നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാഗശലഭം - Part 1

Image may contain: Divija, smiling

ഇന്നു ഞാൻ വല്ലാതെ ഡിസ്റ്റേർബ്ഡ് ആയിരുന്നു ശരൺ'
'ഉം...?'
'ആ പ്രാവ് ...പരീക്ഷാഹാളിലെ നിശ്ശബ്ദതയിൽ പലവട്ടം അത് തലയ്ക്കു മുകളിലൂടെ പറന്നു...അസ്വസ്ഥതപ്പെടുത്തിക്കൊണ്ട്.
പിൻ വീണാൽ കേൾക്കുന്ന നിശ്ശബ്ദതയിൽ അതിനെന്തു മുഴക്കമായിരുന്നു.ഇപ്പോഴും കാതുകളിലതു മുഴങ്ങുന്നതു പോലെ'
രണ്ടു കൈ കൊണ്ടും കാതു പൊത്തിപ്പിടിച്ച് ജ്വാല ശരണിനെ നോക്കി.
'നീയെന്താ ശരൺ ഒന്നും പറയാത്തത്?'
'എന്താ പറയേണ്ടത് ...ഈ യാത്ര തന്നെ വേണ്ടായിരുന്നെന്നാ എന്റെ തോന്നൽ.കാട്ടിനുള്ളിൽ ഒരു പഴയ കെട്ടിടം...അവിടെന്തു കാണാനാ.രാത്രി തന്നെ വരണമെന്നും നിനക്കായിരുന്നില്ലേ നിർബന്ധം.'
അസ്വസ്ഥനാണെന്നു വ്യക്തമാക്കും വിധമെങ്കിലും ദുർബലമായിരുന്നു അവന്റെ സ്വരം.ജ്വാലയിൽ നേർത്തൊരു ചിരി തിളങ്ങി
'ഈ യാത്ര വെറുതെയല്ല ശരൺ ...ഹാളിലെ ചെറിയ എയർഹോളിലിരുന്ന് പരീക്ഷ കഴിയുവോളം ചോരക്കണ്ണുകളെന്നിൽ തറച്ച് ഭയമുളവാക്കും വിധം മൂളിക്കൊണ്ടിരുന്ന ആ പ്രാവ് .
അതിന്റെ കൊക്കിലെ തിളങ്ങുന്ന വെള്ളിവളയം .
ഓരോ കഴുത്തനക്കത്തിലും അതിന്റെ കഴുത്തിലെ പച്ചയും നീലയും നിറങ്ങളിടകലർന്ന
തൂവലുകൾ വെയിൽ തട്ടിത്തിളങ്ങി.
അതിന്റെ ചിറകടി ശബ്ദം ഇപ്പോഴുമുണ്ട് കാതിൽ'
ജ്വാലയുടെ സ്വരത്തിന്റെ ആഴം കൂടി
'ഒക്കെത്തിനും കാരണങ്ങളുണ്ട് ശരൺ.നാമറിയാത്ത ,നമുക്കറിയാനാവാത്ത കാരണങ്ങൾ'
ശരണിന്റെ മുഖം വലിഞ്ഞു മുറുകി.അവളെ നോക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ഡ്രൈവിങ്ങിലേക്കു ശ്രദ്ധ തിരിച്ചു.
ഇടം കൈ നീട്ടി സ്റ്റീരിയോ ഓൺ ചെയ്തു...ബാലഭാസ്ക്കറിന്റെ വയലിൻ പതിഞ്ഞ ഈണത്തിലൊരു പ്രണയഗാനം മൂളിത്തുടങ്ങി.
ജ്വാല ... വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാകുന്ന തേയുള്ളൂ.വീട്ടുകാരുടെ ഇഷ്ടമനുസരിച്ച് തേടിനടന്നു കണ്ടെത്തിയതാണവളെ.മിടുക്കിയാണ്.സുന്ദരിയും
.പക്ഷേ എന്തൊക്കെയോ ചില പ്രത്യേകതകൾ അവൾക്കുണ്ടെന്നു തോന്നും ചിലപ്പോൾ.
ആയില്യമാണ് അവളുടെ നാള്.
അത് കേട്ടപ്പോൾ അന്നു മുത്തശ്ശിയുടെ മുഖം വല്ലാതെ മങ്ങി.
പത്തിൽ പത്തു പൊരുത്തവുമുണ്ടെന്ന് അമ്മ ആവർത്തിച്ചപ്പോഴും തെളിച്ചം വന്നില്ല...
'നിഗൂഢതകളുള്ള നാളാണത്...സർപ്പങ്ങളുടെ നാള്.ചില പ്രത്യേകനാഴികകളിൽ ജനിക്കുന്ന പെണ്ണിന് സർപ്പസാന്നിധ്യമുണ്ടാവും .
ദാമ്പത്യം അത്ര സുഖമാവില്ല അവർക്ക്...'
ആ വാക്കുകളാരും ശ്രദ്ധിച്ചില്ല.
പ്രായമായവരുടെ അർത്ഥമില്ലാത്ത ജൽപ്പനമായി കണ്ട് ചിരിച്ചു തള്ളി.
മനസ്സിലൊരു കനൽ പറന്നു വീണതറിഞ്ഞിട്ടും താനും കാര്യമാക്കിയില്ല...എല്ലാം കൊണ്ടും ചേരുന്ന ബന്ധമായിരുന്നു ജ്വാലയുടേത്.
പക്ഷേ അവളുടെ കണ്ണുകളിലൊരു തീക്കനൽ തിളങ്ങുന്നുണ്ടെന്നു പലപ്പോഴും തോന്നും.ചിരിയിൽ ഒരു നിഗൂഢഭാവമുള്ളതു പോലെ...തോന്നലാണെന്നു സമാധാനിക്കാൻ ശ്രമിക്കും...ഭാര്യയെ കുറിച്ച് ഇങ്ങനൊരു സംശയം ആരോടെങ്കിലും പറയാനാവുമോ?
ഭാര്യ ... ആ രീതിയിൽ അവളെ ഒന്നു നോക്കാൻ കൂടി കഴിഞ്ഞിട്ടില്ല ഇതുവരെ.അവളടുത്തുണ്ടാവുമ്പോൾ മനസ്സിൽ എന്തിനെന്നറിയാത്ത ഒരു ഭയമാണ് തോന്നുക...അത് മനസ്സിലാക്കുന്ന പോലെ ഒരു ചിരി , ഞാനുറങ്ങുന്നതു വരെ അതവളുടെ ചുണ്ടിലുണ്ടാവും.
എന്നാൽ പകൽ യാതൊരു ഭാവവിത്യാസവുമില്ലാതെ വായടക്കാതെ സംസാരിച്ച് കൂടെ നടക്കുകയും ചെയ്യും.
സ്കൂൾ വിശേഷങ്ങളാണ് കൂടുതലും...പഠിപ്പിക്കുന്ന കുട്ടികളെ കുറിച്ച്...ക്ളാസ് നടക്കുമ്പോൾ കയറിവന്ന അരണയെ കുറിച്ച്...ഓടിനുള്ളിൽ കണ്ടെത്തിയ കടന്നൽക്കൂട് കുട്ടികളും മാഷമ്മാരും ചേർന്ന് കത്തിച്ചതിനെ കുറിച്ച്...
അസ്വസ്ഥത മറച്ചു വെച്ച് ഒക്കെ മൂളിക്കേൾക്കും.
ഇന്നത്തെ വിഷയമാണ് ഈ പ്രാവ്.
ഹണിമൂൺ പോകാനായി കുറേ സ്ഥലങ്ങൾ കല്യാണത്തിനു മുന്നേ കണ്ടു വെച്ചിരുന്നു.അവളോടതൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞയാഴ്ച്ച അമ്മയാണ് ചോദിച്ചത് ...നിങ്ങളെവിടെയും പോകുന്നില്ലേ മോനെഎന്ന്.
അവളൊന്നും പറഞ്ഞില്ല.പക്ഷെ അവളുടെ കണ്ണുകളൊന്നു തിളങ്ങിയത് വ്യക്തമായും ഞാൻ കണ്ടതാണ്...
അതുണ്ടാക്കിയ ഉൾക്കിടിലം അമ്മ കാണാതിരിക്കാൻ പെട്ടെന്നു മുറിയിലേക്ക് നടന്നു...പോകാമമ്മേ സമയമുണ്ടല്ലോ എന്നു തിരിഞ്ഞു നോക്കാതെ പറഞ്ഞൊപ്പിച്ചു.
രാത്രി മുറിയിൽ ചെല്ലുമ്പോൾ അവൾ കമ്പ്യൂട്ടറിൽ ഒരു പഴയ വീടിന്റെ ചിത്രം നോക്കിയിരിക്കുകയാണ്.
ഒട്ടും ശബ്ദമില്ലാതെയാണ് ഞാനാ മുറിയിലേക്ക് കയറിച്ചെന്നത്.എന്നിട്ടും തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ പറഞ്ഞു.
'നമുക്ക് ഇവിടെ പോകാം...അടുത്ത ആഴ്ച്ച'
'ഏതാ ഈ സ്ഥലം ?'
'ഇവിടെ അടുത്താണ്.ഒരു ആറു മണിക്കൂർ ഡ്രൈവ്.നമുക്ക് അടുത്ത വെള്ളിയാഴ്ച്ച പോകാം.വൈകിട്ട്...ഞാൻ നാലുമണിക്ക് സ്കൂളിൽ നിന്നെത്തും.ശരൺ ഒരിത്തിരി നേരത്തെ ഓഫീസിൽ നിന്നിറങ്ങണം.'
മുറിയിൽ നിന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ അവൾ വീണ്ടും തിരിഞ്ഞു നോക്കി...
'രണ്ടാഴ്ച്ചത്തേക്ക് ലീവ് എടുത്തോളൂട്ടോ...നമ്മൾ രണ്ടാഴ്ച്ച ആ വീട്ടിലാണ് താമസിക്കുന്നത്.നമ്മൾ മാത്രം'
അരുതെന്നു മനസ്സു പറഞ്ഞിട്ടും അറിയാതെ അവളെ നോക്കിപ്പോയി.
തിളങ്ങുന്ന കണ്ണുകൾ...കൊല്ലുന്ന ചിരി.
അവൾ പോയിക്കഴിഞ്ഞിട്ടും കുറേ നേരത്തേക്ക് ആ നോട്ടവും ചിരിയും അവിടെത്തന്നെയുണ്ടെന്നു തോന്നി.
എല്ലാം അവളുടെ തീരുമാനം.എതിർക്കാൻ പോയിട്ട് അവൾക്കു നേരെ നോക്കാൻ പോലും കഴിയുന്നില്ല.
വല്ലാത്ത അപകർഷതയോടെ ശരൺ കൈ ചുരുട്ടി സ്റ്റിയറിങ്ങ് വീലിൽ ശക്തമായൊന്നമർത്തി.
രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഉറക്കെ ഹോൺ മുഴങ്ങി.
നിശ്ശബ്ദമായൊരു ചിരിയിൽ ജ്വാലയുടെ കണ്ണുകൾ തിളങ്ങി.കൈ നീട്ടി അവൾ ശരണിന്റെ കൈക്കു മേൽ വെച്ചു...തണുപ്പ്...ശരൺ ഒന്നു കിടുങ്ങി.
'വിഷമിക്കാതിരിക്കൂ ശരൺ...എല്ലാം ശരിയാവും.ഈ യാത്ര ഉത്തരങ്ങൾ തേടിയാണ്'
അതേ ചിരി ... എല്ലാമറിയുന്നൊരാളിന്റെ , മനസ്സു വായിക്കുന്ന ചിരി.
പെട്ടെന്ന് ജ്വാലയുടെ കണ്ണുകളൊന്നു കുറുകി.നാസിക നന്നായി വിടർന്നു.മുഖത്തെ ചിരി മാഞ്ഞു...ശക്തിയായി ശ്വാസമെടുത്തുകൊണ്ട് അവൾ ശരണിനെ നോക്കി
'നീ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ടോ?'
അവളിൽ പെട്ടെന്നുണ്ടായ ഭാവമാറ്റം അമ്പരപ്പോടെ നോക്കുകയായിരുന്നു ശരൺ.
അതേ ഭാവത്തിലായിരുന്നു മറുപടിയും.
'ഉണ്ട്'
'എവിടെ?'
'മൃഗശാലയിൽ'
'ഹ...ഹ ...ഇതാണ് പ്രശ്നം...മൃഗങ്ങളെ കാട്ടിൽ ചെന്നു കാണണം ശരൺ.
കാടറിയാൻ പഠിക്കണം.
കണ്ണും കാതും മാത്രമല്ല പഞ്ചേന്ദ്രിയങ്ങളും തുറക്കണം.
കാടിന്റെ ഗന്ധമറിയാൻ കഴിയണം...
കാടിന്റെ പാട്ടു കേൾക്കണം.
കാടിനെ മനസ്സു കൊണ്ടു തൊട്ടറിയണം.'
അവൾ മറ്റേതോ ലോകത്താണെന്നു തോന്നി.ശരൺ ചെറുതായി ഒന്നു മുരടനക്കി.
'വണ്ടി നിർത്ത് ശരൺ,ഹെഡ്ലൈറ്റ് ഡിമ്മിൽ ഇട്ടിട്ട് പുറത്തേക്കിറങ്ങ് '
'എന്തിന് ജ്വാല ? '
'പറയുന്നതനുസരിക്ക് ശരൺ'
അവൾ ഡോർ തുറന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു.
അരിശത്തോടെയെങ്കിലും ശരൺ അവൾ പറഞ്ഞതനുസരിച്ചു.
കനത്ത ഇരുട്ടാണ് ചുറ്റും...
ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ വാച്ചിലേക്കു നോക്കി.
പത്തുമണി കഴിഞ്ഞിരിക്കുന്നു.
അന്തരീക്ഷത്തിൽ രൂക്ഷമായൊരു ഗന്ധം നിറഞ്ഞുനിന്നിരുന്നു.
തികഞ്ഞ നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് എവിടെ നിന്നോ കുത്തിച്ചുടുവാന്റെ കരച്ചിലുയർന്നു...
ജ്വാല ശരണിനടുത്തേക്ക് ഓടിയെത്തി .
'നോക്ക് ശരൺ ... നോക്ക്...'
ഞെട്ടലോടെ ശരൺ ഒരടി പിന്നോട്ടു മാറി.
കൈ നീട്ടിയാൽ തൊടാവുന്ന അകലത്തിൽ...
ഒരു ഭീമൻ പെരുമ്പാമ്പ്...
റോഡിനരികിലെ കാട്ടിൽ നിന്നും അതിഴഞ്ഞ് റോഡിലേക്ക് കയറി...മന്ദമായി ...രാജകീയമായി മുന്നോട്ടു നീങ്ങിത്തുടങ്ങി.
അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന ഗന്ധം കൂടുതൽ രൂക്ഷമായിക്കൊണ്ടിരുന്നു.
'അതാണ് പെരുമ്പാമ്പിന്റെ മണം...'
കാതുകൾക്കരികിൽ ജ്വാല മന്ത്രിച്ചു...
ശരണിന് മേലാകെ കുളിര് കോരി.
രോമങ്ങളോരോന്നും എഴുന്നേറ്റു നിന്നു.
ഒരഭയത്തിനെന്ന പോലെ അവൻ ജ്വാലയുടെ കൈകളിൽ മുറുകെ പിടിച്ചു.
ജ്വാല പുഞ്ചിരിച്ചു.
അലസമായിരുന്നു പാമ്പിന്റെ ചലനം.
അടിവയറ്റിലെ തൊലിക്കിടയിൽ അതിന്റെ കാലുകൾ നീങ്ങുന്നത് അത്ഭുതത്തോടെ ശരൺ നോക്കിനിന്നു.പതിയെ റോഡിനു മറുവശത്തുള്ള കാട്ടിലേക്ക് അതിഴഞ്ഞിറങ്ങി.തല കാടിനുള്ളിൽ മറഞ്ഞിട്ടും അതിന്റെ വാൽഭാഗം റോഡിലേക്കെത്തിയിരുന്നില്ല.
പൂർണ്ണമായി ഇഴഞ്ഞിറങ്ങി കാട്ടിലേക്കത് മറഞ്ഞിട്ടും അന്തരീക്ഷത്തിൽ ആ ഗന്ധം നിറഞ്ഞു നിന്നു.
'majestic'
ശരണിന്റെ ചുണ്ടിൽ നിന്നാ വാക്ക് പതിയെ അടർന്നുവീണു.ഏതോ അത്ഭുതം കണ്ടതു പോലെ നിൽക്കുന്ന ശരണിനെ വാൽസല്യത്തോടെ ജ്വാല നോക്കി.
'ഏതു ജീവിയും അതിന്റെ ആവാസവ്യവസ്ഥിതിക്കുള്ളിൽ ആയിരിക്കുമ്പോൾ രാജാവു തന്നെയാണ് ശരൺ.അതിനെ പിടിച്ചു കൊണ്ടുപോയി പല്ലും നഖവും കൊഴിച്ചു കൂട്ടിലിട്ട് വെറുമൊരു കാഴ്ച്ചവസ്തു മാത്രമാക്കിത്തീർക്കുന്നത് എന്നെയും നിന്നെയും പോലെയുള്ള മനുഷ്യരാണ്.'
ഒരു സ്വപ്നത്തിൽ നിന്നുണർന്ന പോലെ ശരൺ അവളെ നോക്കി
'നീ...ആരാണ്'
കാടിന്റെ നിശ്ചലതയെ ഉണർത്തിക്കൊണ്ടവൾ കിലുകിലെ ചിരിച്ചു.
'ഞാൻ ജ്വാല...നമുക്ക് പോകാം...'
(തുടരും) - 
Next part - Tomorrow same time in Nallezhuth
Read all parts here - https://www.nallezhuth.com/search/label/NagaSalabham

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot