Slider

ഐസ് കട്ടകൾ

0

Image may contain: one or more people and eyeglasses
*******************
സന്ധ്യാ നേരം.....റാഗിങ്ങ് ഭീകരതയുടെ കരിഞ്ഞ മണം ഹോസ്റ്റൽ കോമ്പൗണ്ടും ഭേദിച്ച് പുറത്തേക്ക് പ്രവഹിക്കാതിരിക്കാൻ സീനിയർ വിദ്യാർത്ഥികൾ ബോധപൂർവം റൂമിന് വെളിയിൽ കളിതമാശകളുമായി നേരം കൊല്ലുന്നു.
രണ്ട് ദിവസത്തെ പൊതുഅവധി അടക്കം നാല് ദിവസം തുടർച്ചയായി കിട്ടാൻ പോകുന്ന അവധിയുടെ ആഘോഷങ്ങളൊന്നും പുതു വർഷ വിദ്യാർത്ഥികളിൽ കാണാനില്ല. 
റൂമടച്ച് കുറ്റിയിട്ട് മുഖം പുസ്തക താളുകളിൽ ഒളിപ്പിച്ച് ,ഏത് സമയവും ഗരുഢനെ പോലെ കൂർത്ത ചുണ്ടും നഖവുമായി തങ്ങളുടെ മേൽ പറന്നിങ്ങാവുന്ന റാഗിങ്ങിനെ കുറിച്ചുള്ള ചിന്തകൾ അവരെ നിശ്ചലരാക്കി. 
കൃത്യം 8മണിക്ക് മെസ്സിനുള്ള സൈറൻ മുഴങ്ങി.
മെസ്സ് ഹാളിൽ സീനിയേർസിൻറെ ഏകപക്ഷീയ തോന്ന്യാസങ്ങൾ തുടങ്ങുന്നതിന് മുമ്പെ ഭക്ഷണം കഴിച്ചു വരാമെന്ന ധാരണയിൽ അവർ ഇരുവരും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
വിശാലമായ മെസ്സ് ഹാളിൽ മുഖ പരിചയമില്ലത്ത പുതുമുഖങ്ങൾ അച്ചടക്കത്തോടെ ഇരിക്കുന്നു.
പുട്ടും പഴവും പിന്നെ പുഴുങ്ങിയ മുട്ടയും ഒരോ ഗ്ളാസ് പാലും.
പെട്ടെന്നാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ മെസ്സ്ഹാളിൻറെ നിയന്ത്രണം കയ്യിലെടുത്തത്.
പാലും പഴവും മുട്ടയും ബലാൽക്കാരമായി അവർ എടുത്ത് തിന്നാൻ തുടങ്ങി. 
കുറെ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു നശിപ്പിച്ചു കൊണ്ടിരുന്നു. 
അതിനിടയിൽ കിട്ടിയതും കഴിച്ച് പോകാനൊരുങ്ങവെ കൂട്ടത്തിൽ നേതാവെന്ന രൂപത്തിൽ തലയിൽ വലിയ കെട്ടും,കള്ളിമുണ്ടും ഉടുത്ത നീണ്ടുമെലിഞ്ഞ ആൾ അവരെ തടഞ്ഞു നിർത്തി ചോദിച്ചു, "തൻറെ പേരെന്താടാ? "
സമീർ...
റൂം നമ്പർ? 
ആറ്.
നിൻറെ പേര്? 
ഷാജി.
"ഓഹോ പോലീസ് ഓഫീസറുടെ മകനാണല്ലെ?"
അവൻ മിണ്ടിയില്ല.
"ആ...സാരമില്ല. ..നിന്നെ ഞങ്ങൾ വേണ്ട പോലെ കണ്ടോളാം "
രണ്ട് പേരും രാത്രി 11മണിക്ക് പതിമൂന്നാം നമ്പർ റൂമിൽ വരണം...എല്ലാവരരയും ഒന്ന് പരിചയപ്പെടാനാ."
അടച്ചിട്ട മുറിയിൽ അവർ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുറത്ത് എന്തൊക്കെയെ ശബ്ദം കേൾക്കുന്നു...
പതിനൊന്ന് മണിക്ക് മുമ്പെ അവർ മടിച്ച് മടിച്ച് പുറത്തേക്കിറങ്ങി.
പോകാതിരുന്നാൽ വരാൻ പോകുന്ന ഭവിഷത്ത് സീനിയേർസ് പലപ്പോഴായി പറഞ്ഞത് അവർക്ക് നന്നായി ഓർമ്മയിലുണ്ട്. ...
എന്ത് പ്റയാസങ്ങൾ സഹിക്കേണ്ടി വന്നാലും അവരെ പൂർണമായി അനുസ്സരിക്കണം.
കോഴ്സ് പൂർത്തിയാക്കണമെന്കിൽ ഇതൊക്കെ സഹിച്ചെ പറ്റൂ.
നാട്ടിൽ നിന്ന് വന്ന ദിവസം തന്നെ ബാഗ് തുറന്ന് സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്റഷ്, പോസ്റ്റൽ സ്റ്റാമ്പ് അങ്ങിനെ പലതും അവർ കൊണ്ടു പോയിരുന്നു. 
ഹോസ്റ്റൽ കോമ്പൗണ്ടിലെ ഇലക്രിക്ക് പോസ്റ്റിൽ ഒരാൾ വലിഞ്ഞു കേറുന്നു.
മറ്റുള്ളവർ എന്തിനും തയ്യാറായി പരിസരം വീക്ഷിച്ചു കൊണ്ട് ഗ്രൗണ്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു.
വെളിയിൽ ലൈറ്റ് വളരെ കുറവാണ്. ഹോസ്റ്റലിന് ചുറ്റുമുള്ള പോസ്റ്റുകളിലെ പ്രകാശിക്കുന്ന ബൾബുകളൊക്കെ അവർ അഴിച്ചു മാറ്റിയിരുന്നു. 
തുടങ്ങാനിരിക്കുന്ന റാഗിങ്ങ് മാമാങ്കം അതിഗംഭീരമാക്കാനുള്ള പുറപ്പാട്.....
എന്ത് സംഭവിച്ചാലും പുറംലോകം അറിയരുത്...
അവർ ഇരുട്ടിന്റെ കൂട്ടുകാർ. ...
"ഓടിക്കോ" പരിസരം വീക്ഷിക്കുന്നവരിൽ ഒരാൾ വിളിച്ചു പറഞ്ഞു. 
ഹോസ്റ്റൽ കമാനമാകെ പ്റകാശിപ്പിച്ചു കൊണ്ട് ഡപ്യൂട്ടി വാർഡൻറെ കാർ അതാ കുതിച്ചു വരുന്നു.
പോസ്റ്റിൽ നിന്നും ഊർന്നിറങ്ങിയ ബൾബ് മോഷ്ടാവ് ഉടുതുണിയില്ലാതെ എങ്ങോ ഓടിമറഞ്ഞു.
" മീറ്റിങ്ങ് നാളേക്ക് മാറ്റിയിരിക്കുന്നു...റൂമിലേക്ക് പോയ്ക്കോളൂ "...
ഓടുന്നതിനിടയിൽ ഒരാൾ അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു.
ദൈവ പ്രാർത്ഥന സഫലമായതിലുള്ള ആശ്വാസ നെടുവീർപ്പോടെ അവർ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
ഉറക്കം വരാതെ കണ്ണും പൊളിച്ചു കിടന്ന ഏതൊ യാമങ്ങളിൽ അവരൊ രുറച്ച തീരുമാനത്തിലെത്തി......
കാലത്ത് ടൗണിൽ പോയി ആരുമറിയാതെ നാട്ടിലേക്ക് ബസ് ടിക്കറ്റ് റിസർവ് ചെയ്യണം. 
എത്രയും പെട്ടെന്ന് നാട്ടിലെത്തണം.
കാലത്ത് നാല് മണിക്ക് കാപ്പിയുമായി വന്ന ഹസൈനാർക്ക ബെല്ലടിച്ചതോടെ പുതിയ പ്രഭാതത്തെ കണികാണാൻ ധൈര്യമായി വാതിൽ തുറന്നു. 
പ്രാർത്ഥന കഴിഞ്ഞ്, കാപ്പി കുടിക്കുന്നതിനിടയിൽ പത്രത്തിലൂടെ കണ്ണോടിച്ചു.
തലെ ദിവസത്തെ പ്ളാനാകെ തെറ്റിക്കുന്ന അശുഭകരമായ വാർത്ത. 
ഫസ്റ്റ് പേജിൽ തന്നെ ചിത്ര സഹിതം വന്നിരിക്കുന്നു.
തൻറെ ഗ്റാമത്തിൽ വ്യാപകമായി നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ നേർ കാഴ്ച. 
നാട്ടിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു.
വെടിവെപ്പ്, ബോംബേറ്, വെട്ട്,കുത്ത്.....വീടാക്രമണം, വിളനശിപ്പിക്കൽ എന്നിങ്ങനെ സകല കൊള്ളരുതായ്മകളും നിഷ്കരുണം തുടരുന്നു. 
കടലിനും ചെകുത്താനുമിടയിൽ പെട്ടത് പോലെ. ...സമീർ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു.
ഹോസ്റ്റലിൽ നിൽക്കാനും പറ്റില്ല, നാട്ടിൽ പോകാനും കഴിയാത്ത അവസ്ഥ. ..
"നമ്മൾ രണ്ട് പേരും കോഴിക്കോട്ടെക്ക് എൻറെ വീട്ടിൽ പോകുന്നു "പരിഹാരം നിർദേശിച്ചത് സമീറിൻറെ വിഷമം കണ്ടറിഞ്ഞ ഷാജിയാണ്. 
കൂട്ടുകാരനോട് എങ്ങിനെ നന്ദി പറയണമെന്നറിയാതെ തൻറെ കണ്ണിൽ നിന്നും പുറത്തേക്ക് എത്തി നോക്കിയ രണ്ടിറ്റ് ചുടുകണ്ണീർ തുള്ളികൾ ഉള്ളം കയ്യിലൊപ്പിയെടുത്ത് അവൻ കൂട്ടുകാരൻറെ കവിളിൽ തലോടി.
രാത്രിയാണ് അവർ 
കോഴിക്കോട് എത്തിയത്.
ഷാജിയുടെ മമ്മിയും,അനുജനും, അനുജത്തിയും അവരെ സ്വീകരിച്ചു. 
സമീറിൻറെ നാട്ടിൻറെ ഗുരുതരാവസ്ഥ പറഞ്ഞറിഞ്ഞത് അവരെയും വല്ലാതെ വേദനിപ്പിച്ചു.
അവൻറെ ഡാഡിയെ കണ്ടാൽ വിവരങ്ങൾ കൃത്യമായി അറിയാം.
മമ്മി അദ്ദേഹത്തെ ഓഫീസിൽ വിളിച്ചു. ..
അദ്ദേഹം ഒരു എമർജൻസി മീറ്റിങ്ങിലാണെന്നൂം വീട്ടിലേക്ക് വിളിക്കാൻ പറയാമെന്നും ഡ്യൂട്ടിയിലുള്ള പോലീസുകാരൻ പറഞ്ഞു. 
അഞ്ച് മിനിട്ടിനുള്ളിൽ അദ്ദേഹത്തിന്റെ വിളിവന്നു.
മമ്മി വിശദമായി സംസാരിച്ചു. ...
പരുക്ക് പറ്റിയ ചിലരെ മെഡിക്കൽ കോളേജിൽ കൊണ്ട് വന്നിട്ടുണ്ട്....
ഡാഡിയെ കാണാൻ സമീറിനെ കൂട്ടി ടൗണിലെ ടൂറിസ്റ്റ് ഹോമിൽ ചെല്ലണമെന്നും നിർദേശിച്ചു. 
കൌണ്ടറിൽ എത്തിയ സമീറിനെ അവിടെ ഇരുത്തി ഷാജിയെ അവർ തിരിച്ചയച്ചു.
അൽപ്പം കഴിഞ്ഞു പോലീസ് വേഷമിട്ട അയാൾ ധൃതിയിൽ വന്നു. ..."സമീർ എവിടെ?ഹോ ഇവിടെ ഉണ്ടോ?"
ഒരു പാട് കാലത്തെ പരിചയമുള്ളത് പോലെ ഷാജിയുടെ ഡാഡി സ്നേഹത്തോടെ പെരുമാറി.
'വാ പേടിക്കണ്ട നിൻറെ നാട്ടുകാരൊക്കെ ഇവിടെ ഉണ്ട്. ..അവരെ കൂടെ നാട്ടിൽ പോകാം"
അയാൾ സമീറിൻറെ കൈപിടിച്ച് പവലിയനിലേക്ക് നടന്നു. 
അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. 
ബദ്ധവൈരികളായി അറിയപ്പെടുന്ന വ്യത്യസ്ത ചേരിയിലെ ഉന്നത ലോക്കൽ നേതാക്കൾ. ..
അരണ്ട വെളിച്ചത്തിൽ ഒരു ടേബിളിൻറെ ഇരുവശത്തും അഭിമുഖമിരുന്ന് കഥ പറഞ്ഞുല്ലസിക്കുന്നു.
തൊട്ടടുത്ത ഗ്ളാസിലെ തന്കനിറമുള്ള പാനീയത്തിൽ വെയിറ്റർ ആചാരപൂർപ്പം ഐസ് കട്ടകൾ കോരിയിടുന്നു.
ഇതാണ് യഥാർത്ഥ ബോംബ്....സമീർ ആരോടെന്നില്ലാതെ മന്ത്രിച്ചു....
എൻ.സൂപ്പി, വാണിമേൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo