നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകൾക്കായ്

Image may contain: 1 person
*************
"കഴിഞ്ഞ മൂന്ന് ദിവസം നീയെവിടെയായിരുന്നു ഋതു?"
ഉറക്കച്ചടവുള്ള മുഖവും, വാരിച്ചുറ്റി അലസമായി റബ്ബർബാൻഡിലിട്ട മുടിയുമായി മുന്നിൽവന്നു
നിൽക്കുന്ന മകളുടെ നേരെ
വസുധ പൊട്ടിത്തെറിച്ചു.
കഷ്ടിച്ച് മുട്ടൊപ്പം ഇറക്കമുള്ള ട്രൗസറും സ്ലീവ്‌ലെസ് ലൂസ് ബനിയനുമാണ് അവളുടെ വേഷം.
ബ്രായുടെ വള്ളി പുറത്തുകാണാം.
കയ്യൊന്നുയർത്തിയാൽ പൊക്കിൾ കാണാവുന്ന ഇറക്കമേയുള്ളു ബനിയനു.അവളുടെ ശരീരത്തിന്റെ കൊഴുപ്പും മുഴുപ്പും ഇത്തിരിയില്ലാത്ത ആ വസ്ത്രങ്ങൾക്കടിയിൽ ഒതുങ്ങാതെ പുറത്തേക്ക് തുളുമ്പിനിന്നിരുന്നു.വസുധയ്ക്ക് കാലിനടിയിൽ നിന്നും തലച്ചോറ് വരെ കോപം ഇരച്ചുകയറുന്നുണ്ടായിരുന്നു.
" നിന്നോടല്ലേ ഞാൻ ചോദിച്ചത്?
എവിടെ ആയിരുന്നു നീ ?
ഒരു വഴിക്ക് പോകുമ്പോൾ വീട്ടിൽ
ഒരു വാക്ക് പറയേണ്ട മാന്യത ഒരു പെൺകുട്ടിയായ നിനക്കില്ലേ ?
ഇതാണോ നിന്റെ ഡാഡി പഠിപ്പിച്ചത്?"
ഋതു പതുക്കെ മുഖമുയർത്തി മമ്മിയെ നോക്കി.അവളുടെ മുഖത്തു പുച്ഛം പ്രകടമായി.കറുപ്പിൽ വരയുള്ള കോട്ടൺസാരിയും കറുത്ത മുട്ടറ്റം കയ്യുള്ള കോളർ ബ്‌ളൗസും ധരിച്ചുനിൽക്കുന്ന അവരുടെ
വെളുത്തുതുടുത്ത മുഖം ഒന്നുകൂടി
തുടുത്തിരുന്നു. കറുത്ത ഫ്രെയിമുള്ള
വട്ടക്കണ്ണടയ്ക്കുള്ളിലെ വലിയ കണ്ണുകളിൽ തെളിഞ്ഞുനിൽക്കുന്ന
കോപത്തെ അവൾ പൂർണ്ണമായും
അവഗണിച്ചുകളഞ്ഞു
"വൈ ആർ യു മേക്കിങ് നോയ്‌സ്?
"ഞാൻ നിതിനുമൊത്തു ഡേറ്റിനു പോയിരുന്നു. വരാൻ രണ്ടുദിവസം കഴിയുമെന്ന് ഞാൻ മമ്മിയുടെ സെർവന്റിനോട് പറഞ്ഞതാണല്ലോ"
വസുധയ്ക്ക് തലയിൽ ആരോ
കൂടം വച്ചടിച്ചത് പോലെ തോന്നി.
പതിനേഴു വയസുള്ള ഒരു പെൺകുട്ടിയാണ് തന്റെ മകൾ. ഇത്രയും അധപ്പതിക്കുവാൻ അവൾക്കെങ്ങനെ കഴിയുന്നു?
തന്നെ തീർത്തും അവഗണിച്ചുകൊണ്ട് അകത്തേക്ക് കയറാൻ ശ്രമിക്കുന്ന മകൾക്ക് നേരെ തിരിഞ്ഞവൾ.
"ഇതൊന്നും ഇവിടെ നടക്കില്ല.
ഡോക്ട്ടർ വസുധയുടെ വീടാണിത്.
അയാൾ നിന്നെ അഴിച്ചുവിട്ടാണ് വളർത്തിയതെന്ന്‌ ഞാനൂഹിച്ചിരുന്നു.
പക്ഷെ...ഇത്...ഛീ..."
കഠിനമായ വെറുപ്പിൽ വസുധയുടെ മുഖം ചുളിഞ്ഞു.വാതിൽക്കൽ വന്നുനിന്ന കല്യാണിയെ കണ്ടവൾ പറയാൻവന്നത് പാതിയിൽ നിർത്തി.
"സീ മമ്മീ..വെറും ഒരുവർഷം മാത്രമാണ് കോടതി എന്നെ നിങ്ങൾക്ക് തന്നിരിക്കുന്നത്. പതിനെട്ടു തികഞ്ഞാൽ എനിക്ക് തീരുമാനിക്കാം ഡാഡിയുടെ കൂടെയാണോ അതോ മമ്മിയുടെ കൂടെയാണോ കാമുകന്മാരിൽ ആരുടെയെങ്കിലും കൂടെയാണോ പോകേണ്ടതെന്ന്.."
ഋതു മമ്മിയുടെ മുന്നിലേക്ക് കുറച്ചുകൂടി നീങ്ങിനിന്നു. വെളുത്തു വടിവൊത്ത, ഉയരമുള്ള ശരീരപ്രകൃതയായ അമ്മയ്ക്ക്
മുന്നിൽ അമ്മയോളം വളർന്ന മകൾ തലയുയർത്തിപ്പിടിച്ചു നിന്നുകൊണ്ട്
അടക്കിയ ശബ്ദത്തിൽ പറഞ്ഞു.
"സൊ...പ്ലീസ്"
വെട്ടിത്തിരിഞ്ഞുകൊണ്ട് മുകളിലേക്ക് നടക്കുന്നതിനിടയിൽ അവൾ കയ്യിലുള്ള മുഷിഞ്ഞ ബാഗ് കല്യാണിയുടെ നേർക്ക്
വലിച്ചെറിഞ്ഞു കൊടുത്തു.
മകളുടെ അവസാനവരികൾ ദഹിക്കാത്ത ഭക്ഷണം പോലെ വസുധയുടെ ആത്മാവിൽ
പുളിച്ചു തികട്ടി.
**** **** *****
"യെസ്.,ഡോക്ട്ടർ ഋഷി സ്പീക്കിങ്.."
"എന്റെ മോളുടെ ജീവിതം
വച്ചാണ് നിങ്ങളെന്നോട്
പ്രതികാരം ചെയ്തത്, അല്ലെ?"
ഫോണിലൂടെ വന്ന വിങ്ങുന്ന സ്ത്രീശബ്ദം കേട്ട് ഋഷി പൊട്ടിച്ചിരിച്ചു.
"ഇതിലെന്താണ് വസുധാ പ്രതികാരം? നിനക്കോർമ്മയില്ലേ നമ്മളെന്തിനാണ് പിരിഞ്ഞതെന്നു?
നിനക്ക് സ്വാതന്ത്ര്യം വേണമായിരുന്നു.
മരുമകളുടെ,ഭാര്യയുടെ,അമ്മയുടെ
കടമകൾ വലിച്ചെറിഞ്ഞുകൊണ്ട്
ഒരു സുപ്രഭാതത്തിൽ നീയിറങ്ങിപ്പോയി.
നിന്റെ മകളാണവൾ.
അവൾക്കും വേണ്ടേ സ്വാതന്ത്ര്യം?
ഒൻപതു വർഷങ്ങളുടെ അജ്ഞാതവാസത്തിനു ശേഷം മകളിൽ അവകാശമുന്നയിച്ചുകൊണ്ട് നീ വന്നു.വീണ്ടും നീ ജയിച്ചു.
ഇനിയുള്ള ഒരു വർഷം അവൾ
നിനക്ക് സ്വന്തമായി. നിന്റെ തനിപ്പകർപ്പാണവൾ.രൂപം കൊണ്ട് മാത്രമല്ല, വാശിയിലും.അത് നിനക്ക് മനസ്സിലാവാൻ പോകുന്നേയുള്ളു.."
അവളെയൊന്ന് ഉപദേശിക്കാൻ
വേണ്ടിയെങ്കിലും നാമവൾക്ക്
മാതൃകയാവണം എന്നാണ് എന്റെ
ആഗ്രഹം..വാശിയും പ്രതികാരബുദ്ധിയും മാറ്റിവച്ചു ഒരമ്മയായി ചിന്തിക്കൂ നീ"
അവസാനത്തെ വരികളെത്തിയപ്പോൾ
അയാളുടെ സ്വരം നേർത്തിരുന്നു..
ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് വസുധ ബാൽക്കണിയിലേക്കിറങ്ങിനിന്നു.
മഞ്ഞു നീങ്ങിത്തുടങ്ങുന്നേയുള്ളു.
താഴെ അവ്യക്തമായ രൂപങ്ങൾ തെളിഞ്ഞുതുടങ്ങിയിരിക്കുന്നു.
ആത്മസംഘർഷത്തിന്റെ അലയാഴികൾ അവളുടെ
മുഖത്തു തെളിഞ്ഞുനിന്നു.
കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കുമ്പോളൊക്കെ അവളുടെ ഉള്ളിൽ ഒരു പാമ്പിഴഞ്ഞു.
അതിന്റെ വഴുവഴുത്ത, അറപ്പുളവാക്കുന്ന ശല്കങ്ങൾ തന്റെ മനസ്സിൽ ഇപ്പോളും പുളയുന്നുണ്ടെന്ന് ഭയത്തോടെയവൾ തിരിച്ചറിഞ്ഞു.
വരാന്തയുടെ അറ്റത്തായുള്ള വലിയ ചൂരൽ കസേരയിലേക്ക് ചാഞ്ഞവർ കണ്ണുകളടച്ചു. കാപ്പിയുമായി വന്ന വേലക്കാരി അവളെ വിളിക്കുവാൻ മടിച്ചു അവിടെത്തന്നെ നിന്നു.
***** ***** *****
സമയം പാതിരയോടടുത്തിരുന്നു.
പുറത്തെ ഇരുട്ടിലേക്ക് നോക്കി
വസുധ തനിച്ചിരുന്നു.. ഋതു ഇനിയുമെത്തിയിട്ടില്ല. വന്നതിന്റെ
പിറ്റേന്നുമുതൽ ഇതാണ് പതിവ് രാവിലെ ഇറങ്ങിപോകും. രാത്രികളിൽ ഓരോദിവസവും ഓരോരുത്തരാണ് അവളെ ഡ്രോപ്പ് ചെയ്തിരുന്നത്.
ഉപദേശത്തിനോ വഴക്കിനോ അവൾ മുഖം തരില്ല. തീർത്തും പുച്ഛമാണ് മമ്മിയോടവൾക്ക്.കഴിഞ്ഞ കുറച്ചുദിവസങ്ങൾകൊണ്ട്
വസുധ തികച്ചും തളർന്നിരുന്നു.
മടിയിലിരുന്നു റിങ് ചെയ്ത മൊബൈൽ യാന്ത്രികമായി വസുധ ചെവിയോട് ചേർത്ത്പിടിച്ചു.
"ഡോക്ട്ടർ വസുധ മാം അല്ലെ ?
"അതെ,പറയൂ.."
"ഇത് കേരളന്യൂസ് റിപ്പോർട്ടർ നയനയാണ് സംസാരിക്കുന്നത്..
ഹോട്ടൽ സരോവരത്തിൽ ഇന്ന് നടന്ന റെയ്ഡിൽ നാലു പുരുഷന്മാരോടൊപ്പം മാമിന്റെ മകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനാശാസ്യം
മാത്രമല്ല ബ്ലൂ ഫിലിം നിർമ്മാണം
കൂടി ഉണ്ടെന്നാണ് വിശ്വസനീയമായ കേന്ദ്രത്തിൽനിന്നും കിട്ടിയ വാർത്ത"
വസുധയുടെ കയ്യിൽ നിന്നും ഫോൺ താഴേക്കൂർന്നുപോയി.നടുങ്ങിയെണീറ്റ അവൾക്ക് മുന്നോട്ടേക്ക് നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. തൊട്ടുമുന്നിൽ അഗാധമായൊരു ഗർത്തം രൂപപ്പെട്ടുവരുന്നത് അവളറിഞ്ഞു.ഇത്രയും നാൾ താൻ പടുത്തുയർത്തിയ സൽപ്പേര്, ഹോസ്പിറ്റൽ,രോഗികൾ,തനിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ കുറ്റപ്പെടുത്തിയ ബന്ധുക്കൾ...
ഓരോരുത്തരും മാറിമാറി അവളുടെ മുന്നിൽ വന്നുനിന്നു പല്ലിളിച്ചു.
മുന്നോട്ട് നടക്കാനാഞ്ഞ കാലുകൾ തളർന്ന് അവളവിടെ കുഴഞ്ഞുവീണു.
***** ***** *****
പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ, സുന്ദരിയായ ഋതു നെറ്റിയിൽ തലോടുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് വസുധ ഉണർന്നത്.
കണ്ണുകൾ തുറന്നിട്ടും ആ സ്വപ്നം മാഞ്ഞുപോകുന്നില്ലെന്ന് അമ്പരപ്പോടെ അവൾ തിരിച്ചറിഞ്ഞു.ഉണർവ്വിനും ഉറക്കത്തിനുമിടയിലുള്ള ഏതോ ലോകത്തു ഋതു അവളെനോക്കി പുഞ്ചിരിച്ചു. കവിളിൽ മുഖം ചേർത്ത് ചുംബിച്ചു കൊണ്ട് മന്ത്രിച്ചു.
"സോറി മമ്മി..
എന്നെ ഇത്രയും കാലം മറന്നുകളഞ്ഞതിനും ഡാഡിയെ തനിച്ചാക്കിയതിനും ഒന്നു പേടിപ്പിക്കണം എന്നേ കരുതിയുള്ളൂ.
എന്നെ നേർവഴിക്ക് നടത്താനെങ്കിലും ഡാഡിയുടെ കൂടെ മമ്മിയും ചേരുമെന്ന് കരുതി..റിയലി സോറി..
ഞാൻ തന്നെയായിരുന്നു
ഫോൺ ചെയ്തത്.."
വസുധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ സ്നേഹത്തോടെ,അതിലേറെ ആശ്വാസത്തോടെ മകളെ ചേർത്തുപിടിച്ചു.
"നോക്കു മമ്മി.. ഡാഡിയുണ്ട് പുറത്തു."
ഋതു അവളെ പതുക്കെ ഉയർത്തി തലയിണയിൽ ചാരിയിരുത്തി.
റൂമിന്റെ പുറത്തു അക്ഷമനായിരിക്കുന്ന ഋഷിയെ ഗ്ലാസിലൂടെ വസുധയ്ക്ക് കാണാമായിരുന്നു.
"ഞാൻ ഡാഡിയെ ഇങ്ങോട്ട് വിടാം."
വസുധയുടെ ഇടനെഞ്ചിലൊരു ഞെട്ടലുണ്ടായി.
പുറത്തേക്കിറങ്ങാനാഞ്ഞ മകളുടെ കൈയ്യിൽ മുറുക്കെ പിടിച്ചു വസുധ.
സംശയത്തോടെ തിരിഞ്ഞ ഋതുവിന്റെ കണ്ണുകളിലെ അപേക്ഷ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അവൾ പതുക്കെപ്പറഞ്ഞു.
"മോളിവിടിരിക്കു കുറച്ചുസമയം."
തന്റെയരികിലിരിക്കുന്ന ഋതുവിനെ പതുക്കെ നെഞ്ചിലേക്ക് ചായ്ച്ചുകിടത്തി വസുധ.
ഋതു കയ്യുയർത്തി വസുധയുടെ വയറിനു മുകളിൽ വച്ചു.
"ഡാഡി മമ്മിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. മൂന്നുവർഷം
മുൻപ് ഡാഡിക്ക് അറ്റാക്ക് വന്നതുമുതൽ ഞാൻ തനിച്ചായിപ്പോകുമോ എന്ന
പേടിയായിരുന്നു ഡാഡിക്ക്.
അന്നുമുതൽ മമ്മി പോകുന്നിടത്തെല്ലാം ഡാഡിയും ഉണ്ടായിരുന്നു.അതൊക്കെ ഡാഡി തന്നെ മമ്മിയോട് പറയും."
ഋതു വസുധയുടെ മുഖത്തേക്ക് നോക്കി. ആത്മസംഘർഷം കൊണ്ടാവാം മമ്മിയുടെ മുഖം കരുവാളിച്ചിരിക്കുന്നു..
***** ****** *******
ഉള്ളിലേക്ക് നടന്നുവരുന്ന ഋഷിയുടെ പരവശമായ മുഖത്തേക്ക് നോക്കി
വസുധ പതുക്കെ കണ്ണുകളടച്ചു..
പതുക്കെ തന്റെ കൈകളുയർത്തി
അവളുടെ കൈപ്പത്തിയിൽ ആർദ്രമായി സ്പർശിച്ചയാൾ..
വിരലുകൾ പിൻവലിക്കാതെ..,
കണ്ണുകൾ തുറക്കാതെ,
വസുധ മന്ത്രിച്ചു.
"ഒന്നും മറന്നിട്ടില്ല..മറക്കുകയുമില്ല..
അതിന് കഴിഞ്ഞിരുന്നെങ്കിൽ
എന്നേ തിരിച്ചുവന്നേനെ..
ഇനിയൊരു പരീക്ഷണത്തിനുള്ള സമയമില്ല എന്റെ മുന്നിൽ..
തിരിച്ചു പൊയ്ക്കോളൂ.."
കഠിനവേദനയിൽ എന്നപോലെ അവളുടെ മുഖം കല്ലിച്ചു
ചുവന്നിരുന്നു. അയാൾ പരിഭ്രാന്തിയോടെ പതുക്കെ
മന്ത്രിച്ചു.
"ഒരിക്കൽകൂടി , ഒരിക്കൽക്കൂടി മാത്രം..പ്ലീസ് വസു..
മനഃപൂർവ്വമായിരുന്നില്ല ഒന്നും.
ഞാൻ.....ഞാൻ പോലുമറിയാതെയാണ്.."
വസുധ പതുക്കെ കണ്ണുകൾ തുറന്നു.അവളുടെ മുഖത്തേക്ക്
നോക്കാതെ പെട്ടന്നുതന്നെ
അയാൾ മുഖം കുനിച്ചുകളഞ്ഞു.
"പക്ഷെ ഞാനറിഞ്ഞിരുന്നു..
അന്ന് മാത്രമല്ല, ഇന്നുമറിയുന്നു..
ഓരോ വേദനയും,വേദനയെക്കാളുപരി
നിങ്ങളുടെ വൈകൃതങ്ങൾക്ക് കീഴടങ്ങുമ്പോൾ അനുഭവിച്ച അറപ്പും വെറുപ്പും ഞെട്ടലും...ഇന്നും ഞാൻ അനുഭവിക്കാറുണ്ട് ഇടയ്ക്കിടെ.."
"ഞാൻ വാക്കുതരുന്നു..ഇനി ഉണ്ടാവില്ല..ഒരിക്കലും..
നമ്മുടെ മകൾക്കുവേണ്ടി...
നീ വരണം വസുധ..
എനിക്കെന്തിങ്കിലും സംഭവിച്ചാൽ
അവൾ അനാഥയായിപ്പോകും.."
അയാളുടെ സ്വരം തീർത്തും താണിരുന്നു.മുഖമുയർത്തി അവളെനോക്കാൻ അയാൾക്ക് ധൈര്യം വന്നില്ല.വസുധയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
"നമ്മുടെ മകൾ അനാഥയാവില്ല.
ഞാൻ മരിച്ചാൽ നിങ്ങളും നിങ്ങൾ മരിച്ചാൽ ഞാനുമുണ്ടാവുമവൾക്ക്.
മക്കൾക്കായി വീണ്ടും ഒന്നിച്ചു സന്തോഷമായി ജീവിച്ച ദമ്പതികൾ ഉണ്ടാവും ഈ ലോകത്തു.,പക്ഷെ അതിൽ നമ്മളുണ്ടാവില്ല..കാരണം, വസുധ ഒരു വിഡ്ഢിയായിരുന്നു
പക്ഷെ ഇപ്പോളല്ല.."
മുഖമുയർത്തിയ അയാളുടെ കണ്ണുകളിൽ അടക്കിപ്പിടിച്ച കോപം ഒളിമിന്നി..കണ്ണട ഊരി ഒന്ന് തുടച്ചു വീണ്ടും ധരിച്ചശേഷം ഒട്ടിച്ചുവച്ച പുഞ്ചിരിയോടെ അയാൾ
വസുധയെ നോക്കി.
"സാരമില്ല..മോളോട് എന്താണ് പറയേണ്ടതെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.
"മമ്മി മറ്റൊരു വിവാഹം ചെയ്യാൻ പോകുന്നു "
എന്നതാവും ബെറ്റർ എന്ന് തോന്നുന്നു."
വസുധ ഒരു ഞെട്ടലോടെ മുഖമുയർത്തി.അയാളുടെ കണ്ണുകളിലെ ക്രൗര്യം അവളുടെ മനസിനെ പിടിച്ചുലയ്ക്കാൻ പോകുന്നതായിരുന്നു..
"അത് നിങ്ങളുടെ ഇഷ്ടം.."
അവളുടെ മുഖത്തു ഒരു
പുച്ഛച്ചിരി വിരിഞ്ഞു..
"പക്ഷെ, മമ്മിയുടെ വിവാഹവാർത്തയ്ക്ക് മുന്നേ
മറ്റൊരു കഥ കൂടി മകളറിയും..
അത് തന്നിഷ്ടക്കാരിയും തന്റേടിയുമായ അമ്മയുടെ കഥയാവില്ല..ലൈംഗീക വൈകൃതങ്ങൾക്ക് അടിമയായ ഒരാളുടെ ഭാര്യയാവേണ്ടിവന്ന പാവം പെൺകുട്ടിയുടെ കഥയായിരിക്കും.
ഉൾതുടയിൽ സർജിക്കൽ ബ്ലേഡ് കൊണ്ട് ഭർത്താവായ ഡോക്റ്റർ ഋഷി സ്വന്തം പേരെഴുതുമ്പോൾ വേദന കൊണ്ട് ബോധം കെട്ടു വീണവൾ.
കാമം മൂക്കുമ്പോളുള്ള അയാളുടെ ഭ്രാന്തുകൾ സഹിച്ചു മരണത്തെ മുന്നിൽകണ്ട് ജീവിച്ചവൾ..
അയാളുടെ മൂത്രവും ശുക്ലവും കുടിക്കാൻ പീഡിപ്പിക്കപ്പെട്ടു, തൊണ്ടപൊട്ടി രക്തം ഛർദിച്ചവൾ.."
ഡോക്ട്ടർ ഋഷിയുടെ മുഖത്തു രക്തമയമില്ലായിരുന്നു.അയാൾ പതുക്കെ എഴുന്നേറ്റു.
"ഇനിയുമുണ്ട് മകളോട് പറയാൻ ഡാഡിയുടെ ധീരകഥകൾ..
ഉപ്പുകല്ലിൽ നഗ്നയായി മുട്ടുകുത്തിനിർത്തിയ ഭാര്യയിൽ
കാമം തീർത്ത കഥകളുൾപ്പെടെ.."
വസുധയുടെ മുഖം കനൽ പോലെ ജ്വലിച്ചുനിന്നു.അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു..
"എനിക്ക് കാണാൻ തോന്നുമ്പോൾ എന്റെ മകളെ ഇതേ സ്നേഹത്തോടെ എനിക്ക് വേണം. എന്ത് വേണമെങ്കിലും പറയാം നിങ്ങൾക്കവളോട്..
ഡാഡിയും മമ്മിയും ഒന്നായി, എന്നതൊഴികെ.."
***** ****** *****
കോറിഡോറിലൂടെ മകളെയും ചേർത്തുപിടിച്ചുകൊണ്ട് തലകുനിച്ചിറങ്ങിപോകുന്ന
ഋഷിയെ ഗ്ലാസിലൂടെ വസുധയ്ക്ക് കാണാമായിരുന്നു. അവളുടെ
മുഖത്തു ആശ്വാസത്തിന്റെ
ശാന്തത തെളിഞ്ഞിരുന്നു.
=============================
വിനീത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot