Slider

രക്തസാക്ഷി ദിനത്തിലെ പ്രാവുകൾ....കഥ

0
Image may contain: 1 person, smiling, sunglasses

അഞ്ചാം ക്ലാസ് വരെയുള്ള ചെറിയ പള്ളിക്കൂടം വിട്ട് വലിയ പള്ളിക്കൂടത്തിൽ ആറാം ക്ലാസ്സിൽ ചേർന്നു. ചെറിയ പള്ളിക്കൂടത്തിലെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട്‌ വലിയ പള്ളിക്കൂടത്തിൽ ജൂനിയേഴ്സായി നടക്കുന്ന കാലം. എന്നാൽ വലിയ പള്ളിക്കൂടത്തിൽ പോകുന്ന ഗമയും കുറവല്ല. ക്ലാസ് ടീച്ചർ ഒരു നല്ല ടീച്ചർ. വലുതായി വഴക്കു പറയുകയോ അടിക്കുകയോ ചെയ്യില്ല. ടീച്ചർ ആണ് ഹിന്ദിയും പഠിപ്പിക്കുന്നത്. ഹിന്ദിയിലെ അ , ആ , ഇ.... യും, ഏക്, ദോ, തീൻ,.... ബീസുവരെ കാണാ പാഠം. ഏക് , ദോ, തീൻ ....എന്ന ഹിന്ദിപ്പാട്ട് അന്ന് വന്നിട്ടില്ല എന്നോർക്കുക. പിന്നെ മേരാ നാം ഷാജു ഹൂം , തുമാരാ നാം ക്യാ ഹൈ ...ഒക്കെ മനഃപ്പാഠം. അങ്ങനെ ഇരിക്കെ ഒരു ദുഃഖവാർത്ത വന്നു. ആ ടീച്ചർ സ്ഥലം മാറി പോകുന്നു.
പകരം മറ്റൊരു ടീച്ചർ വന്നു. അതും ഹിന്ദി ടീച്ചർ. ചെറുപ്പത്തിൽ വടക്കേ ഇന്ത്യയിൽ എവിടെയോ പഠിച്ച ടീച്ചർക്ക് ഹിന്ദിയുടെ തിയറി മാത്രമല്ല പ്രാക്ടിക്കലും വശമായിരുന്നു. ടീച്ചർ ഹിന്ദിയിൽ തന്നെ പരിചയപ്പെടുത്തി. ഹിന്ദിയിൽ നന്നായി ഹൂം , ഹൈ ഒക്കെ പറയുന്ന ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. ടീച്ചർക്ക് ഹിന്ദി അറിയില്ല എന്ന് വിചാരിച്ച ഞങ്ങളോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി. ടീച്ചർ എന്നോടായി,
"തുമാരാ നാം ക്യാ ഹെ?"
അയ്യേ ഈ ടീച്ചർ ഹിന്ദി മിഴുങ്ങുന്നുവോ എന്ന് മനസ്സിൽ വിചാരിച്ച്‌ ഞാൻ ബലം പിടിച്ച്‌ , ടീച്ചർ നല്ല ഹിന്ദി കേട്ട് വെരുണ്ടുപോകുമെന്നു കരുതി " മേരാ നാം ഷാജു ഹൂം...മ്‌ " എന്ന് പറഞ്ഞു. 'മ്‌ ' മൂക്കിൽ ചെന്നു തൊടാതിരിക്കാൻ ഞാൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു. ടീച്ചർ ചിരിച്ചുകൊണ്ട് പശുവിനെ ഓടിക്കുകയാണോ എന്ന് ചോദിച്ചു. എന്നെ അഭിനന്ദിച്ചതാണ് എന്ന് കരുതി ഉള്ള ഉയരം രണ്ടിഞ്ചുകൂടി പെരുപ്പിച്ച്‌ ഞാൻ ഇരുന്നു. അപ്പോൾ അടുത്തിരുന്ന ജോയ് കെ. എമ്മി നോട് , എന്നോട് പേര്‌ ചോദിയ്ക്കാൻ ടീച്ചർ പറഞ്ഞു. ജോയ് കെ എം, മസിലു പിടിച്ചുകൊണ്ട്‌ എന്റെ നേരെ തിരിഞ്ഞ്‌, വെട്ടാൻ വരുന്ന പൊത്തു മാതിരി..............."തുമാരാ നാം ക്യാ ഹൈ........ഈ?" 'ഈ' ചെന്ന് തറയിൽ മുട്ടാതിരിക്കാൻ അവനും ശ്രദ്ധിച്ചു.
ടീച്ചർ............ " ഒരുത്തൻ പശുവിനെ ഓടിക്കുന്നു, മറ്റവൻ കാളയെ ഓടിക്കുന്നു."
മുഖ ഭാവത്തിൽ നിന്ന് ടീച്ചർ അത്ര സംതൃപ്ത അല്ല എന്നു മനസ്സിലായി. അത് ടീച്ചറിന് ഹിന്ദി ശരിക്ക്‌ അറിയാത്തതു കൊണ്ടെന്നു സമാധാനിച്ചു. അപ്പോൾ എതിർ ബഞ്ചിലിരുന്ന രാജേന്ദ്രൻ പിള്ളയോട് ടീച്ചർ ഇരുപതു വരെ എണ്ണാൻ പറഞ്ഞു.
രാജേന്ദ്രൻ പിള്ള തുടങ്ങി " ഏക്, ദോ, ........" ദസ് വരെ ടീച്ചറുടെ മുഖത്തു വിരിഞ്ഞ സന്തോഷം ഗ്യാരഹ് മുതൽ കെട്ടണഞ്ഞു. രാജേന്ദ്രൻ പിള്ള തുടർന്നു.... " ഗ്യാരഹ്, ബാരഹ്, തേരഹ്, ചൗദഹ്"
പന്ത്രഹിന് മുൻപേ കൈയിലിരുന്ന ചൂരൽ കൊണ്ട് രാജേന്ദ്രൻ നായരേ ടീച്ചർ അടിക്കുകയും, പന്ത്രഹ് , സോലഹിന് പകരം അവൻ അയ്യോ, അയ്യോ എന്ന് കുരക്കുവാനും തുടങ്ങി.
എന്ത് സംഭവിക്കുന്നു എന്ന ആശയ കുഴപ്പത്തിൽ ഇരുന്ന ഞങ്ങളോടായി ടീച്ചർ,
" ഹിന്ദി നല്ല മധുരം തോന്നിക്കുന്ന ഭാഷയാണ്. നിങ്ങളത് പറയുമ്പോൾ കാളയേയോ , പൊത്തിനെയോ ഓടിക്കുക ആണെന്ന് തോന്നും. ഹൂം...മ്‌ , ഹൈ....ഈ , ഗ്യാരഹ്....ഏ, എന്നല്ല പറയേണ്ടത്. വളരെ മയമായി ഹും, ഹെ, ഗ്യാര, ബാരാ, തേരാ,......ഇങ്ങനെ പറയണം"
ഇപ്പോൾ കുറച്ചു മനസ്സിലായെങ്കിലും താൻ ഏതു പോത്തിനെ ഓടിച്ചതിനാണ് അടികൊണ്ടത് എന്ന് മനസ്സിലാകാതെ രാജേന്ദ്രൻ പിള്ള ചൂരൽ പാടിൽ നോക്കി കരഞ്ഞു കൊണ്ടിരുന്നു.
ടീച്ചറും ഞങ്ങളുമായുള്ള തരംഗ ദൈർഘ്യ (wave length) വ്യത്യാസം കുറഞ്ഞ്‌, ഒന്ന് ഇണങ്ങി വരാൻ രണ്ടുമൂന്നു ആഴ്ച എടുത്തു. അപ്പോൾ വരുന്നു ദേശീയ രക്തസാക്ഷി ദിനമായ ജനുവരി മുപ്പത്‌ - രാഷ്ട്ര പിതാവ്‌ രക്ത സാക്ഷിത്വം വരിച്ച ദിനതിന്റെ ഓർമ്മ. വലിയ പള്ളിക്കൂട്ടത്തിലെ ഞങ്ങളുടെ ആദ്യ രക്ത സാക്ഷി ദിനം. ടീച്ചർ ക്ലാസ്സിൽ വന്നു. മണിയടിക്കുമ്പോൾ എഴുനേറ്റ്‌ രണ്ടു മിനിറ്റ് മൗനമായി നിന്ന് അടുത്ത മണിക്ക് ഇരിക്കുവാൻ നിർദ്ദേശം.
മണിയടിക്കുവേണ്ടി കാതോർത്തു ഞങ്ങൾ ഇരുന്നു. മണി അടിച്ചു. ഞങ്ങൾ എഴുനേറ്റു മൗനമായി നിന്നു. ക്ലാസ്‌ഡിന് മുകളിൽ ഉത്തരത്തിൽ ഇരുന്ന ഒരു പ്രാവ് ഇതൊന്നുമറിയാതെ , അകാലത്തിലുള്ള മണിയടി കേട്ട് "ഘറും, ഘറും...." എന്ന് ശബ്ദമുണ്ടാക്കി. ആ പ്രാവ് ഏതു പോത്തിനെയാണ് ഓടിക്കാൻ പോകുന്നതെന്ന് ഓർത്ത്‌ ഞങ്ങൾക്ക് ചിരിവന്നു. എല്ലാവരും ചിരി അടക്കി , എപ്പോൾ വേണമെങ്കിലും പൊട്ടും എന്ന സ്ഥിതിയിൽ. അപ്പോൾ അടുത്ത ഭിത്തിയുടെ ഉത്തരത്തിൽ ഇരുന്ന വേറൊരു പ്രാവ് ആദ്യത്തെ പ്രാവിന് ഐക്യം പ്രഖ്യാപിച്ചുകൊണ്ട് "ഘറും, ഘറും...." എന്ന് പോത്തിനെ ഓടിക്കാൻ തുടങ്ങി. എന്റെ അമർത്തി വെച്ചിരുന്ന ചിരി ചെറുതായി "ഹ" എന്ന് പൊട്ടിയതും " ഹ, ഹ, ഹ......." ആയി ഓളങ്ങളും തിരകളുമായി ക്ലാസ്സിലും , അരഭിത്തിയാൽ വേർതിരിച്ചിരുന്ന മറ്റു ക്ലാസ്സുകളിലേക്കും പരന്നു. രണ്ടാമത്തെ മണി കൂടെ അടിച്ചതും ചിരി ആകെ പൊട്ടി ഓരോരുത്തർ വയറിൽ പിടിച്ചും, താഴെ ഇരുന്നും, കണ്ണുനീർ തുടച്ചും ചിരിക്കുന്നു. ചിരി അടക്കി പിടിച്ചു വഴക്കു പറയുന്ന ഹിന്ദി ടീച്ചർ. ഒന്നും അറിയാതെ പിന്നെയും പോത്തിനെ ഓടിക്കുന്ന പ്രാവുകൾ. ചിരിക്കാതെ കരിഞ്ഞ ചൂരൽ പാടിൽ നോക്കി നിർവ്വികാരനായി രാജേന്ദ്രൻ പിള്ളയും.
..................................ഷാജു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo