Slider

ഒരു മായന്‍ നാടോടിക്കഥ

0

***********************
പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ച രാത്രിയായിരുന്നു അത്.കുട്ടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.അവന്‍ കുടിലില്‍നിന്ന് എഴുന്നേറ്റു പുറത്തിറങ്ങിവന്നു.കുടിലിന്റെ മുറ്റത്ത്,നിലാവില്‍ കുളിച്ച സേബാ മരത്തിന്റെ തണലില്‍ മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലേക്ക് നോക്കിയിരിക്കുന്ന അപ്പൂപ്പനെ അവന്‍ കണ്ടു.സേബാ മരത്തിന്റെ വെളുത്ത ഇലകള്‍ നിലാവില്‍ രാത്രിയുടെ ആയിരം കണ്ണുകള്‍ പോലെയായിരുന്നു.അവയിലേക്ക് നീല മിന്നാമിന്നികള്‍ പറന്നുവന്നു.കുട്ടി അപ്പൂപ്പന്റെ മടിയില്‍ കയറിക്കിടന്നു മുകളിലേക്ക് ,നീല ചിത്രകംമ്പളം പോലെ തിളങ്ങുന്ന വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ പറന്നുപോകുന്ന വെള്ളമേഘങ്ങളിലേക്ക് നോക്കി.ഇരുണ്ട ഭൂഖണ്ഡത്തിലെ അജ്ഞാതമായ ഏതോ വനാന്തരത്തിലായിരുന്നു ആ മഹാക്ഷേത്രത്തിന്റെ അവശിഷ്ടവും അതിനോട് ചേര്‍ന്നുള്ള ആ ഗ്രാമവും. ആ കുട്ടിക്ക് ഉറക്കം വരാതെകിടന്ന ആറാം നൂറ്റാണ്ടിലെ ആ രാത്രി , മനുഷ്യരാശിയിലെ ഏറ്റവും ശക്തമായ സംസ്ക്കാരങ്ങളിലൊന്നായ മായന്‍ സംസ്ക്കാരത്തിന്റെ അവസാന രാത്രികളില്‍ ഒന്നായിരുന്നു.
“അപ്പൂപ്പാ ഒരു കഥ പറഞ്ഞുതരൂ .” അവന്‍ പറഞ്ഞു.
വൃദ്ധന്‍ അവനെ തന്നിലേക്ക് ചേര്‍ത്തണച്ചു.അയാളുടെ ചുവന്ന ചായം പുരട്ടിയ മുഖം നിലാവില്‍ തിളങ്ങി.ചെവിയും മൂക്കും തുളച്ചു വെള്ളി ആഭരണങ്ങള്‍.ചുവന്ന പക്ഷിത്തൂവല്‍കൊണ്ടുണ്ടാക്കിയ വൃദ്ധന്റെ കിരീടത്തില്‍ കുട്ടി തന്റെ വിരലുകളോടിച്ചു.
അവന്റെ അപ്പൂപ്പന്‍ ആ മായന്‍ ഗ്രാമത്തിന്റെ മൂപ്പനാണ്.
അവന്‍ പിന്നെയും നിര്‍ബന്ധിച്ചു.
വൃദ്ധന്‍ തകര്‍ന്നുകിടക്കുന്ന പീരമിഡ് ആകൃതിയിലുള്ള മഹാക്ഷേത്രത്തിലേക്ക് നോക്കി .
അതിന്റെ നൂറു കല്‍പ്പടികള്‍ .
സൂര്യദേവന് നിണബലി നല്‍കിയിരുന്ന അതിന്റെ തകര്‍ന്ന അള്‍ത്താര.
“എങ്കില്‍ നിനക്ക് ഞാന്‍ ദിനയുടെ കഥ പറഞ്ഞുതരാം.ദിനാ ഹാറ്റ്പെന്‍സ്(Dinah hat pense) എന്ന മായന്‍ പുരോഹിതയുടെ കഥ...”കുട്ടി നിര്‍ബന്ധിച്ചപ്പോള്‍ മൂപ്പന്‍ ആ കഥ ഓര്‍മ്മിക്കുവാന്‍ തുടങ്ങി.
"അഞ്ഞൂറ് വര്‍ഷം മുന്‍പാണ്.അത് മായന്‍ രാജവംശത്തിന്റെ പുഷ്ക്കലകാലമായിരുന്നു.ബെക്ക ഫൂ (Becka foo) എന്നായിരുന്നു അന്ന് സൂര്യദേവന്റെ ആരാധനാസ്ഥലമായ ആ മഹാക്ഷേത്രത്തിന്റെ പേര്.മന്ത്രവിദ്യയും വിചിത്ര ആചാരങ്ങളും നിലനിന്നിരുന്ന കാലമായിരുന്നു അത്.നമ്മുടെ ഈ ഗ്രാമം ആ മഹാക്ഷേത്രത്തിന്റെ മുന്‍പിലുള്ള പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന ചന്തയായിരുന്നു.അതിവിചിത്രമായ ഒരു ചന്ത."
"അതെന്താ അപ്പൂപ്പാ വിചിത്രം എന്ന് പറഞ്ഞത് ?” കുട്ടി ആകാംക്ഷയോടെ നോക്കി.
“സൂര്യദേവന്റെ പ്രീതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് സമൂഹത്തില്‍ മനുഷ്യരുടെ സ്ഥാനം.ആ ചന്തയില്‍ ആളുകള്‍ പൂജാദ്രവ്യങ്ങള്‍ കൊണ്ട് വരും.പല തരത്തിലുള്ള വസ്തുക്കള്‍ ആയിരിക്കും കൊണ്ടുവരിക..ചന്തയില്‍ വരുന്നവരുടെ കയ്യില്‍ പൂക്കള്‍ ഉണ്ടാവും.ഏറ്റവും ഇഷ്ടപ്പെട്ട പൂജാ ദ്രവ്യം പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് ജനങ്ങള്‍ ചുവന്ന പൂക്കള്‍ അര്‍പ്പിക്കും.ഇഷ്ടമനുസരിച്ചു ചിലര്‍ക്ക് കൂടുതല്‍ പൂക്കള്‍ ലഭിക്കും.ചിലര്‍ക്ക് കുറവും.ചിലര്‍ക്ക് ഒന്നും കിട്ടില്ല.ആ പൂജാദ്രവ്യങ്ങള്‍ക്ക് ലഭിക്കുന്ന പൂക്കളുടെ അടിസ്ഥാനത്തിലായിരുന്നു ബെക്ക ഫൂവിലെ പുരോഹിതരെ കണ്ടെത്തിയിരുന്നത്.ദിന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു.അവള്‍ എല്ലാ ദിവസവും ചന്തയില്‍ വരും.തിളങ്ങുന്ന അമ്പലത്തിന്റെ മുന്‍പിലെ സ്വര്‍ണ്ണകൂടാരങ്ങളില്‍ പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന പുരോഹിതരെ കാണും.അവരെപോലെയാകാന്‍ ദിന വളരെ ആഗ്രഹിച്ചു.പാവം .അവളെ ആരും ശ്രദ്ധിക്കുന്നു പോലുമില്ല.”
"എന്നിട്ട് ?"
"എങ്ങിനെയെങ്കിലും തനിക്ക് ആ പുരോഹിതരുടെ ഒപ്പമാകണം.അവള്‍ നിശ്ചയിച്ചു.കാടുകളും മേടുകളും താണ്ടി അവള്‍ അതിനായി ഒരു മന്ത്രവാദിയെപോയി കണ്ടു.അവ്രില്‍(avril)എന്നായിരുന്നു ആ മന്ത്രവാദിയുടെ പേര്.
“എന്താണ് നിന്റെ ആഗ്രഹം.”അവ്രില്‍ ചോദിച്ചു.കാടും മേടും കടന്നു തന്റെയടുത്തു വന്ന പെണ്ണിനെ മന്ത്രവാദിക്ക് ഇഷ്ടമായി.സ്ഥിരോത്സാഹികളെ മന്ത്രവാദികള്‍ വരെ ഇഷ്ടപ്പെടും കേട്ടോ മോനെ."
കുട്ടി സന്തോഷത്തോടെ ചിരിച്ചു.അവന്‍ അത് മനസ്സില്‍ കുറിച്ചു.
“എന്നിട്ടെന്തുണ്ടായി അപ്പൂപ്പാ ?”
“എന്റെ പൂജാദ്രവ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുന്നോളം പൂക്കള്‍ ലഭിക്കണം.”അവള്‍ ആവശ്യപ്പെട്ടു.
മന്ത്രവാദി അവളുടെ ആഗ്രഹം നിറവേറ്റാന്‍ ഒരു മന്ത്രമരുന്ന് കൊടുത്ത് വിട്ടു.
പിറ്റേന്ന് ചന്തയില്‍ ദിന വന്നത് കുറച്ചു പഴങ്ങളുമായായിരുന്നു.അവള്‍ പഴങ്ങളില്‍‍ ആ മന്ത്രമരുന്ന് തളിച്ചിരുന്നു.ആളുകള്‍ ആ പഴങ്ങൾ കഴിച്ചു.അവള്‍ കൊണ്ടുവന്ന പഴങ്ങള്‍ കഴിക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടി.അവളുടെ പ്രദര്‍ശനശാലയുടെ മുന്‍പില്‍ മലയോളം പൂക്കള്‍ കുമിഞ്ഞുകൂടി.
“എന്തായിരുന്നു ആ പഴങ്ങളുടെ പ്രത്യേകത?”അവന്‍ ചോദിച്ചു.
“ആ മന്ത്രമരുന്ന് തളിച്ച പഴങ്ങള്‍ മനുഷ്യരുടെ ഓര്‍മ്മകളെ ഉണര്‍ത്തും.നാം മറന്നുപോയ മധുരമുള്ള പഴയ അനുഭവങ്ങള്‍ ഓര്‍ക്കുന്നതിലും നല്ല അനുഭവം എന്താണുള്ളത്?ഉള്ളിന് കുളിര്‍ നല്‍കുന്ന ആ പഴത്തിനായി ആളുകള്‍ തിരക്ക് കൂട്ടി.”
“എന്നിട്ട് ?”
"ഇത്തരം കുന്നോളം പൂക്കള്‍ ഉണ്ടായാല്‍ മാത്രം പോര.പല മന്ത്രവിദ്യകള്‍ ഉപയോഗിച്ച് ആളുകള്‍ ഇത്തരം ശ്രദ്ധ തങ്ങളുടെ പ്രദര്‍ശനവസ്തുക്കള്‍ക്ക് നേടുന്നുണ്ടായിരുന്നു.എന്നാല്‍ മന്ത്രവിദ്യകള്‍ ഒന്നുമില്ലാതെ ,സൂര്യദേവന്റെ പ്രീതി ലഭിച്ച പ്രദര്‍ശനവസ്തുവേണം പൂജാദ്രവ്യമായി തിരഞ്ഞെടുക്കാന്‍.ബെക്ക ഫൂവിലെ ഏതെങ്കിലും പുരോഹിതര്‍ക്ക് അവ ഇഷ്ടപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയും വേണം.ഒരു ദിവസം ഒരു പ്രായമായ പുരോഹിത ദിനയുടെ പൂജാദ്രവ്യങ്ങള്‍ പരിശോധിക്കുവാന്‍ വന്നു..തന്റെ അരികില്‍ വന്ന പുരോഹിതയെ ദിന ഒരുപാട് പുകഴ്ത്തി.എന്തൊരു സൗന്ദര്യമാണ് നിങ്ങളെ കാണാന്‍.നിങ്ങളെപോലെ ഒരു പുരോഹിതയാകാന്‍ ഞാന്‍ ഒരുപാട് കൊതിക്കുന്നു എന്നെല്ലാം പറഞ്ഞു.പഴങ്ങളെക്കാളും അവളുടെ വാക്ക് ചാതുരിയില്‍ വീണ ആ പാവം വൃദ്ധയായ പുരോഹിത അവളെ സൂര്യക്ഷേത്രത്തിന്റെ പടികളിലേക്ക് മറ്റു പുരോഹിതരുടെ അടുത്തേക്ക് കൊണ്ട് പോയി പരിചയപ്പെടുത്തി."
“ഇവളുടെ പഴങ്ങള്‍ സുന്ദരമാണ്.യാതൊരു മന്ത്രവിദ്യയുമില്ല ഈ പഴങ്ങളില്‍.സൂര്യദേവന്റെ അനുഗ്രഹം മൂലമാണ് ഇവളുടെ പഴങ്ങള്‍ക്ക് ഓര്‍മ്മകള്‍ ജനിപ്പിക്കുവാന്‍ കഴിയുന്നത്‌.”പുരോഹിത പ്രഖ്യാപിച്ചു.
അങ്ങിനെ നമ്മുടെ ദിന ബെക്ക ഫൂവിന്റെ പടികളില്‍ പുരോഹിതയായി.
ആദ്യം അവളുടെ സ്ഥാനം ഏറ്റവും താഴത്തെ പടിയിലായിരുന്നു.പിന്നെ മെല്ലെ മെല്ലെ അവള്‍ ഉയര്‍ന്നു.ഇതിനൊക്കെ അവള്‍ക്ക് അവ്രില്‍ മന്ത്രവാദിയുടെ സഹായവും ഉണ്ടായിരുന്നു.വളരെ വിശേഷപ്പെട്ട ഒരു വസ്ത്രമാണ് പുരോഹിതര്‍ അണിയുന്നത്.അതിനൊരു പ്രത്യേകത ഉണ്ടായിരുന്നു. "
“എന്താണത് ?”
“ചുവന്ന പട്ടു കൊണ്ടുണ്ടാക്കിയ വസ്ത്രം.പല തരം രത്നങ്ങള്‍ പതിച്ച ആ വസ്ത്രം ഒരിക്കല്‍ അണിഞ്ഞാല്‍ പിന്നെ ഉപേക്ഷിക്കാന്‍ തോന്നില്ല.അതൊരു ശാപം പോലെയാണ്.അത്ര സുഖവും സന്തോഷവുമാണ് അത് അണിഞ്ഞു കഴിയുമ്പോള്‍.എന്നാല്‍ സൂര്യക്ഷേത്രത്തിന്റെ ഒരേ പടിയില്‍ നില്‍ക്കുന്ന രണ്ടാം ദിവസം മുതല്‍ അതിന്റെ തിളക്കം കുറയും.തിളക്കം കൂടണമെങ്കില്‍ അടുത്ത ഉയര്‍ന്ന പടിയില്‍ കയറണം.അതായത് പുരോഹിത സ്ഥാനം ഉയര്‍ത്തണം.അവള്‍ക്ക് ആദ്യം പ്രദര്‍ശനചന്തയില്‍ നിന്ന് താഴത്തെ പടിയില്‍ ഒന്ന് കയറിയാല്‍ മതിയെന്നായിരുന്നു.എന്നാല്‍ ആ വസ്ത്രം അവളെ പ്രലോഭിപ്പിച്ചു.വീണ്ടും അവ്രില്‍ മന്ത്രവാദിയുടെ സഹായത്തോടെ ദിന മന്ത്രവിദ്യകള്‍ ഉപയോഗിച്ച് സ്ഥാനക്കയറ്റം നേടിക്കൊണ്ടിരുന്നു.സഹ പുരോഹിതര്‍ക്ക് അസൂയ തോന്നിയെങ്കിലും അവര്‍ക്ക് പുറത്തു കാണിക്കാന്‍ കഴിഞ്ഞില്ല.ഇതിനിടെ ആ പുരോഹിത ഉയര്‍ത്തികൊണ്ടുവന്ന മറ്റൊരു പുരോഹിതനായ ആഷര്‍ ചെര്‍ത്തിന്‍(asher chertin) എന്നയാളുമായി അവള്‍ കൂട്ടായി..അയാളും തട്ടിപ്പ് കാണിച്ചാണ് പുരോഹിതനായത്.എന്നാല്‍ പലര്‍ക്കും മനസ്സിലായില്ല.പല പുരോഹിതരും അത് പോലെ തട്ടിപ്പ് കാണിച്ചാണ് ഉയര്‍ന്നുവന്നത്.അത് പുരോഹിത സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു.അതിനാല്‍ത്തന്നെ മുതിര്‍ന്ന പുരോഹിതര്‍ ദിനക്കും ആഷറിനും നേരെ കണ്ണടച്ചു.അങ്ങിനെയിരിക്കെയാണ് അവള്‍ക്ക് ഒരു പ്രതിസന്ധി നേരിടേണ്ടി വന്നത്.”
“എന്താണത് അപ്പൂപ്പാ ?” കുട്ടി ആകാംക്ഷയോടെ ചോദിച്ചു.
“അത് വരെ പഴങ്ങളും ഭക്ഷണസാധനങ്ങളും ഒക്കെയാണ് ദിന എന്ന പുരോഹിത പൂജക്കായ് ഉപയോഗിച്ചത്.എന്നാല്‍ അടുത്ത സ്ഥാനങ്ങള്‍ കിട്ടണമെങ്കില്‍ അന്ന് മായന്‍ രാജവംശത്തില്‍ നിലനിന്നിരുന്ന കലാ കൌശല വിദ്യകളായ ചിത്രമെഴുത്തു ,തുന്നല്‍ ,ആയുധമുണ്ടാക്കല്‍,പ്രസംഗം,പ്രതിമനിര്‍മ്മാണം തുടങിയവയില്‍ പെരുമ കാട്ടണം..അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം.ആ പടികള്‍ ചവിട്ടി കഴിഞ്ഞാല്‍ അവള്‍ പുരോഹിത റാണിമാരില്‍ ഒരാളാകും. അവള്‍ ബാക്കിയെല്ലാം അവ്രിലിന്റെ മന്ത്രവിദ്യയില്‍ വിജയിച്ചു.എന്നാല്‍ പ്രതിമനിര്‍മ്മാണം അവള്‍ക്ക് ഒരു കീറാമുട്ടിയായി.പ്രതിമയില്‍ മന്ത്രവിദ്യ നടക്കില്ല സൂര്യദേവന്റെ അനുഗ്രഹം വേണമെന്ന് മന്ത്രവാദി പറഞ്ഞു.അവള്‍ക്ക് ആകെ സങ്കടമായി.അവള്‍ പൊട്ടിക്കരഞ്ഞു.തന്റെ വസ്ത്രത്തിന്റെ തിളക്കം നഷ്ടപ്പെടുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു.അപ്പോഴാണ്‌ ആഷര്‍ അവളെ സഹായിക്കാമെന്ന് ഏറ്റത്.അതിമനോഹരമായ തടികൊണ്ടുണ്ടാക്കിയ പ്രതിമ അയാള്‍ അവള്‍ക്ക് സമ്മാനിച്ചു."
“ഇത് നീയുണ്ടാക്കിയത് ആണെന്ന് പറഞ്ഞാല്‍ മതി.നീ ഒരു പുരോഹിത റാണിയായി കാണാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ട്.”
‘അപ്പോള്‍ നിങ്ങള്‍ക്ക് ഈ പ്രതിമ വേണ്ടേ ?”
“എന്റെ കയ്യില്‍ സുന്ദരമായ മറ്റു പ്രതിമകള്‍ ഉണ്ട്.മാത്രമല്ല ഒരിക്കല്‍ ഒരു കുട്ടി ഇത് അവന്റെ പ്രതിമയാണ് എന്ന് പറഞ്ഞു എന്റെ അടുത്തു വഴക്കിനു വന്നു.ഈ പ്രതിമ കാണുമ്പോള്‍ എനിക്ക് അവന്റെ മോന്ത ഓര്‍മ്മ വരും.അത് കൊണ്ട് ഇത് പ്രദര്‍ശനത്തിനു വയ്ക്കാന്‍ വയ്യ.ആ വഴക്കിന്റെ ഓര്‍മ്മകള്‍...”
അതൊരു ബാലികയുടെ പ്രതിമയായിരുന്നു.ദിന അതിന്റെ മുടി മുറിച്ചു കളഞ്ഞു.കയ്യിലെ വളകളും മുറിച്ചു.സൌന്ദര്യം കുറഞ്ഞെങ്കിലും അതിപ്പോള്‍ ഒരു ആണ്‍പ്രതിമയാണ്.അവള്‍ അങ്ങിനെ ചെയ്യാന്‍ കാരണം എന്താണ് എന്ന് നിനക്ക് പറയാന്‍ കഴിയുമോ ? വൃദ്ധന്‍ ചോദിച്ചു.
“സൂര്യദേവന് ആണ്‍പ്രതിമകള്‍ അല്ലെ അര്‍പ്പിക്കേണ്ടത് .അതുകൊണ്ടാവും.?”
“അത് മാത്രമല്ല.ഇനി ആ കുട്ടിയോ ,ആഷറോ വഴക്കിനു വന്നാല്‍ പിടിച്ചുനില്‍ക്കാമല്ലോ എന്ന ദിനയുടെ കുബുദ്ധികൂടിയുണ്ടായിരുന്നു. .”വൃദ്ധന്‍ പറഞ്ഞു.
“എന്നിട്ട് ?”
"അവള്‍ ആ പ്രതിമ പൂജാദ്രവ്യങ്ങളുടെ കൂട്ടത്തില്‍ വച്ചു.പ്രതിമ നിര്‍മ്മാണത്തില്‍ അവള്‍ക്ക് കഴിവില്ലാഞ്ഞിട്ടും ,അത് ആഷര്‍ തന്ന പ്രതിമയായതിനാലും അവള്‍ പ്രദര്‍ശനവസ്തുക്കളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധയില്ലാത്ത ഒരിടത്താണ് അത് വച്ചത്.എങ്ങനെയെങ്കിലും ആ ഘട്ടം കഴിയുക .അടുത്ത പടിയില്‍ കയറി പുരോഹിതറാണി പട്ടം നേടുക എന്ന ലക്ഷ്യം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളു.അനേകം ഭക്തര്‍ അവളുടെ പൂജാദ്രവ്യങ്ങള്‍ കാണാന്‍ വന്നു.എന്നാല്‍ ആ കൂട്ടത്തില്‍ ഹാസ്കല്‍(haskel) എന്നാ കുട്ടി ആ പ്രതിമ ശ്രദ്ധിച്ചു.അവന്‍ അത് കണ്ടു പൊട്ടിക്കരഞ്ഞു.അവന്‍ ഒരു പൂജാരിയേ അല്ലായിരുന്നു.തന്റെ പ്രതിമ നഷ്ടപ്പെട്ടതിനെക്കാളും അതിനു അംഗഭംഗം വന്നതാണ് അവനെ ഏറെ ദു:ഖിപ്പിച്ചത്. വികലമാക്കിയ പ്രതിമയുടെ മുഖം കണ്ടപ്പോള്‍ തന്നെ അത് തന്റെ പ്രിയപ്പെട്ട പ്രതിമയാണെന്ന് അവനു മനസ്സിലായി.ആളുകള്‍ അവര്‍ക്ക് ചുറ്റും കൂടി.മുഖ്യപുരോഹിതര്‍ അവളുടെ അടുത്തു വന്നു.അവളെ പുരോഹിതയാക്കിയ വൃദ്ധപുരോഹിതയ്ക്കായിരുന്നു ഏറ്റവും ദേഷ്യം.അവരുടെ വസ്ത്രങ്ങള്‍ അവളുടെതിനെക്കള്‍ തിളക്കം കുറഞ്ഞവയായിരുന്നു.അതിവേഗം തന്നെക്കാള്‍ ഉയരത്തില്‍ എത്തിയ ദിനയോടുള്ള അസൂയയും അതിനു പിന്നിലുണ്ടായിരുന്നു."
“ഈ പ്രതിമ നിന്റെയാണെന്ന് എന്താണ് തെളിവ് ?”അവര്‍ ചോദിച്ചു.
അവള്‍ നിശബ്ദയായി.അവര്‍ ചോദ്യം കുട്ടിയോടും ചോദിച്ചു.
“ഈ പ്രതിമ പാടും.” കുട്ടി പെട്ടെന്ന് പറഞ്ഞു.
“എങ്കില്‍ അതിനെക്കൊണ്ടു പാട്ട് പാടിക്കൂ.”പുരോഹിതര്‍ ദിനയോട് പറഞ്ഞു.
അവള്‍ നിസ്സഹായയായിരുന്നു.
ആ ബാലന്‍ പ്രതിമയുടെ ഹൃദയഭാഗത്ത്‌ തന്റെ കുഞ്ഞുവിരലുകള്‍ക്കൊണ്ട് പ്രത്യേകരീതിയില്‍ അമര്‍ത്തി.അതിമനോഹരമായ ഒരു ഗാനം പ്രതിമയുടെ ചുണ്ടില്‍നിന്ന് പുറപ്പെട്ടു.എല്ലാവരും അത് കേട്ട് അത്ഭുതപ്പെട്ടുനിന്നു.
“ഇത് നീ മോഷ്ടിച്ചതല്ലേ..”ജനക്കൂട്ടം അവള്‍ക്ക് നേരെ ഇരച്ചു.
"ഹേയ്,ഇവിടുത്തെ ഏതൊരു പുരോഹിതന്റെതിനെക്കാളും ആളുകള്‍ ശ്രദ്ധിക്കുന്നത് എന്റെ പൂജാ ദ്രവ്യങ്ങളാണ്.അങ്ങിനെയുള്ള ഞാന്‍ അത് ചെയ്യുമോ?"അവള്‍ പിടിച്ചു നില്ക്കാന്‍ ശ്രമിച്ചു.
എന്നാല്‍ അവളുടെ ന്യായങ്ങള്‍ എല്ലാം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു.
അവള്‍ ചുറ്റും നോക്കി.അതാ തന്റെ പതനം കണ്ട് രസിച്ചു നില്‍ക്കുന്ന ആഷര്‍.അവന്‍ അടുത്ത സ്ഥാനത്തിനു അര്‍ഹനായി മുകളിലേക്ക് കയറുകയാണ്.പാടില്ല.
“അല്ല.ഇത് എനിക്ക് ആഷര്‍ സമ്മാനമായി തന്നതാണ്.”അവള്‍ വിളിച്ചു പറഞ്ഞു.
ജനക്കൂട്ടം അവന്റെ നേര്‍ക്കും പാഞ്ഞടുത്തു.അവര്‍ ആ രണ്ടുവ്യാജപുരോഹിതരേയും കല്ലെറിഞ്ഞു ഓടിച്ചു.അവര്‍ എന്നും നിലനിര്‍ത്താന്‍ ആഗ്രഹിച്ച വിശേഷപ്പെട്ട പുരോഹിത വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കീറിയ വസ്ത്രങ്ങള്‍ ഉടുപ്പിച്ചു അവരെ പുറംതള്ളി.
“എന്നിട്ട് അവര്‍ക്ക് എന്ത് പറ്റി അപ്പൂപ്പാ ?”കുട്ടി ആരാഞ്ഞു.
“അറിയില്ല.നമ്മുടെ മായന്‍ വിശ്വാസങ്ങള്‍ അനുസരിച്ച് മനുഷ്യ ജന്മങ്ങള്‍ ഒരു ചക്രം പോലെ കറങ്ങുന്നവയാണ്.ഓരോ തലമുറയിലും അവര്‍ പുനര്‍ജനിക്കും.”
അപ്പൂപ്പന്‍ കഥ പറഞ്ഞുതീര്‍ന്നപ്പോള്‍ ആ കുട്ടി ഉറങ്ങി.ഉറക്കത്തില്‍ അവനൊരു സ്വപ്നം കണ്ടു.
വെള്ളിനിറമുള്ള ആ മഹാക്ഷേത്രത്തിന്റെ പടികള്‍ ഓരോന്നായി അവന്‍ ചവിട്ടി കയറുകയാണ്.ഏറ്റവും മുകളിലത്തെ പാല്‍നിലാവില്‍ കുളിചു നില്‍കുന്ന സൂര്യദേവന്റെ അള്‍ത്താരയുടെ മുന്‍പില്‍ അവന്‍ ചെന്നുനിന്നു. ഒരു ബാലികയുടെ പ്രതിമ സൂര്യദേവന്റെ പൂജാദ്രവ്യമായി ആരോ അവിടെ അര്‍പ്പിച്ചിട്ടുണ്ടായിരുന്നു.അവന്‍ അതിന്റെ ഹൃദയത്തില്‍ത്തൊട്ടു.അതിസുന്ദരമായ ഒരു ഗാനം അതിന്റെ ചുണ്ടില്‍നിന്ന് പുറപ്പെട്ടു.നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നശിക്കാത്ത ഒരു അനശ്വരഗാനമായിരുന്നു അത്.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo