നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാഗശലഭം - Final Part (6)

Image may contain: Divija, smiling

നഗരത്തിന്റെ തിരക്കുകളിൽമാത്രം ജീവിച്ച ശരണിന് തീർത്തും അപരിചിതമായിരുന്നു ഈ ലോകം.
മുളയും മെടഞ്ഞ ഓലയും പുല്ലും കൊണ്ടുണ്ടാക്കിയ കുടിലുകൾ...ഒരു ചെറിയ വരാന്ത ...ഒറ്റമുറി... അടുക്കള.മണ്ണു കുഴച്ചുണ്ടാക്കിയ അടുപ്പ് ...പാചകം ചെയ്യാൻ ഒന്നോ രണ്ടോ മൺകുടുക്കകളും ചട്ടിയും.
ഒരു മനുഷ്യനു ജീവിക്കാൻ ഇത്രയൊക്കെയേ ആവശ്യമുള്ളൂ എന്ന അറിവ് അവനെ വല്ലാതെ അമ്പരപ്പിച്ചു.
ഒറ്റമുണ്ടോ തോർത്തോ മാത്രമുടുത്ത പുരുഷൻമാർ...
ചേല തോളിലൂടെ ചുറ്റിയുടുത്ത സ്ത്രീകൾ...
ഒരു വളയത്തിൽ കമ്പു കൊണ്ടു തട്ടി അതിനു പുറകേ ഓടിക്കളിക്കുന്ന കോണകം മാത്രമുടുത്ത കുട്ടികൾ.
ജ്വാല ഓടിനടന്ന് എല്ലാവരോടും കുശലം പറഞ്ഞു.
ശരണിനെ അവർ സ്നേഹത്തോടെ സ്വീകരിച്ചു.
ഇളം ചൂടുള്ള കഞ്ഞിവെള്ളവും പച്ചക്കപ്പ അടുപ്പിലിട്ടു ചുട്ടതും നിർബന്ധിച്ചു കഴിപ്പിച്ചു.
കുട്ടികൾക്കൊപ്പം വളയമുരുട്ടി കളിക്കുന്ന ജ്വാലയെ നോക്കിക്കൊണ്ട് ഒരു മരക്കുറ്റിയിൽ ഇരിക്കുകയായിരുന്നു അയാൾ...
വിറയാർന്നൊരു കൈത്തലം തോളത്തമർന്നതറിഞ്ഞ് അയാൾ തിരിഞ്ഞു നോക്കി.
മുടി പഞ്ഞിക്കെട്ടു പോലെ വെളുത്ത ഒരു വൃദ്ധ..മുറുക്കാൻ കറ പിടിച്ച കുറ്റിപ്പല്ലുകളും കൺമഷിക്കറുപ്പു നിറവും.
'മായീന്റ്യോടയാ ഇങ്ങള് നിക്ക്ന്ന്?
അൽപ്പമൊന്നാലോചിച്ചാണ് ശരൺ അതു മനസ്സിലാക്കിയെടുത്തത്.
അവരുടെ താടിയെല്ലുകൾ വല്ലാതെ വിറ കൊള്ളുന്നുണ്ടായിരുന്നു.
എന്തു പറയണമെന്നറിയാതെ ശരൺ വെറുതേ തലയാട്ടി.
'മന്തിരക്കാരിയാ ഓള്...മന്തിരം ചെയ്ത് കളേം...ബേം പോയ്ക്കോ മോളേം കൂട്ടീറ്റ്...ഇല്ലേല് ഓള് ഈനേം കൊന്നളയും.'
അവരുടെ കുഴിഞ്ഞ കണ്ണുകൾ ഒരു നിമിഷം കൊണ്ട് സജലമായി.
'കൊന്നതാ മായി...ഇന്റെ മോള...ഓള അമ്മേല്ലേ...ഇന്റെ മോള് ചുഗന്ദി...കൊന്നതാ മോനേ...മന്തിരം ചെയ്തിറ്റ്...ഇന്റെ മോൻ രച്ചപ്പെട്ടോ ....'
ആടിയാടി നടന്നു മറയുമ്പോഴും അവരെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
കുറച്ചു നാളായി മാറി നിന്നിരുന്ന ആപത്ശങ്ക പതിൻമടങ്ങായി വീണ്ടും തന്നെ ചൂഴ്ന്നുനിറയുന്നത് അയാൾക്കനുഭവപ്പെട്ടു.
മടക്കയാത്രയിൽ അവർക്കിടയിൽ മൗനം കനപ്പെട്ടു നിന്നു.അവൾ പലവട്ടം നിർബന്ധിച്ചു ചോദിച്ചിട്ടും ശരൺ ഒന്നും പറഞ്ഞില്ല.
രാത്രി ജാലകത്തിനരികിൽ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്ന ശരണിനു പുറകിലെത്തി ജ്വാല.
'എന്റെ അമ്മയെക്കുറിച്ച് കൂടുതലറിഞ്ഞപ്പോ തെറ്റു പറ്റി എന്നു തോന്നി അല്ലേ...
അതല്ലേ ഈ മൗനത്തിന്റെ അർത്ഥം'
ഒരു നിമിഷം കൊണ്ടു അയാളവളെ വാരിപ്പുണർന്നു മുഖം മുഴുവൻ ഉമ്മകൾ കൊണ്ടു മൂടി.
നഷ്ടപ്പെട്ടു പോകുമോ എന്നു ഭയന്നിട്ടെന്ന പോലെ ആവുന്നത്ര ശക്തിയിൽ തന്നിലേക്കു ചേർത്തു .
വേദനിച്ചിട്ടും ജ്വാല മാറാൻ ശ്രമിച്ചില്ല.
അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയിരുന്നു.കണ്ണുകൾ കവിഞ്ഞൊഴുകിയിരുന്നു.
'നമുക്കിവിടുന്നു പോകാം മോളെ,എനിക്കു വല്ലാത്തൊരു പേടി.എന്തോ ആപത്തു സംഭവിക്കാൻ പോകുന്ന പോലെ.നമുക്കു പോവാം...'
അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് അവളും വിതുമ്പി.
'പോകാം...പോകണമെന്ന് എനിക്കുമുണ്ട് ശരൺ...പക്ഷേ...'
പുറത്ത് ശക്തമായൊരിടി വെട്ടി.യാതൊരറിയിപ്പുമില്ലാതെ തുമ്പിക്കൈവണ്ണത്തിൽ മഴ കോരിച്ചൊരിഞ്ഞു.
കാറ്റ് മരത്തലപ്പുകളിൽ താണ്ഡവം ചവിട്ടിത്തുടങ്ങി.
പറയാൻ വന്നത് പുറത്തേക്കു വരാതിരിക്കാനെന്നോണം ജ്വാല വായ് പൊത്തിപ്പിടിച്ചു.
സ്വയം മറന്നുപോയതിന്റെ പശ്ചാത്താപം പോലെ നെഞ്ചിൽ കൈ ചേർത്ത് മേഘങ്ങൾക്കിടയിൽ വിളറിനിൽക്കുന്ന ചന്ദ്രനെ നോക്കി അവളെന്തോ അസ്പഷ്ടമായി മന്ത്രിച്ചു.
ചന്ദ്രബിംബത്തിന്റെ വിളറിയ ഇളംമഞ്ഞനിറത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് തെളിഞ്ഞുവന്ന ശ്വേതനാഗങ്ങളെ ഉൾക്കിടിലത്തോടെ അവൾ കണ്ടു
കരിനാഗങ്ങളിൽ നിന്നാരംഭിച്ച ചിത്രം ഓരോ രാത്രിയിലും നിറം മാറി ഇന്നു തൂവെള്ള നിറമായി ത്തീർന്നിരിക്കുന്നു....അതെ ...ഇന്നാണ് ഏഴാമത്തെ രാത്രി...
ഒരാന്തലോടെ അവളാ ജാലകപ്പാളികൾ വലിച്ചടച്ചു.
ശരണിന്റെ സ്നേഹമന്ത്രണങ്ങൾക്കു കാതോർക്കുമ്പോഴും അന്നു ജ്വാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
...................
രാത്രിയുടെ രണ്ടാംയാമം ആരംഭിക്കുകയായിരുന്നു.ശക്തമായി പെയ്തുതോർന്ന മഴ മണ്ണിന്റെ മണം കുത്തിയുണർത്തി.മരത്തലപ്പുകൾ അപ്പോഴും പെയ്തുകൊണ്ടിരുന്നു.
നാഗക്കാവിനടുത്തു നിന്നിരുന്ന നാരകമരത്തിന്റെ ഏറ്റവും മുകളിലുള്ള കൊമ്പിൽ ഒറ്റയ്ക്കു നിന്നിരുന്ന കരുത്തുള്ളൊരില ചെറുതായി അനങ്ങിത്തുടങ്ങി.
അതിനടിയിൽ തൂങ്ങിനിന്നിരുന്ന വെള്ളിനിറമുള്ള പ്യൂപ്പയ്ക്കുള്ളിൽ നാഗമുഖം തെളിഞ്ഞുകാണാമായിരുന്നു.
ചിറകുകൾ ശക്തമായി ചലിച്ചു...പതിയെ പതിയെ ആ ആവരണം മുറിഞ്ഞുമാറി...
ചുവപ്പും മഞ്ഞയും കലർന്ന ചിറകുകളിൽ കറുപ്പു പൊട്ടായി നാഗക്കണ്ണുകൾ തിളങ്ങി.
വീണ്ടും വീണ്ടും ചിറകുകൾ ചലിപ്പിച്ച് അതു പതിയെ പുറത്തുവന്നു...
അതിസുന്ദരമായിരുന്നു ആ ശലഭക്കാഴ്ച്ച...അസാധാരണമായ വലിപ്പത്തോടെ വർണ്ണം തിളങ്ങുന്ന ചിറകുകളോടെ അതു പറന്നുയർന്നു.
ചന്ദ്രബിംബത്തിനു നേരെ ഒരു നിമിഷം ആ ചിറകുകൾ നിശ്ചലമായി.ശ്വേതനാഗക്കഴുത്തുകൾ കൃത്യമായി ആ ചിറകുകളിൽ സമ്മേളിച്ചു.അടുത്ത നിമിഷം അത് ജ്വാലയുടെ കിടപ്പുമുറിയിലെ മുനിഞ്ഞു കത്തുന്ന മുട്ടവിളക്കിന്റെ തീനാളത്തെ ലക്ഷ്യമാക്കി പറന്നുയർന്നു...
ശ്വേതനാഗങ്ങൾ അപ്രത്യക്ഷമായ ചന്ദ്രൻ പ്രഭ നഷ്ടപ്പെട്ട് ഏതോ മേഘക്കീറിലേക്കു മുഖമൊളിപ്പിച്ചു.
...........
ജനൽപ്പാളിയിലെന്തോ ശക്തമായി തട്ടുന്നു.ആരോ മുട്ടിവിളിക്കും പോലെ.ആയാസപ്പെട്ട് ശരൺ കണ്ണുകൾ വലിച്ചു തുറന്നു.
മുറിയിലെ അരണ്ട വെളിച്ചത്തോടു സമരസപ്പെടാൻ കണ്ണുകൾ വിസമ്മതിച്ചതോടെ അയാൾ ജ്വാലയെ തട്ടിവിളിച്ചു.
മതി കെട്ടുറങ്ങുകയായിരുന്നു അവൾ...പണിപ്പെട്ട് അയാളവളെ കുലുക്കിയുണർത്തി.
'എന്തേ...'
അവളുടെ സ്വരത്തിലൊരു പകപ്പുണ്ടായിരുന്നു.
'ജാലകത്തിലെന്തോ തട്ടുന്നു.കുറേ നേരമായി'
പുതപ്പ് ഒന്നു കൂടി തലയിലേക്കു വലിച്ചിട്ട് ശരൺ തിരിഞ്ഞു കിടന്നു.
ഉറക്കം വിട്ടകന്ന കണ്ണുകളോടെ ജ്വാല വെറുതേ കിടന്നു.
ആ സ്വരം അധികമാവുകയാണ്.
പുതപ്പ് പാദങ്ങളിൽ നിന്നു മാറ്റി അവൾ ജനലിനടുത്തെത്തി ...
ജനൽപ്പാളികളിലൊന്നിൽ അവളെ കാത്തെന്നോണം വിശ്രമിക്കുകയായിരുന്നു ആ നാഗശലഭം.
നിർവികാരമായി അവളാ ജനൽപ്പാളി തള്ളിത്തുറന്നു...
തണുത്ത കാറ്റ് മുറിയിലേക്കടിച്ചു കയറി.
അവൾക്കു ചുറ്റുമൊന്നു വട്ടം കറങ്ങിയിട്ട് ആ ശലഭം ചിറക് വീശി പുറത്തേക്കു പറന്നു.
കണ്ണീരുണങ്ങിയൊട്ടിയ മുഖത്തോടെ ജ്വാല അതു നോക്കി നിന്നു.
കിഴക്ക് ചക്രവാളത്തിൽ ചുവപ്പു പടർന്നു തുടങ്ങിയിരുന്നു.രാത്രിയുടെ നാലാം യാമം അവസാനിക്കുകയാണ്.
...............
ഉറച്ച കാൽവെയ്പ്പോടെ അവൾ പുറത്തേക്കു നടന്നു.
പുതപ്പിന്റെ വിടവിലൂടെ കണ്ണുയർത്തിനോക്കിയ ശരൺ അതു കണ്ടമ്പരന്നു.
'ജ്വാലേ.. '
അവളതു കേൾക്കുന്നുണ്ടായിരുന്നില്ല.
തിരിഞ്ഞുനോക്കാതെ പുറത്തേക്കു നടന്ന അവൾക്കു പിറകെ ശരണുമെത്തി.
അവൾ ചെന്നു നിന്നത് മായിയുടെ മുറിവാതിൽക്കലായിരുന്നു.
വാതിലിന്റെ വിടവിലൂടെ ശവംതീനിയുറുമ്പുകൾ വരിയായി നീങ്ങി ക്കൊണ്ടിരുന്നു.
ജ്വാല അവയെ പിൻതുടർന്നു.
കട്ടിലിനരികിൽ നാഗശലഭത്തിന്റെ ശരീരം
ചത്തു വിറങ്ങലിച്ചുകിടന്നു.
ഉറുമ്പുകളാ ശവശരീരത്തെ പൊതിഞ്ഞു കഴിഞ്ഞിരുന്നു.
അവൾ അതിനരികിലായി മുട്ടു കുത്തി.ശരണിന്റെ കൈ അവളുടെ തോളിലമർന്നു.
'എന്തു പറ്റി ജ്വാല ?'
'മായി മരിച്ചു '
അവളുടെ സ്വരം തണുത്തിരുന്നു.
കട്ടിലിൽ കറുപ്പുടുത്ത് മായി കണ്ണുകൾ തുറന്നു മരിച്ചു കിടന്നിരുന്നു.
പകുതി തുറന്നു കിടന്ന വായ്ക്കുള്ളിൽ ചെന്നായയുടേതു പോലെ കൂർത്ത രണ്ടു തേറ്റപ്പല്ലുകൾ ശരൺ വ്യക്തമായും കണ്ടു.
ഭയന്ന് അയാളൊരടി പുറകോട്ടു വെച്ചു,അയാളെ തട്ടി നിന്ന കതക് ചുമരിൽ ശബ്ദത്തോടെ ചെന്നടിച്ചു.
അപ്പോഴും മുഖമുയർത്താതെ ജ്വാല ആ നാഗശലഭത്തിനരികിൽ മുട്ടു കുത്തിനിന്നു.
...........
ആദിവാസിയൂരിൽ നിന്ന് ആളുകൾ വന്ന് മായിയുടെ ശരീരം മറവു ചെയ്തതോടെ പോകാമെന്നു ശരൺ നിർബന്ധം പിടിച്ചു.
ഒരക്ഷരവും മറുത്തു പറയാതെ ജ്വാല കൂടെയിറങ്ങി.
പടിപ്പുരയുടെ അവസാനപടവിൽ വെച്ച് അവളൊന്നു തിരിഞ്ഞുനോക്കി ...
ഏറ്റവും മുകളിലെ വക്കു പൊട്ടിയ കല്ലുകളിലൊന്നിൽ മാണിക്യൻ ഫണം വിടർത്തി നിന്നു.
അവൾ നോക്കിയതോടെ യാത്രാനുമതി നൽകും മട്ടിൽ അതു പതിയെ തലയാട്ടി.
അതിന്റെ തലയ്ക്കു മുകളിലായി പറന്നു നിന്ന നാഗശലഭത്തിൽ അവളുടെ ദൃഷ്ടികളുറച്ചു.
ആ ശലഭത്തിന്റെ ചിറകുകളിൽ തന്റെ കണ്ണുകൾ പ്രതിഫലിക്കുന്നതവൾ കണ്ടു.
തിരിഞ്ഞു നോക്കാതെ ജ്വാല നടന്നകന്നു.
അവളുടെ കണ്ണുകളിലെ തിരിനാളം എന്നേക്കുമായി കെട്ടുപോയതറിയാതെ വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ കാൽവിരൽ തൊട്ടു നിർത്തി ഉറക്കെയുറക്കെ ഹോൺ മുഴക്കിക്കൊണ്ട് ശരൺ അവൾക്കായ് കാത്തുനിന്നു.
(അവസാനിച്ചു)
വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്
Next part - Tomorrow same time in Nallezhuth
Read all parts here - Click here

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot