നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടയം-കുമളി ടൗൺ റ്റു ടൗൺ



**************************************
ഞാനിപ്പോള്‍ പെരുവന്താനം കവലയിലാണ് നില്‍ക്കുന്നത്.ഇപ്പോള്‍ സമയം വെളുപ്പിന് മൂന്നു കഴിഞ്ഞു.തണുത്തിട്ട് വയ്യ.ചില നേരങ്ങളില്‍ ഈ പണി വല്ലാത്ത മടുപ്പാണ്.സ്റ്റില്‍ വര്‍ക്ക് ഈസ് വര്‍ക്ക്.നോ കോമ്പ്രമൈസ്.ഞാന്‍ കോട്ടയം കുമളി കെ.എസ്.ആര്‍.റ്റി.സി വരാന്‍ നോക്കിനില്‍ക്കുകയാണ്.എതു നിമിഷവും രണ്ടു മഞ്ഞകണ്ണുകള്‍ തുറന്നു വണ്ടി ആ വളവു കടന്നുവരും.കവല വിജനമാണ്.ജാക്കറ്റ് ഇട്ടിട്ടും മങ്കി ക്യാപ്പ് കൊണ്ട് തല മൂടിയിട്ടും തണുപ്പിനു ഒരു കുറവുമില്ല.ഈ തണുത്ത വിജനതയില്‍ നാം ഒരു മരമോ പാറയോ പോലെയോ ആവും.ദൂരെ ഇരുട്ടില്‍ ഒരു വെളുത്ത പാട് പോലെ കാണുന്നത് അമലഗിരി പള്ളിയാണ്.അങ്ങ് മുകളില്‍ കുട്ടിക്കാനം.മിന്നാമിന്നികള്‍ ഊര്‍ന്നുവരുന്നത് പോലെ വല്ലപ്പോഴും വാഹനങ്ങള്‍ കുട്ടിക്കാനം വളവ് ഇറങ്ങിവരുന്നത് എനിക്കിവിടെ ഇരുന്നാല്‍ കാണാം.ആ കൂട്ടത്തില്‍ എനിക്ക് പോകേണ്ട ടൗൺ റ്റു ടൗൺ ഉണ്ടാവും.ശൂന്യത മനസ്സിനെ പൊതിയാന്‍ നാം അനുവദിക്കരുത്.ഇറ്റ്‌ വില്‍ അഫക്റ്റ് അവര്‍ വര്‍ക്ക്. മൊബൈല്‍ തുറന്നു ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി.
“പിയാ ബസന്തി രേ..ജാനി കി ജാദൂ കിയാ ...” ചിത്രയുടെ ഒരു പഴയ ഹിന്ദിഗാനം ഒഴുകിവരുന്നു..വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഷ്ടപ്പെട്ട ഒരു പാട്ട് എപ്പോഴെങ്കിലും കേള്‍ക്കുമ്പോള്‍ മനസ്സ് അത്രയും വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിക്കും.മനസ്സിന്റെ ചലനം നിങ്ങളെ അലര്‍ട്ടാക്കും.എന്റെ പ്രഫഷനില്‍ അലര്‍ട്ട്നെസ് വളരെ പ്രധാനമാണ്.
“പിയാ ബസന്തി രേ...”
യൂട്യൂബില്‍ ഈ ഗാനം തുറന്നാല്‍ ഹിമാചല്‍ പ്രദേശിലെ പച്ചക്കുന്നുകള്‍ കാണാം. ചെറുഅരുവികള്‍ ഒഴുകുന്ന ,മഞ്ഞില്‍ മുങ്ങിയ ഗ്രാമപ്രദേശങ്ങള്‍ .അവിടെ ആടിപാടി നടക്കുന്ന കാമുകനും കാമുകിയും.എങ്കിലും എന്റെ മനസ്സില്‍ തെളിയുന്നത് പാലക്കാടെ വിണ്ടുണങ്ങിയ വയലുകളാണ്.അവിടെ ഒരു കാമ്പസിലെ തൊണ്ണൂറുകളിലെ കത്തുന്ന വേനല്‍ദിവസങ്ങളിലാണ് ഞാന്‍ ഈ പാട്ട് ആദ്യം കേട്ടത്.കോളേജ് വളപ്പിലെ ഉണങ്ങിയ അക്കേഷ്യ മരങ്ങള്‍ക്കിടയിലിരുന്നു ഒരു വാക്ക്മാനില്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സ് പക തണുക്കുന്നുണ്ടായിരുന്നു.ആ തണുപ്പ് അപര്‍ണ്ണയായിരുന്നു.
അപര്‍ണ്ണ മാധവന്‍.
അവളിപ്പോള്‍ എവിടെയാണ്?.എന്നെ ഈ പ്രഫഷനിലേക്ക് കൊണ്ട് വന്നത് അവളാണ്.
അവളുടെ ചന്ദനനിറമുള്ള മുഖം.ചിരിക്കാതെ ചിരിക്കുന്ന കണ്ണുകള്‍.കായാമ്പൂ ഗന്ധമുള്ള മുടിയിഴകള്‍.പിന്നെ...പിന്നെ ശലഭങ്ങളുടെ ചിത്രമുള്ള മഞ്ഞഹാന്‍ഡ്ബാഗിലെ ഒരു രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മാഗ്നം 0.326 റിവോള്‍വര്‍.
ഞാന്‍ ബാഗ് എടുത്തു മടിയില്‍ വച്ചു.പിന്നെ മൊബൈല്‍ ഫോണില്‍ സ്കെച്ച് ആപ്പ് തുറന്നു.മൊബൈലിലെ ഈ വെളുത്ത ചതുരത്തില്‍ വിരല്‍ത്തുമ്പ് കൊണ്ട് വരയ്കുന്ന രസം വേറെയില്ല.ഞാന്‍ വരയ്ക്കുന്നത് മനുഷ്യമുഖങ്ങളാണ്.വെറും മുഖങ്ങളല്ല ,നോവലിലെ കഥാപാത്രങ്ങള്‍. എല്ലാ മനുഷ്യര്‍ക്കും നാം വായിച്ച ഏതെങ്കിലും കഥകളിലെ ,കഥാപാത്രങ്ങളുടെ മുഖച്ഛായ ഉണ്ടാകും.ഞാന്‍ ഇപ്പോള്‍ വരയ്ക്കുന്നത് ഇന്നലെ കണ്ട ലോട്ടറി കച്ചവടക്കാരന്റെ മുഖമാണ്.അയാള്‍ക്ക് ഗ്രെഗോര്‍ സംസയുടെ ച്ഛായയായിരുന്നു..അതേ ,കാഫ്ക്കയുടെ മെറ്റമോര്‍ഫോസിസിലെ പാറ്റയായി മാറിയ നായകന്‍.ഒരു ലോട്ടറിയെടുക്കാന്‍ അയാള്‍ എന്നോട് കെഞ്ചി.ദൈന്യം നിറഞ്ഞ ഇരുണ്ട മുഖത്തെ ചുളിവുകള്‍.രാത്രിയില്‍ നമ്മുടെ കട്ടിലില്‍ അറിയാതെ വന്നുവീണു പറക്കാന്‍ കഴിയാതെ പിടയ്ക്കുന്ന പാറ്റയുടെ ദൈന്യത.ഞാന്‍ അയാളുടെ കൈയില്‍നിന്ന് മുപ്പതു രൂപയുടെ ഒരു കാരുണ്യ വാങ്ങി.പിന്നീട് അയാളെ ബിവറെജിന്റെ മുന്‍പില്‍ വച്ച് കണ്ടുമുട്ടി.ഒരു വിലകുറഞ്ഞ മദ്യം വാങ്ങി എളിയില്‍ തിരുകി അയാള്‍ പോകുന്നു. ആ പാറ്റയുടെ ദൈന്യതയ്ക്ക് അറപ്പ് തോന്നിക്കുന്ന ഒരു ഭാവമാറ്റം..രാത്രി രണ്ടു മണിക്ക് പെട്ടെന്ന് നിങ്ങള്‍ ഉറക്കംവിട്ടു മൂത്രമൊഴിക്കാന്‍ ടോയിലറ്റില്‍ കയറുമ്പോള്‍ ,അറുപതു വാട്ട് ബള്‍ബിന്റെ മഞ്ഞവെളിച്ചത്തില്‍,ഭിത്തിയിലെ രാത്രി നിശബ്ദതയില്‍ പറ്റിപ്പിടിച്ചിരുന്നു നിങ്ങളെത്തന്നെ നോക്കിയിരിക്കുന്ന ഒരു കറുത്തപാറ്റയുടെ അറപ്പ് തോന്നിക്കുന്ന മുഖം.
ഈ തണുപ്പില്‍ ഞാന്‍ സംസയുടെ മുഖം വരയ്ക്കുകയാണ്.ചെവിയില്‍ പിയാ ബസന്തി രേ മുഴങ്ങുന്നു.പെരുവന്താനം കവലയിലെ ഈ തണുത്ത രാത്രിയില്‍ ഞാന്‍ ഒറ്റയ്ക്കല്ല.എന്റെ ഇടത്ത് വശത്ത് സംസയും വലതു വശത്ത്‌ അപര്‍ണ്ണമാധവനുമാണ്.എന്റെ മനസ്സ് ഇപ്പോള്‍ പൂര്‍ണ്ണമായും അലര്‍ട്ടാണ്.അകലെ കുട്ടിക്കാനം വളവിറങ്ങി വരുന്ന കോട്ടയം കുമളി ടൗൺ റ്റു ടൗൺ.തേയിലക്കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ അതിന്റെ മഞ്ഞവെളിച്ചത്തില്‍ അപര്‍ണ്ണമാധവനും ഗ്രെഗോര്‍ സംസയും ഓടിമാറി.ഞാന്‍ ഇയര്‍ഫോണ്‍ ഊരി കീശയില്‍ വച്ചു.എന്നിട്ട് റോഡിലേക്ക് ഇറങ്ങിനിന്നു വണ്ടിക്ക് കൈകാണിച്ചു.
ബസ്സിനുള്ളില്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്.മിക്കവരും തലയിലൂടെ മഫ്ലറും പുതപ്പും ചുറ്റിയിട്ടുണ്ട്.മെഴുകുപ്രതിമകള്‍ പോലെ യാത്രക്കാര്‍ ഉറക്കംതൂങ്ങിയിരിക്കുന്നു.ചാഞ്ഞും ചരിഞ്ഞും അപരന്റെ മടിയില്‍ തലചായ്ച്ചും ആ പ്രതിമകള്‍ കിടക്കുന്നു.ബസ്സിന്റെ ഷട്ടറുകള്‍ താഴ്ത്തിയിട്ടുണ്ട്.എങ്കിലും തണുപ്പിനു കുറവില്ല.ഇതൊരു സഞ്ചരിക്കുന്ന തണുത്ത പേടകമാണ്.എന്റെ ഊഹം തെറ്റിയില്ല.അതാ ,കുന്നംന്താനം ഫീലിപ്പോസിരിക്കുന്നു..തലയില്‍ വെളുത്ത തോര്‍ത്തു കെട്ടി ഷട്ടറില്‍ മുഖം ചേര്‍ത്ത് നല്ല ഉറക്കത്തിലാണ്.ഇന്ന് ചൊവ്വാഴ്ചയാണ്.അയാള്‍ കോട്ടയത്തിനു പോവുകയാണ്.നാഗമ്പടം പള്ളിയിലെ വെളുപ്പിനത്തെ കുര്‍ബാനയും നൊവേനയും കൂടാനാണ് അയാള്‍ പോകുന്നത്.എന്റെ വര്‍ക്ക് തുടങ്ങാന്‍ പോവുകയാണ്.കുന്നംന്താനം ഫീലിപ്പോസ്അയാളാണ് എന്റെ ഇര..കോട്ടയം കുമളി ടൌണ്‍ റ്റു ടൌണിന്റെ ഈ ട്രിപ്പില്‍ ഫീലിപ്പോസ് ഒരു ഹാര്‍ട്ട് അറ്റാക്ക് വന്നു മരിക്കണം.അതാണ്‌ എന്റെ ജോലി.
ഫീലിപ്പോസിന്റെ അടുത്തു ഒരു തടിയന്‍ ഇരുപ്പുണ്ട്‌.എനിക്ക് ഫീലിപ്പോസിന്റെ തൊട്ടടുത്തോ തൊട്ടൂ പുറകിലോ ഇരിക്കണം..എന്നാലേ എന്റെ വര്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ നടക്കൂ.ഈ തടിയന്‍ എന്റെ വര്‍ക്കിനു തടസ്സമാണ്.ഫീലിപ്പോസിന്റെ തൊട്ടു പുറകിലത്തെ സീറ്റില്‍ തീരെ മെലിഞ്ഞ ഒരു മനുഷ്യന്‍ ഉറങ്ങിയിരുപ്പുണ്ട്.തത്ക്കാലം അയാളുടെ അടുത്തിരിക്കാം.ഞാന്‍ മൊബൈല്‍ എടുത്തു സംസയെ വരച്ചതത്രയും സേവ് ചെയ്തു.പിന്നെ പുതിയ ഫയല്‍ ഓപ്പണ്‍ ചെയ്തു.അതിനുശേഷം ആ തടിയനെയും അടുത്തിരിക്കുന്ന മെലിഞ്ഞയാളെയും പാളിനോക്കി.ഇവരില്‍ ആരെ വരയ്ക്കണം?തടിയന് മെറ്റമോര്‍ഫോസിസിലെ തന്നെ ഗ്രെഗോര്‍ സംസയുടെ പിതാവിന്റെ മുഖച്ചായ തോന്നുന്നു.സ്വന്തം മകനോട് ക്രൂരമായി പെരുമാറുന്ന പിതാവ്.തടിയന്‍ ഉറങ്ങുന്നില്ല.വലിയ വെളുത്ത മുഖത്തെ ചെറിയ കണ്ണുകള്‍ കൊണ്ട് മുന്‍പിലേക്ക് നിശ്ചലമായ് നോക്കിയിരിക്കുകയാണ്.അടുത്തിരിക്കുന്ന മെലിഞ്ഞ മനുഷ്യനെ കണ്ടപ്പോള്‍ സങ്കടം തോന്നി.അയാള്‍ക്ക് സംശയവും ദൈന്യതയും കൂടിചേര്‍ന്ന മുഖമാണ്.അതേ,ഇയാള്‍ക്ക് മലയാറ്റൂരിന്റെ യക്ഷിയിലെ നായകന്റെ മുഖമാണ്.ഉള്ളില്‍ സംശയവും പ്രേമവും ഒരുപോലെ മൂത്ത മനുഷ്യന്റെ മുഖം.
ഞാന്‍ തടിയന്റെ മുഖം വരയ്ക്കാന്‍ തുടങ്ങി.ഉറക്കം വരുന്നു.പക്ഷേ എനിക്ക് ഉറങ്ങാന്‍ പാടില്ല. ഒരാളെ വധിക്കുക എന്ന പ്രധാന ജോലി ഏറ്റെടുത്തിരിക്കുന്ന ഒരാള്‍ക്ക് ഇര തൊട്ടുമുന്‍പില്‍ ഇരിക്കുമ്പോള്‍ ഉറക്കം വരിക എന്ന് പറഞ്ഞാല്‍ ..രാഹുല്‍ ദ്രാവിഡ് പരസ്യത്തില്‍ പറയുന്നത്‌ പോലെ ..എന്ത് കഷ്ടമാണ്!
മനസ്സ് അലര്‍ട്ടാക്കണം.ഇത് രണ്ടു കോടി രൂപയുടെ വര്‍ക്കാണ്.ഈ നിമിഷത്തിനു വേണ്ടിയാണ് കഴിഞ്ഞ രണ്ടാഴ്ചയായി തയ്യാര്‍ എടുത്തുകൊണ്ടിരുന്നത്.കുന്നംന്താനം ഫീലിപ്പോസിന്റെ വീട്ടില്‍ താമസിച്ചു അയാളുടെ ദിനചര്യകള്‍ നിരീക്ഷിച്ചു ആര്‍ക്കും സംശയം തോന്നാത്ത ഒരു സ്വാഭാവികമരണത്തിന്റെ സ്ക്രിപ്പ് തയ്യാറാക്കുക എന്നത് ചില്ലറ കാര്യമാണോ?അതും അതിനിടക്ക് വന്ന പല വര്‍ക്കുകളും ഞങ്ങള്‍ക്ക് പെണ്ടിംഗ് വയ്ക്കേണ്ടി വന്നിട്ട് കൂടി.ഫീലിപ്പോസിന് ഏതു കഥാപാത്രത്തിന്റെ മുഖമാണ്?അതാണ്‌ എന്നെ കുഴയ്ക്കുന്നത്?എനിക്ക് നല്ല പരിചയമുള്ള,ഏതോ നോവലിലെ കഥാപാത്രത്തിന്റെ മുഖമാണ് അയാള്‍ക്ക്..പക്ഷേ അതാരാണെന്നു എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല.
വണ്ടി പെരുവന്താനത്തിന്റെ വളവുകള്‍ മെല്ലെ ഇറങ്ങുന്നു.ഇനി അടുത്തത് മുപ്പത്തിയൊന്നാം മൈലാണ്.തേയിലത്തോട്ടങ്ങള്‍ റബര്‍ എസ്റ്റെയിറ്റുകള്‍ക്ക് വഴിമാറുന്നു. തോറ്റ പടയാളികളുടെ നിഴലുകള്‍ പോലെ റബ്ബര്‍മരങ്ങള്‍ ഉറക്കംതൂങ്ങിനില്‍ക്കുന്നു.കറുത്ത ലാവ പോലെ തോട്ടങ്ങളുടെ ഇരുട്ട് റോഡിലേക്ക് ഒലിച്ചു വീഴുന്നു.സമയം കളയാനില്ല.ഇന്നലെയാണ് കമ്പനിയില്‍നിന്ന് വിളി വന്നത്.ക്ലയന്റിനു ഇന്ന് തന്നെ ഫീലിപ്പോസിനെ ഒഴിവാക്കണം.ഈ പകല്‍ .ഈ പകല്‍ അവസാനിക്കുന്നതിനു മുന്‍പ് ഫീലിപ്പോസിന് ഒരു സ്വാഭാവിക മരണം നല്‍കണം.ഇല്ലെങ്കില്‍ ..
ഞാന്‍ തൊട്ടു മുന്‍പിലിരുന്ന ഗ്രെഗോര്‍ സംസയുടെ അച്ഛനെ തൊട്ടു വിളിച്ചു.അയാള്‍ ഉറക്കം തൂങ്ങുകയാണ്.തല സീറ്റിന്റെ കമ്പിയിലേക്ക് ചാഞ്ഞിരുന്നു.അയാളുടെ ചുരുണ്ട മുടി സീറ്റ് കമ്പിക്ക് മുകളില്‍ മലയാള അക്ഷരം ‘ക’ യുടെ ആകൃതിയില്‍ ഉയര്‍ന്നുനിന്നു.
“ചേട്ടന്‍ എവിടെയാ ഇറങ്ങുന്നെ ?”
‘ക’ ആകൃതിയിലുള്ള മുടി തിരിഞ്ഞു.പാതിയുറങ്ങിയ വലിയ കണ്ണുകള്‍ വലിച്ചു തുറന്നു അയാള്‍ പറഞ്ഞു.
“കാഞ്ഞിരപ്പള്ളി.”
അയാളുടെ കണ്ണുകള്‍ക്ക് ഇപ്പോള്‍ അത്ര വലിയ ക്രൂരത തോന്നുന്നില്ല.നിരാശയാണ് ആ കണ്ണുകളില്‍ ഉള്ളത്.സി.വി ശ്രീരാമന്റെ പൊന്തന്‍മാടയാണ് അയാളിപ്പോള്‍.വീണ്ടും ഞാന്‍ എന്തെങ്കിലും കൂടുതല്‍ ചോദിക്കുമോ എന്ന് വിചാരിച്ച് അയാള്‍ എന്നെ തന്നെ നോക്കുന്നു.ഞാന്‍ പെട്ടെന്ന് ഉറക്കം വരുന്നത് പോലെ അഭിനയിച്ചു ശിരസ്സു കമ്പിയിലേക്ക് എടുത്തുവച്ചു.തുരുമ്പിന്റെ മണമുള്ള തണുപ്പ് എന്റെ നെറ്റിയില്‍ തൊട്ടു.ഒരു തണുത്ത പൂ വിരിയുന്നത് പോലെ അത് തലയോട്ടിയില്‍ പടരുന്നു.
ഉറങ്ങൂ..ഉറങ്ങൂ..എന്നാരോ പറയുന്നു.
പാടില്ല.
ഞാന്‍ ബാഗില്‍നിന്ന് സില്‍വര്‍ നിറമുള്ള ഫ്ലാസ്സ്ക് തുറന്നു.തണുത്ത ബക്കാര്‍ഡി മിക്സ് ചെയ്ത വെള്ളം മൂന്നു വലിയ കവിള്‍ വായിലേക്ക് ഒഴിച്ചു.തണുപ്പിന്റെ പൂവിതളുകളിലൂടെ ലഹരിയുടെ മിന്നല്‍ ഒരു മാത്ര കടന്നുപോയി.ഞാന്‍ ബാഗിലെ എന്റെ ആയുധങ്ങള്‍ക്കിടയിലൂടെ വിരലുകള്‍ കടത്തി.മരിച്ച മനുഷ്യന്റെ തലചോറിലൂടെ വിരലിട്ട് അവന്റെ ഏറ്റവും പ്രിയങ്കരമായ സ്വപ്നം കവര്‍ന്നെടുക്കുന്ന മാലാഖയെ പോലെ എന്റെ വിരലുകള്‍ ബാഗിലെ വസ്തുക്കളിലൂടെ പരതി.ഒരു ചെറിയ സിറിഞ്ച് ട്യൂബില്‍ എന്റെ കൈ തടഞ്ഞു.കാല്‍സിയം ഗ്ലൂക്കൊനെറ്റ് കലര്‍ന്ന മരണത്തിന്റെ ഔഷധം നിറച്ച ഇസ്രയേല്‍ മേഡ് സിറിഞ്ച്.വിരലുകള്‍ക്കിടയില്‍ ഒളിപ്പിക്കാവുന്ന വലിപ്പം.ഒരു കട്ടുറുമ്പ് കടിക്കുന്ന വേദന മാത്രം നല്‍കുന്ന അതിന്റെ ടൈറ്റാനിയം നീഡില്‍.
ആ നിമിഷം കുന്നംന്താനം ഫിലിപ്പോസ് തന്റെ മരണത്തിന്റെ സാമിപ്യം അറിഞ്ഞത് പോലെ ഉറക്കത്തില്‍ ഒന്ന് ഞെട്ടിയുണര്‍ന്നു.പിന്നെയും അയാള്‍ തലതാഴ്ത്തി ഉറക്കമായി.ബസ് അപ്പോള്‍ മുണ്ടക്കയത്തെത്തിയിരുന്നു.
എനിക്ക് അയാളുടെ അടുത്തിരിക്കണം.ഈ സിറിഞ്ചിലെ മരുന്ന് അയാളുടെ തോള്‍ മസ്സിലുകൾക്ക് താഴെ കുത്തിവയ്ക്കണം.ഒറ്റനിമിഷം കൊണ്ട് ഒരു സംശയത്തിനും ഇടനല്‍കാതെ.അയാള്‍ അണിഞ്ഞിരിക്കുന്ന വെളുത്ത വരയന്‍ ഷര്‍ട്ടിലും തോള്‍പ്പുറത്തെ തൊലിയിലും ഒരു ലെന്‍സിന്റെ സഹായത്തോടെ മാത്രം കാണാനാവുന്ന ഒരു നേര്‍ത്ത സുഷിരം മാത്രമേ അവശേഷിക്കാവൂ.
നാളത്തെ പത്രത്തില്‍ ഒരു വാര്‍ത്ത വരും.”കുന്നംന്താനം തോമസ്‌ ഫീലിപ്പോസ്(69 വയസ്സ് ) കര്‍ത്താവില്‍ നിദ്രപ്രാപിച്ചിരിക്കുന്നു.ഇന്നലെ കോട്ടയം കുമളി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പുലര്‍ച്ചെയുള്ള യാത്രയ്ക്കിടയിലുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്.പരേതയായ സിസിലി ഫിലിപ്പോസാണ് ഭാര്യ.ഒരു മകള്‍ ജാന്‍സി അയര്‍ലണ്ടില്‍ നഴ്സാണ്.”
ആര്‍ക്കാണ് ഫീല്പിപ്പോസിനെ വധിക്കണ്ടത്?ഞങ്ങളുടെ കമ്പനി വളരെ ചെലവേറിയതാണ്.രാഷ്ടീയ ,ബിസിനസു രംഗങ്ങളില്‍ ഉള്ള ശത്രുക്കളെ ഒഴിവാക്കാനാണ് കമ്പനിയെ പ്രമുഖര്‍ സമീപിക്കുന്നത്.സീക്രസിയാണ് കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത.ആരാണ് കോണ്ട്രാക്റ്റ് ഏല്‍പ്പിക്കുന്നത് എന്ന് കൃത്യം ചെയ്യുന്നവര്‍ അറിയില്ല.എന്തിനാണ് കൊല്ലുന്നത് എന്നും അറിയില്ല. ഒരു സ്ലേറ്റ്‌ തുടച്ചു വൃത്തിയാക്കുന്നത് പോലെ ഞങ്ങള്‍ ജോലി പൂര്‍ത്തിയാക്കും.
എങ്കിലും എന്തിനാണ് ഫീലിപ്പോസിനെ കൊല്ലുന്നത്?ആ മലയോരത്ത് രണ്ടരയേക്കര്‍ റബ്ബറും പശുവും കോഴിയുമായി കഴിയുന്ന ഫീലിപ്പോസ് എന്ന കിഴവന്റെ ജീവന് രണ്ടു കോടി രൂപ വിലയിട്ടത് എന്തിനായിരിക്കും?ആരാണ് അയാളുടെ ശത്രുക്കള്‍ ? ഒരുപക്ഷേ കമ്പനിക്ക് ആള് തെറ്റിയതാവുമോ?ഇല്ല.കമ്പനിക്ക് ഒരിക്കലും തെറ്റില്ല.ഏറ്റവും മികച്ചതാണ് ഞങ്ങളുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിഭാഗം.
ബസ് മുണ്ടക്കയത്തു വന്നപ്പോള്‍ ഒരാള്‍കൂടി ബസില്‍ കയറി.ഡോറില്‍നിന്ന് കൊണ്ട് അയാള്‍ ഒഴിവുള്ള സീറ്റിലേക്ക് നോക്കി.ശല്യം.അയാളിപ്പോള്‍ വന്നു മുന്‍സീറ്റിലെ തടിയന്റെ അരികില്‍ ഇരിക്കുമോ ?അതോ എന്റെ അടുത്തുവന്നിരിക്കുമോ?യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു വ്യക്തി എത്ര പെട്ടെന്നാണ് നമ്മുടെ ശത്രുത സമ്പാദിക്കുന്നത് ?ഭാഗ്യം.ഡോറിന്റെ അരികില്‍ ഒരു സീറ്റ് ഒഴിവുണ്ട്.അയാള്‍ അവിടെ ഇരുന്നു.അയാള്‍ക്ക് നന്മ വരട്ടെ.
മനസ്സ് അസ്വസ്ഥമാകുന്നു.ഇത് കരിയറിലെ വല്ലാത്ത ഒരു വെല്ലുവിളിയാണ്.ഫീലിപ്പോസിനെ കൊല്ലാന്‍ ഞങ്ങള്‍ക്ക് രണ്ടാഴ്ച സമയം അനുവദിച്ചിരുന്നു.കൊലപാതകത്തെക്കാള്‍ ബുദ്ധിമുട്ടാണ് സ്വഭാവികമരണം.ഞങ്ങള്‍ ഗുണ്ടകളല്ല.ചിത്രകാരന്‍മാരെപ്പോലെ ,പാട്ട്കാരെപ്പോലെ സ്വഭാവികമരണം നല്‍കുക എന്നത് ഒരു കലയാണ്‌.ഞാന്‍ ഒരു കലാകാരനാണ്.
വര്‍ക്കിനിടക്ക് മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ഞാന്‍ അപര്‍ണ്ണയെ ഓര്‍ക്കും.അവള്‍ക്ക് നടി അമീഷ പട്ടേലിന്റെ ച്ഛായയുണ്ട്.അവളുടെ നേര്‍ത്ത ചുവന്ന ചുണ്ടുകള്‍..
“സൂയിസൈഡ് ഈസ് ബോറിംഗ് .ബട്ട് മര്‍ഡര്‍ ഈസ് ഫണ്‍..”ചെവിയില്‍ അപര്‍ണ്ണ മന്ത്രിക്കുന്നു.
കോളേജില്‍ രണ്ടാം വര്‍ഷം പഠിക്കുന്ന കാലത്തായിരുന്നു ഞാന്‍ അപര്‍ണ്ണയെ തിരിച്ചറിഞ്ഞ ആ രാത്രി.അവള്‍ എന്നെക്കാള്‍ ഒരു വര്‍ഷം സീനിയറായിരുന്നു.പാലായില്‍നിന്ന് മണ്ണാര്‍ക്കാട് വഴി ഷോളയാര്‍ പോകുന്ന കെ.സ്.ആര്‍.റ്റി.സിയില്‍ ഞാന്‍ ഒരു രാത്രി കയറി.ആത്മഹത്യ ചെയ്യാനായിരുന്നു ആ യാത്ര.ജീവിതം അത്രയേറെ മടുത്ത ദിവസങ്ങളായിരുന്നു അത്.വനത്തില്‍, ചീവിടുകളുടെ വന്യനിശബ്ദതയില്‍ ആരുമറിയാതെ മരിക്കുവാന്‍ ഞാന്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റില്‍ ഉറക്കംതൂങ്ങി കാത്തിരുന്നു.എന്റെ തൊട്ടുമുന്‍പിലെ സീറ്റില്‍ ഒരു കാമുകനും കാമുകിയും ഇരിപ്പുണ്ടായിരുന്നു.മങ്കിക്യാപ്പ് അണിഞ്ഞ കാമുകി കാമുകന്റെ തോളില്‍ ചാഞ്ഞിരുന്നു.മണ്ണാര്‍ക്കാട് വെളുപ്പിനെ ബസ് നിര്‍ത്തിയപ്പോള്‍ രണ്ടുപേരും നടന്നുപോകുന്നത് ഞാന്‍ കണ്ടു.പെട്ടെന്ന് ആ പെണ്‍കുട്ടി എന്നെ തിരിഞ്ഞുനോക്കി.അവളുടെ നോട്ടം ഒരു മിന്നല്‍പോലെയായിരുന്നു.പുറകെവരാന്‍ അവള്‍ എന്നെ കണ്ണ് കൊണ്ട് കാണിച്ചു.ഞെട്ടിയെങ്കിലും ആരും കാണാതെ ഞാന്‍ അവരുടെ പുറകെ നടന്നു.എനിക്ക് ഒന്നും നഷ്ടപെടാനില്ലായിരുന്നു.ബസ് സ്റ്റാന്‍ഡിനു പുറകിലെ റോഡിലൂടെ അല്പം അകലെയുള്ള വിജനമായ കുന്നിന്‍മുകളിലേക്ക് അവര്‍ നടന്നു പോകുന്നു.ഇരുട്ടിലൂടെ ഉറക്കംതൂങ്ങി ശബ്ദമുണ്ടാക്കാതെ ഞാന്‍ നടന്നു.കുറ്റിക്കാട്ടില്‍ അവര്‍ ഒരുമിച്ചിരിക്കുന്നത് ഞാന്‍ മാറിനിന്നു കണ്ടു.അവള്‍ അവന്റെ തോളില്‍ കയ്യിടുന്നതും അവന്‍ പുറകോട്ടു മറിയുന്നതും ഞാന്‍ കണ്ടു.ആ കാഴ്ച അവ്യക്തമായ വെളുപ്പാന്‍കാല സ്വപ്നം പോലെയായിരുന്നു.അവള്‍ എണീറ്റ്‌ എന്റെ അടുത്തേക്ക് വന്നു.
“കണ്ടല്ലോ .നിന്റെ ട്രെയിനിംഗ് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.” മങ്കി ക്യാപ്പ് മാറ്റി അവള്‍ പറഞ്ഞു.
അപര്‍ണ്ണ!
എനിക്ക് ഒന്നും മനസ്സിലായില്ല.
ആ യാത്രയിലാണ് അവള്‍ എന്നെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തത്.അവള്‍ ഇടയ്ക്കിടെ കോളേജിലെ ക്ലാസുകള്‍ മിസ്‌ ചെയ്യുമ്പോള്‍ നാട്ടില്‍ ചില മരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.നിഷ്കളങ്കയായ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഭാവത്തില്‍ അവള്‍ നടത്തിയ സര്‍ജിക്കല്‍ പ്രിസിഷന്‍ കൊലപാതകങ്ങള്‍ അവളുടെ കരിയര്‍ ഗ്രാഫ് അന്നേ ഉയര്‍ത്തിയിരുന്നു.ഒരു അസിസ്റ്റന്റ് വേണമെന്ന് തോന്നിയപ്പോള്‍ അവള്‍ നടത്തിയ അന്വേഷണമാണ് എന്നില്‍ ചെന്ന് നിന്നത്.മരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നല്ല കൊലപാതകികളായി മാറുന്നതെന്നായിരുന്നു അവളുടെ തിയറി.അവളുടെ അമ്മ പാരാലിസിസ് വന്നു തളര്‍ന്നു പോയിരുന്നു.അപ്പന് ലിവര്‍ സിറോസിസ്.രണ്ടു പേരും അടുത്ത കാലത്ത് മരിച്ചുപോയി അവള്‍ ഒറ്റക്കായിരുന്നു.ബസ്സില്‍ ഞാന്‍ അവളുടെ അടുത്തു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങിയിരുന്നു.അവള്‍ ഷട്ടര്‍ ഉയര്‍ത്തി.കരിമ്പനകള്‍ക്കിടയിലൂടെ തെളിയുന്ന പാലക്കാടന്‍ ആകാശം.പച്ച വിരിച്ച പാടങ്ങള്‍ക്കിടയിലൂടെ വരുന്ന തണുത്ത കാറ്റ്.ഞാന്‍ മരിക്കാന്‍ പോവുകയാണ് എന്ന് അവള്‍ക്കറിയാമായിരുന്നു.
“എന്റെ അപ്പനെ കൊന്നാ ഞാന്‍ തുടങ്ങിയത്.മദ്യം കഴിച്ചു ലക്ക് കേട്ട് എന്റെ മുറിയില്‍ വരും.തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുഖത്തുകൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍.എത്രയാ സഹിക്കുക.”
ഞാന്‍ അവളുടെ മേല്‍ചുണ്ടിനു മുകളിലെ തിളങ്ങുന്ന ചന്ദന നിറത്തില്‍ തെളിയുന്ന പൊടിമീശയില്‍ തൊട്ടു. .ബ്ലാക്ക് മസ്ക് പെര്‍ഫ്യൂമിന്റെ ഗന്ധമുള്ള അവളുടെ തോളില്‍ ഞാന്‍ മുഖം ഒളിപ്പിച്ചു.എന്റെ ഭയം അവള്‍ക്ക് തിരിച്ചറിയാമായിരുന്നു.എന്റെ തണുത്ത വിരലുകള്‍ക്കിടയില്‍ അവളുടെ വിരലുകള്‍ തിരുകി ചൂട് പകര്‍ന്നു. അവള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു.
“സൂയിസൈഡ് ഈസ് ബോറിംഗ് .ബട്ട് മര്‍ഡര്‍ ഈസ് ഫണ്‍.”
ബസ്സിന്റെ കുലുക്കത്തില്‍ ഞെട്ടി ഉണര്‍ന്നു.വണ്ടി ഇരുപത്താറാം മൈലില്‍ എത്തിയിരിക്കുന്നു.അടുത്തതു കാഞ്ഞിരപ്പള്ളിയാണ്.എത്ര ഉറങ്ങരുതെന്നു വിചാരിച്ചിട്ടും താന്‍ ഉറങ്ങിയിരിക്കുന്നു.ഈ യാത്രയില്‍ ഫിലിപ്പോസിനെ വധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍...കമ്പനി ജോലിയുടെ കാര്യത്തില്‍ അതികര്‍ക്കശമാണ്.ജോലിയില്‍ വീഴ്ച ഉണ്ടായാല്‍ ആദ്യം കമ്പനിയില്‍നിന്ന് പുറത്താക്കും.പിന്നെ ഈ ലോകത്തില്‍നിന്ന്...
എന്റെ ഉള്ളംകൈ ഭീതികൊണ്ട് തണുത്തു.ജോലിക്കിടെ ടെന്‍ഷന്‍ വരുമ്പോള്‍ എനിക്ക് അപര്‍ണ്ണയെ കാണാന്‍ തോന്നും..അമീഷ പട്ടേല്‍...യൂട്യൂബ് തുറന്നു ഞാന്‍ അമീഷ പട്ടേലിന്റെ ലേസി ലംഹേ എന്ന ഡാന്‍സ് കാണാന്‍ തുടങ്ങി.
“ബീട്ടെ സരക്ക് സരക്ക് കേ,ദേക്കോ യെ ലേസി ലംഹെ..
കൈസി ലിയെ കുമാരി ദേക്കോ യെ ലേസി ലംഹെ..”
നോക്കൂ ഈ അലസനിമിഷങ്ങള്‍ വേഗം കടന്നുപോകും.എത്ര മധുരമാണ് ഈ നിമിഷങ്ങള്‍ക്ക്....ലാസ്യനൃത്തത്തിന്റെ ചുവടുകള്‍ വച്ച് അപര്‍ണ്ണ എന്റെ കാതിലോതുന്നു.അവള്‍ എന്നെ പ്രണയപൂര്‍വ്വം പരിഹസിക്കുന്നു.മാദകനൃത്തത്തിനിടെ അവള്‍ കാതില്‍ പറയുന്നു.
“ഡാ പൊട്ടാ ബസ് കാഞ്ഞിരപ്പള്ളി എത്തുന്നതിനുമുന്‍പ് നീ എഴുന്നേല്‍ക്കണം.കാരണം ചിലപ്പോ ഇവര് കാപ്പി കുടിക്കാന്‍ വണ്ടി അവിടെ നിര്‍ത്തും.മുന്‍പിലെ തടിയന്‍ എഴുന്നേറ്റ ഉടനെ നീ അയാളുടെ സ്ഥാനത്തു പോയിരിക്കണം.പിന്നെ മെല്ലെ ഫീലിപ്പോസിന്റെ അടുത്തേക്ക് നീങ്ങിയിരിക്കണം.പിന്നെ..."
“പക്ഷെ കാപ്പി കുടിക്കാന്‍ വണ്ടി നിര്‍ത്തുമ്പോള്‍ ഫീലിപ്പോസ് ഉണര്‍ന്നു എന്നെ തിരിച്ചറിഞാലോ?”
“അയാള്‍ നിന്നെ കാണരുത്.എത്ര പ്രാവശ്യം നിന്നോട് പറഞ്ഞിരിക്കുന്നു.ഒരു കൊലയാളിയുടെ ചലനം അപ്പൂപ്പന്‍താടി പോലെയായിരിക്കണം.നീ ഈ ബസ്സില്‍ ഉണ്ടെന്നു നീ പോലും അറിയരുത്..”
ഇപ്പോള്‍ ഉള്ളംകൈയിലെ തണുപ്പ് മാറിയിരിക്കുന്നു.ഫ്ലാസ്ക്ക് തുറന്നു രണ്ടു കവിള്‍ ബക്കാര്‍ഡി അകത്താക്കി.പതിനാലാം മൈല്‍ എത്തുന്നതിനു മുന്‍പ് ,ഫീലിപ്പോസിനെ എന്റെ കട്ടുറുമ്പ് കടിക്കും.ഈ യാത്ര തീരുന്നതിനു മുന്‍പ് അയാള്‍ മരിക്കും.ഫീലിപ്പോസിനെ വധിക്കുവാന്‍ നിയോഗിക്കപ്പെട്ട യൂണിറ്റില്‍ ഞങ്ങള്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.കേന്ദ്രഗവര്‍മെന്റിന് വേണ്ടി പ്രദേശത്തെ കാലാവസ്ഥ പഠിക്കുവാന്‍ വന്ന കമ്പനിക്കാരെന്ന രീതിയില്‍ ഞങ്ങള്‍ ഫീലിപ്പോസിനെ കാണാന്‍ ചെന്നു.അയാളുടെ വീട്ടില്‍ താമസം ഒപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.ഭാര്യ മരിച്ചതിനുശേഷം ഫീലിപ്പോസ് ഒറ്റക്ക് താമസിക്കുകയായിരുന്നു.
“നിങ്ങള്‍ ഇവിടെ ഭക്ഷണം ഉണ്ടാക്കുമോ ?” അയാള്‍ ചോദിച്ചു.
“ഉവ്വ്.”
“എങ്കില്‍ എനിക്കും കൂടിയുള്ളത് ഉണ്ടാക്കിക്കോ..”
“ഉവ്വ്.”
“നിങ്ങള്‍ ഗാസ് കൊണ്ടുവരുമല്ലോ അല്ലെ..എനിക്ക് കുളിക്കാന്‍ അല്പം ചൂട് വെള്ളം വേണം.വാതത്തിന്റെ അസ്കിത ഉണ്ട്.”
“അത് കുഴപ്പമില്ല.”
“പിന്നെ ..എനിക്ക് ഒരു കാര്യം നിര്‍ബന്ധമുണ്ട്.വീട്ടിനാത്തു വെള്ളമടി പറ്റുവേല.മദ്യം ചെകുത്താനാ അറിയാവോ ?”
“ഇല്ല.അങ്ങിനെയുണ്ടാകില്ല.”
ഫീലിപ്പോസ് പുലര്‍ച്ചെ എഴുന്നേറ്റു പശുവിനെ കറക്കാന്‍ പോകും.അതിനുശേഷം പറമ്പിലെ റബ്ബര്‍ വെട്ടും.ഉച്ചയാകുമ്പോള്‍ പാലെടുത്ത് ഷീറ്റ് അടിക്കും.ഭക്ഷണം കഴിഞ്ഞു നേരെ പള്ളിയിലേക്ക് പോകും.അയാള്‍ പള്ളിയിലെ കൈക്കാരന്‍ കൂടിയായിരുന്നു.സന്ധ്യ വരെ പള്ളിയുടെ കാര്യങ്ങള്‍.അതിനുശേഷം അയാള്‍ തിരിച്ചു വരും.
ഞങ്ങള്‍ അയാളുടെ ദിനചര്യകളും വ്യക്തിത്വവും അയാള്‍ അറിയാതെ നിരീക്ഷിച്ചു.അയാള്‍ക്ക് ഭാവവ്യതാസം ഉണ്ടാകുന്നത് വൈകുന്നേരം വീട്ടില്‍ വന്നു ടി.വി വയ്ക്കുമ്പോള്‍ മാത്രമാണ്.നാട്ടിലെ ഏറ്റവും പ്രശസ്തയായ കരിസ്മാറ്റിക് ധ്യാനഗുരു സിസ്റ്റര്‍ പ്രിസ്റ്റില്ലയുടെ ധ്യാന പ്രസംഗങ്ങളാണ് അയാള്‍ കിടക്കുന്നതിനു മുന്‍പ് കേള്‍ക്കുന്നത്.മനുഷ്യ ജീവിതത്തിന്റെ നശ്വരതയേ പറ്റിയും ,ആത്മാവിന്റെ രക്ഷയെ പറ്റിയും അയാള്‍ ഭക്തിപാരവശ്യത്തോടെ കേള്‍ക്കും.അപ്പോള്‍ അയാളുടെ കണ്ണുകള്‍ പാതിയടയും.എല്ലാ ചൊവ്വാഴ്ച്ചയും അയാള്‍ നാഗമ്പടം പള്ളിയില്‍ പുലര്‍ച്ചെയുള്ള നൊവേനയ്ക്ക് പോകും .അയാള്‍ക്ക് ഇനി എന്ത് കാര്യമാണ് പുണ്യവാളനെക്കൊണ്ട് സാധിക്കാനുള്ളത് ?
മുന്‍പ് അത്തരം സംശയങ്ങള്‍ക്ക് അപര്‍ണ്ണ ഉത്തരം തന്നേനെ.പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വര്‍ക്കിനിടയില്‍ അവളെ കാണാതായി.അവള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.കമ്പനി അവളെ ഇല്ലാതാക്കിയെന്നും അതല്ല കമ്പനിയെ കബളിപ്പിച്ചു അവള്‍ ഒളിവുജീവിതം നയിക്കുകയാണെന്നും ഞങ്ങള്‍ സംശയിക്കുന്നു.എനിക്ക് അവളോട്‌ ചിലപ്പോള്‍ വെറുപ്പ് തോന്നും.എനിക്ക് അവളെ ഇഷ്ടമായിരുന്നുവെന്ന് അവള്‍ക്ക് അറിയാമായിരുന്നു.എന്നിട്ടും എന്നോട് ഒരു വാക്ക് പോലും പറയാതെ...
“അഞ്ചു മിനിറ്റ് ബ്രേക്ക് ഉണ്ട്.ആര്‍ക്കേലും കാപ്പി കുടിക്കണേല്‍ കുടിക്കാം.”കണ്ടക്റ്ററുടെ ശബ്ദം.വണ്ടി കാഞ്ഞിരപ്പള്ളിയില്‍ എത്തിയിരിക്കുന്നു.സമയം നാല് മണി.
ഗ്രെഗോര്‍ സംസയുടെ തടിയന്‍ പിതാവ് എഴുന്നേറ്റയുടനെ ഞാന്‍ ബാഗുമായി അയാളുടെ സീറ്റില്‍ കടന്നിരുന്നു.വണ്ടി നിര്‍ത്തി കുറച്ചു പേര്‍ പുറത്തിറങ്ങി.ഫീലിപ്പോസ് ഇപ്പോഴും നല്ല ഉറക്കത്തിലാണ്.ഇനി അഥവാ കണ്ണ്തുറന്നാലും മങ്കിക്യാപ്പും മഫ്ളറും കൊണ്ട് തലയും മുഖവും മൂടിയ തന്നെ തിരിച്ചറിയില്ല.
കവലയില്‍ അവിടവിടെ വെളിച്ചമുണ്ട്.ഇരുട്ടില്‍ ,തലയും മുഖവും മൂടി ഉറങ്ങിയിരിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍.കവലയിലേക്ക് മുഖം കുനിച്ചു നില്‍ക്കുന്ന ഹൈ മാസ്റ് ലൈറ്റിന്റെ വെളിച്ചത്തിനു ഉറക്കത്തിന്റെ വെളുത്തനിറം.ഒരു കടുംകാപ്പി ഊതിക്കുടിച്ച ശേഷം ഞാന്‍ വണ്ടിയില്‍ തിരിച്ചു കയറി.
വണ്ടി മുന്‍പോട്ടു നീങ്ങുകയാണ്.എല്ലാവരും നല്ല ഉറക്കത്തിലാണ്.വണ്ടിയിലെ വെളിച്ചം അണഞ്ഞിരിക്കുന്നു.ഞാന്‍ സിറിഞ്ചു തയ്യാറാക്കി.മെല്ലെ ഫീലിപ്പോസിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
പെട്ടെന്ന് വണ്ടി നിന്നു.വണ്ടി പൊന്‍കുന്നം കഴിഞ്ഞതാണ്. ഇനി കൊടുങ്ങൂരാണ് സ്റ്റോപ്പ്‌.എന്താ ഇപ്പൊ നിര്‍ത്താന്‍ കാര്യം ?
റോഡില്‍നിന്ന് ഒരു കന്യാസ്ത്രീ കൈ കാണിക്കുന്നു.ഡോര്‍ തുറന്നു അവര്‍ കയറി വരുന്നു.അവര്‍ എന്റെയടുക്കലേക്കാണ് വരുന്നത്.ബ്ലാക്ക് മസ്ക് പെര്‍ഫ്യൂമിന്റെ ഗന്ധം തണുപ്പില്‍ പടരുന്നു.ചെവിയില്‍ ലേസി ലംഹെ എന്ന ഡാന്‍സ് ചുവടുകളുടെ ശബ്ദം.അവള്‍ എന്റെ അരികിലിരിക്കുന്നു.മുള്ളുകള്‍ നിറഞ്ഞ താമര ഒരു മരുഭൂമിയുടെ നടുവില്‍ വിടര്‍ന്നത് പോലെ ഇത് അവിശ്വസനീയമാണ്.
അപര്‍ണ്ണ മാധവന്‍.എപ്പോഴാണ് അവള്‍ കന്യാസ്ത്രീയായത് ?
“വാ നമ്മുക്ക് പുറകിലത്തെ സീറ്റിലിരിക്കാം.” അവള്‍ പറഞ്ഞു.ഇല്ല.എനിക്ക് വര്‍ക്കാണ് വലുത്.ഇവിടെ നിന്ന് മാറിയാല്‍..എന്റെ മടി അവള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു.നെഞ്ചില്‍ ഒരു ഇരുമ്പ് കുഴലിന്റെ അറ്റം മുട്ടുന്നു.അത് അവളുടെ മാഗ്നം 0.326ന്റെ തണുത്ത ചുണ്ടാണ്.
ഞങ്ങള്‍ അടുത്തടുത്തിരുന്നു.സില്‍ക്ക് നാരുകള്‍ പോലെയുള്ള ആ മുടിയിഴകള്‍ കോതി അവളെന്നെ നോക്കി പുഞ്ചിരിച്ചു.പക്ഷേ എന്റെ മനസ്സില്‍ ഫീലിപ്പോസാണ്..അയാള്‍ ഇപ്പോഴും ഉറക്കത്തിലാണ്.
“ ഈ യാത്ര തീരുന്നതിനു മുന്‍പ് നീ ഫീലിപ്പോസിനെ ഇല്ലാതാക്കും .അല്ലെ.?ഞാന്‍ ഒരല്‍പം വൈകിയിരുന്നെങ്കില്‍...എനിക്ക് ഫീലിപ്പോസിനെ വേണം.”അവള്‍ മന്ത്രിച്ചു.ഞാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി.എന്റെ ഉള്ളിലെ ചോദ്യങ്ങള്‍ സര്‍പ്പങ്ങളായി പുളയുന്നത് അവള്‍ക്ക് മനസ്സിലാവുന്നു.മെല്ലെ എന്റെ ശിരസ്സ് അവളുടെ നെഞ്ചില്‍ ചേര്‍ത്ത് മുടിയിഴകള്‍ക്കിടയിലൂടെ വിരലുകളോടിച്ച് അവളാ കഥ എന്റെ ചെവിയില്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓപ്പറേഷനു വേണ്ടിയുള്ള യാത്രയ്ക്കിടയില്‍ അവള്‍ ഒരു കന്യാസ്ത്രീയെ കണ്ടുമുട്ടി.മാലാഖയെ പോലുള്ള മുഖം.അവരുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ വൈരാഗ്യവും കുറ്റബോധവും ഉറഞ്ഞുകൂടി കല്ല്‌ പോലെയായ അവളുടെ ചങ്കില്‍തൊട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മാറ്റം അവളുടെ ഹൃദയത്തിനുണ്ടായി.
“നീ വിശ്വസിക്കില്ല.അവര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.എന്നെ സുഖപ്പെടുത്തി.സ്നേഹത്തിനും ക്ഷമക്കും ഇത്ര ശക്തിയുണ്ടെന്ന് എനിക്ക് അതുവരെ അറിയില്ലായിരുന്നു.കമ്പനി എന്റെ പിറകെ ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു.വളരെ രഹസ്യമായി ഒരു കന്യാസ്ത്രീയുടെ രൂപത്തില്‍ ഞാന്‍ അവരുടെ ഒപ്പം നടന്നു.ആര്‍ക്കും തിരിച്ചറിയാനാകാതെ..”
“അപ്പോള്‍ ഫീലിപ്പോസ് ?”
“സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന അവര്‍ക്ക് മഠത്തില്‍ ചേരുന്നതിന് മുന്‍പ് ഒരു പ്രണയമുണ്ടായിരുന്നു.തീവ്ര പ്രണയം.അവര്‍ സ്നേഹിച്ച ആ മലയോരത്തെ പാവപ്പെട്ട ചെറുപ്പക്കാരന്‍ മറ്റൊരു വിവാഹം കഴിച്ചു.എങ്കിലും ഉള്ളില്‍ അവര്‍ രണ്ടു പേരും പ്രണയിച്ചുകൊണ്ടിരുന്നു.ഇപ്പോള്‍ രണ്ടു പേര്‍ക്കും പ്രായമായി.എങ്കിലും ഓരോ ദിവസവും അവരുടെ ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല.അയാളുടെ ഭാര്യ കുറച്ചുനാള്‍ മുന്‍പ് മരിച്ചു.ഇപ്പോള്‍ ഒറ്റയ്ക്കാണ്.ശേഷിച്ച കാലം ഒരുമിച്ചു ജീവിക്കണം എന്നാണു രണ്ടു പേര്‍ക്കും ആഗ്രഹം.പക്ഷേ ആ കന്യാസ്ത്രീ കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കുന്ന ഒരു മതപ്രസ്ഥാനത്തിന്റെ അമരക്കാരിയാണ്.അവര്‍ ഇത്തരമൊരു കാര്യം ചെയ്‌താല്‍ ഒരു ഭൂകമ്പം ഉണ്ടാകുന്നത് പോലെയായിരിക്കും.അവരുടെ മനസ്സ് മാറ്റാന്‍ സഭയിലെ ചില ഉന്നതര്‍ ശ്രമിച്ചു.പക്ഷേ അവര്‍ സമ്മതിക്കുന്നില്ല...
“ഫീലിപ്പോസും സിസ്റ്റര്‍ പ്രിസ്റ്റില്ലയും...”
അപര്‍ണ്ണ തലയാട്ടി.
“ഇന്ന് അവര്‍ രണ്ടു പേരും നാഗമ്പടത്തു വച്ച് ഒന്നിക്കും.ഇന്ന് തന്നെ അവര്‍ രാജ്യം വിടും.എവിടെയെങ്കിലും പോയി ശേഷിച്ച കാലം അവര്‍ ഒരുമിച്ചു ജീവിക്കട്ടെ.എല്ലാം നീ വിചാരിച്ചാല്‍ മാത്രം. “
ഞാന്‍ ഒന്നും പറഞില്ല.എന്റെ മനസ്സ് അവള്‍ കാണുന്നത് പോലെ..
ഞാന്‍ സിറിഞ്ച് തിരികെ ബാഗില്‍ വച്ചു.തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അവള്‍ എന്നെ നോക്കിയിരിക്കുന്നു.ആ തിളക്കം എന്താണ് പ്രണയമോ,അതോ തന്ത്രമോ..ആലോചിക്കുന്നതിനിടെ ഒരു മിന്നല്‍ പോലെ അവള്‍ എന്നെ ചുംബിച്ചു.
“ഉറപ്പ്.ഞാന്‍ വരും.നിന്നെ തേടി...” അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു.
വണ്ടി കോട്ടയത്തു എത്തിയിരിക്കുന്നു.അപര്‍ണ്ണ ,ഫീലിപ്പോസിന്റെ പുറകെ ഇറങ്ങി.അയാള്‍ ഉറക്ക ചടവോടെ വെളുത്ത തോര്‍ത്തും പുതച്ചു പള്ളിയിലേക്ക് നടന്നുപോകുന്നത് ഞാന്‍ കണ്ടു.എങ്കിലും ആ മുഖത്ത് മധുരതരമായ ഒരു പുഞ്ചിരിയുണ്ട്.കാത്തിരിപ്പിന്റെ പുഞ്ചിരി..
പൊടുന്നനെ എനിക്ക് അയാളുടെ മുഖത്തിന്റെ സാദൃശ്യമുള്ള കഥാപാത്രം ആരെന്നു മനസ്സിലായി.അത് ഫ്ലോറന്റിനോ അരീസയാണ്.മാര്‍ക്കെസിന്റെ കോളറക്കാലത്തെ പ്രണയത്തിന്റെ നായകന്‍.അമ്പതു വര്‍ഷം തന്റെ കാമുകിക്ക് വേണ്ടി കാത്തിരുന്ന വൃദ്ധന്‍..
മെല്ലെ ഫോണ്‍ തുറന്നു ഞാന്‍ അയാളെ വരയ്ക്കുവാൻ തുടങ്ങി..
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot