നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഡാവർ - Part 2

Image may contain: Divija, eating, sitting and child
Part 2 :- 
കഡാവർ ഫോർമലിൻ ലായനിയിൽ നിന്നെടുത്ത് ഡിസക്ഷൻ ടേബിളിലേക്ക് വെക്കുന്നത് ജനലിനു പാതി മറഞ്ഞു നിന്ന് കുഞ്ഞാലി കണ്ടു.
പണ്ടു പണ്ടേ കുഞ്ഞാലിക്ക് മരണം പേടിയാണ്.
ശവങ്ങളെ അതിലേറെയും.
പക്ഷേ എന്തു ചെയ്യാം...വിധിവൈപരീത്യം ...
ജീവനറ്റ് ഉണങ്ങി ചുരുണ്ട ശരീരങ്ങളുടെയും പാളികളായി അടർത്തി നിവർത്തി വെച്ചിരിക്കുന്ന ശരീരഭാഗങ്ങളുടെയും കാവലാണ് വയറ്റിപ്പിഴപ്പിനു കിട്ടിയ പണി.
രാവും പകലും പുറത്തു കാവലിരിക്കുമെങ്കിലും അതിനകത്തേക്കു കുഞ്ഞാലി നോക്കാറേ ഇല്ല.
ഇതിപ്പോ ആ പെങ്കൊച്ചു കരഞ്ഞുവിളിച്ചോണ്ടു പോയിട്ട് നാലു മണിക്കൂറായില്ല,
അപ്പോഴേക്ക് ഇവരിതിനെ എങ്ങോട്ട് കെട്ടിയെടുക്കുവാ...
ഫോർമലിന്റെ ഗന്ധമേൽക്കുന്നതിന്റെ പരവേശത്തിനുമപ്പുറം ഒരു ക്ഷീണം തോന്നി കുഞ്ഞാലിക്ക്...
ആ കൊച്ചിനോടിനി എന്തു പറയും...
എല്ലു തെളിഞ്ഞുകാണാവുന്ന നെഞ്ചിൻകൂട് അമർത്തി തടവി അയാളച്ചാലും മുച്ചാലും നടന്നു.
കഡാവർ വെച്ച സ്ട്രക്ചർ കടന്നുപോയതിനു പുറകെ കൈയിലെ ഗ്ളൗസ്
ഊരിക്കൊണ്ട് വന്ന മെയിൽ നഴ്സ് രവിയുടെ കൈയിൽ ചാടിപ്പിടിച്ചു നിർത്തി ഒറ്റശ്വാസത്തിൽ ചോദിക്കുമ്പോൾ കുഞ്ഞാലിക്ക് വിറയ്ക്കുന്നുണ്ടായിരുന്നു.
'അതേട്ത്തേക്കാ കൊണ്ടോയെ?'
'ഏതാ കുഞ്ഞാലിക്കാ?'
'അത്'
സ്ട്രക്ചർ പോയ ദിശയിലേക്കയാൾ മുഖം കൊണ്ട് ചൂണ്ടിക്കാട്ടി.
'ഡിസക്ഷൻ ഹാളിലേക്ക്'
'ന്തിനാ...കീറിപ്പഠിക്കാനാ?'
'ഫുൾബോഡി ഡിസക്ഷനു വേണ്ടിയാ ഈ കഡാവർ ഉപയോഗിക്കുന്നതത്രെ...
ആന്തരികാവയവങ്ങൾ മുഴുവൻ കാണാൻ പറ്റുന്ന പോലെ സെറ്റ് ചെയ്ത് വെക്കും.'
കുഞ്ഞാലിക്ക് നെഞ്ചിലെ കനം കൂടിക്കൂടി വന്നു.
തിരുത്താനാവാത്ത തെറ്റു ചെയ്തുപോയൊരു കുട്ടിയെ പോലെ അയാൾ നഖം കടിച്ചു.
'അന്നേരം എനി ഈടെ കൊണ്ടരൂലേ?'
'കൊണ്ടുവരും കുഞ്ഞാലിക്കാ ...ടേബിളിൽ സെറ്റ് ചെയ്താൽ പിന്നെ ഇവിടെ തന്നെയല്ലേ സൂക്ഷിക്ക്യാ...'
ഇയാൾക്കിതെന്തു പറ്റി എന്ന ഭാവത്തിലൊന്നു നോക്കിയിട്ട് രവി നടന്നകന്നു.
കുഞ്ഞാലി കാലു തളർന്ന പോലെ അടുത്തു കണ്ട കസേരയിലേക്കു വീണു.
......
'തുറക്കു കുഞ്ഞാലിക്കാ ഞാനൊന്നു കണ്ടോട്ടെ ,കണ്ടിട്ട് അപ്പോ തന്നെ ഇറങ്ങിക്കോളാം'
'ബേണ്ട മോളെ,അള്ളാനെ ഓർത്ത് ന്റെ കുട്ടി അയ്ന്റുള്ളിക്ക് പോണ്ട'
രൂപേന്ദുവിന്റെ മുഖം മുറുകി .
'തുറക്കില്ലേ?'
'ഇല്ല മോളെ,ഞമ്മള് തൊറക്കൂല...കണ്ടാ സയ്ക്കൂല...കാണണ്ട ...മോള് പോ...'
നൊടിയിടയിൽ ഹാൻഡ്ബാഗിൽ നിന്നു പുറത്തെടുത്ത കൊച്ചുകുപ്പി
അയാളുടെ മുഖത്തിനു നേരെ നീട്ടി അവൾ അയാളുടെ കണ്ണിലേക്കു നോക്കി...
'ഇതെന്താന്നറിയോ ഇക്കാക്ക്?
വിഷം.വരുണിനെ കാണാൻ കഴിയാത്ത ലോകത്ത് വേറൊന്നും രൂപേന്ദുവിനു കാണണ്ട.'
അടപ്പു തുറന്ന് അതവൾ വായിലേക്കു കമിഴ്ത്തി.
ആ നിമിഷം തന്നെ കുഞ്ഞാലി കൈയാഞ്ഞുവീശി ...
കുപ്പി വായുവിലൂടെ കറങ്ങി മുറ്റത്തെ പൊന്തക്കാട്ടിലേക്കു വീണു.
അത് ചെന്നു വീണ സ്ഥലത്ത് പകൽസ്വപ്നം കണ്ടിരുന്ന ഓന്ത്
അപ്രതീക്ഷിതമായ വേദനയിൽ ഒന്നങ്ങോട്ടുമിങ്ങോട്ടും നോക്കിയിട്ട് അടുത്തു നിന്ന മുരിങ്ങമരത്തിലേക്കോടിക്കയറി.
ഇതെല്ലാം കണ്ടു പരിഭ്രമിച്ചൊരു തെരുവ് നായ മുരിങ്ങമരത്തിനു ചുവട്ടിൽ നിന്നു മേലോട്ട് നോക്കി നിർത്താതെ കുരച്ചുകൊണ്ടിരുന്നു.
പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കുഞ്ഞാലി താക്കോൽക്കൂട്ടം അവൾക്കു നേരെ നീട്ടി.
'ഇന്നാ ...തൊറന്ന് കാണ്...ടാങ്കീന്നൊക്കെ എട്ത്ത് ആ മേശപ്പൊറത്ത് വെട്ടിപ്പൊളന്ന് വെച്ചിറ്റ്ണ്ട്.
കണ്ടാ സഹിക്കൂലാന്ന് ബിചാരിച്ചിറ്റാ പറഞ്ഞിന്.
ഇനി അയ്ന് ഇന്റെ മുമ്പിക്കെടന്ന് ചാവണ്ട'
മനസ്സിലാവാത്ത കണ്ണുകളോടെ രൂപേന്ദു അയാളെ തന്നെ നോക്കിക്കൊണ്ടിരുന്നു.
അവളുടെ കൈകൾ പക്ഷേ ആ താക്കോൽക്കൂട്ടം വാങ്ങുകയും
കൃത്യമായ താക്കോലിട്ട് മുറി തുറക്കുകയും ചെയ്തു.കാലുകൾ അല്പം ആയാസത്തോടെ അവളെ മുന്നോട്ടു നയിച്ചു.
....
രാവിലെ വെറുതെ ഒരു നടത്തത്തിനിറങ്ങിയതായിരുന്നു ഡോക്ടർ ജേക്കബ് തരകൻ...
ആശുപത്രിയുടെ തന്നെ കോർട്ടേഴ്സിലാണ് താമസം.
അതുകൊണ്ട് പ്രഭാതനടത്തം ആശുപത്രി വളപ്പിൽ തന്നെ.
കഡാവർ റൂമിന് അരികിലെത്തിയപ്പോഴാണ് ആ പട്ടി മുരിങ്ങമരത്തിലേക്കു നോക്കി നിർത്താതെ കുരയ്ക്കുന്നത് കണ്ടത്.
മുന്നിൽ കിടന്ന പ്ളാസ്റ്റിക് കുപ്പി ഇടങ്കാലു കൊണ്ടൊന്നു തട്ടി വലംകാലുയർത്തിയൊരടി...ഗോൾ...കൃത്യം പട്ടീടെ പള്ളയ്ക്കു തന്നെ...
ദയനീയമായി മോങ്ങിക്കൊണ്ട് അതോടിപ്പോയി...
'അച്ചോടാ...പാവം...'
എന്നു പറഞ്ഞു തിരിഞ്ഞ തരകന്റെ മുഖം പെട്ടെന്നു വല്ലാതെ മുറുകി ...
നെറ്റിയിൽ ചുളിവുകളുടെ എണ്ണം കൂടി.
തിടുക്കത്തിലയാൾ കഡാവർ റൂമിനു മുന്നിലേക്കു നടന്നു.
'എന്തേലും ചെയ്ത്കൂട്ട് ...പറഞ്ഞാ കേക്കാഞ്ഞാ പിന്നെന്ത്ന്നാ ചെയ്യാ...'
എന്നു പറഞ്ഞു തിരിഞ്ഞ
കുഞ്ഞാലിയുടെ മുഖത്തെ ചോര ഒരു നിമിഷം കൊണ്ട് വാർന്നുതീർന്നു.
വിറയ്ക്കുന്ന വിരലുകൾ ലുങ്കിയുടെ മടക്കിക്കുത്തഴിച്ചിട്ടു.
'സാറേ...അത്...ആ കുട്ടി...'
അയാള നോക്കുക പോലും ചെയ്യാതെ ജേക്കബ് തരകൻ മുന്നോട്ടു നടന്നു.
ഡിസക്ഷൻ ടേബിളിനു സമീപം നിൽക്കുന്ന സ്ത്രീരൂപത്തിൽ അയാളുടെ കണ്ണുകൾ തറഞ്ഞു നിന്നു.
തളർന്ന കാലടികളോടെ പുറകിൽ വന്നു നിന്ന കുഞ്ഞാലിയെ നോക്കി ചുണ്ടത്തു വിരലമർത്തി മിണ്ടരുത് എന്നൊരാംഗ്യം കാട്ടി...
മുന്നിലെ കാഴ്ച്ച ആ മനശാസ്ത്ര വിദഗ്ധന്റെ നെറ്റിയിൽ പുതിയ ചുളിവുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
...
ഡിസെക്ഷൻ ടേബിളിനു മുന്നിൽ അർദ്ധബോധത്തിൽ നിൽക്കുകയായിരുന്നു രൂപേന്ദു.
വരുണിന്റെ വിദൂരഛായ പോലുമില്ലാത്ത ഒരു ശരീരം അവൾക്കു മുന്നിൽ
ഒരു പ്രദർശനവസ്തുവായിക്കിടന്നു.
കൈകൾ രണ്ടു വശത്തേക്ക് വിരിച്ചിട്ടിരുന്നു.
സൂക്ഷ്മമായി മുറിച്ച തൊലി രണ്ടു ഭാഗത്തേക്കായി മാറ്റിയിട്ടിട്ടുണ്ട്, മാംസപേശികൾ...രക്തക്കുഴലുകൾ..ഓരോ ആന്തരികാവയവവും വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്നു.
നെറുകയിൽ നിന്ന് ആരംഭിച്ച തണുപ്പു ശരീരമാകെ നിറയുന്നത് അവളറിഞ്ഞു.
വരുൺ...
ശബ്ദമില്ലാതെ ആ ചുണ്ടുകളനങ്ങി...ശ്വാസകോശം...ചെറുകുടൽ...വൻകുടൽ ...ആമാശയം...കരൾ...
കുറേ ശരീരഭാഗങ്ങളായി അവൻ,
വിരൽതുമ്പു കൊണ്ട് എന്നിൽ വിസ്മയങ്ങൾ തീർത്തിരുന്നവൻ,ഏതു സങ്കടവും മറന്നുപോകുമായിരുന്ന ആ നെഞ്ചിന്റെ ചൂട്...
യാന്ത്രികമായി അവളുടെ കൈകൾ മുന്നോട്ടു നീണ്ടു...
എന്നും നെഞ്ചിൽ മുഖമമർത്തി ,
ആ ഹൃദയമിടിപ്പിനു കാതോർത്ത് ഉറങ്ങാതെ കിടക്കാറുള്ളത് അവളോർത്തു.
അവന്റെ ഹൃദയമിടിപ്പ് ഏറ്റവുമിഷ്ടപ്പെട്ട താരാട്ടായിരുന്നു.
മിടിപ്പു നിലച്ചുപോയ ചുവപ്പിലേക്ക് അവൾ വിരൽതുമ്പു നീട്ടി.
അടുത്ത നിമിഷം ഞെട്ടിവിറച്ച് ആ വിരലുകൾ പിൻവലിഞ്ഞു.
ഏതാനും നിമിഷങ്ങൾ കൂടി ആ ശരീരത്തിനു മുന്നിൽ നിശ്ചലം നിന്ന രൂപേന്ദു പിന്നെ പതിയെ നിലത്ത് മുട്ടു കുത്തി.
നിവർത്തു വെച്ചിരുന്ന ഉണങ്ങിച്ചുരുണ്ട കൈപ്പത്തിയിലേക്ക് അവൾ മെല്ലെ മുഖം ചേർത്തു.
മൂക്കു വിടർത്തി ആ കൈപ്പത്തിയുടെ ഗന്ധം അറിയാൻ ശ്രമിച്ചു...
ഫോർമാലിന്റെയും മറ്റു രാസവസ്തുക്കളുടെയും അതിരൂക്ഷഗന്ധത്തെ തോൽപ്പിച്ച്
വരുണിന്റെ ഗന്ധം നാസാദ്വാരങ്ങളിൽ നിറയുന്നത് അൽപ്പനിമിഷം കൊണ്ട് അവളറിഞ്ഞു.
ലഹരിയായിരുന്ന ഗന്ധം ...മത്തു പിടിപ്പിച്ചിരുന്ന ഗന്ധം...വരുണിന്റെ ഗന്ധം....
അവൾ ആഞ്ഞാഞ്ഞു ശ്വാസം വലിച്ചുകൊണ്ടേയിരുന്നു...
പിന്നെ തളർന്നതു പോലെ ആ കൈവെള്ളയിലേക്കു കവിളമർത്തി രൂപേന്ദു കണ്ണുകളമർത്തിയടച്ചു.
.....
നിശ്ശബ്ദം അവളെ നിരീക്ഷിച്ചു കൊണ്ടിരുന്ന ജേക്കബ് തരകൻ പതിയെ പുറത്തേക്കിറങ്ങി.
പുറത്തെ ബെഞ്ചിൽ മുള്ളുകൾക്കു മുകളിലെന്ന പോലെ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു കുഞ്ഞാലി.
തരകൻ ഡോക്ടറെ കണ്ടതും അയാളുടെ മുഖം കുനിഞ്ഞു.
'ഈ കുട്ടി ഇവിടെ വരാൻ തുടങ്ങിയത് എപ്പോഴാ കുഞ്ഞാലി?'
'ആ ശവം കൊണ്ടന്നേന്റെ പിറ്റേന്നു മൊതല്.കൊറേ ഭക്ഷണം കൊണ്ടരും സാറേ ...അയ്ന് കൊടുക്കാനാന്നും പറഞ്ഞിറ്റ്.അതൊക്കെ ഞമ്മള് കയിച്ച്.അക്കുട്ടീന്റെ സങ്കടം കണ്ടപ്പോ അറിയാതെ തൊറന്നൊട്ത്തതാ.മാപ്പാക്കണം...ഇന്റെ പണി കളയിക്കറ്'
കുഞ്ഞാലി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.അയാളെ കണ്ടാൽ അപ്പോ കരയുമെന്നു തോന്നുമായിരുന്നു.
എന്തോ പറയാനാഞ്ഞിട്ട് പിന്നതു വേണ്ടെന്നുവെച്ച് ഡോക്ടർ തിരികെയാ മുറിയിലേക്കു തന്നെ കയറി.
അയാളുടെ കാലടികളുടെ ശബ്ദം അടുത്തെത്തുന്നതറിയാതെ രൂപേന്ദു അപ്പോഴും കഡാവറിന്റെ കൈത്തലത്തിൽ കവളമർത്തി കണ്ണടച്ച് ഇരിക്കുകയായിരുന്നു.
തോളിൽ ഉറപ്പുള്ളൊരു കൈത്തലം പതിഞ്ഞതോടെ അവൾ പിടഞ്ഞെണീറ്റു.
സ്ഥലകാലവിഭ്രമത്തിലകപ്പെട്ടവളെ പോലെ അയാളെ നോക്കിനിന്ന രൂപേന്ദുവിന്റെ കണ്ണുകളിൽ നോട്ടമുറപ്പിച്ച് ഘനഗംഭീരമായ ശബ്ദത്തിൽ അയാൾ പറഞ്ഞു
'എന്റെ കൂടെ വരൂ'
അവൾ അതിശക്തമായി നടുങ്ങി.പിന്നെ പ്രതികരണശേഷി നഷ്ടപ്പെട്ടവളെ പോലെ നിസ്സഹായമായി ഡോക്ടർ ജേക്കബ് തരകനെ പിന്തുടർന്നു.
ഒരു പാവയെ പോലെ അയാൾക്കു പുറകേ പോകുന്ന അവളെ കാൺകേ കുഞ്ഞാലിയിൽ ഒരു നെടുവീർപ്പുണ്ടായി.
ഉള്ളു പൊള്ളിച്ചുയർന്ന ആ നിശ്വാസത്തിനവസാനം അയാൾ കഡാവർ റൂമിന്റെ വാതിൽ വലിച്ചടച്ച് അതിൽ ചാരി നിന്നു കിതപ്പടക്കി.
(തുടരും) 
Read all published parts by clicking  

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot