Slider

കൂട്ടിമുട്ടലുകൾ

0
Image may contain: Prem Madhusudanan, beard and closeup

അമ്പലനടയിൽ ആദ്യമുണ്ടായ സംഭവം തികച്ചും അപ്രതീക്ഷിതമായിരുന്നു. അതും ദീപാരാധനയ്ക്കു മുമ്പ്..
നടയിൽ ആൾത്തിരക്കുണ്ടായിരുന്നില്ല. ശ്രീകോവിലിനു മുന്നിൽ നിരനിരയായി വച്ചിട്ടുള്ള വിളക്കുകളിൽ അപ്പുക്കുട്ടൻ തിരി ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്. പിറകിലേക്കു നീങ്ങവേ തല ശക്തിയായി എന്തിലോ മുട്ടി.ശക്തമായ വേദനയിൽ ഒരു നിമിഷം അപ്പുക്കുട്ടൻ' എല്ലാം മറന്നു. പിന്നെ തിരിഞ്ഞു നോക്കി.
നടവഴിയിലെ കൊത്തുപണിയുള്ള കരിങ്കൽത്തൂണിലാണ് അപ്പുക്കുട്ടന്റെ തലയിടച്ചത്.
അപ്പുക്കുട്ടനു ജീവനുള്ളതുകൊണ്ടും കരിങ്കൽ തൂണിനു ജീവനില്ലാത്തതുകൊണ്ടും തലയിലെ മുഴച്ച ഭാഗം പയ്യെ തലോടി അയാൾ ഒന്നും മിണ്ടാതെ നിന്നു.
രണ്ടാമതുണ്ടായ സംഭവവും ഒരു കൂട്ടിമുട്ടലായിരുന്നു. പ്രദക്ഷിണ വഴിയിൽ അപ്പുക്കുട്ടന്റെ തലയും സുരേഷിന്റെ തലയുമായി കൂട്ടിമുട്ടി. കണ്ണടച്ചു നിന്ന അപ്പുക്കുട്ടന്റെ തലയിൽ നല്ല വേഗതയിൽ നടന്നു വന്ന സുരേഷിന്റെ തല ചെന്നിടിക്കുകയായിരുന്നു. ശക്തമായ വേദനയിൽ അപ്പുക്കുട്ടൻ കണ്ണു തുറന്നു. പിന്നെ തല പൊത്തി..
എവിടെ നോക്കിയാടോ നടക്കുന്നത്? തനിക്കു കണ്ണു കാണില്ലേ..?
സുരേഷിന്റെ കണ്ണിലും തീ പാറി. അയാളും അലറി.
തന്നെ മനപൂർവ്വം ഇടിച്ചതൊന്നുമല്ലടോ .തനിക്കു സുഖിച്ചു തൊഴണമെങ്കിൽ വീട്ടിലിരുന്നു തൊഴുതാൽ മതി..
അതു പറയാൻ നീ ആരാടാ? അപ്പുക്കുട്ടൻ തിരിച്ചു ചോദിച്ചു.
സുരേഷ് ഒന്നു വിറച്ചു. അപ്പുക്കുട്ടന്റെ നേരേ വിരൽ ചൂണ്ടി അയാളും ചോദിച്ചു
നീ ആരാടാ ?
ജീവനുള്ള അപ്പുക്കുട്ടനും സുരേഷും കുറച്ചു സമയം പ്രദക്ഷിണ വഴിയിൽ തർക്കിച്ചു നിന്നു.. പിന്നെ മുഖം ഇരുളിച്ചു നടയിലേക്കു നടന്നു..
മൂന്നാമത്തെ കൂട്ടിമുട്ടൽ നടക്കുന്നതു നല്ല ആൾത്തിരക്കിലായിരുന്നു. ആരതിയുഴിയുന്ന ദേവിയെ പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു അപ്പുക്കുട്ടൻ., ശക്തമായി എന്തോ തന്റെ ചുമലിൽ തട്ടിയപ്പോൾ പ്രാർത്ഥന മുഴുവനാക്കാതെ അപ്പുക്കുട്ടൻ തിരഞ്ഞു.
വിടർന്ന കണ്ണുകൾ. നനഞ്ഞ ചുണ്ടുകളിൽ പകുതി വിടർന്ന പുഞ്ചിരി.
മുടിയിൽ ചൂടിയിരുന്ന മുല്ലമാല അപ്പുക്കുട്ടനെ മുട്ടുവാനായി തോളിലൂടെ മുന്നിലേക്കു വീണു കിടക്കുന്നു.
അഞ്ജലി പകുതി വിടർന്ന പുഞ്ചിരി മുഴുവനാക്കി അപ്പുക്കുട്ടനെ നോക്കി ചിരിച്ചു.
അപ്പുക്കുട്ടനും അഞ്ജലിക്കും ജീവനുണ്ട്. അവരുടെ കൂട്ടിമുട്ടൽ ശക്തവുമായിരുന്നു.
പക്ഷെ അപ്പുക്കുട്ടൻ ക്ഷുഭിതനായില്ല.
വിടർന്ന കണ്ണുകളിൽ തെളിയുന്ന തിരിനാളങ്ങൾ കണ്ടു ,സുന്ദരമായ ചിരിയിൽ മയങ്ങി ഒരു ചെറുചിരിയോടെ വീണ്ടും കൂട്ടിമുട്ടുവാൻ തയ്യാറായി ജീവനുള്ള അപ്പുക്കുട്ടൻ ജീവനില്ലാത്ത തൂണിനെ സാക്ഷിയാക്കി അഞ്ജലിയോട് ചേർന്നു നിന്നു..
പ്രിയമുള്ളവരെ ....
ഈ കഥ ഇവിടെ തീരുകയല്ല. നേരെ മറിച്ചു പുതിയൊരു കഥ ഇവിടെ തുടങ്ങുകയാണ്...
....പ്രേം മധുസൂദനൻ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo