നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാഗശലഭം - Part 2

Image may contain: Divija, smiling
വലിഞ്ഞുമുറുകിനിന്ന ഞരമ്പുകൾ അയഞ്ഞു തുടങ്ങിയത് അനുഭവിച്ചു കൊണ്ടായിരുന്നു പിന്നത്തെ യാത്ര.
എ.സി നിർബന്ധമായി നിർത്തിച്ച് ജ്വാല ഗ്ളാസുകൾ മുഴുവനായി താഴ്ത്തി വെച്ചു.എ.സി യെ തോൽപ്പിക്കുന്ന തണുപ്പുമായി രാത്രി കാറിനുള്ളിൽ നിറഞ്ഞു.
കാടിന്റെ ഗന്ധം ആദ്യമായി അനുഭവിക്കുകയായിരുന്നു ശരൺ...
രാത്രി അതിന്റെ വന്യമായ സൗന്ദര്യത്തോടെ അയാൾക്കു ചുറ്റും നിറഞ്ഞു നിന്നു.
ഹൃദിസ്ഥമെന്നു തോന്നും വിധം ആലോചനാലേശമന്യേ ജ്വാല വഴി പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു.
ഇരുട്ട് കട്ട പിടിക്കുകയാണ്.
ഇലക്കൈകളുയർത്തി നിന്ന ഭീമാകാരൻമാരായ മരങ്ങൾ നിശ്ശബ്ദമായാർത്തട്ടഹസിക്കുന്ന രാക്ഷസൻമാരെ ഓർമ്മിപ്പിച്ചു.

ചെറിയൊരു കല്ലിലേക്ക് ടയറൊന്നു കയറിയിറങ്ങി...ക്ടിൻ...എന്നൊരു ശബ്ദത്തോടെ വണ്ടി നിശ്ചലമായി.
ഭയം തണുത്ത കാറ്റിലൂടെ തന്നെ വലയം ചെയ്യുന്നത് വീണ്ടും ശരണറിഞ്ഞു .
പലവട്ടം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചിട്ടും അനുസരിക്കാൻ കൂട്ടാക്കാതെ വണ്ടി പിണങ്ങി മുഖം തിരിച്ചു തന്നെ നിന്നു.

നിസ്സഹായനായി ശരൺ ജ്വാലയെ നോക്കി.
ഒരു ചെറുമന്ദഹാസത്തോടെ അലസമായി സീറ്റിലേക്കു ചാഞ്ഞു കിടന്ന് അവനെ നോക്കുകയായിരുന്നു അവൾ.

'എന്തു ചെയ്യും?'
'ഇനി കുറച്ചു ദൂരമേയുള്ളൂ ...നമുക്കു നടക്കാം'
'ഈ രാത്രിയിൽ കാട്ടിലൂടെ നടക്കാനോ ...'
'ഭാഗ്യമുണ്ടെങ്കിൽ കാട്ടാനയെയോ പുള്ളിപ്പുലിയെയോ ചിലപ്പോഴൊരു സിംഹത്തെ തന്നെയോ കാണാൻ കഴിഞ്ഞേക്കും'
അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
കളി പറയുകയാണോ എന്ന സംശയത്തോടെ അവളെ നോക്കി ശരൺ.

'ഇതിനെയൊന്നും ഭയക്കേണ്ടതില്ല,ശരൺ.
ഇത്തരം വലിയ മൃഗങ്ങൾ സമീപത്തുണ്ടെങ്കിൽ കാട് നമുക്കു മുന്നറിയിപ്പു തരും.
ചിറകടിച്ചുയരുന്ന പക്ഷിക്കൂട്ടങ്ങൾ...ചെറുമൃഗങ്ങളുടെ ആവർത്തിക്കപ്പെടുന്ന കരച്ചിലുകൾ...
വലിയ കാൽപ്പാദങ്ങൾ പുല്ലിലമരുന്ന ശബ്ദം...മൃഗങ്ങൾക്കു പ്രത്യേകമായുള്ള ചൂര്...കാടിന്റെ മുന്നറിയിപ്പുകളാണവ...
ഞാൻ പറഞ്ഞില്ലേ ശരൺ, പഞ്ചേന്ദ്രിയങ്ങളും തുറന്നു വെച്ചാൽ മാത്രമേ കാടിന്റെ ഭാഷ മനസ്സിലാവുകയുള്ളു'.

'നിനക്കെങ്ങനെയാണ് ഇതൊക്കെയറിയുക...നീയിവിടെ വന്നിട്ടുണ്ടോ?'
ഉദ്വേഗം മറയ്ക്കാൻ ശ്രമിച്ചു കൊണ്ടായിരുന്നു ശരണിന്റെ ചോദ്യം.ഉടമസ്ഥഭാവത്തിന്റെ അധികാരം പക്ഷേ അവന്റെ സ്വരത്തിൽ മുഴച്ചു നിന്നു.
ജ്വാലയുടെ കണ്ണിലെ ചിരി മാഞ്ഞു.
തീക്ഷ്ണമായൊരു ഭാവത്തോടെ അവൾ ശരണിനെ നോക്കി.
നാവു താഴ്ന്നു പോകുന്നുവെന്നു തോന്നി ശരണിന്.യുഗങ്ങൾ പോലെ കടന്നുപോയ 
ഏതാനും നിമിഷങ്ങൾ ...

ജ്വാല പതിയെ പൂർവ്വഭാവം വീണ്ടെടുത്തു.കണ്ണിലെ തീയണഞ്ഞു .ശാന്തമായൊരു ചിരിയിൽ മുഖം ശോഭിതമായി.
'തിരക്കു വേണ്ട ശരൺ...ഈ യാത്ര ഉത്തരങ്ങളിലേക്കാണ്.നമുക്ക് ഇറങ്ങി നടക്കാം.'
മനസ്സില്ലാമനസ്സോടെ ശരൺ പുറത്തേക്കിറങ്ങി.
ഇരുട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ ചുറ്റിലും.

അരൂപികളായ ശക്തികളെ ഓർമ്മിപ്പിച്ചുകൊണ്ട് മരങ്ങളുടെ നിഴലുകൾ പോലും നിശ്ശബ്ദനൃത്തം തുടരുന്നു.
അകാരണമായൊരു ഭീതി ശരണിന്റെ കാലുകളിൽ ഒരു വിലങ്ങിട്ടു.ഒരടി പോലും നീങ്ങാനാവാതെ വിയർത്തു കുളിച്ച് അയാൾ കാറിൽ ചാരി നിന്നു.
ജ്വാല നടന്നുതുടങ്ങിയിരുന്നു.

'വരൂ...തനിച്ചുനിൽക്കുന്നത് ഒട്ടും സുരക്ഷിതമല്ല'
അവളുടെ സ്വരം ഒരുപാടകലെ നിന്നാണ് കേട്ടതെന്ന് ശരണിനു തോന്നി. കത്തിനിന്നിരുന്ന ഹെഡ്ലൈറ്റ് ഒന്നു മങ്ങി.അടുത്ത നിമിഷം ആരോ ഊതിയണച്ചാലെന്ന പോലെ അതണഞ്ഞു.
ബോധം മറഞ്ഞു പോകുമെന്ന തോന്നലിൽ കരയുംപോലെ ശരൺ വിളിച്ചു

'ജ്വാല...'
അകലെയെങ്ങോ ഒരാനയുടെ ചിന്നംവിളിയുയർന്നു.
ഒരു വിറയൽ കാൽപ്പാദങ്ങളിൽ നിന്നാരംഭിച്ച് ശരീരത്തിന്റെ ഓരോ അണുവിനെയും മരവിപ്പിച്ചുകൊണ്ടുയർന്നു വരുന്നത് ശരണനുഭവിച്ചു.
മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങി.
ഒരുവട്ടം കൂടി ഇരുട്ടിലേക്കു നോക്കി കരച്ചിലിനും ഞരക്കത്തിനുമിടയിലുള്ള ദയനീയമായ സ്വരമായി അവൻ വിളിച്ചു

'ജ്വാല...'
കൈകളിൽ ചൂടുള്ളൊരു കരസ്പർശം.
ശരൺ നടുങ്ങിവിറച്ചു.

മുഖത്തിനു നേരെ മുന്നിൽ 
ഒരു കൈത്തലമവൾ തുറന്നുപിടിച്ചു...
മൂന്നോ നാലോ മിന്നാമിനുങ്ങുകൾ ആ കരതലത്തിലിരുന്നു തിളങ്ങി...

അവയുടെ പ്രകാശത്തിൽ ജ്വാലയുടെ മുഖം ഒരു ദേവതയുടേതെന്നു തോന്നിച്ചു...
ശാന്തമായൊരു ചിരിയോടെ അവൾ കൈയിലേക്കു പതിയെയൊന്നൂതി ...ഒന്നിനു പിറകെയൊന്നായി അവ ആകാശത്തേക്കു പറന്നുയർന്നു.
അടുത്ത നിമിഷം പാതയോരത്തെ ഓരോ വൃക്ഷത്തലപ്പുകളിലും ഒരായിരം മിന്നാമിന്നികൾ ഒരുമിച്ചു പ്രകാശിച്ചു തുടങ്ങി.

വഴി വ്യക്തമായി .മിന്നാമിനുങ്ങുകളൊരുക്കിയ പ്രകാശധാരയിലൂടെ ജ്വാല മുന്നോട്ടു നീങ്ങി ...അവളുടെ വലതുകൈ അപ്പോഴും ശരണിന്റെ ഇടംകൈയിൽ മുറുകെ പിടിച്ചിരുന്നു.
ഒരു സ്വപ്നാടകനെ പോലെ അവനവളെ പിന്തുടർന്നു...

അപ്പോഴവന് ഒട്ടും ഭയം തോന്നുന്നുണ്ടായിരുന്നില്ല.
ഏതാപത്തിൽ നിന്നും തന്നെ രക്ഷിക്കാൻ അവൾക്കു കഴിയുമെന്ന് ആ നിമിഷം ശരൺ തിരിച്ചറിഞ്ഞു.
വല്ലാത്തൊരു ധൈര്യത്തോടെ അവനാ കാഴ്ചയിലേക്കു മനസ്സു തുറന്നു വെച്ചു...വൃക്ഷത്തലപ്പുകൾ വർണ്ണവിളക്കുകൾ പോലെ കത്തി നിൽക്കുന്നു...അത്രയും നേരം രോമകൂപങ്ങളിലൂടെയാഴ്ന്നിറങ്ങി നോവിച്ചു കൊണ്ടിരുന്ന തണുപ്പ് ഇപ്പോൾ തീരെയും അനുഭവപ്പെടുന്നില്ല.

അകലെയെങ്ങോ ആനയുടെ ചിന്നംവിളി ഇടവേളകൾക്കിടയിൽ മുഴങ്ങിക്കൊണ്ടിരുന്നു.പേരറിയാത്ത അസംഖ്യം ചെറുജീവികൾ കാതുകൾക്കരികിൽ എന്നു തോന്നും വിധം ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് ശരണിന്റെ കണ്ണുകൾ ആ കാഴ്ച്ചയിലുടക്കിയത്.

അസാധാരണവലിപ്പമുള്ളൊരു ചിത്രശലഭം തങ്ങൾക്കൽപ്പം മുന്നിലായി പറക്കുന്നുണ്ട്.മിന്നാമിന്നികളുടെ പ്രകാശത്തിൽ വ്യക്തമായി തന്നെ അതിനെ അവനു കാണാമായിരുന്നു...ചുവപ്പും മഞ്ഞയും കറുപ്പുമിടകലർന്ന തിളങ്ങുന്ന ചിറകുകൾ.അവയുടെ അഗ്രഭാഗം ഫണം വിടർത്തി നിൽക്കുന്ന സർപ്പത്തെ പോലെ...സുന്ദരമെങ്കിലും ഭീതിജനകമായിരുന്നു ആ ശലഭത്തിന്റെ കാഴ്ച്ച.
ശരൺ പതിയെ ജ്വാലയ്ക്കരികിലേക്കു നീങ്ങി.
'ആ ശലഭം...'
'അതാണ് നാഗശലഭം...ഈ യാത്രയിൽ നമ്മുടെ വഴികാട്ടിയാണവൾ.'
'നാഗശലഭം...'
ശരൺ സ്വയം മന്ത്രിച്ചു.
'അതെ ,നാഗശലഭം...അവരുടെ റാണിയാണിവൾ.അൽപ്പായുസ്സായൊടുങ്ങുന്ന അനുയായികളുടെ ദീർഘായുസ്സുള്ള രാഞ്ജി...ഇത് അവളുടെ സാമ്രാജ്യമാണ്.നമ്മൾ അവളുടെ അതിഥികളും'
ഒന്നും മനസ്സിലാവാതെ നിന്ന ശരണിനെ നോക്കി വീണ്ടും ജ്വാല പുഞ്ചിരിച്ചു.ഇത്തവണ പക്ഷേ ആ ചിരിയിൽ നിറഞ്ഞുനിന്നത് വാത്സല്യമായിരുന്നു.നിഷ്കളങ്കനായ ഒരു കുഞ്ഞിനോടെന്ന പോലത്തെ വാത്സല്യം.
അവർക്കു മുന്നിലപ്പോഴും ഒരു നിശ്ചിതദൂരത്തിൽ അവളുണ്ടായിരുന്നു...സർപ്പമുഖം കൊത്തിയ ചിറകുകളുള്ളവൾ...
നാഗശലഭറാണി...
(തുടരും)
Next part - Tomorrow same time in Nallezhuth
Read all parts here - https://www.nallezhuth.com/search/label/NagaSalabham

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot