Showing posts with label Kadavar. Show all posts
Showing posts with label Kadavar. Show all posts

കഡാവർ - Part 3

Image may contain: Divija, eating, sitting and child

അരമതിലിൽ ചാരിയിരുന്ന് മടിയിൽ പെറുക്കിക്കൂട്ടിയിരുന്ന ഇലഞ്ഞിപ്പൂക്കൾ കൊണ്ടു മാല കോർക്കുകയാണ് രൂപേന്ദു.
അരികിൽ കണ്ട പൂക്കളെല്ലാം പെറുക്കിയെടുത്ത് മേരിച്ചേടത്തി അവളുടെ മടിയിലേക്കിട്ടു.
അവളിൽ ഒരു ഭാവവിത്യാസവും ഉണ്ടായില്ല.
നോക്കിയിരിക്കുന്തോറും ചേടത്തിക്ക് നെഞ്ചു നീറി.
'എന്നാ പ്രസരിപ്പൊള്ള കൊച്ചാരുന്നു...എന്തൊരു കോലമായിപ്പോയി...
ഹോ...എന്റെ കർത്താവേ ഈ കുഞ്ഞ് വാ തൊറന്ന് എന്തേലുമൊന്ന് മിണ്ടിക്കേട്ടിട്ട് എന്റെ കണ്ണടഞ്ഞാ മതിയാരുന്നു.'
അവരുടെ പരിദേവനം കേട്ട് അതു വഴി വിവരമന്വേഷിക്കാൻ വന്ന കാറ്റ് ഇലഞ്ഞിമരത്തോടിത്തിരി പൂമണം കടം ചോദിച്ചിരിക്കണം...
പൂമഴ പോലെ അവരിലേക്ക് ഇലഞ്ഞിപ്പൂക്കൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
രൂപേന്ദുവിന്റെ വിരലുകൾ യാന്ത്രികമായി അവ പെറുക്കി മാലയിലേക്കു ചേർത്തു.
അനുസരണയില്ലാതെ അവളുടെ മുഖത്തേക്കു വീണു കൊണ്ടിരുന്ന മുടിയിഴകളെ
ഒതുക്കി വെച്ചിട്ട് വാത്സല്യത്തോടെ അവരവളോട് ചേർന്നിരുന്നു.
'എന്നാത്തിനാ കൊച്ചേ ഈ മാല?
എത്ര നാളായിട്ട് കോർത്തോണ്ടിരിക്കുവാ?
ആദ്യത്തെ പൂവൊക്കെ കരിഞ്ഞുതുടങ്ങി'
രൂപേന്ദു മിണ്ടിയില്ല.മുഖം തിരിച്ചില്ല.
അവരെ നോക്കിയില്ല.മേരിച്ചേടത്തിക്കൊന്ന് വിങ്ങിപ്പൊട്ടിക്കരയാൻ തോന്നി.
എന്നാ സ്നേഹമൊള്ള കൊച്ചാരുന്നു.
അമ്മച്ചീന്ന് തെകച്ചു വിളിക്കുകേല...
അതിന്റെ വായേന്ന് കമാന്നൊരക്ഷരം വീണിട്ട് മാസം രണ്ടായി.
എന്നാത്തിനാ എന്റെ കർത്താവേ നീ ഇങ്ങനെ പരീക്ഷിക്കുന്നെ...?
'എന്താ ചേടത്തി ഇങ്ങനെ കർത്താവിനോട് പരാതി പറയുന്നെ?അങ്ങേരെന്നാ ചെയ്തു?'
ജേക്കബ് തരകന്റെ സ്വരം കേട്ട് ചേടത്തി ചാടിയെണീറ്റു.
'ഈ കൊച്ചിന്റെ കോലം കണ്ടാ പരാതി പറയാതെ പിന്നെന്നാ ചെയ്യും സാറേ...പ്രതിമ പോലൊരിരുപ്പ്...കണ്ടിട്ടെന്റെ ചങ്കു പെടയ്ക്കുവാ'
'ഏയ്,ഇതൊക്കെ ശരിയാവുമെന്നേ ...രൂപേന്ദുവിനെ മിടുക്കിയാക്കി എടുക്കില്ലേ നമ്മൾ...ചേടത്തി ഒന്നു വന്നേ ...കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.'
ഒരു കൈയിൽ പൂവും മറ്റേ കൈയിൽ നൂലും പിടിച്ച് എങ്ങോട്ടോ നോക്കി ഇരിക്കുന്ന രൂപേന്ദുവിനെ ഒന്നു നോക്കിയിട്ട് ചേടത്തി ഡോക്ടർക്കൊപ്പം നടന്നു.
അല്പനേരം നടന്നിട്ടും ഡോക്ടർ ഗൗരവഭാവത്തിൽ എന്തോ ചിന്തയിലാണ്ടു നടക്കുകയാണെന്നു കണ്ട് അവരൊന്നു മുരടനക്കി.
'എന്നതാ സാറേ പറയാനൊണ്ടെന്നു പറഞ്ഞെ?'
'രൂപേന്ദുവിന് ബന്ധുക്കളാരുമില്ലേ?'
'ഓ...അതൊരനാഥക്കൊച്ചാ...ഏതോ ആശ്രമത്തിലൊക്കെയാ വളർന്നെ.
പഠിക്കാൻ പോയെടത്തൂന്ന് കണ്ടിഷ്ടപ്പെട്ട് വരുൺകൊച്ചൻ കൂട്ടിക്കൊണ്ടു വന്നതാ.
അതോടെ ആ കൊച്ചന്റെ വീട്ടുകാരും തിരിഞ്ഞു നോക്കാതായി.
ചാവറിയിച്ചിട്ടും കൂടി തിരിഞ്ഞുനോക്കിയില്ല.കണ്ണിച്ചോരയില്ലാത്ത ജന്തുക്കള്'
ഒന്നു നിർത്തി ദീർഘമായൊന്നു ശ്വസിച്ചു അവർ
'എന്തു സന്തോഷായിട്ട് കഴിഞ്ഞിരുന്ന കൊച്ചുങ്ങളാ...
തമ്പുരാൻ ഇങ്ങനൊരടി അടിക്കുമെന്ന് ആരേലും കരുതീതാണോ...
അടുക്കളക്കാരിയാന്ന് ഒരിക്കൽ പോലും തോന്നിച്ചിട്ടില്ല രണ്ടാളും.അമ്മച്ചീ ന്നു തെകച്ചു വിളിക്കുകേലാരുന്നു.'
സങ്കടം വന്നു നിറഞ്ഞ് ശ്വാസം കിട്ടാതായപ്പോൾ ചേടത്തി മുണ്ടിന്റെ കോന്തലയുയർത്തി മൂക്കു പിഴിഞ്ഞു.
ആലോചനകളവസാനിക്കാത്ത കണ്ണുകളോടെ ജേക്കബ് തരകൻ അവരെ നോക്കി.
'ഉം...എന്നാ ചേടത്തി ചെല്ല്..എന്താ ചെയ്യാനാവുക എന്നു ഞാനൊന്നു നോക്കട്ടെ.'
ചേടത്തി തിരിച്ചു ചെല്ലുമ്പോഴും അതേയിരുപ്പ് ഇരിക്കുകയായിരുന്നു രൂപേന്ദു.
ഊരയ്ക്ക് കൈ താങ്ങി അവളുടെ അടുത്തേക്കിരിക്കുമ്പോൾ തീർത്തും അപ്രതീക്ഷിതമായാണ് അവളുടെ വിളിയൊച്ച കേട്ടത്.
'അമ്മച്ചീ'
പതിയെ ,തീരെ പതിയെ ആയതിനാലാവാം തോന്നിയതാവും എന്നു കരുതി ചേടത്തി.
പക്ഷേ ആ തോന്നൽ അവസാനിക്കുന്നതിനു ഏതാനും സെക്കന്റുകൾ ബാക്കി നിൽക്കുമ്പോൾ രൂപേന്ദു പിന്നെയും വിളിച്ചു.
അമ്മച്ചീ...
'മോളേ...'
പ്രായത്തിന്റെ അവശത പാടെ മറന്ന് അവർ പിടഞ്ഞെണീറ്റു.
'എന്റെ മോളാണോ വിളിച്ചെ?കർത്താവേ...എന്റെ കുഞ്ഞ് സംസാരിച്ചോ?'
വിതുമ്മിക്കരഞ്ഞു കൊണ്ട് അവരവളെ മാറോടു ചേർത്തു.
അവരുടെ നെഞ്ചിലേക്ക് മുഖം ചേർത്തമർത്തി രൂപേന്ദു.
'ഞാനിവിടെ വന്നിട്ട് ഒത്തിരി നാളായി അല്ലേ അമ്മച്ചി'
'ആ മോളേ...കുറേ മാസായി.ഒന്നും മിണ്ടാണ്ട് ആരേം അറിയാണ്ട്...ഇങ്ങനെ ഇലഞ്ഞിപ്പൂ കൊണ്ട് മാല കോർത്തോണ്ട് ...'
ചേടത്തിക്ക് വാക്കുകൾ വന്നു തൊണ്ടയടഞ്ഞു ...
'വരുൺ മരിച്ചിട്ടും ഒരുപാടു നാളായി അല്ലേ അമ്മച്ചീ...'
ശബ്ദമെടുക്കാനാവാത്ത വിധം അടഞ്ഞു പോയ തൊണ്ടയിൽ നിന്ന് ഒരു മൂളൽ പുറത്തു വന്നു.
രൂപേന്ദു നേരെയിരുന്നു.ചേടത്തിയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.കാണെക്കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
'എന്നിട്ടും എന്താ അമ്മച്ചീ എനിക്കു ഭ്രാന്തു പിടിക്കാഞ്ഞെ?എന്താ എനിക്കു ചത്തുകളയാൻ തോന്നാഞ്ഞേ?'
അവരുടെ രണ്ടു തോളിലും അമർത്തിപ്പിടിച്ച് ഉള്ള ശക്തി മുഴുവനുമെടുത്ത് അവളവരെ പിടിച്ചുകുലുക്കി.
'എന്തിനാ അമ്മച്ചീ ഇപ്പോഴും ഞാൻ ജീവിച്ചിരിക്കുന്നേ...പറയ്...പറയ്...'
അവരെ മുറുകെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിപ്പിളർന്നു കരഞ്ഞു.
മാസങ്ങളായി കെട്ടിനിർത്തിയിരുന്നു സങ്കടക്കടൽ അണ പൊട്ടിയൊഴുകി.
ഓരോ ഏങ്ങലിലും ചേടത്തി അവളെ കൂടുതൽ ശക്തമായി ചേർത്തു പിടിച്ചു.
'എന്റെ മോളു ശരിക്കും ഭ്രാന്തിയായി പോയേനേ അന്നു തരകൻ ഡോക്ടർ കണ്ടില്ലായിരുന്നേൽ....കർത്താവാ അന്നു ഡോക്ടറെ അങ്ങോട്ടയച്ചെ...'
രൂപേന്ദുവിന്റെ തേങ്ങലിനു കരുത്തു കൂടി...ഒരു കുഞ്ഞിനെ പോലെ അവളെ തന്നോടു ചേർത്തു നിർത്തി ചേടത്തി ആ പെയ്തൊഴിയലിനു കാവലിരുന്നു.
അൽപ്പം ദൂരെ ആ രംഗം കണ്ടു നിന്നിരുന്ന ഡോക്ടർ ജേക്കബ് തരകൻ കണ്ണട മുഖത്തു നിന്നെടുത്ത് അതിന്റെ ചില്ലുകൾ കർചീഫ് കൊണ്ടു നന്നായി തുടച്ചു.വീണ്ടുമതു മുഖത്തു വെച്ചിട്ട് തിരിഞ്ഞു നടന്നു.
...
ഡോറിൽ മൃദുവായി മൂന്നു കൊട്ട്...
ഡോക്ടർ ഒരു പുഞ്ചിരിയോടെ മുഖമുയർത്തി.
'വരൂ ...'
ശാന്തമായ പുഞ്ചിരിയോടെ രൂപേന്ദു മുറിയിലേക്കു വന്നു.
'ഇരിക്കൂ രൂപേന്ദു,ഹൗ ഡു യു ഫീൽ നൗ?'
'ബെറ്റെർ ഡോക്ടർ...ഞങ്ങൾ പോവുകയാണ്.ഡോക്ടറോട് യാത്ര പറയാൻ വന്നതാ'
'സന്തോഷം...രൂപേന്ദു ഇപ്പോൾ മിടുക്കിയായില്ലേ...ഇനി പഴയതൊക്കെ മറന്ന് ഒരു പുതിയ ജീവിതം തുടങ്ങാൻ ശ്രമിക്കണം.കഴിഞ്ഞ കാര്യങ്ങളോർത്ത് വിഷമിച്ചിട്ടെന്തു കാര്യം...
പുഴ ഒരിക്കലും പുറകോട്ട് ഒഴുകാറില്ല.
അത് മറക്കരുത്'
അർത്ഥം വ്യക്തമല്ലാത്തൊരു ചിരി അവളുടെ മുഖത്തു വിരിഞ്ഞു.
കൈയിലിരുന്ന കവർ അവൾ ഡോക്ടർക്കു നേരെ നീട്ടി.
'എന്തായിത്?'
'ഒന്നുമില്ല ഡോക്ടർ...ഞാൻ പോയിട്ട് ഡോക്ടർ ഇത് തുറന്നാൽ മതി.ഇറങ്ങട്ടെ?'
ഒന്നു കൂടി അയാളെ നോക്കി ചിരിച്ചിട്ട് അവൾ വാതിൽ കടന്നു മറഞ്ഞു.
ആലോചനയോടെ ഡോക്ടർ ആ കവർ തുറന്നു.
അതു വായിച്ചു കഴിയുമ്പോഴേക്ക് അയാളുടെ നെറ്റിയിൽ മൂന്നോ നാലോ ചുളിവുകൾ തെളിഞ്ഞു.
തിടുക്കപ്പെട്ടെഴുന്നേറ്റ് ഇടനാഴിയിലേക്കിറങ്ങിയ അയാൾ രൂപേന്ദുവിനെ തിരഞ്ഞു.
പക്ഷേ അവളുടെ കാർ അപ്പോഴേക്ക് ആശുപത്രിയുടെ ഗേറ്റ് കടന്ന് മറഞ്ഞു കഴിഞ്ഞിരുന്നു.
നിസഹായനായി ഡോക്ടർ ആ കവറിലേക്കു നോക്കി.
മരണശേഷം ശരീരം മെഡിക്കൽ കോളേജിനു നൽകുന്നതിനുള്ള രൂപേന്ദുവിന്റെ സമ്മതപത്രമായിരുന്നു അത്.
...
വീട് രൂപേന്ദുവിനെ കാത്തിരിക്കുകയായിരുന്നു.
വരുണില്ലാത്ത ... ചിരിയില്ലാത്ത വീട്.
വാതിൽ തുറന്ന് അകത്തെ ഇരുട്ടിനെ നോക്കി നിന്നു അവൾ.
ചേടത്തി പെട്ടെന്നു തന്നെ അകത്തു കയറി ജനാലകളൊക്കെ തുറന്നു.മുറികളിലാകെ വെളിച്ചം നിറഞ്ഞു.
ഹാളിലെ ചുമരിൽ വെച്ചിരുന്ന വരുണിന്റെ വലിയ ഫോട്ടോയിൽ അവളുടെ കണ്ണുകൾ തറഞ്ഞു.
അതിനു മുന്നിലെത്തി അവൾ മുട്ടു കുത്തി നിന്നു.
അവനവളെ നോക്കി എന്നത്തെയും പോലെ കണ്ണിറുക്കി ചിരിച്ചു.
കൈയിൽ കരുതിയിരുന്ന ഇലഞ്ഞിമാല അവളവനെ അണിയിച്ചു...
പകുതിയിലേറെ പൂക്കൾ കരിഞ്ഞുതുടങ്ങിയിരുന്നെങ്കിലും ആ മാലയിൽ അവളുടെ സ്നേഹത്തിന്റെ മണമുണ്ടായിരുന്നു.അൽപ്പനേരം കൊണ്ടു തന്നെ ആ മണം മുറിയിലാകെ നിറഞ്ഞു.
'അമ്മച്ചീ...'
മുറിയുടെ വാതിൽക്കൽ നിന്ന് രൂപേന്ദു വിളിച്ചു.
'എന്താ മോളേ'
മുറികൾ തൂത്തുകൊണ്ടിരുന്ന ചൂൽ താഴെ വെക്കാതെ അവരോടി വന്നു.
'ഞാനൊന്ന് കിടക്കാൻ പോകുവാ .എന്നെ വിളിക്കണ്ടാട്ടോ...ഒന്നു നന്നായി ഉറങ്ങണം'
'എന്തെങ്കിലും കഴിക്കണ്ടേ മോളേ?'
'ഇപ്പോ വേണ്ട...അമ്മച്ചി കഴിച്ചിട്ട് കിടന്നോ...വിശന്നാൽ ഞാനെടുത്ത് കഴിച്ചോളാം .'
അവൾ അവരെ ചേർത്തു പിടിച്ച് വിയർപ്പു കിനിഞ്ഞു നിന്ന നെറ്റിയിൽ ഒന്നുമ്മ വെച്ചു.
'അയ്യേ.. എന്താ മോളേ ഇത്...ആകെ വിയർപ്പും പൊടീമാ...'
അവൾ വീണ്ടും ചിരിച്ചു.
'ഞാനുറങ്ങാൻ പോകുവാ...കേട്ടോ അമ്മച്ചീ'
'സമാധാനായിട്ട് ഉറങ്ങ്...ക്ഷീണം മാറട്ടെ'
രൂപേന്ദു വാതിലടച്ചു.അവർ വീണ്ടും ജോലികളിലേക്കു മടങ്ങി.
...
രാവിലെ കാപ്പിയുമായി ചെന്നു വാതിലിൽ തട്ടിയതും നേർത്തൊരു ഞരക്കത്തോടെ അതു തുറന്നു.
'ആഹാ ...ഇത് കുറ്റിയിട്ടില്ലാരുന്നോ...എന്തൊരുറക്കമാ'
പറഞ്ഞു കൊണ്ട് ചേടത്തി മുറിയിലേക്ക് കടന്നു.കട്ടിലിൽ ശാന്തമായുറങ്ങുകയായിരുന്നു രൂപേന്ദു.
'മോളേ ,എണീക്ക്.രാത്രി ഒന്നും കഴിച്ചതല്ലല്ലോ...ഈ കാപ്പി കുടിക്ക്'
അവർ വീണ്ടും വിളിച്ചു.പക്ഷേ അവൾക്കടുത്തെത്തിയതും കൈയിലെ കാപ്പിക്കപ്പ് നിലത്തു വീണു ചിതറി.
ചുണ്ടിന്റെ കോണിലൂടെ ഒഴുകിയിറങ്ങിയ ചോരച്ചാൽ ഉണങ്ങിക്കഴിഞ്ഞിരുന്നു.ഒരാർത്തനാദത്തോടെ മേരിച്ചേടത്തി അവളുടെ ദേഹത്തേക്കു വീണു.
രൂപേന്ദുവിനു തണുപ്പായിരുന്നു.വല്ലാത്ത തണുപ്പ്...
...
പോസ്റ്റ്മോർട്ടം കഴിഞ്ഞെത്തിയ ശരീരം കഡാവർ റൂമിനരികിലെത്തി.വിറയ്ക്കുന്ന കാലടികളോടെ കുഞ്ഞാലി അടുത്തേക്കു ചെന്നു.
'ഞാനും കൂടി പിടിച്ചോട്ടെ?'
അറ്റൻഡർമാർ പരസ്പരം നോക്കി.
സാധാരണ ശവം ഫോർമലിൻ ടാങ്കിലേക്കിടുന്നതു വരെ കുഞ്ഞാലിയെ ആ പരിസരത്തെങ്ങും കാണാത്തതാണ്.
അയാളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരുന്നു.
അപ്പോഴും ഉയർന്നു വരുന്ന തേങ്ങലിനെ അയാൾ പല്ലുകൾക്കിടയിൽ തടഞ്ഞിട്ടിരിക്കുകയായിരുന്നു.
ഒന്നും മനസ്സിലാവാതെ അവർ തലയാട്ടി.
കുഞ്ഞാലി ഉറങ്ങുന്ന രൂപേന്ദുവിന്റെ നെറ്റിയിൽ ഒന്നു തലോടി.
പിന്നെ തോളിൽ കിടന്ന തോർത്തിന്റെ അറ്റം ചുണ്ടുകൾക്കിടയിലേക്കു തിരുകി സ്ട്രക്ചറിന്റെ തലഭാഗം പിടിച്ചു പതിയെ വലിക്കാൻ തുടങ്ങി.
അയാളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു.
ഫോർമലിൻ ടാങ്കിനടുത്ത് സ്ട്രക്ചർ നിന്നു.രൂപേന്ദുവിന്റെ തലയ്ക്കൽ ശ്രദ്ധയോടെ കൈ വെച്ച് കുഞ്ഞാലിയവളെ പതിയെ ഉയർത്തി.മറ്റുള്ളവരുടെ അശ്രദ്ധയുടെ നേർക്ക് അയാളുടെ ശബ്ദമുയർന്നു.
'പതുക്കെ...ശ്രദ്ധിച്ച്...ഇന്റെ മോക്ക് വേദനിക്കും.'
ഫോർമലിൻ ലായനിയിലേക്ക് ആഴ്ന്നുപോകുന്ന രൂപേന്ദുവിനെ കുഞ്ഞാലി കണ്ണിമയ്ക്കാതെ നോക്കി.
പിന്നെ പതിയെ പുറത്തിറങ്ങി വാതിൽ ഭദ്രമായി പൂട്ടിയതിനു ശേഷം ഉറക്കം നഷ്ടപ്പെട്ട കണ്ണുകളോടെ പുറത്ത് അവൾക്കു കാവലിരുന്നു.
അവസാനിച്ചു.

Read all published parts by clicking  

കഡാവർ - Part 2

Image may contain: Divija, eating, sitting and child
Part 2 :- 
കഡാവർ ഫോർമലിൻ ലായനിയിൽ നിന്നെടുത്ത് ഡിസക്ഷൻ ടേബിളിലേക്ക് വെക്കുന്നത് ജനലിനു പാതി മറഞ്ഞു നിന്ന് കുഞ്ഞാലി കണ്ടു.
പണ്ടു പണ്ടേ കുഞ്ഞാലിക്ക് മരണം പേടിയാണ്.
ശവങ്ങളെ അതിലേറെയും.
പക്ഷേ എന്തു ചെയ്യാം...വിധിവൈപരീത്യം ...
ജീവനറ്റ് ഉണങ്ങി ചുരുണ്ട ശരീരങ്ങളുടെയും പാളികളായി അടർത്തി നിവർത്തി വെച്ചിരിക്കുന്ന ശരീരഭാഗങ്ങളുടെയും കാവലാണ് വയറ്റിപ്പിഴപ്പിനു കിട്ടിയ പണി.
രാവും പകലും പുറത്തു കാവലിരിക്കുമെങ്കിലും അതിനകത്തേക്കു കുഞ്ഞാലി നോക്കാറേ ഇല്ല.
ഇതിപ്പോ ആ പെങ്കൊച്ചു കരഞ്ഞുവിളിച്ചോണ്ടു പോയിട്ട് നാലു മണിക്കൂറായില്ല,
അപ്പോഴേക്ക് ഇവരിതിനെ എങ്ങോട്ട് കെട്ടിയെടുക്കുവാ...
ഫോർമലിന്റെ ഗന്ധമേൽക്കുന്നതിന്റെ പരവേശത്തിനുമപ്പുറം ഒരു ക്ഷീണം തോന്നി കുഞ്ഞാലിക്ക്...
ആ കൊച്ചിനോടിനി എന്തു പറയും...
എല്ലു തെളിഞ്ഞുകാണാവുന്ന നെഞ്ചിൻകൂട് അമർത്തി തടവി അയാളച്ചാലും മുച്ചാലും നടന്നു.
കഡാവർ വെച്ച സ്ട്രക്ചർ കടന്നുപോയതിനു പുറകെ കൈയിലെ ഗ്ളൗസ്
ഊരിക്കൊണ്ട് വന്ന മെയിൽ നഴ്സ് രവിയുടെ കൈയിൽ ചാടിപ്പിടിച്ചു നിർത്തി ഒറ്റശ്വാസത്തിൽ ചോദിക്കുമ്പോൾ കുഞ്ഞാലിക്ക് വിറയ്ക്കുന്നുണ്ടായിരുന്നു.
'അതേട്ത്തേക്കാ കൊണ്ടോയെ?'
'ഏതാ കുഞ്ഞാലിക്കാ?'
'അത്'
സ്ട്രക്ചർ പോയ ദിശയിലേക്കയാൾ മുഖം കൊണ്ട് ചൂണ്ടിക്കാട്ടി.
'ഡിസക്ഷൻ ഹാളിലേക്ക്'
'ന്തിനാ...കീറിപ്പഠിക്കാനാ?'
'ഫുൾബോഡി ഡിസക്ഷനു വേണ്ടിയാ ഈ കഡാവർ ഉപയോഗിക്കുന്നതത്രെ...
ആന്തരികാവയവങ്ങൾ മുഴുവൻ കാണാൻ പറ്റുന്ന പോലെ സെറ്റ് ചെയ്ത് വെക്കും.'
കുഞ്ഞാലിക്ക് നെഞ്ചിലെ കനം കൂടിക്കൂടി വന്നു.
തിരുത്താനാവാത്ത തെറ്റു ചെയ്തുപോയൊരു കുട്ടിയെ പോലെ അയാൾ നഖം കടിച്ചു.
'അന്നേരം എനി ഈടെ കൊണ്ടരൂലേ?'
'കൊണ്ടുവരും കുഞ്ഞാലിക്കാ ...ടേബിളിൽ സെറ്റ് ചെയ്താൽ പിന്നെ ഇവിടെ തന്നെയല്ലേ സൂക്ഷിക്ക്യാ...'
ഇയാൾക്കിതെന്തു പറ്റി എന്ന ഭാവത്തിലൊന്നു നോക്കിയിട്ട് രവി നടന്നകന്നു.
കുഞ്ഞാലി കാലു തളർന്ന പോലെ അടുത്തു കണ്ട കസേരയിലേക്കു വീണു.
......
'തുറക്കു കുഞ്ഞാലിക്കാ ഞാനൊന്നു കണ്ടോട്ടെ ,കണ്ടിട്ട് അപ്പോ തന്നെ ഇറങ്ങിക്കോളാം'
'ബേണ്ട മോളെ,അള്ളാനെ ഓർത്ത് ന്റെ കുട്ടി അയ്ന്റുള്ളിക്ക് പോണ്ട'
രൂപേന്ദുവിന്റെ മുഖം മുറുകി .
'തുറക്കില്ലേ?'
'ഇല്ല മോളെ,ഞമ്മള് തൊറക്കൂല...കണ്ടാ സയ്ക്കൂല...കാണണ്ട ...മോള് പോ...'
നൊടിയിടയിൽ ഹാൻഡ്ബാഗിൽ നിന്നു പുറത്തെടുത്ത കൊച്ചുകുപ്പി
അയാളുടെ മുഖത്തിനു നേരെ നീട്ടി അവൾ അയാളുടെ കണ്ണിലേക്കു നോക്കി...
'ഇതെന്താന്നറിയോ ഇക്കാക്ക്?
വിഷം.വരുണിനെ കാണാൻ കഴിയാത്ത ലോകത്ത് വേറൊന്നും രൂപേന്ദുവിനു കാണണ്ട.'
അടപ്പു തുറന്ന് അതവൾ വായിലേക്കു കമിഴ്ത്തി.
ആ നിമിഷം തന്നെ കുഞ്ഞാലി കൈയാഞ്ഞുവീശി ...
കുപ്പി വായുവിലൂടെ കറങ്ങി മുറ്റത്തെ പൊന്തക്കാട്ടിലേക്കു വീണു.
അത് ചെന്നു വീണ സ്ഥലത്ത് പകൽസ്വപ്നം കണ്ടിരുന്ന ഓന്ത്
അപ്രതീക്ഷിതമായ വേദനയിൽ ഒന്നങ്ങോട്ടുമിങ്ങോട്ടും നോക്കിയിട്ട് അടുത്തു നിന്ന മുരിങ്ങമരത്തിലേക്കോടിക്കയറി.
ഇതെല്ലാം കണ്ടു പരിഭ്രമിച്ചൊരു തെരുവ് നായ മുരിങ്ങമരത്തിനു ചുവട്ടിൽ നിന്നു മേലോട്ട് നോക്കി നിർത്താതെ കുരച്ചുകൊണ്ടിരുന്നു.
പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കുഞ്ഞാലി താക്കോൽക്കൂട്ടം അവൾക്കു നേരെ നീട്ടി.
'ഇന്നാ ...തൊറന്ന് കാണ്...ടാങ്കീന്നൊക്കെ എട്ത്ത് ആ മേശപ്പൊറത്ത് വെട്ടിപ്പൊളന്ന് വെച്ചിറ്റ്ണ്ട്.
കണ്ടാ സഹിക്കൂലാന്ന് ബിചാരിച്ചിറ്റാ പറഞ്ഞിന്.
ഇനി അയ്ന് ഇന്റെ മുമ്പിക്കെടന്ന് ചാവണ്ട'
മനസ്സിലാവാത്ത കണ്ണുകളോടെ രൂപേന്ദു അയാളെ തന്നെ നോക്കിക്കൊണ്ടിരുന്നു.
അവളുടെ കൈകൾ പക്ഷേ ആ താക്കോൽക്കൂട്ടം വാങ്ങുകയും
കൃത്യമായ താക്കോലിട്ട് മുറി തുറക്കുകയും ചെയ്തു.കാലുകൾ അല്പം ആയാസത്തോടെ അവളെ മുന്നോട്ടു നയിച്ചു.
....
രാവിലെ വെറുതെ ഒരു നടത്തത്തിനിറങ്ങിയതായിരുന്നു ഡോക്ടർ ജേക്കബ് തരകൻ...
ആശുപത്രിയുടെ തന്നെ കോർട്ടേഴ്സിലാണ് താമസം.
അതുകൊണ്ട് പ്രഭാതനടത്തം ആശുപത്രി വളപ്പിൽ തന്നെ.
കഡാവർ റൂമിന് അരികിലെത്തിയപ്പോഴാണ് ആ പട്ടി മുരിങ്ങമരത്തിലേക്കു നോക്കി നിർത്താതെ കുരയ്ക്കുന്നത് കണ്ടത്.
മുന്നിൽ കിടന്ന പ്ളാസ്റ്റിക് കുപ്പി ഇടങ്കാലു കൊണ്ടൊന്നു തട്ടി വലംകാലുയർത്തിയൊരടി...ഗോൾ...കൃത്യം പട്ടീടെ പള്ളയ്ക്കു തന്നെ...
ദയനീയമായി മോങ്ങിക്കൊണ്ട് അതോടിപ്പോയി...
'അച്ചോടാ...പാവം...'
എന്നു പറഞ്ഞു തിരിഞ്ഞ തരകന്റെ മുഖം പെട്ടെന്നു വല്ലാതെ മുറുകി ...
നെറ്റിയിൽ ചുളിവുകളുടെ എണ്ണം കൂടി.
തിടുക്കത്തിലയാൾ കഡാവർ റൂമിനു മുന്നിലേക്കു നടന്നു.
'എന്തേലും ചെയ്ത്കൂട്ട് ...പറഞ്ഞാ കേക്കാഞ്ഞാ പിന്നെന്ത്ന്നാ ചെയ്യാ...'
എന്നു പറഞ്ഞു തിരിഞ്ഞ
കുഞ്ഞാലിയുടെ മുഖത്തെ ചോര ഒരു നിമിഷം കൊണ്ട് വാർന്നുതീർന്നു.
വിറയ്ക്കുന്ന വിരലുകൾ ലുങ്കിയുടെ മടക്കിക്കുത്തഴിച്ചിട്ടു.
'സാറേ...അത്...ആ കുട്ടി...'
അയാള നോക്കുക പോലും ചെയ്യാതെ ജേക്കബ് തരകൻ മുന്നോട്ടു നടന്നു.
ഡിസക്ഷൻ ടേബിളിനു സമീപം നിൽക്കുന്ന സ്ത്രീരൂപത്തിൽ അയാളുടെ കണ്ണുകൾ തറഞ്ഞു നിന്നു.
തളർന്ന കാലടികളോടെ പുറകിൽ വന്നു നിന്ന കുഞ്ഞാലിയെ നോക്കി ചുണ്ടത്തു വിരലമർത്തി മിണ്ടരുത് എന്നൊരാംഗ്യം കാട്ടി...
മുന്നിലെ കാഴ്ച്ച ആ മനശാസ്ത്ര വിദഗ്ധന്റെ നെറ്റിയിൽ പുതിയ ചുളിവുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
...
ഡിസെക്ഷൻ ടേബിളിനു മുന്നിൽ അർദ്ധബോധത്തിൽ നിൽക്കുകയായിരുന്നു രൂപേന്ദു.
വരുണിന്റെ വിദൂരഛായ പോലുമില്ലാത്ത ഒരു ശരീരം അവൾക്കു മുന്നിൽ
ഒരു പ്രദർശനവസ്തുവായിക്കിടന്നു.
കൈകൾ രണ്ടു വശത്തേക്ക് വിരിച്ചിട്ടിരുന്നു.
സൂക്ഷ്മമായി മുറിച്ച തൊലി രണ്ടു ഭാഗത്തേക്കായി മാറ്റിയിട്ടിട്ടുണ്ട്, മാംസപേശികൾ...രക്തക്കുഴലുകൾ..ഓരോ ആന്തരികാവയവവും വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്നു.
നെറുകയിൽ നിന്ന് ആരംഭിച്ച തണുപ്പു ശരീരമാകെ നിറയുന്നത് അവളറിഞ്ഞു.
വരുൺ...
ശബ്ദമില്ലാതെ ആ ചുണ്ടുകളനങ്ങി...ശ്വാസകോശം...ചെറുകുടൽ...വൻകുടൽ ...ആമാശയം...കരൾ...
കുറേ ശരീരഭാഗങ്ങളായി അവൻ,
വിരൽതുമ്പു കൊണ്ട് എന്നിൽ വിസ്മയങ്ങൾ തീർത്തിരുന്നവൻ,ഏതു സങ്കടവും മറന്നുപോകുമായിരുന്ന ആ നെഞ്ചിന്റെ ചൂട്...
യാന്ത്രികമായി അവളുടെ കൈകൾ മുന്നോട്ടു നീണ്ടു...
എന്നും നെഞ്ചിൽ മുഖമമർത്തി ,
ആ ഹൃദയമിടിപ്പിനു കാതോർത്ത് ഉറങ്ങാതെ കിടക്കാറുള്ളത് അവളോർത്തു.
അവന്റെ ഹൃദയമിടിപ്പ് ഏറ്റവുമിഷ്ടപ്പെട്ട താരാട്ടായിരുന്നു.
മിടിപ്പു നിലച്ചുപോയ ചുവപ്പിലേക്ക് അവൾ വിരൽതുമ്പു നീട്ടി.
അടുത്ത നിമിഷം ഞെട്ടിവിറച്ച് ആ വിരലുകൾ പിൻവലിഞ്ഞു.
ഏതാനും നിമിഷങ്ങൾ കൂടി ആ ശരീരത്തിനു മുന്നിൽ നിശ്ചലം നിന്ന രൂപേന്ദു പിന്നെ പതിയെ നിലത്ത് മുട്ടു കുത്തി.
നിവർത്തു വെച്ചിരുന്ന ഉണങ്ങിച്ചുരുണ്ട കൈപ്പത്തിയിലേക്ക് അവൾ മെല്ലെ മുഖം ചേർത്തു.
മൂക്കു വിടർത്തി ആ കൈപ്പത്തിയുടെ ഗന്ധം അറിയാൻ ശ്രമിച്ചു...
ഫോർമാലിന്റെയും മറ്റു രാസവസ്തുക്കളുടെയും അതിരൂക്ഷഗന്ധത്തെ തോൽപ്പിച്ച്
വരുണിന്റെ ഗന്ധം നാസാദ്വാരങ്ങളിൽ നിറയുന്നത് അൽപ്പനിമിഷം കൊണ്ട് അവളറിഞ്ഞു.
ലഹരിയായിരുന്ന ഗന്ധം ...മത്തു പിടിപ്പിച്ചിരുന്ന ഗന്ധം...വരുണിന്റെ ഗന്ധം....
അവൾ ആഞ്ഞാഞ്ഞു ശ്വാസം വലിച്ചുകൊണ്ടേയിരുന്നു...
പിന്നെ തളർന്നതു പോലെ ആ കൈവെള്ളയിലേക്കു കവിളമർത്തി രൂപേന്ദു കണ്ണുകളമർത്തിയടച്ചു.
.....
നിശ്ശബ്ദം അവളെ നിരീക്ഷിച്ചു കൊണ്ടിരുന്ന ജേക്കബ് തരകൻ പതിയെ പുറത്തേക്കിറങ്ങി.
പുറത്തെ ബെഞ്ചിൽ മുള്ളുകൾക്കു മുകളിലെന്ന പോലെ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു കുഞ്ഞാലി.
തരകൻ ഡോക്ടറെ കണ്ടതും അയാളുടെ മുഖം കുനിഞ്ഞു.
'ഈ കുട്ടി ഇവിടെ വരാൻ തുടങ്ങിയത് എപ്പോഴാ കുഞ്ഞാലി?'
'ആ ശവം കൊണ്ടന്നേന്റെ പിറ്റേന്നു മൊതല്.കൊറേ ഭക്ഷണം കൊണ്ടരും സാറേ ...അയ്ന് കൊടുക്കാനാന്നും പറഞ്ഞിറ്റ്.അതൊക്കെ ഞമ്മള് കയിച്ച്.അക്കുട്ടീന്റെ സങ്കടം കണ്ടപ്പോ അറിയാതെ തൊറന്നൊട്ത്തതാ.മാപ്പാക്കണം...ഇന്റെ പണി കളയിക്കറ്'
കുഞ്ഞാലി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.അയാളെ കണ്ടാൽ അപ്പോ കരയുമെന്നു തോന്നുമായിരുന്നു.
എന്തോ പറയാനാഞ്ഞിട്ട് പിന്നതു വേണ്ടെന്നുവെച്ച് ഡോക്ടർ തിരികെയാ മുറിയിലേക്കു തന്നെ കയറി.
അയാളുടെ കാലടികളുടെ ശബ്ദം അടുത്തെത്തുന്നതറിയാതെ രൂപേന്ദു അപ്പോഴും കഡാവറിന്റെ കൈത്തലത്തിൽ കവളമർത്തി കണ്ണടച്ച് ഇരിക്കുകയായിരുന്നു.
തോളിൽ ഉറപ്പുള്ളൊരു കൈത്തലം പതിഞ്ഞതോടെ അവൾ പിടഞ്ഞെണീറ്റു.
സ്ഥലകാലവിഭ്രമത്തിലകപ്പെട്ടവളെ പോലെ അയാളെ നോക്കിനിന്ന രൂപേന്ദുവിന്റെ കണ്ണുകളിൽ നോട്ടമുറപ്പിച്ച് ഘനഗംഭീരമായ ശബ്ദത്തിൽ അയാൾ പറഞ്ഞു
'എന്റെ കൂടെ വരൂ'
അവൾ അതിശക്തമായി നടുങ്ങി.പിന്നെ പ്രതികരണശേഷി നഷ്ടപ്പെട്ടവളെ പോലെ നിസ്സഹായമായി ഡോക്ടർ ജേക്കബ് തരകനെ പിന്തുടർന്നു.
ഒരു പാവയെ പോലെ അയാൾക്കു പുറകേ പോകുന്ന അവളെ കാൺകേ കുഞ്ഞാലിയിൽ ഒരു നെടുവീർപ്പുണ്ടായി.
ഉള്ളു പൊള്ളിച്ചുയർന്ന ആ നിശ്വാസത്തിനവസാനം അയാൾ കഡാവർ റൂമിന്റെ വാതിൽ വലിച്ചടച്ച് അതിൽ ചാരി നിന്നു കിതപ്പടക്കി.
(തുടരും) 
Read all published parts by clicking  

കഡാവർ - Part 1

Image may contain: Divija, eating, sitting and child
Part 1 :- 
മൃതദേഹം വഹിച്ച് ആംബുലൻസ് ഗേറ്റ് കടന്നു മറഞ്ഞുകഴിഞ്ഞു.
അടക്കിപ്പിടിച്ച കുറച്ചു തേങ്ങലുകളെ ഞെരുക്കിക്കളയും വിധം കനത്തൊരു മൗനം കാഴ്ച്ചക്കാരിൽ നിറഞ്ഞു.
തല നരച്ച ചിലരുടെ നോട്ടം വെറുതെ ഒന്നു തെക്കേപ്പറമ്പു വരെ പോയി വന്നു.
ചന്ദനത്തിരികളുടെയും കുന്തിരിക്കപ്പുകയുടെയും ഗന്ധം തിരഞ്ഞ് അവിടെ നിന്നും പുറപ്പെട്ട കാറ്റ് കൂടിനിന്നവരുടെ നിശ്വാസവായുവിനിടയിലെവിടെയോ വഴി തെറ്റി കുറച്ചുനേരം കൂടി ചുറ്റിത്തിരിഞ്ഞു..
അതിരിലെ തേൻമാവുതിർത്ത ആശ്വാസനിശ്വാസം വന്നു തട്ടിയിട്ടാവണം അതു പിന്നെ പതിയെ പിൻതിരിഞ്ഞത്.
'മെഡിക്കൽ കോളേജിൽക്ക് കൊടുത്തൂത്രെ...കുട്ട്യോൾക്ക് വെട്ടിപ്പഠിക്കാൻ.
പുതുമോടി മാറുംമുൻപ് കെട്ട്യോന്റെ ജീവനെട്ത്തു...അതും പോരാഞ്ഞിട്ടാ...ഓളെയൊരു മനക്കട്ടി.'
ചുണ്ടും മൂക്കും കൂട്ടിപ്പിടിച്ചു നിന്നിരുന്ന കൈത്തലം നെറ്റിയിലെ വിയർപ്പു തുടയ്ക്കാനൊന്നു നീങ്ങിയ തക്കത്തിന് ചാടിയിറങ്ങിയ വാക്കുകൾ
ഒട്ടും സമയം കളയാതെ രൂപേന്ദുവിന്റെ കാതുകളെ തേടിച്ചെന്നു.
പുറംകാതുകളാലവയെ തടഞ്ഞുനിർത്തിയിട്ട്
അവൾ ഒന്നു തിരിഞ്ഞു കിടന്നു.
ഒരേങ്ങൽ പ്രതീക്ഷിച്ച് അരികിൽ നിന്ന പെണ്ണുങ്ങൾ നിരാശയോടെ പരസ്പരം നോക്കി.
...
പിന്നെയവൾ കണ്ണു തുറക്കുമ്പോഴേക്ക് മുറിയിൽ ഇരുട്ട് നിറഞ്ഞിരുന്നു.
അയൽവീട്ടിലെ തുറന്നിട്ട ജാലകത്തിലൂടെ കസ്തൂരിമാനിലെ കാവ്യ കണ്ണു തുടയ്ക്കുന്നത് തെല്ലൊരലോസരത്തോടെ അവൾ കണ്ടു.
ആ പകലിന്റെ ആലസ്യം കഴുകിക്കളയാനായി ഷവറിന്റെ ശക്തമായ ജലധാരയ്ക്കു കീഴെ മണിക്കൂറുകളെണ്ണാതെ ഏറെനേരം നിന്നു.
തിരിച്ചു മുറിയിലെത്തി അലമാര തുറന്നു നോക്കിയിട്ട് പിന്നതു വേണ്ടെന്നുവെച്ച്
ക്ളോത്ത്സ്റ്റാൻഡിൽ കിടന്ന വരുണിന്റെ മുഷിഞ്ഞ ടീഷർട്ട് എടുത്തണിയുമ്പോൾ രൂപേന്ദുവിന്റെ കണ്ണുകളിൽ നാണം കലർന്നൊരു മന്ദഹാസം ഒരു വട്ടം ഒന്നു മിന്നിമാഞ്ഞു...
അസാധാരണത്വം തെല്ലുമില്ലാതെ
ഒരു മൃദു മന്ദഹാസം കണ്ണിലൊളിപ്പിച്ച് ശാന്തമായുറങ്ങുന്നതു കണ്ടിട്ടോ എന്തോ തൂവെള്ള ഷിഫോൺ കർട്ടൻ ഒന്നു രണ്ടുവട്ടം അവളുടെ കവിളിലൊന്നു തൊട്ടു വിളിക്കാൻ ശ്രമിച്ചതാണ്.
' വരുൺ ' എന്ന വിളിയിലെ കുസൃതി നിറഞ്ഞ ശാസന കേട്ടു കണ്ണു നിറഞ്ഞിട്ടാവാം പിന്നെയത് ശല്യം ചെയ്യാതെ മൂലയിലേക്കൊതുങ്ങിയത്.
തടസ്സങ്ങളേതുമില്ലാതെ മണിക്കൂറുകൾ നീണ്ട ഉറക്കത്തിൽ നിന്ന് പിന്നെയവളുണരുമ്പോൾ
കിഴക്ക് സൂര്യൻ ഏണീക്കേണ്ടി വന്ന അരിശം കൊണ്ട് ചുവന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
കൈ നീട്ടി ബെഡ്ലാമ്പിട്ട് എഴുന്നേറ്റ് പുറത്തേക്കു നടക്കുമ്പോൾ കിടക്കപകുതിയിലേക്ക് അന്നവൾ നോക്കിയതേയില്ല.
എന്തിനെന്നറിയില്ലെങ്കിലും എല്ലാ മുറികളിലും ഒന്നു കേറിയിറങ്ങി.
അടുക്കളയ്ക്കടുത്തുള്ള കൊച്ചുചായ്പ്പിനു മുന്നിൽ കാലുകൾ നിശ്ചലമായി.
മേരിച്ചേടത്തിയുടെ കൂർക്കംവലി ചായ്പ്പിനുള്ളിൽ ചുറ്റിത്തിരിയാൻ സ്ഥലം തികയാഞ്ഞ് പുറത്തേക്കെത്തി നോക്കുന്നത് കണ്ടാവണം അതിനെ തിക്കിഞെരുക്കി
അകത്തിടാനെന്നോണം തെല്ലും ശബ്ദമുണ്ടാക്കാതെ രൂപേന്ദു ആ വാതിൽ ചേർത്തടച്ചത്.
കൂർക്കംവലിയുടെ ഓളങ്ങൾ അപ്രതീക്ഷിതമായ ആഘാതത്തിൽ തിരിച്ചുവന്ന് മൂക്കിലേക്കും വായിലേക്കും തള്ളിക്കയറിയതിന്റെ അലോസരത്തിൽ ചേടത്തി ഉറക്കത്തിൽ തന്നെയൊന്ന് മൂക്കമർത്തി ചൊറിഞ്ഞ് കടവായിലൂടെ ഒഴുകിയിറങ്ങിയ ചാറ് പുറംകൈ കൊണ്ട് തുടച്ച് പിന്നെയും തിരിഞ്ഞു കിടന്നു.
അടുക്കളയിലപ്പോൾ സ്റ്റൗ കത്തിച്ച് ചോറിനു വെള്ളം വെക്കുകയായിരുന്നു രൂപേന്ദു.
...
ഉറക്കമുണർന്നിട്ടും അന്ന് എന്തുചെയ്യണമെന്നറിയാതെ ഇത്തിരിനേരം കൂടി ചായ്പ്പിൽ തന്നെയിരുന്നു മേരിച്ചേടത്തി.
എന്നത്തെയും പോലെ അന്നും മിക്കിമൗസ് ടൈംപീസ് കൃത്യം അഞ്ചരമണിക്ക് വിളിച്ചെണീപ്പിച്ചതാണ്.
അതിന്റെ ചെവി നന്നായൊന്നു തിരുമ്മിയിട്ട് കണ്ണു തുറക്കാതെ ചേടത്തി പറഞ്ഞു.
'ആ കൊച്ചൻ കർത്താവിങ്കലോട്ടു പോയില്യോ തൊരപ്പാ...ഇനിയിപ്പോ എന്നാത്തിനാ വെട്ടം വരുന്നേമ്മുന്നേ എണീക്കുന്നേ?'
അതു മനസ്സിലാവാഞ്ഞിട്ടോ എന്തോ ചെവിയിലെ തരിപ്പ് മാറിയപ്പോ മിക്കി ഒന്നുകൂടി വിളിച്ചു.
പക്ഷേ മേരിച്ചേടത്തി അതിനു മുന്നേ ചായ്പ്പീന്നെണീറ്റ് ഓടിയിരുന്നു.
പക്ഷേ വല്ല്യ കാര്യമൊന്നുമുണ്ടായില്ല ,വെരിക്കോസ് വെയിനിന്റെ അസ്കിതയുള്ള കാലും വലിച്ച് അവരോടി മുൻവാതില്ക്കലെത്തുമ്പോഴേക്ക് ഫോർഡ് ഐക്കൺ ഗേറ്റ് കടന്നുകഴിഞ്ഞിരുന്നു.
പിൻഭാഗം ഒരു മിന്നായം പോലെ കണ്ടെന്നു മാത്രം.
'കെട്ട്യോൻ ചത്തേന്റെ പിറ്റേന്നാള് ഈ കൊച്ചിതെങ്ങോട്ടാ...'
എന്ന അതിശയത്തിൽ മൂക്കിന്റെ അറ്റത്തേക്കു ചാടിക്കയറിയ ചൂണ്ടുവിരൽ ചേടത്തി നടന്ന് അടുക്കളയിലെത്തുവോളം അവിടെത്തന്നെയിരുന്നു.അടുക്കളേക്കേറിയപ്പോഴോ വായും കൂടി തുറന്നു.ചോറും കറീം പലഹാരോം കട്ടൻകാപ്പീം എന്നുവേണ്ട എല്ലാ കൂട്ടോം തയ്യാറാക്കി നെരത്തിയേക്കുന്നു.
നെഞ്ചത്തു കൈയും വെച്ച് മേല്പോട്ടു നോക്കിപ്പോയി ചേടത്തി.
'എന്റെ കർത്താവേ ...ഈ കൊച്ചിനിതെന്നാ പറ്റി???'
...
കഡാവർ റൂമിനു മുന്നിലെ കട്ടിലിൽ സുഖനിദ്രയിലായിരുന്നു കുഞ്ഞാലി...
തലേന്നു കണ്ട പടത്തിലെ നായികേടെ കൂടെ ആടിപ്പാടുന്നൊരു സ്വപ്നം കൂട്ടിനുമുണ്ടായിരുന്നു.
ഗ്ളാസ് ഡോറിലെ ഇടവിട്ടിട വിട്ടുള്ള കൊട്ട് അതുകൊണ്ടു തന്നെ കുഞ്ഞാലീടെ തലച്ചോറ് ആദ്യമൊന്നും കേട്ട മട്ടു കാണിച്ചില്ല.
പക്ഷേ പോകെപ്പോകെ കൊട്ടിനു കനം കൂടിക്കൂടി വന്നു ..
മനസ്സില്ലാമനസ്സോടെ തലച്ചോറ് പിടി വിടുകയും കുഞ്ഞാലി ഞെട്ടിപ്പിടഞ്ഞെണീക്കുകയും ചെയ്തു.
തലേന്ന് വൈകിട്ടടിച്ച നാടന്റെ പെരുപ്പ് ശരിക്കങ്ങു വിട്ടുപോകാത്തേന്റെ പുറമേ പെട്ടെന്നുണ്ടായ ഞെട്ടിയെണീക്കലും കൊണ്ട് ആദ്യം കുഞ്ഞാലിക്കൊന്നും തന്നെ പിടികിട്ടിയില്ല.
ആവുന്നത്ര ശക്തിയിൽ തല രണ്ടുമൂന്നുവട്ടം അങ്ങോട്ടുമിങ്ങോട്ടുമിട്ടാട്ടിയിട്ടാണ് അതിനെയൊന്ന് നേരെ നിർത്തിച്ചതു തന്നെ.
'ആരാന്നപ്പാ ഇത്ര പൊലച്ചക്ക്' എന്നു തന്നോടു തന്നെ പറഞ്ഞ് തലയ്ക്കൽ ചുരുട്ടി വെച്ച തോർത്തെടുത്ത് കുടഞ്ഞ് മുഖമൊന്നമർത്തി തുടച്ചിട്ട് അയാൾ ഗ്ളാസ് ഡോറിലൂടെ പുറത്തേക്കു നോക്കി.
ഒരു നിമിഷം കണ്ണു മിഴിഞ്ഞു പോയി...ഇത്രേം നേരം കൂടെ ഡാൻസ് കളിച്ച സിൽമാനടിയെ പോലൊരെണ്ണം ഇതാ നിക്കുന്നു.
ഒരു നിമിഷം സ്തംഭിച്ച് നിന്നിട്ട് അയാൾ ഡോറിന്റെ കുറ്റി നീക്കി.
പുറത്ത് അക്ഷമയോടെ കാത്തു നിന്നിരുന്ന രൂപേന്ദു വല്ലാത്തൊരു തിടുക്കത്തോടെ ഉള്ളിലേക്കു തലനീട്ടി.
അവളുടെ കണ്ണുകൾ കഡാവർ റൂമിന്റെ അടഞ്ഞുകിടന്ന വാതിലിൽ നിശ്ചലമായി.
'ആരാ...ങ്ങക്കെന്ത്ന്നാ ബേണ്ട്യെ?'
അപ്പോഴേക്ക് സ്ഥലകാലബോധം വീണ്ടെടുത്തു കഴിഞ്ഞിരുന്ന കുഞ്ഞാലി അമ്പരപ്പോടെ അവളെ തുറിച്ചു നോക്കി.
വാതിലിൽ നിന്നു കണ്ണെടുത്ത് രൂപേന്ദു അയാളെ നോക്കി.
'ഇന്നലെ അറ്റാക്കായിട്ടു കൊണ്ടുവന്നില്ലേ വരുൺ...ഞാനവന്റെ ഭാര്യയാ'
'അയ്ന്?'
ഇപ്പോ കുഞ്ഞാലീടെ സ്വരത്തിലൊരിത്തിരി അരിശം കലർന്നിരുന്നു.
താഴെ നിരത്തി വെച്ചിരുന്ന പാത്രങ്ങളിൽ നിന്നും ഒരു ഫ്ളാസ്ക് കുനിഞ്ഞെടുത്ത് അവളയാൾക്കു നേരെ നീട്ടി.
'കടേന്നു വാങ്ങുന്ന കാപ്പി വരുണിനിഷ്ടാവില്ല.അതാ...'
അവളുടെ കണ്ണിലെ യാചനാഭാവം കണ്ട് അറിയാതെ കുഞ്ഞാലിയുടെ കൈകൾ നീണ്ട് ആ ഫ്ളാസ്ക് വാങ്ങി.
രൂപേന്ദുവിന്റെ കണ്ണിൽ സന്തോഷം പെട്ടെന്നു വന്നു നിറഞ്ഞു.
നിലത്തു നിരത്തി വെച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി ഗ്ളാസ്ഡോറിനകത്ത് കടന്ന് കട്ടിലിൽ നിരത്തുന്ന അവളെ നോക്കി കുഞ്ഞാലി ഫ്ളാസ്കും പിടിച്ച് അന്തം വിട്ടു നിന്നു.
എല്ലാം അകത്തേക്കെടുത്ത് വെച്ച് രൂപേന്ദു അയാളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.
'ഒന്നടുത്തിരുന്ന് വിളമ്പിക്കൊടുക്കണേ.അല്ലെങ്കിൽ കഴിക്കില്ല.ഭയങ്കരവാശിയാ...'
പറഞ്ഞു തീരുമ്പോഴേക്ക് അവളുടെ കൺകോണുകളിൽ നനവൂർന്നു...
അതു തുടയ്ക്കാൻ മെനക്കെടാതെ കുഞ്ഞാലിയിൽ നിന്നു മുഖം തിരിച്ച് വേഗത്തിൽ തിരിഞ്ഞു നടന്നു അവൾ.
ഗേറ്റ് കടന്നു മറയുന്ന കാറിലേക്കും കട്ടിലിൽ നിരന്നിരിക്കുന്ന പാത്രങ്ങളിലേക്കും മാറിമാറി നോക്കി കുഞ്ഞാലി എന്തു ചെയ്യണമെന്നറിയാതെ നിന്നു.
ഒരു മൂളിപ്പാട്ടോടെ കയറി വരുന്ന രൂപേന്ദുവിനെ ആദ്യം കാണും പോലെ നോക്കിനിന്നു മേരിച്ചേടത്തി.
കളിയായി അവളവരുടെ കവിളിലൊന്നു നുള്ളി.
'എന്താ അമ്മച്ചി ഇങ്ങനെ നോക്കുന്നേ?'
'കൊച്ചെവടെ പോയതാ?'
'വരുണിന് ഫുഡ് കൊണ്ടുക്കൊടുക്കാൻ...ഹോട്ടൽ ഫുഡ് ഒന്നും ഇഷ്ടമല്ല എന്ന് അറിയില്ലേ അമ്മച്ചിക്ക്?'
അവരെ നോക്കിചിരിച്ചിട്ട് അകത്തേക്കു കയറിയ അവളെ തിരിഞ്ഞുനോക്കിയ മേരിച്ചേടത്തിയുടെ കണ്ണ് മുളക് തൊടാതിരുന്നിട്ടും വല്ലാതെ നീറി.
...
'എത്ര നാളായി കുഞ്ഞാലിക്കാ...ഒന്നെന്നെ കാട്ടിത്താ...ദൈവത്തെയോർത്ത്...'
മുന്നിൽ നിന്നു വിങ്ങിപ്പൊട്ടുന്ന രൂപേന്ദുവിനെ നോക്കിനിൽക്കേ ഒരു മാസമായി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവൻ തൊണ്ടയിൽ വന്നു തികട്ടുന്നുണ്ടെന്നു തോന്നി കുഞ്ഞാലിക്ക്.
അറിയാതെ അയാളുടെ കൈ താക്കോൽക്കൂട്ടത്തിലേക്കും പിന്നെ കഡാവർ റൂമിന്റെ താഴിലേക്കും നീണ്ടു.
മലർക്കെ തുറന്ന വാതിലിലൂടെ ഫോർമലിന്റെ രൂക്ഷഗന്ധം അവരുടെ കണ്ണിലും മൂക്കിലും എരിഞ്ഞുകയറി.
കണ്ണു തുറക്കാനാവാതെ കുഞ്ഞാലി പിന്നോട്ടുമാറി.
പക്ഷേ അസഹനീയമായ നീറ്റലിലും കണ്ണുകൾ തുറക്കാൻശ്രമിച്ചു കൊണ്ട് രൂപേന്ദു മുറിക്കുള്ളിലേക്കു കാലെടുത്തുവെച്ചു.
സീവേജ് പൈപ്പുകൾക്കും ഡിസെക്ഷൻ ടേബിളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കീറിമുറിച്ച ശരീരങ്ങൾക്കുമിടയിലൂടെ അവൾ മുന്നോട്ടു നീങ്ങി..
അറിയാതെ കാൽ തട്ടി നീങ്ങിയ ബക്കറ്റിനുള്ളിലെ മിടിപ്പു നിന്നു പോയൊരു ഹൃദയത്തിന്റെ കാഴ്ച നട്ടെല്ലിലൂടെ ഒരു തരിപ്പായി കടന്നുപോകുന്നതറിഞ്ഞിട്ടും അവളുടെ കാലുകൾ മുന്നോട്ടു തന്നെ നീങ്ങി.
അവളോളം ഉയരമുള്ള ഒരു വലിയ ടാങ്കിനു മുന്നിൽ പാദങ്ങൾ നിശ്ചലമായി.
തന്നെ ചൂഴ്ന്നുനിൽക്കുന്ന ഫോർമലിൻ ഗന്ധം ഉണ്ടാകുന്നത് ആ ടാങ്കിൽ നിന്നാണെന്ന തിരിച്ചറിവിൽ അവളതിലേക്കു നോക്കി.
ലായനിയിൽ മുങ്ങി ശരീരത്തിലെ ജലാംശം പൂർണ്ണമായി വറ്റി ചുക്കിച്ചുളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കഡാവറായി അതിനുള്ളിൽ വരുൺ അവൾക്കായി കാത്തിരിപ്പുണ്ടായിരുന്നു.
അതിലേക്കെത്തി നോക്കിയ രൂപേന്ദുവിന്റെ ചുണ്ടിൽ വികൃതമായ ഒരു ചിരി വിടർന്നു.
കണ്ണിമയ്ക്കാതെ അവളാ മുഖത്തേക്കു നോക്കിക്കൊണ്ടേയിരുന്നു...
തൊലി ചുളിഞ്ഞുകറുത്തു തുടങ്ങിയ മുഖം കരിഞ്ഞുണങ്ങിയ ഏത്തപ്പഴത്തെ ഓർമ്മിപ്പിക്കും വിധം ചുരുങ്ങിത്തുടങ്ങിയിരുന്നു.
പക്ഷേ രൂപേന്ദു
കണ്ടത് അവളുടെ വരുണിനെ തന്നെയായിരുന്നിരിക്കാം...കോടിപ്പോയൊരു ചിരിയോടെ ആ ടാങ്കിൽ പിടിച്ച് അവളവനെ ഉറ്റുനോക്കി...
'മോളേ'
ഒരുവിധം ആ അന്തരീക്ഷവുമായി ഇണങ്ങിച്ചേർന്ന കുഞ്ഞാലി അകത്തേക്കു പാഞ്ഞെത്തി.
അതു കേൾക്കാതെ ... തന്നെത്തന്നെ മറന്നു നിൽക്കുന്ന രൂപേന്ദുവിനെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കാൻ അയാൾക്കു നന്നേ പണിപ്പെടേണ്ടി വന്നു.
ഭ്രാന്തമായ കരുത്തോടെ അവളാ മുറിക്കു നേരെ കുതിച്ചു കൊണ്ടിരുന്നു.
ഒരുവിധം അവളെ പുറത്തെത്തിച്ച് മുറിപൂട്ടിത്തിരിഞ്ഞ കുഞ്ഞാലിയുടെ കൈയിലേക്ക് അടുത്ത നിമിഷമവൾ കുഴഞ്ഞു വീണു.
അബോധത്തിലും ആ ചുണ്ടുകൾ വരുൺ എന്ന് അവ്യക്തമായി ഉച്ചരിക്കുന്നത് കേട്ട കുഞ്ഞാലിയുടെ മനസ്സിലേക്ക് ജീവിതത്തിലാദ്യമായി ഭയം ഒരു തണുപ്പായി ഇഴഞ്ഞുകയറി
(തുടരും) 
Read all published parts by clicking  

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo