നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെറും



വെയിൽ തിന്നുന്ന പക്ഷികളേ,
വെയിലില്ലെന്നാൽ നിങ്ങൾക്ക് വിശക്കാറുണ്ടോ ?
വെള്ളിവെളിച്ചത്തിലുണരും കിളികളേ
വെന്തുരുകും സൂര്യനെ പൂജിക്കാറുണ്ടോ നിങ്ങൾ
വെയിലിനെ പ്രാകുന്ന ജനമുണ്ടിവിടെ,
വെയിലിനെ കാത്തിരിക്കുന്ന ജനവുമിവിടെ
വെറുമൊരു നേരംപോക്കുപോൽ
വെളിച്ചത്തിലുണരുന്നവരുമുണ്ടിവിടെ.
വെണ്ണ തോൽക്കുമുടലിനും
വെള്ളം തൊടാത്തയുടലിനും
വെയിലില്ലെന്നാൽ വേദിയില്ലിവിടെയാടാൻ...
വെറുംവയറിൽ വായു കേറുമുടലുകൾ
വെളിച്ചമില്ലാതായാലൊന്നു തന്നെയെല്ലാം.
വെണ്ണിലാവ്‌ പൂക്കുമീയാകാശത്തിൻ കീഴിൽ
വെറും മണ്ണ് തിന്നേണ്ട ജന്മങ്ങൾ.
വെറി കൊണ്ടലറുന്നവരിതറിയുന്നുവോ കിളിയേ?
വെറുപ്പിന്റെ പാത്രങ്ങൾ നിറയ്ക്കുന്ന തിരക്കിൽ
വെയിൽ ചുമന്ന് യാത്ര പോകും ദിനങ്ങൾ
വെടി കൊണ്ട പന്നി പോൽ പായുന്നു.
വെയിൽ തിന്നുന്ന പക്ഷികൾ.... അതെ,
വെയിൽ തിന്നുന്ന ജന്മങ്ങളിവർ
വെറുതെ വഴക്കടിക്കാൻ വാശിയുള്ളവരിവർ
വെറുതെയിരിക്കും ദൈവങ്ങളെ ചൊല്ലി
വെല്ലുവിളി മുഴക്കുന്നവർ
വെയിലിനിയെത്ര ബാക്കിയെന്നറിയാത്ത
വെയിൽ തിന്നുന്ന ജന്മങ്ങൾ....
വെറുതെ പോലുമിതാരോടും ചൊല്ലല്ലേ കിളിയേ
വെട്ടിക്കൊല്ലാൻ കൊതിക്കുന്നവരാണിവർ...
വെയിലിലുണരുക നീ, വെയിലിലിര തേടുക.
വെറുതെ കാണുകയിതെല്ലാമൊരു കാഴ്ചയായി.
വെറും കാഴ്ചയായി മാത്രം...
വെറിക്കൂട്ടങ്ങൾ വെട്ടിത്തീരട്ടെയൊടുവിലെ
വെയിലിലൊന്നിലെങ്കിലുമിവിടെ
വെളിവുള്ളവർ വരട്ടെ.... അതുവരെ നമുക്ക്
വെറുമൊരു പാവപോൽ നിശ്ശബ്ദമാകാം.
ജയ്സൺ ജോർജ്ജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot