പടിയsച്ചു പിണ്ഡം വെച്ചു നിസംഗ
വ്രണിത വാൽമീകമേറിക്കടൽത്തിര
ച്ചു വടിനൊപ്പം മദാന്ധയായ് തുള്ളുന്ന
ചുഴലിയാണ് നീ അർത്ഥമറിയാതെ
ശ്രുതി; സ്വരം രാഗ താളങ്ങളില്ലാതെ
കരുതി വെക്കാൻ കടം പോലുമില്ലാതെ
കരിപിടിച്ചു വിയർത്ത് ജന്മാന്തര
സുകൃതമറ്റ് പൊഴിഞ്ഞു പോവും മുൻപ്
ചുടുനിണത്തിൽ കുതിർന്ന നക്ഷത്ര മേ
തൊടുവതെങ്ങിനെ നിൻ്റെ കണ്ണീർ മുഖം?
By

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക