നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹാംലിനിലെ നീലജനാലകള്‍

Image may contain: one or more people, eyeglasses and closeup
***********************************
പണ്ട് , വളരെപ്പണ്ട് ,എഴാം നൂറ്റാണ്ടില്‍, കിഴക്കന്‍ ആല്‍പ്സ് പര്‍വതനിരയോടു ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന ഹാംലിന്‍ എന്ന ജര്‍മന്‍ പട്ടണത്തില്‍ ജോനാസ് എന്ന പന്ത്രണ്ടുവയസ്സുള്ള അനാഥബാലന്‍ ജീവിച്ചിരുന്നു. പട്ടണപ്രാന്തത്തിലുള്ള ,ലിയോണ്‍ ഏലിയാസ് എന്ന വൃദ്ധന്റെ കൃഷിയിടത്തിലുള്ള ധാന്യസംഭരണശാലയിലെ ഇടുങ്ങിയ മുറിയിലായിരുന്നു അവന്‍ കഴിഞ്ഞിരുന്നത്.ഇരുണ്ട നീലക്കണ്ണുകളും ചെമ്പിച്ച മുടിയുമുള്ള ജോനാസ് ഒരു മുടന്തനായിരുന്നു.
ജോനാസ് എന്നും അതിരാവിലെ നാലുമണിക്ക് ഉണരും.ഏക്കറുകണക്കിന് വ്യാപിച്ചുകിടക്കുന്ന ലിയോണിയുടെ കൃഷിയിടത്തില്‍ ധാരാളം പശുക്കളുമുണ്ട്.മറ്റു വേലക്കാര്‍ പശുക്കളെ കറക്കാന്‍ തുടങ്ങുമ്പോള്‍,തൊഴുത്ത് വൃത്തിയാക്കുക ,പശുക്കളെ കുളിപ്പിക്കുക തുടങ്ങിയ ജോലിയാണ് അവനുള്ളത്.പുലര്‍ച്ചെ എഴുമണിയാകുമ്പോള്‍ തൊഴുത്തിലെ പണികള്‍ കഴിയും.അതിനുശേഷം ലിയോണിയുടെ വലിയ ബംഗ്ലാവിലെ അടുക്കളയില്‍ നിന്ന് കുറച്ചു റൊട്ടിയും ഉള്ളിക്കറിയും കഴിച്ചതിനുശേഷം അവന്‍ മെല്ലെ നഗരചത്വരത്തിലേക്ക് നടക്കും.അവിടെ പത്രോസ് പൌലോസ് ശ്ലീഹന്‍മാരുടെ നാമത്തിലുള്ള കത്ത്രീദ്രല്‍ പള്ളിയിലെ വൈദികര്‍ താമസിക്കുന്ന പള്ളിമേടയിലെ കുശിനിയിലേക്ക് ലിയോണിയുടെ കൃഷിയിടത്തില്‍നിന്നുള്ള പച്ചക്കറികളും പാലും നിറച്ച ചെറിയ കുട്ടയുമായി പോകും.മുടന്തിയുള്ള പോക്കായത് കൊണ്ട് അവന്‍ ഏകദേശം ഒരു മണിക്കൂര്‍ എടുക്കും പട്ടണത്തിലെത്താന്‍.അതിനുശേഷം അവന്‍ പള്ളിമേടയില്‍നിന്ന് പട്ടണത്തിനു നടുവിലുള്ള ചന്തയിലേക്ക് പോകും.പട്ടണവാസികളുടെ ഷൂസ് പോളിഷ് ചെയ്യുന്ന ജോലിയാണ് പിന്നെ വൈകുന്നേരം വരെ.ഒരു ദിവസം പുലര്‍ച്ചെ മുതലുള്ള ജോലിക്ക് അവന്‍ ഇരുപതു,ഇരുപത്തിയഞ്ച് ഗില്‍ഡര്‍ (പ്രഷ്യന്‍ പ്രവിശ്യകളില്‍ അക്കാലത്തെ പണമിടപാടിന് ഉപയോഗിച്ചിരുന്ന നാണയം) സമ്പാദിച്ചിരുന്നു.രാവിലെ ലിയോണിയുടെ അടുക്കളയില്‍നിന്നുള്ള ആഹാരം കൂലിക്കൊപ്പം വേലക്കാര്‍ക്ക് സൗജന്യമാണ്.ഉച്ചക്ക് അവന്‍ ആഹാരം കഴിച്ചിരുന്നില്ല.വൈകുന്നേരം ഹാംലിനിലെ ആപ്പിള്‍ത്തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ പട്ടണത്തിലേക്ക് തിരികെവരുന്ന സമയമാണ്.കൂലിപ്പണിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിലകുറഞ്ഞ സൂപ്പും റൊട്ടിയും മറ്റും നല്‍കുന്ന വഴിയോര ഭക്ഷണശാലകളിലൊന്നിൽ അവന്‍ കയറും.അവിടെനിന്ന് ഒരു കോപ്പ കാബേജ് സൂപ്പ് കഴിക്കും.അതാണ്‌ അവന്റെ അത്താഴം.ചിലപ്പോള്‍ ,നല്ല പ്രതിഫലം കിട്ടുന്ന ദിവസങ്ങളില്‍ അവന്‍ റൊട്ടിയും ഇറച്ചി സ്റ്റൂവും കഴിക്കും.എങ്കിലും അത് വളരെ അപൂര്‍വമാണ്.ഓരോ ഗില്‍ഡറും അവനു പ്രധാനമാണ്.അവന്റെ കയ്യില്‍ ഇപ്പോള്‍ ഏകദേശം അഞ്ഞൂറ് ഗില്‍ഡര്‍ സമ്പാദ്യമുണ്ട്.ആരോടും അധികം സംസാരിക്കാതെ മുടന്തി നടക്കുന്ന ആ ബാലന്റെ കയ്യില്‍ അത്ര സമ്പാദ്യമുണ്ട് എന്നതു ലിയോണിക്കോ , മറ്റേതെങ്കിലും നഗരവാസികൾക്കോ അറിയില്ല.അയ്യായിരം ഗില്‍ഡറാണ് അവന്റെ ലക്ഷ്യം.എങ്കില്‍ മാത്രമേ ഹാംലിന്‍ മേയര്‍ പോള്‍ മുള്ളര്‍ എന്ന ദുഷ്ട്ടനെ വധിക്കുക എന്ന തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് അവനു ആലോചിക്കാന്‍പോലും കഴിയൂ.
വെളുത്ത ഗോപുരങ്ങള്‍ പോലെ തലയുയര്‍ത്തിനില്‍ക്കുന്ന കിഴക്കന്‍ ആല്‍പ്സ് പര്‍വതനിരകള്‍ തലോടിയൊഴുകുന്ന വെസര്‍ നദി.മഞ്ഞുകാലത്ത് ആ നദി ഐസ് കട്ടകള്‍ നിറഞ്ഞു ചലനമറ്റു ഒരു വെളുത്ത മെഴുകുതിരി ചരിഞ്ഞുകിടക്കുന്നത് പോലെ ചലനരഹിതമായിരിക്കും.നദിയുടെ തീരത്ത് നിന്ന് മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞ കാടുകള്‍ തുടങ്ങുകയാണ്.പര്‍വതത്തിലേക്ക് കയറുംതോറും മേപ്പിള്‍ മരങ്ങള്‍ ,പൈന്‍മരങ്ങള്‍ക്ക് വഴിമാറും.ഫലഭൂയിഷ്ടമായ വെസര്‍ നദിതീരത്തേക്ക് ആദ്യം വന്നത് ക്രിസ്ത്യന്‍ സന്യാസികളാണ്. അവർ അവിടെ ആപ്പിൾ കൃഷിചെയ്യാൻ തുടങ്ങി .മെല്ലെ കൂടുതല്‍ കൃഷിക്കാർ എത്തിത്തുടങ്ങി.ഗോതമ്പ് വയലുകളും,ആപ്പിള്‍തോട്ടങ്ങളും നിറഞ്ഞ ഭൂമികയില്‍ ഹാംലിന്‍ എന്ന ചെറുപട്ടണം രൂപംകൊണ്ടു.
ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ഹാംലിന്‍വാസികളുടെ ജീവിതം മാറിമറിഞ്ഞത് ഏകദേശം പന്ത്രണ്ടു വര്‍ഷം മുന്‍പ് കിഴക്കന്‍ യൂറോപ്പില്‍ അലയടിച്ച പ്രഷ്യന്‍ അധിനിവേശം ഹാംലിനെയും ബാധിച്ചപ്പോഴാണ്.പോള്‍ മുള്ളര്‍ എന്ന കമാന്‍ഡറുടെ നായകത്വത്തിലെത്തിയ പ്രഷ്യന്‍ സേന ഹാംലിന്‍ കീഴടക്കി.അവര്‍ കൃഷിയിടങ്ങള്‍ കൈക്കലാക്കി.എതിര്‍ത്തുനിന്നവരെ വധിച്ചു.അക്കൂട്ടത്തില്‍ ,മുള്ളരുടെ വാളിനിരയായവരിലൊരാള്‍ ജോനാസിന്റെ പിതാവായിരുന്നു.സൈനികര്‍ക്കൊപ്പമെത്തിയ പ്രഷ്യക്കാര്‍ കൃഷിസ്ഥലങ്ങളും ഹാംലിനിലെ സ്ത്രീകളെയും സ്വന്തമാക്കി.പ്രഷ്യന്‍സേന നാട്ടുകാരെ കൃഷിയിടങ്ങളിലെ തൊഴിലാളികളാക്കി.ജോനാസിന്റെ പിതാവിന്റെ മരണസമയത്ത് ഭാര്യ ഗര്‍ഭിണിയായിരുന്നു.അയാളുടെ മരണം കഴിഞ്ഞു ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു അവര്‍ ജോനാസിനെ പ്രസവിച്ചു.കുറച്ചുനാള്‍ അവര്‍ മുള്ളറുടെ വെപ്പാട്ടിയായി കഴിഞ്ഞതിനുശേഷം ആത്മഹത്യ ചെയ്തു.
പ്രതികാരംപോലെ വിചിത്രമായ ഒരു വികാരമില്ല.അതൊരു വിഷപ്പൂവാണ്.അല്ല അതൊരു വിഷക്കായാണ്.ആത്മാവിന്റെ നിഗൂഡമായകുന്നുകളില്‍ ഓര്‍മ്മകളുടെ വൃക്ഷശിഖരങ്ങളില്‍ അവ വിടരുന്നു.സ്വയം ഇല്ലാതാകുമെന്ന് അറിഞ്ഞാലും മനുഷ്യന്‍ അത് പറിച്ചു തിന്നാതെ സമാധാനം അറിയുകയില്ല. പ്രതികാരത്തിന്റെ അമ്പ് നിങ്ങളുടെ ആവനാഴിയില്‍ ഉറച്ചാല്‍ അത് പ്രയോഗിക്കാതെ സമാധാനത്തോടെ നിങ്ങള്‍ മരിക്കില്ല.
പ്രഷ്യന്‍ അധിനിവേശവും അതിന്റെ ക്രൂരതയും മെല്ലെ മെല്ലെ ഹാംലിന്‍ നിവാസികള്‍ മറന്നുതുടങ്ങി.അതിനു കാരണം ക്രൂരനെങ്കിലും വികസനവും ,സുഖസൗകര്യങ്ങളും സൃഷ്ടിക്കാനുള്ള പോള്‍ മുള്ളര്‍ എന്ന ഭരണാധികാരിയുടെ കഴിവായിരുന്നു.ഹാംലിനിലെ വിമതരുമായുള്ള യുദ്ധത്തില്‍ ഗുരുതരമായ പരുക്കേറ്റ അയാള്‍ പട്ടാളത്തില്‍നിന്ന് പിരിഞ്ഞു.അയാളുടെ സേവനത്തിനുള്ള പ്രതിഫലമായ പ്രഷ്യന്‍ ചക്രവര്‍ത്തി ഹാംലിന്‍ പ്രദേശത്തിന്റെ ഭരണം അയാള്‍ക്ക് നല്‍കി.പ്രശാന്തമായ ആപ്പിള്‍തോട്ടങ്ങളും ,മഞ്ഞുമൂടി കിടക്കുന്ന ആല്‍പ്സിന്റെ സൗകുമാര്യവും ഹാംലിനിനെ സുന്ദരികളായ പ്രഭുകുമാരിമാരും മേയര്‍ എന്ന പദവി സ്വീകരിക്കാന്‍ അയാളെ പ്രേരിപ്പിച്ചു.അയാള്‍ ആ പട്ടണം പുതുക്കി.എല്ലാ വീടുകള്‍ക്കും വെളുത്ത ചുമരുകളും ഓക്ക് മരത്തിന്റെ തടികൊണ്ടുണ്ടാക്കിയ നീല നിറമുള്ള കണ്ണാടി ജനാലകളും അയാള്‍ നിര്‍ബന്ധമാക്കി.പ്രഷ്യന്‍ സൈന്യത്തിന്റെ വെള്ളനിറമുള്ള കൊടിയിലെ നീലക്കഴുകന്റെ ചിഹ്നമാണ് അത്തരം ഒരു ഉത്തരവിറക്കാന്‍ അയാളെ പ്രേരിപ്പിച്ചത്.പത്രോസ് പൌലോസ് ശ്ലീഹന്‍മാരുടെ നാമത്തിലുള്ള പള്ളി പുതുക്കി പണിതു.മാലാഖമാരുടെ രൂപം പതിപ്പിച്ച തൂണുകളും ക്രിസ്തുവിന്റെ ജീവിതം ആലേഖനം ചെയ്ത ഭിത്തികളുമുള്ള പള്ളി ആളുകളെ അമ്പരപ്പിച്ചു.വലിയ നീല നിറമുള്ള പള്ളിയിലെ ചില്ല് ജനാലകളിലൂടെ നോക്കിയാല്‍ വെളുത്ത ചതുരക്കട്ടകള്‍ പോലെ വീടുകളും പ്രഭുമന്ദിരങ്ങളും നിറഞ ഹാംലിന്‍ പട്ടണം ഒരു നീലസ്വപ്നം പോലെ തോന്നിച്ചു.
ഒരു സ്ഥലം മാത്രമാണു അയാള്‍ പുതുക്കലില്‍നിന്ന് ഒഴിവാക്കിയത്.അത് വെസര്‍ നദിയുടെ കുറുകെ ആല്‍പ്സ് വനങ്ങളിലേക്ക് നയിക്കുന്ന പഴയ പാലമാണ്.കല്ല്‌കൊണ്ട് നിര്‍മ്മിച്ച വീതികുറഞ്ഞ പാലം വര്‍ഷങ്ങളായി തകര്‍ച്ചയുടെ വക്കിലാണ്.പല അന്ധവിശ്വാസങ്ങളും ഹാംലിന്‍ നിവാസികള്‍ക്ക് ആ പാലത്തിനെക്കുറിച്ചുണ്ട്.ചെകുത്താന്‍ ഉണ്ടാക്കിയതെന്ന് പറയുന്ന ആ പാലം പുതുക്കാന്‍ ശ്രമിച്ചവര്‍ മരിച്ചു എന്നതാണ് അതിലൊന്ന്.ഇപ്പോള്‍ വെസര്‍ പാലത്തിലൂടെ ആരും ആല്‍പ്സ് വനത്തിലേക്ക് പോകുന്നില്ല.പ്രഷ്യന്‍ അധിനിവേശ സമയത്ത് എതിര്‍ത്ത്നിന്ന സ്വദേശി പടയാളികള്‍ അഭയം തേടിയത് പര്‍വതനിരയിലെ മേപ്പിള്‍ കാടുകളിലാണ്.പോള്‍ മുള്ളര്‍ പാലം പുതുക്കിയില്ല.പകരം അവിടെ കാവല്‍ ഏര്‍പ്പെടുത്തി.
തങ്ങളുടെ ജീവിതം സുഖകരമായി മുന്‍പോട്ടു പോകുന്നതിനാല്‍ മെല്ലെ പഴയ ഹാംലിന്‍ നിവാസികള്‍ മുള്ളറുടെ അധിനിവേശപക മറന്നുതുടങ്ങി.ആപ്പിളിന് നല്ല വില കിട്ടുന്നതിനാല്‍ അയാള്‍ ഒരു നല്ല മേയര്‍ ആണെന്ന് അവര്‍ ആവേശത്തോടെ പറഞ്ഞു.എങ്കിലും അയാള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും നാടന്‍ പെണ്‍കുട്ടിയെ കണ്ടാല്‍ അയാള്‍ സ്വന്തമാക്കിയിരിക്കും.ഇടയ്ക്കിടെ തലപൊക്കുന്ന ശത്രുക്കളെ വാളിനിരയാക്കും. പ്രതിഷേധം അടിച്ചമർത്തും.കാലം പോകും തോറും ഹാംലിന്‍ നിവാസികള്‍ പ്രഷ്യന്‍ അധിനിവേശവും മുള്ളറുടെ ക്രൂരതയും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ചു.
എന്നാല്‍ ജോനാസ് എന്ന ബാലന്‍ അങ്ങിനെയായിരുന്നില്ല.പ്രതികാരം മിന്നുന്ന ഒരു വാളായി അവന്റെ മനസ്സില്‍ അവനൊപ്പം വളര്‍ന്നു.അവന് പ്രഷ്യന്‍ ആധിപത്യത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല.എന്നാല്‍ ഇടയ്ക്കിടെ ഹാംലിന്‍ പട്ടണചത്വരത്തില്‍ ,കുറ്റവാളികള്‍ക്ക് കഴുമരത്തില്‍ തൂക്കിക്കൊല്ലുന്ന ശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ എത്തുന്ന പോള്‍ മുള്ളര്‍ എന്ന ആറടി ഉയരുവും ,തോള്‍ വരെ നീണ്ടുകിടക്കുന്ന ചെമ്പന്‍മുടിയും ,ചുവന്ന കനല്‍ക്കട്ടകള്‍ പോലെ തിളങ്ങുന്ന കണ്ണുകളുമുള്ള മേയര്‍ തന്റെ മാതാപിതാക്കളെ ഇല്ലാതാക്കിയ മനുഷ്യനാണ് എന്നറിയാമായിരുന്നു.മുടന്തനായ ഒരു അനാഥബാലന് തൊടാന്‍ പോലും പറ്റാത്ത അകലത്തിലാണ് തന്റെ ശത്രുവെന്നും അവനറിയാമായിരുന്നു.എങ്കിലും അയാളെ കൊല്ലുമെന്ന് അവന്‍ രാവിലെയും വൈകുന്നേരവും പട്ടണത്തിലെ പള്ളിമണിയടിക്കുമ്പോള്‍ കുരിശുവരച്ചു പ്രതിജ്ഞ ചെയ്തുകൊണ്ടിരുന്നു.
“നിങ്ങള്‍ അറിഞ്ഞോ ,ഒലിവര്‍ വില്യംസ് തിരികെ വന്നുവത്രേ.”ഒരിക്കല്‍ വൈക്കുന്നേരം ചന്തയില്‍ നിന്ന് തിരികെ നടക്കുന്നതിനിടയില്‍ രണ്ടു തൊഴിലാളികള്‍ പരസ്പരം സംസാരിക്കുന്നത് ജോനാസ് കേട്ടൂ.ആ പേര് കേട്ടതും അവന്‍ ഒന്ന് ഞെട്ടി.
“അയാള്‍ നേപ്പിള്‍സിലേക്ക് പോയെന്നാണ് ഞാന്‍ കേട്ടത്.അവിടെയും അയാള്‍ക്ക് ഒരു കൊള്ളസംഘം ഉണ്ടെന്നു ആരോ പറയുന്നത് കേട്ടു.”മറ്റെയാള്‍ പറയുന്നു.ജോനാസ് ചെവി കൂര്‍പ്പിച്ചു.
“അയാള്‍ വൂള്‍ഫ്ബര്‍ഗ് മലഞ്ചരിവിലുണ്ട്.ഹാംലിനിലേക്ക് അയാള്‍ വരില്ല.പക്ഷേ അയാളെ നേരിടാന്‍ പടയാളികളെ അയക്കാനുള്ള ധൈര്യം നമ്മുടെ മേയര്‍ക്കുമില്ല.” മറ്റെയാള്‍ പറയുന്നു.
അവരുടെ സംസാരം മറ്റു വിഷയങ്ങളിലേക്ക് കടന്നപ്പോള്‍ ജോനാസ് മെല്ലെ മുന്‍പോട്ടു നീങ്ങി.മുടന്തുള്ള കാല്‍ വലിച്ചു വച്ച് വേഗത്തില്‍ അവന്‍ നടന്നു.പതിവില്ലാതെ അവന്‍ ആവേശഭരിതനായി.പതിവ് കാബേജ് സൂപ്പ് ഉപേക്ഷിച്ചു അവന്‍ ആട്ടിറച്ചികൊണ്ടുണ്ടാക്കിയ സോസേജും റൊട്ടിയും കഴിച്ചു.ഒരുപാട് നാള്കൂടിയാണ് അവന്‍ രുചികരമായ ആഹാരം കഴിക്കുന്നത്‌.ഭക്ഷണത്തിന്റെ രുചിയും വാര്‍ത്ത കേട്ടപ്പോള് ഉണ്ടായ സന്തുഷ്ടിയും കൊണ്ട് ജോനാസിന്റെ ക്ഷീണിതമായ മുഖം ചുവന്നു.
“ദൈവമുണ്ട്.ശരിക്കും ദൈവമുണ്ട്.അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ട്.”വീഞ്ഞ് കുടിക്കുന്നതിനിടയില്‍ അവന്‍ നന്ദിപൂര്‍വ്വം മനസ്സില്‍പറഞ്ഞു.ദിവസത്തില്‍ എല്ലാസമയവും ജോനാസ് ചിന്തിക്കുന്നത് മേയറെ വധിക്കുന്നതിന്റെ മാര്‍ഗമാണ്.മേയര്‍ ശക്തനായ ഒരു പോരാളിയാണ്.വാള്‍ പ്രയോഗത്തില്‍ അയാളെ വെല്ലാന്‍ ആരുമില്ല.ആറടി ഉയരവും ഉറച്ച പേശികളുള്ള ശരീരവും .അയാളുടെ നോട്ടം കാണുമ്പോള്‍ പടയാളികളുടെ രക്തം വെള്ളമാകും.കൂര്‍മ്മബുദ്ധിയുള്ള മുള്ളറെ ചതിക്കുഴിയില്‍ കുടുക്കാന്‍ എളുപ്പമല്ല.യുദ്ധത്തില്‍ പരുക്ക് പറ്റി അയാള്‍ ഒതുങ്ങിയെങ്കിലും ഒരു സാധാരണക്കാരന് അയാളെ തോല്‍പ്പിക്കാന്‍ കഴിയില്ല.ഹാംലിന്‍ നഗരവാസികള്‍ക്ക് അത് നന്നായി അറിയാം.ഇതെല്ലം കൂടാതെ അയാള്‍ടെ ചുറ്റിനും കൊട്ടാരത്തിലും നഗരകാര്യാലയത്തിലും ശക്തമായ കാവലുമുണ്ട്.
ഒലിവര്‍ വില്യംസ്.
തന്റെ ശത്രു മേയര്‍ പോള്‍ മുള്ളറിനെ ആര്‍ക്കെങ്കിലും വധിക്കാന്‍ കഴിയുമെങ്കില്‍ അത് ഒലിവറിന് മാത്രമേ കഴിയൂ എന്ന് വിശ്വസിക്കുന്നു.കാരണം അയാളെക്കുറിച്ച് അത്രയേറെ കഥകള്‍ അവന്‍ കേട്ടിരുന്നു.
പ്രഷ്യന്‍ അധിനിവേശത്തിനു മുന്‍പുള്ള ഹാംലിന്റെ ചരിത്രത്തിലാണ് ഒലിവര്‍ വില്യംസ് എന്ന പോരാളി പ്രത്യക്ഷപെടുന്നത്.ഹാംലിനിലെ കൃഷിസ്ഥലങ്ങള്‍ മുഴുവന്‍ ശക്തരായ ഭൂപ്രഭുക്കളുടെ കയ്യിലായിരുന്നു.അവരുടെ തോട്ടങ്ങള്‍ വാരത്തിനെടുത്തു കൃഷി ചെയ്ത സാധാരണക്കാരെ പട്ടണത്തിലെ പ്രഭുക്കന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചു.ശൈത്യകാലത്ത് പട്ടിണിയും രോഗങ്ങളും കാരണം അനേകം പേർ മരിച്ചു.ആളുകളെ ഒന്നിച്ചു കൂട്ടി ഒലിവര്‍ വില്യംസ് സമ്പന്നര്‍ക്കെതിരെ തിരിഞ്ഞു.അയാളെ തകര്‍ക്കാന്‍ പ്രഭുക്കന്‍മാര്‍ ബുദ്ധിമുട്ടി.അമ്പും വില്ലും ഉപയോഗിക്കുന്നതില്‍ യൂറോപ്പില്‍ അയാളെ കവച്ചുവയ്ക്കാന്‍ ആരുമില്ലായെന്നു ആളുകള്‍ പറഞ്ഞു. കൊട്ടാരങ്ങളിൽ ഒളിച്ചുകഴിഞ്ഞ പ്രഭുക്കന്മാരെ അയാള്‍ വളരെ അകലെനിന്ന് അമ്പെയ്തു കൊന്നു.ഓടുന്ന കുതിരപ്പുറത്തിരുന്നുകൊണ്ട് ,തന്നെ നേരിടാന്‍ വന്ന പതിനാലു പോരാളികളെ അയാള്‍ അമ്പും വില്ലും കൊണ്ട് ഇല്ലാതാക്കി .ഏതു ധീരതയ്ക്കും പക്ഷേ ഒരു അവസാനമുണ്ടല്ലോ.ഒടുവില്‍ പ്രഭുക്കന്‍മാര്‍ അയാളെ തടവിലാക്കി.അതിനിടയിലാണ് പോള്‍ മുള്ളറും പ്രഷ്യന്‍ പടയും ഹാംലിനില്‍ വന്നത്.യുദ്ധത്തിനിടയില്‍ ഒലിവര്‍ തടവ്‌ ചാടി.അയാളെ പിന്നീട് ആരും കണ്ടിട്ടില്ല.
“അയാളുടെ മൂന്നു കുഞ്ഞുങ്ങളെ ശത്രുക്കള്‍ കൊന്നു.”ഒരിക്കല്‍ തന്റെ മുതലാളി ലിയോണി ഒലിവറിനെക്കുറിച്ച് പറയുന്നത് ജോനാസ് കേട്ടു.
ആരാണ് ഒലിവറുടെ ശത്രുക്കള്‍ ?ഹാംലിന്‍ പട്ടണമോ ,അതോ പോള്‍ മുള്ളറോ?ജോനാസിനു നിശ്ചയം പോര.പക്ഷേ ഒരുകാര്യം ഉറപ്പായിരുന്നു.തന്റെ ലക്ഷ്യം നടക്കണമെങ്കില്‍ ഒലിവര്‍ തന്നെ സഹായിക്കണം.ഒളിച്ചിരുന്നു അമ്പെയ്തു മുള്ളറെ കൊല്ലാന്‍ ഒലിവര്‍ക്ക് കഴിയും.അയാളെ കാണാന്‍ നേപ്പിള്‍സില്‍ പോകാനും അയാള്‍ടെ സഹായം തേടാനുമാണ് ജോനാസ് രാവും പകലും കഷ്ടപ്പെടുന്നത്.ഓരോ ഗില്‍ഡറും സൂക്ഷിക്കുന്നത്.എങ്കിലും ഇടയ്ക്കിടെ അവന്‍ നിരാശനാകും.ഒരു പക്ഷേ ഒലിവര്‍ മരിച്ചുപോയെങ്കിലോ,ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ അയാള്‍ തന്റെ ആവശ്യം അംഗീകരിക്കുമെന്നു എന്താണ് ഉറപ്പ് ?പക്ഷെ പ്രതികാരത്തിനു സംശയങ്ങളില്ല.നിങ്ങളുടെ ആശങ്കകളെ അത് വകവയ്ക്കുന്നില്ല.പകരം തീവ്രമായ ഒരു പ്രതീക്ഷ അഗ്നിനാളം പോലെ നിങ്ങളിൽ സദാ ജ്വലിപ്പിക്കുന്നു.
ഇതാ ,ഒലിവര്‍ വില്യംസ് ആല്‍പ്സ് മലനിരകളില്‍ എത്തിയിരിക്കുന്നു.വൂള്‍ഫ് ബര്‍ഗ് കാടുകളില്‍ ചെല്ലണമെങ്കില്‍ വെസര്‍ നദി കടക്കണം.താന്‍ വെസര്‍ നദി കടക്കും.അയാളെ കണ്ടെത്തും.ജോനാസ് മനസ്സില്‍ ഒരു മന്ത്രംപോലെ ആവര്‍ത്തിച്ചു.അവന്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
തന്റെ ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാണ് എന്നവനു കൂടുതല്‍ ആലോചിക്കുംതോറും വ്യക്തമായി.പട്ടാളക്കാര്‍ തന്നെ കടത്തിവിടുമോയെന്നു ഉറപ്പില്ല.പിന്നെ വൂള്‍ഫ് ബര്‍ഗില്‍ കൊടുംകാടിലൂടെയുള്ള വഴിയിലൂടെ നടക്കുന്നത് അപകടകരമാണ്.ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം നടക്കേണ്ടിവരും.നടന്നാലും ഒലിവര്‍ വില്യംസിനെ കണ്ടെത്തണമെന്നില്ല.അവന്‍ ഒരിക്കലും ഒലിവറെ കണ്ടിട്ടില്ല.നല്ല ഉയരമുള്ള ഉറച്ച മാംസപേശികളുള്ള ഒരു മനുഷ്യന്റെ ചിത്രം മാത്രമാണ് അവന്റെ മനസ്സിലുള്ളത്.
ജൂണ്‍മാസമാണ് പത്രോസ് പൌലോസ് ശ്ലീഹന്‍മാരുടെ രക്തസാക്ഷിത്വ പെരുന്നാള്‍.ഹാംലിന്‍ പട്ടണം ആ ഒരു മാസം മുഴുവന്‍ ഉത്സവലഹരിയിലായിരിക്കും.ഉത്സവം തീരുന്നതിനു മുന്‍പ് എന്ത് തന്നെയായാലും മുള്ളറെ ഇല്ലാതാക്കും.അവന്‍ ആ കാര്യം ഉറപ്പിച്ചു.ഒന്നാം തിയതി അതിരാവിലെ ജോനാസ് വെസര്‍ നദിയിലെ പാലത്തിനുമുന്‍പിലെത്തി.കാവല്‍ക്കാര്‍ അവനെത്തടഞ്ഞു.അപ്പോഴാണ്‌ അവനു പരിചയമുള്ള ആ പട്ടാളക്കാരന്‍ അവനെ കാണുന്നത്.
“എന്റെ മുതലാളിക്ക് വേണ്ടി വലേരിയന്‍ മരത്തിന്റെ വേരുകള്‍ ശേഖരിക്കാന്‍ പോവുകയാണ്.പ്രായമായ അദ്ദേഹത്തിന്റെ കാലുകള്‍ നീര് വച്ച് പൊട്ടി ഉറങ്ങാന്‍ കഴിയുന്നില്ല.ഈ വേരുകള്‍ക്കൊണ്ട് ഒരു പച്ചമരുന്ന് ഉണ്ടാക്കാന്‍ എന്നെ പറഞ്ഞുവിട്ടതാണ്.നിങ്ങള്‍ക്ക് തരാന്‍ അദ്ദേഹം സമ്മാനവും തന്നുവിട്ടിട്ടുണ്ട്.” ജോനാസ് പറഞ്ഞു.
ആ പട്ടാളക്കാരന് ജോനാസിനെ പരിചയമുള്ളതിനാലും കൈക്കൂലിയായി ഒരു നല്ല തുക ലഭിച്ചതിനാലും അവര്‍ അവനെ കടത്തിവിടാന്‍ അനുവദിച്ചു.അപകടങ്ങള്‍ പതിയിരിക്കുന്ന ഒരു വനത്തില്‍ ഒരു മുടന്തന്‍പയ്യന്‍ ഒറ്റക്ക് പോകുന്നത് അവര്‍ക്ക് വിശ്വസിക്കാന്‍ തോന്നിയില്ല.അവര്‍ അവനെ വിലക്കാന്‍ ശ്രമിച്ചുവെങ്കിലും ജോനാസ് പിന്‍മാറിയില്ല.ഏതു പ്രതിബന്ധവും അഭിമുഖികരിക്കാന്‍ തക്ക ചങ്കൂറ്റം നല്‍കുന്ന പകയാണ് അവന്റെയുള്ളിലെയെന്നു അവര്‍ക്കറിയില്ലല്ലോ.
കാട് സൗമ്യമായിരുന്നു.മേപ്പിള്‍ മരങ്ങളുടെ ശാന്തത.ഇലകള്‍ വീണഴുകി പഞ്ഞിക്കെട്ട് പോലെയായ വനപാത.ഇടയ്ക്കിടെ ഉഗ്രന്‍ പാറക്കെട്ടുകള്‍.പലനിറത്തിലും ആകൃതിയിലും ഇതളുകള്‍ വിടര്‍ത്തിയ വിചിത്രപുഷ്പങ്ങള്‍ വിടരുന്ന ചെടികള്‍.ഒരിടത്തു മരങ്ങള്‍ക്ക് ചുവപ്പ് നിറമായിരുന്നു.അടുത്തു ചെന്നപ്പോഴാണ് അവനു മനസ്സിലായത് ചുവന്ന നിറമുള്ള കോടിക്കണക്കിന് ചിത്രശലഭങ്ങള്‍ ആ മരങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നാണ് അവയ്ക്ക് ചുവപ്പ് നിറം തോന്നിച്ചതെന്ന്.തെളിനീരൊഴുകുന്ന കാട്ടരുവികള്‍.അവയുടെ കരയില്‍ മധുരമുള്ള ഫലങ്ങളുമായി തലകുനിച്ചു നില്‍ക്കുന്ന പീച്ച് മരങ്ങള്‍.അവിടെയെങ്ങും മനുഷ്യര്‍ വരുന്നതിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നു.രണ്ടു ദിവസത്തെ അലച്ചില്‍ കഴിഞ്ഞപ്പോള്‍ അവന്‍ ആകെ തളര്‍ന്നു.ഒലിവര്‍ വില്യംസ് ഒരുപക്ഷെ അവിടെ വന്നിട്ടുണ്ടാകില്ല.അല്ലെങ്കില്‍ അയാള്‍ തിരികെപോയിട്ടുണ്ടാകും.ഇനി തിരയുന്നതില്‍ അര്‍ത്ഥമില്ല.മാത്രമല്ല കയ്യിലെ ഭക്ഷണവും തീര്‍ന്നിരിക്കുന്നു.കാടിന്റെ ഈ ഭാഗമാകട്ടെ വിഷസര്‍പ്പങ്ങള്‍ക്കൊണ്ടും വന്യമൃഗങ്ങള്‍ക്കൊണ്ടും അത്യന്തം അപകടം നിറഞ്ഞതാണ്‌.രാത്രിയില്‍ അവന്‍ ചെന്നായ്ക്കളുടെ ഓരിയിടല്‍ കേട്ടിരുന്നു.ഇനി തിരിച്ചു പോകുന്നതാണു നല്ലതെന്ന് അവനു തോന്നി.നിരാശയോടെ അവന്‍ ഒരു മേപ്പിള്‍മരത്തിന്റെ ചുവട്ടില്‍ തളര്‍ന്നിരുന്നു.അവന്‍ കൊല്ലപ്പെട്ട തന്റെ മാതാപിതാക്കളെക്കുറിച്ചും ക്രൂരനായ പോള്‍മുള്ളറിനെക്കുറിച്ചും ഓര്‍ത്തു.വിശപ്പും ദേഷ്യവും സങ്കടവുംകൊണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞു.ആ ഇരിപ്പില്‍ അവന്‍ ഉറങ്ങിപ്പോയി.പെട്ടെന്ന് തന്റെ കാലില്‍ എന്തോ കൊത്തിയത് പോലെ അവനു തോന്നി.അവന്‍ ഞെട്ടിയുണര്‍ന്നു.കറുത്തനിറമുള്ള ഒരു പാമ്പ് ഇലകള്‍ക്കിടയിലൂടെ ഇഴഞ്ഞു പോകുന്നത് അവന്‍ കണ്ടു.കാലില്‍ പാമ്പ് കൊത്തിയ ഭാഗത്ത്‌ നീലനിറം വ്യാപിക്കുന്നു.ഇതാ,താന്‍ മരിക്കാന്‍ പോകുന്നു.അവന്റെ ബോധം മറഞ്ഞു.
ഉണരുബോള്‍ അവന്‍ ഒരു ഗുഹയിലായിരുന്നു.അതിമധുരമായ ഒരു സംഗീതം കേട്ടാണ് അവന്‍ ഉണര്‍ന്നത്.പലനിറത്തിലുള്ള തുണിക്കഷണങ്ങള്‍ തോരണം പോലെ തുന്നികെട്ടിയ വിചിത്രവസ്ത്രം ധരിച്ച ഒരു മനുഷ്യൻ അവന്റെ അരികിലിരുന്ന് ഏതോ വാദ്യോപകരണം വായിക്കുകയാണ്. അറ്റം കൊമ്പുപോലെ വളഞ്ഞ് സുഷിരങ്ങളോടുകൂടിയ , സുഷിരങ്ങളുള്ള കുഴലില്‍നിന്നാണ് അവന്‍ കേട്ട മധുരനാദം വരുന്നത്.ആ ഗുഹ ഒരു പൂജാമുറി പോലെ തോന്നിച്ചു.ഒരു മരക്കോപ്പയില്‍ മൃഗകൊഴുപ്പ് നിറച്ചു വിളക്കായി ഉപയോഗിക്കുന്നു.വിളക്കിന്റെ മുന്‍പില്‍ ഒരു പൂജ്യവസ്തു പോലെ പൊടിഞ്ഞു തുടങ്ങിയ ഒരു ഗ്രന്ഥം.അയാള്‍ ഒരു മന്ത്രവാദിയാണെന്ന് തോന്നുന്നു.
“നിങ്ങള്‍,നിങ്ങളാണോ എന്നെ രക്ഷിച്ചത്‌ ?” അവന്‍ ചോദിച്ചു.പാമ്പ് കൊത്തിയ ഭാഗത്തെ മുറിവ് മറഞ്ഞുപോയിരിക്കുന്നു.
ആ മനുഷ്യന്‍ കുഴല്‍ വായിക്കുന്നത് നിര്‍ത്തി അവനെ നോക്കി പുഞ്ചിരിച്ചു.
“അതെ.നിനക്ക് ഇപ്പോള്‍ എങ്ങനെയുണ്ട് ?സുഖം തോന്നുന്നുണ്ടോ ?”അയാള്‍ ചോദിച്ചു.
“എനിക്ക് ..എനിക്ക് ദാഹിക്കുന്നു.”അവന്‍ പറഞ്ഞു.
അയാള്‍ ഗുഹയുടെ മൂലയിലിരുന്ന ഒരു സ്ഫടികക്കുപ്പി അവന്റെ മുന്‍പിലേക്ക് നീക്കിവച്ചു.പക്ഷേ അത് ശൂന്യമായിരുന്നു.അയാള്‍ എഴുന്നേറ്റു വിളക്കിന്റെ അരികിലേക്ക് പോകുന്നതും ആ ഗ്രന്ഥം തുറക്കുന്നതും അവന്‍ കണ്ടു.ആ ഗ്രന്ഥം നിവര്‍ത്തി താളുകള്‍ മറിച്ചു,അല്‍പ്പനേരം തിരഞ്ഞതിനുശേഷം ഒരു മന്ത്രം കണ്ടുപിടിച്ചു അയാള്‍ ഉരുവിട്ടൂ.ആ മന്ത്രത്തിനൊപ്പം തന്റെ മുന്‍പിലെ കുപ്പി നിറയുന്നത് അവന്‍ കണ്ടു.
“അത് കുടിച്ചോളൂ .” അയാള്‍ പറഞ്ഞു.
അവന്‍ ആ പാത്രം തുറന്നു കുടിച്ചു.തണുത്ത ,തേന്‍ പോലെ രുചിയുള്ള പാനീയമായിരുന്നു അത്.ഉള്ളില്‍ ഊര്‍ജം നിറയുന്നത് അവന്‍ അറിഞ്ഞു.അയാള്‍ അവന്റെയരികിലെക്ക് വന്നു.
“നീ എന്തിനാ ഈ കാട്ടില്‍ വന്നത്?”അയാള്‍ അന്വേഷിച്ചു.
അവന്‍ അവന്റെ മാതാപിതാക്കളെ കൊന്ന മുള്ളറിനെക്കുറിച്ചും ,താന്‍ തിരയുന്ന ഒലിവര്‍ വില്യംസിനെക്കുറിച്ചും പറഞ്ഞു.അയാള്‍ ഭാവഭേദമൊന്നുമില്ലാതെ എല്ലാം കേട്ടിരുന്നു.അല്‍പ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ പറഞ്ഞു.
“നിനക്ക് തെറ്റി.ഒലിവര്‍ വില്യംസ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയി.നീ ഹാംലിനിലേക്ക് തിരികെ പോകൂ.ഈ കാട് അത്യന്തം അപകടകരമാണ്.”
അത് പറഞ്ഞതിന് ശേഷം ഒന്നും മിണ്ടാതെ അയാള്‍ ഗുഹയുടെ വെളിയിലേക്ക് പോയി.
ആ കുഴലൂത്തുകാരന്‍ തന്റെ പേര് പോലും പറഞ്ഞില്ല.അയാള്‍ തന്നെ സഹായിക്കില്ലെന്ന് ജോനാസിനു തോന്നി.തന്റെ അലച്ചില്‍ വെറുതെയായി.അയാള്‍ പുറത്തുപോയ തക്കത്തിന് അവന്‍ ഗുഹ പരിശോധിച്ചു.ഒടുവില്‍ അവന്റെ കണ്ണുകള്‍ ആ ഗ്രന്ഥത്തിലെത്തി. അപ്പോൾ പുറത്തുനിന്നു ഇലകൾ ഞെരിയുന്ന ശബ്ദം കേട്ടു.അയാള്‍ തിരികെ വരുന്നു.അവന്‍ കിട്ടിയ തക്കത്തിന് പുസ്തകത്തിലെ ഒരു താള്‍ വലിച്ചു കീറി കുപ്പായകീശയില്‍ ഒളിപ്പിച്ചു.പിന്നെ ഗുഹയുടെ വാതില്‍ക്കലേക്ക് ചെന്നു.
“ഞാന്‍ പോവുകയാണ് .” അവന്‍ പറഞ്ഞു.
അയാള്‍ ജോനാസ് പറഞ്ഞത് ശ്രദ്ധിക്കാതെ , തന്റെ കുഴലെടുത്തു വായിക്കാന്‍ തുടങ്ങി.സന്ധയാകാശത്തില്‍ പടരുന്ന ചുവപ്പ് നിറം പോലെ അലൌകികമായ ആ സംഗീതം വനഹൃദയത്തില്‍ പടരുന്നത്‌ അവന്‍ കണ്ടു.കിളികളും ,മൃഗങ്ങളും ആ സംഗീതധാര ശ്രവിക്കാന്‍ ഗുഹാമുഖത്തേക്ക് വരുന്നത് അവന്‍ അത്ഭുതത്തോടെ കണ്ടു.അല്‍പ്പം കഴിഞ്ഞു കുഴല്‍വായന നിര്‍ത്തി അയാള്‍ അവനോടു പറഞ്ഞു.
“നീ പൊയ്ക്കൊള്ളു.പ്രതികാരം ദൈവത്തിനുള്ളതാണ്.”
ദു:ഖഭാരത്തോടെ ജോനാസ് തിരികെ ഹാംലിനിലെത്തി.നഗരം പത്രോസ് പൌലോസ് ശ്ലീഹന്‍ മാരുടെ പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണ്.അവനെ കാണാതായത്ആരും ശ്രദ്ധിച്ചിട്ട് പോലുമില്ല.കുറച്ചുനാള്‍ കാണാതിരുന്നതില്‍ ലിയോണി അവനെ തല്ലിയില്ലെന്നെയുള്ളൂ.
അവന്‍ പെരുന്നാള്‍ തിരക്കുകളില്‍നിന്ന് മാറി സ്വന്തം മുറിയിലേക്ക് മടങ്ങി.ഏറെദിവസങ്ങളിലെ അലച്ചില്‍കാരണം കിടന്നപ്പോള്‍ തന്നെ ഉറങ്ങിപോയി.ഉണര്‍ന്നപ്പോള്‍ നേരം അര്‍ദ്ധരാത്രിയായിരുന്നു.കുപ്പായകീശയില്‍ തലനീട്ടി നിന്ന പഴകിയ കടലാസ് കഷണം അവന്‍ അപ്പോഴാണ്‌ കണ്ടത്.ആ കുഴലൂത്തുകാരന്റെ മാന്ത്രികപുസ്തകത്തില്‍ നിന്ന് വലിച്ചു കീറിയ ഒരു താള്‍.അവന്‍ അത് നിവര്‍ത്തിനോക്കി.അതില്‍ ഒരു എലിയുടെ ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ.തിളങ്ങുന്ന ചുവന്ന കണ്ണുകളുള്ള ഒരു എലി.ഇത് കൊണ്ടെന്തു കാര്യം.അവന്‍ അത് തിരികെ വച്ച് വീണ്ടും ഉറങ്ങി.ഉറക്കത്തില്‍ അവനോട് ആരോ ചോദിക്കുന്നത് കേട്ടൂ.
“നിനക്ക് ആരോടാണ് പക ?”
“ഈ നഗരത്തോട്.തന്റെ കുടുംബം നശിപ്പിച്ച ,തന്നെ സ്നേഹിക്കാത്ത ഈ നശിച്ച നഗരം ഇല്ലാതാകണം.” അവന്‍ പുലമ്പി.
പുലര്‍ച്ചെ ,ആളുകളുടെ നിലവിളിയും ബഹളവും കേട്ടാണ് അവന്‍ ഉണര്‍ന്നത്.
എല്ലായിടത്തും എലികള്‍ നിറഞ്ഞിരിക്കുന്നു.ഗോതമ്പ് പാടങ്ങളില്‍ ,ആപ്പിള്‍ത്തോട്ടങ്ങളില്‍,അടുക്കളകളില്‍,കിടപ്പ് മുറികളില്‍,പ്രഭുമന്ദിരങ്ങളില്‍,കുടിലുകളില്‍.. കൊല്ലും തോറും അവ പെരുകി.ഭക്ഷണവും വെള്ളവും അവ മലിനമാക്കി.നഗരം ദുര്‍ഗന്ധം കൊണ്ട് നിറഞ്ഞു.പകര്‍ന്നു പിടിച്ച പനിയില്‍ ആളുകള്‍ മരിച്ചുവീണു.എലികളെ തുരത്താന്‍ മേയര്‍ മുള്ളര്‍ എല്ലാരീതിയിലും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.നഗരം ശൂന്യമായി.ഒരു സെമിത്തെരിപോലെ ഹാംലിന്‍ നിശബ്ദമായി.
ഒരു ഉച്ചനേരം എലികള്‍ പുളച്ചുകൊണ്ടിരിക്കുന്ന നഗരമധ്യത്തില്‍ വിചിത്രവേഷധാരിയായ ആ കുഴലൂത്തുകാരന്‍ പ്രത്യക്ഷപെട്ടു.അടഞ്ഞുകിടന്ന നീല ജനാലകള്‍ക്കപ്പുറത്തുനിന്നു പട്ടണവാസികള്‍ അപരിചിതനെ നോക്കി.“ഒലിവര്‍ വില്യംസ്...അയാളെക്കണ്ടാല്‍ ഒലിവര്‍ വില്യംസിനെപ്പോലെയുണ്ട് .”ജനം പിറുപിറുത്തു.
“ഞാന്‍ എലികളെ തുരത്താം.പക്ഷേ പകരം ഞാന്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ എനിക്ക് ചെയ്തു തരുമെന്നു വാക്ക് തരുമോ ?” അയാള്‍ മേയറോട് ചോദിച്ചു.
“നീ ആവശ്യപ്പെടുന്നതെന്തും തരും.” മേയര്‍ പറഞ്ഞു.
അയാള്‍ അറ്റം കൊമ്പ് പോലെ വളഞ്ഞ കുഴലൂതിക്കൊണ്ട് വെസര്‍ നദിയിലേക്ക് നടന്നു.കടലിരമ്പം പോലെ എലികള്‍ അയാളുടെ പിന്നാലെ പാഞ്ഞു.അത് കണ്ടു പട്ടണവാസികള്‍ കുരിശുവരച്ചു.തങ്ങളുടെ വീടുകള്‍ വിട്ടു ജനം പള്ളിമുറ്റത്തേക്ക് ആ കാഴ്ച കാണാന്‍ പാഞ്ഞുപോയി..അപ്പോള്‍ അകലെ,ആ കുഴലൂത്തുകാരന്‍ ഒരു കണ്ണാടി മൈതാനത്തിലൂടെ നടന്നുപോകുന്നത് പോലെ വെസര്‍ നദിയിലെ ജലവിതാനത്തിലൂടെ നടന്നു ആല്‍പ്സ് വനത്തിലേക്ക് കടന്നു.അയാള്‍ക്ക് പിന്നില്‍ ലക്ഷക്കണക്കിന് എലികള്‍ വെള്ളത്തില്‍ മുങ്ങിച്ചാവുന്നത് ഒന്നു തിരിഞ്ഞുപോലും നോക്കാതെ.
ഒന്നൊഴിയാതെ എലികള്‍ ഇല്ലാതായതില്‍ ജനം അതിരറ്റ് ആഹ്ലാദിച്ചു.മൂന്ന് ദിവസം കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച പത്രോസ് പൌലോസ് ശ്ലീഹന്‍മാരുടെ പെരുന്നാളിന്റെ അവസാനദിവസം ആഘോഷിക്കാന്‍ അവര്‍ ഒരുങ്ങി.നഗരം വൃത്തിയാക്കി.രാത്രി വിരുന്നുകളും കരിമരുന്നു പ്രയോഗങ്ങളും നടന്നു.അല്ലെങ്കിലും എത്രപെട്ടെന്നാണ് മനുഷ്യന്‍ കഴിഞ്ഞതെല്ലാം മറക്കുന്നത്.
ഞായറാഴ്ച്ച വന്നു.അന്ന് കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ചടങ്ങുകളാണ് ആഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്.കുട്ടികളെ വീട്ടിലാക്കി മാതാപിതാക്കളും മുതിര്‍ന്നവരും ദേവാലയത്തില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.ബാന്‍ഡ് വാദ്യത്തിനൊപ്പം ഡ്രം കൊട്ടുന്നതും കേള്‍ക്കുമ്പോള്‍ കുട്ടികള്‍ തങ്ങളുടെ പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ചു പള്ളിയിലേക്ക് വരും.തങ്ങളുടെ അനുഗ്രഹമായ കുട്ടികളെ മാതാപിതാക്കള്‍ രക്തസാക്ഷികളായ വിശുദ്ധന്‍മാര്‍ക്ക് മുന്നില്‍ കാഴ്ച വയ്ക്കും.അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
വിശാലമായ പള്ളിയുടെ മുന്‍പില്‍ നൂറുകണക്കിന് പട്ടണവാസികളെ അഭിമുഖികരിച്ചു മേയര്‍ പോള്‍ മുള്ളര്‍ സംസാരിക്കുകയായിരുന്നു.അയാളുടെ ഓരോ വാക്കിനും ആളുകള്‍ കയ്യടിച്ചു,ആര്‍പ്പു വിളിച്ചു.പൊടുന്നനെ പള്ളിമുറ്റത്ത് ഒരു നിശബ്ദത പടര്‍ന്നത് കണ്ടു മേയര്‍ പുറത്തേക്ക് ശ്രദ്ധിച്ചു.പള്ളിയുടെ മുന്‍പില്‍ ആ കുഴലൂത്തുകാരന്‍ നിര്‍വികാരമായ മുഖഭാവവുമായി നില്‍പ്പുണ്ടായിരുന്നു.
“എന്റെ വാക്ക് നിറവേറ്റാന്‍ സമയമായി മേയര്‍.” കുഴലൂത്തുകാരന്‍ പറഞ്ഞു.
“നിനക്കെന്താണ് വേണ്ടത് ?” മേയര്‍ ചോദിച്ചു.
“ഈ നഗരം.ഈ നഗരം സ്വദേശികള്‍ക്ക് തിരികെ നല്‍കൂ..”അയാള്‍ പറഞ്ഞു.ആളുകള്‍ അയാളുടെ ആവശ്യം കേട്ട് വീര്‍പ്പടക്കി.
“ഈ നഗരമോ .. ഞങ്ങള്‍ കയ്യടക്കിയ ഈ നഗരമോ..നിനക്ക് ഞാന്‍ ഒരു പ്രതിഫലം തരാം.നിന്റെ ജീവന്‍.വേഗം ഈ നഗരം വിടൂ..നിന്റെ മന്ത്രവിദ്യ പ്രഷ്യക്കാരുടെ മുന്‍പില്‍ നടക്കില്ല..” മേയര്‍ അട്ടഹസിച്ചു.
കുനിഞ്ഞ മുഖത്തോടെ കുഴലൂത്തുകാരന്‍ തെരുവിലേക്കിറങ്ങുന്നതും,തന്റെ കുഴല്‍ ചുണ്ടോടു ചേര്‍ക്കുന്നതും,ഒരു കാറ്റില്‍ അയാളുടെ വസ്ത്രത്തിലെ വിവിധ നിറങ്ങളിലുള്ള തുണിക്കഷണങ്ങള്‍ പാറിപ്പറക്കുന്നതും പട്ടണവാസികള്‍ ഒരു സ്വപ്നത്തിലെന്നത് പോലെ കണ്ടു.എന്നാല്‍ തങ്ങളുടെ ശരീരം പ്രതിമകള്‍പോലെയായല്ലാതെ , ആ കുഴലില്‍നിന്ന് വരുന്ന മധുരനാദം അവര്‍ കേട്ടില്ല.ഏഴാം നൂറ്റാണ്ടില്‍ ,ആയിരത്തി ഇരുനൂറ്റിയെണ്‍പത്തിനാലാം വര്‍ഷത്തിലെ രക്തസാക്ഷികളുടെ തിരുനാള്‍ ദിവസം പള്ളിയില്‍ പോകാന്‍ കാത്തിരുന്ന ഹാംലിനിലെ കുട്ടികള്‍ അതിമധുരമായ ഒരു കുഴല്‍നാദം കേട്ടു.
അവര്‍ തങ്ങളുടെ വീടുകളിലെ നീലജനാലകള്‍ തുറന്നു ആ മധുരശബ്ദത്തിനു പുറകെ വരിവരിയായി നീങ്ങി.മുടന്തനായ ജോനാസ് ആ വരിയുടെ ഏറ്റവും പുറകില്‍ മറ്റു കുട്ടികള്‍ക്ക് ഒപ്പമെത്താന്‍ കിണഞ്ഞു ശ്രമിച്ചു.പള്ളിമുറ്റത്തു നിന്ന ജനം തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി നിലവിളിച്ചു.എന്നാല്‍ കുട്ടികള്‍ ബന്ധുക്കളുടെ ശബ്ദം കേട്ടില്ല.ഒരു സ്വപ്നത്തിലെന്നവണ്ണം അവര്‍ വെസര്‍ നദിയിലെ പാലത്തിലേക്ക് നടന്ന കുഴലൂത്തുകാരന്റെ പിറകെ നീങ്ങി.ജോനാസിനു മാത്രം മുന്‍പോട്ടു നീങ്ങാന്‍ കഴിഞ്ഞില്ല.അവന്‍ ആ കൂട്ടത്തില്‍ ഏറെ പിറകിലായി കഴിഞ്ഞിരുന്നു.തന്റെ ഹൃദയം പറിഞ്ഞുപോകുന്ന വേദനയോടെ അവന്‍ ആ ഗാനത്തിന് വേണ്ടി ദാഹിച്ചു. മേയറിനോടുള്ള പ്രതികാരദാഹവും,മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനാഥത്വത്തിന്റെ വേദനയും അവന്‍ ആ സംഗീതത്തില്‍ മറന്നുപോയി.എന്നാല്‍ അവനെ പിന്നിലാക്കി നൂറ്റിമുപ്പത് കുട്ടികള്‍ കുഴലൂത്തുകാരന്റെ പിന്നാലെ വെസര്‍ നദിയിലെ പഴയ പാലം കടന്നു ആല്‍പ്സ് വനത്തിലേക്ക് കയറി.അവര്‍ വനത്തില്‍ കാലുതൊട്ട നിമിഷം ,മേപ്പിള്‍ മരങ്ങളുടെ ഇലകള്‍ ഒന്നാകെ ചുവക്കുന്നത് അകലെ നിന്ന പട്ടണവാസികള്‍ കണ്ടു.ആ ചുവന്ന മലകള്‍കിടയിലൂടെ കുഴലൂത്തുകാരനും കുട്ടികളും മറഞ്ഞു.അവരെ പിന്നെയാരും കണ്ടിട്ടില്ല.
‍ ഹാംലിനില്‍ അവശേഷിച്ച ഏക ബാലന്‍ ,ജോനാസ്, ആ പാലത്തിനക്കരെ തനിച്ചു നില്‍ക്കുന്ന കാഴ്ചയില്‍ ഈ കഥ അവസാനിക്കുന്നു.ഹാംലിനിലും ജോനാസ് എന്ന അനാഥബാലന്റെ ജീവിതത്തിലും പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ഈ കഥാകാരന് അറിയില്ല.എങ്കിലും ഒന്നറിയാം. ഇന്നും ആൽപ്സിലെ മേപ്പിൾ വനങ്ങളിൽ‍ , ഇലകള്‍ പോലും പൂക്കളാകുന്ന വസന്തത്തിന്റെ തുടക്കത്തില്‍ ഹാംലിനിലെ കുട്ടികള്‍ ,പണ്ടെങ്ങോ കേട്ടുമറന്ന ഏതോ അതിമധുരമായ സംഗീതം കേള്‍ക്കാറുണ്ടത്രേ.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot