നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാഗശലഭം - Part 5

Image may contain: Divija, smiling

ലോകം വളരെ സുന്ദരമാണെന്നു തോന്നി ശരണിന്...
കർട്ടന്റെ വിടവിലൂടെ എത്തിനോക്കുന്ന വെയിൽനാളങ്ങളും
ഓടിനിടയിലിരുന്നു കടുകുമണിക്കണ്ണുരുട്ടുന്ന പല്ലിയും
കരിഞ്ഞുതുടങ്ങിയിട്ടും നേർത്തൊരു സുഗന്ധം ബാക്കി നിർത്തി ചുറ്റും നിരന്നിരിക്കുന്ന ഇലഞ്ഞിപ്പൂക്കളും
മങ്ങിയ വെളിച്ചം മാത്രമുള്ള ചന്ദനഗന്ധമുള്ള മുറിയും...
ഒറ്റദിവസം കൊണ്ട് താനാകെയും സ്നേഹമായിത്തീർന്നിരിക്കുന്നു.
ചെറുതായൊന്നു ചെരിഞ്ഞ് മെത്തയിലെ ഇലഞ്ഞിപ്പൂവിതളുകളെ അരുമയായൊന്നു തലോടി ...പതിയെ അവയിലേക്കു മുഖം ചേർത്ത് ഒരു കൊഞ്ചലോടെ അവൻ മന്ത്രിച്ചു
'എവിടെ എന്റെ രാജകുമാരി...?'
'ഇവിടെയുണ്ടല്ലോ'
മുത്തു ചിതറും പോലൊരു ചിരിയോടെ ജ്വാല മുന്നിൽ.
ചമ്മൽ ചിരിയിലൊളിപ്പിച്ച് അയാൾ എഴുന്നേറ്റു.
ആവി പറക്കുന്ന ചായക്കപ്പ് മേശപ്പുറത്തേക്കു വെച്ച് അവൾ മെത്തയിലേക്കിരുന്നു.
'എന്താ ഒരുറക്കം,മണി എത്രയായെന്നറിയോ'
അയാളുടെ മുഖം പെട്ടെന്നു ദീപ്തമായി ...
ഒരു കുസൃതിച്ചിരിയോടെ അവളെ സൂക്ഷിച്ചു നോക്കി അയാൾ...
കാണെക്കാണെ അവളുടെ കണ്ണുകളിൽ നാണം പൂത്തു.
കവിളുകളിൽ ഇളംചുവപ്പു കലർന്നു തുടങ്ങി...ചുണ്ടുകൾ ചെറുതായി വിറകൊണ്ടു.
അയാൾക്കു മുഖം കൊടുക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പതിയെ എഴുന്നേറ്റു.
ജാലകവിരികൾ പൂർണ്ണമായും വകഞ്ഞൊതുക്കി.
വെയിൽനാളങ്ങൾ പ്രസരിപ്പോടെ വിശേഷം ചോദിക്കാനായി ഓടിക്കയറി വന്നു.
മുറി പ്രകാശപൂരിതമായി.
അവൾക്കു പുറകിൽ ചേർന്നു നിന്ന് ഈറൻമുടിയിലെ കാച്ചെണ്ണമണം ആസ്വദിച്ചുകൊണ്ട് അയാൾ പുറത്തേക്കു നോക്കി.
'എന്തായാലും എനിക്കിഷ്ടായി തന്റെ കാട്...'
'ശരിക്കും?'
'ഉം...ശരിക്കും'
'അതിന് ശരൺ കണ്ടില്ലല്ലോ എന്റെ കാട്...'
'ഇനിയുമുണ്ടോ കാഴ്ച്ചകൾ?'
'പിന്നില്ലേ...മുയലുകളൊളിക്കുന്ന കാട്ടുപൊന്തകൾ,പൂമരങ്ങൾ കൂട്ടമായി വളരുന്ന മലഞ്ചെരിവുകൾ,പാറക്കൂട്ടങ്ങൾക്കിടയിലെ നരിമടകൾ ...പക്ഷികൾ ,മൃഗങ്ങൾ...'
ആവേശം കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങി .
കൗതുകത്തോടെ ശരണതു നോക്കി നിന്നു.
അവളെ കണ്ടിട്ടു മതിയാവാത്തതുപോലെ.
എത്ര സുന്ദരിയാണിവൾ...
അയാളുടെ കണ്ണുകളിൽ കണ്ണിടഞ്ഞതും പിന്നെയും ജ്വാലയിൽ നാണം പൂത്തു.
പതിയെ കാലടികൾ പിന്നോക്കം വെക്കാൻ തുടങ്ങി അവൾ .
ഒറ്റക്കുതിപ്പിന് അയാളാ കൈകളെ കവർന്നെടുത്തു...
'നമുക്കു പോയാലോ തന്റെ കാടു കാണാൻ?'
'ഉം...പോകാം'
ഒരു മന്ദഹാസത്തിൽ ജ്വാലയുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ വിടർന്നു.
അവ ശരണിന്റെ കണ്ണിലേക്കും പകർന്നു...
കണ്ണുകൾ പിൻവലിക്കാനാവാതെ സ്വയം മറന്ന് അവരതേ നിൽപ്പു നിന്നു...നിമിഷങ്ങളോളം.
........
വെള്ളാരംകല്ലുകളിൽ തട്ടിത്തടഞ്ഞു കുതിച്ചൊഴുകി വരികയാണ് കാട്ടുചോല...
കണ്ണീരിനേക്കാൾ തെളിഞ്ഞ വെള്ളം.
കാൽവിരൽ തൊടുമ്പോൾ തണുപ്പ് നെറുകയിലറിയാം.
സാരി എളിയിൽ കയറ്റിക്കുത്തി വെള്ളത്തിൽ നിന്നും ഉരുളൻകല്ലുകൾ പെറുക്കിക്കൂട്ടുകയാണ് ജ്വാല....
അവളുടെ വെണ്ണക്കൽപാദങ്ങളിൽ കല്ലേമുട്ടികളും കൊച്ചുപരലുകളും വന്നു മുട്ടിയുരുമ്മുന്നു...
ഇക്കിളി അസഹ്യമാകുമ്പോൾ അവൾ കാലുകൾ കുടയും ...
വെള്ളം ഞൊറിയിട്ടകലും...മീനുകളും അൽപ്പനേരത്തേക്കു മാറിനിൽക്കും ...
പൂർവ്വാധികം ശക്തിയിൽ തിരികെ വരാൻ വേണ്ടി മാത്രം.
പുഴയ്ക്കു നടുവിൽ തലയെടുപ്പോടെ നിന്ന പാറക്കൂട്ടങ്ങളിലൊന്നിൽ ശരണാ കാഴ്ചയിൽ മതി മയങ്ങിയിരുന്നു.
നാനാവർണ്ണങ്ങളിലുള്ള പൂവിതളുകൾ വെള്ളത്തിലൂടെയൊഴുകി പാറയിലൊന്നു തൊട്ടുരുമ്മി കടന്നു പോയി.
അപൂർവ്വം ചിലത് വിട്ടു പോകാൻ മനസ്സില്ലാത്ത പോലെ ആ പാറകളിൽ തൊട്ടുരുമ്മി ഏതാനും നിമിഷങ്ങൾ തങ്ങിനിന്നു.
പിന്നാലെ വന്ന തെളിനീർത്തുള്ളികൾ കിന്നാരം ചൊല്ലി നിർബന്ധമായിത്തന്നെ അവയെ കൂട്ടിക്കൊണ്ടുപോയി.
ജ്വാല വെള്ളത്തിനെതിരെ നടന്ന് ശരണിനടുത്തെത്തി.അവന്റെ കാതോടു കാതു ചേർത്ത് ഒരു മന്ത്രണം പോലെ മൊഴിഞ്ഞു.
'ഒരൂട്ടം കാണണോ?'
അതേ കുസൃതിസ്വരത്തിൽ അവൻ തിരികെ മന്ത്രിച്ചു
'എന്താണാവോ?'
ജ്വാലയുടെ നോട്ടം നേരെ മുകളിലേക്കായി.
അവൾ ചൂണ്ടുവിരൽ നേരെ മുകളിലേക്കുയർത്തി.
ആ വിരലിനൊപ്പം സഞ്ചരിച്ച അവന്റെ കണ്ണുകൾ പകച്ചു പുറത്തുചാടി.
ഹൃദയമിടിപ്പു നിലച്ചതു പോലെ.
ചാടി പുഴയിലേക്കിറങ്ങാൻ ശ്രമിച്ച അവനെ ജ്വാല തടഞ്ഞു.
തലയ്ക്കു മുകളിലെ മരക്കൊമ്പിൽ ചാഞ്ഞുകിടന്നിരുന്ന പുള്ളിപ്പുലി അലസമായൊന്നു കോട്ടുവായിട്ടു.അതിന്റെ ഉളിപ്പല്ലുകൾ വെയിലേറ്റു തിളങ്ങുന്നത് ഉൾക്കിടിലത്തോടെ ശരൺ കണ്ടു.
അവനു ശ്വാസംമുട്ടലനുഭവപ്പെടുന്നുണ്ടായിരുന്നു.
മുൻകാൽ കൊണ്ടൊന്നു മുഖം തുടച്ച പുലി പഴയതുപോലെ മരക്കൊമ്പിലേക്കു ചാഞ്ഞു.അതിന്റെ അലസമായ കണ്ണുകൾ ഇടക്കിടെ അവരിലേക്കും പാളിവന്നുകൊണ്ടിരുന്നു.
'പേടിക്കേണ്ട,ആശാൻ മൃഷ്ടാന്നഭോജനത്തിനു ശേഷമുള്ള വിശ്രമത്തിലാണ്.വിശപ്പു മാറിയാൽ പിന്നെ മൃഗങ്ങൾ ഉപദ്രവിക്കില്ല.'
'നിനക്കെന്താ ഇത്ര ഉറപ്പ്?
പുലിയല്ലേ...ഒരു വന്യമൃഗം...എങ്ങാനും ചാടിവീണാലോ?'
'എങ്കിൽ മരിക്കുകയല്ലാതെ മറ്റു വഴികളില്ലാതെയാവും'
പാറയിലേക്കു കയറി അവന്റെ തോളിൽ ചാരിയിരുന്ന് അവൾ കുലുങ്ങി ചിരിച്ചു.
പിന്നെ പെട്ടെന്നുണ്ടായ ഗൗരവഭാവത്തിൽ ശരണിനു നേരെ നോക്കി
'യാതൊരാവശ്യവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ജന്തുവിഭാഗം
മനുഷ്യൻ മാത്രമാണ്.
കാടിനു നിയമങ്ങളുണ്ട്.
വിശപ്പു മാറ്റാനോ പ്രാണരക്ഷാർത്ഥമോ അല്ലാതെ മൃഗങ്ങൾ ഉപദ്രവിക്കുകയില്ല.
നമുക്കവയെ വിശ്വസിക്കാം'
ശരണിന്റെ ഭയം മാറിത്തുടങ്ങിയിരുന്നു.പതിയെ അവളുടെ തോളിൽ കൈയിട്ട് തന്നോടു ചേർത്തു പിടിച്ചു അവൻ.
'ഒരു കാര്യം കൂടി ചോദിക്കാനുണ്ട് എന്റെയീ കാട്ടുപെണ്ണിനോട് '
'ഉം...?'
പുഴയോരത്തെ ഏതോ കാട്ടുപൂവിലിരിക്കുകയായിരുന്ന ശലഭത്തെ ചൂണ്ടിക്കാട്ടി അവൻ.
'അതാ ആ പൂവിലിരുന്നു തേൻ കുടിക്കുന്നില്ലേ നിന്റെ നാഗശലഭം ...അതിനെ കുറിച്ച്'
അവൾ തലയുയർത്തി നോക്കി...വീണ്ടും അവന്റെ നെഞ്ചിലേക്കു തന്നെ ചാഞ്ഞു.
'നാഗശലഭങ്ങൾക്കു തേൻ കുടിക്കാനാവില്ല,അവയ്ക്കു വായയില്ല.'
'പിന്നെ...എങ്ങനെ ജീവിക്കും?'
'ജീവിക്കും...ഭക്ഷണമില്ലാതെ...
പുഴുവായിരിക്കുന്ന കാലത്ത് കഴിക്കുന്ന നാരകയിലകളാണ് ഈ ശലഭങ്ങളുടെ ജീവൻ നിലനിർത്തുന്നത്.
രണ്ടാഴ്ച്ച മാത്രമേ ഒരു ശലഭത്തിന് ആയുസ്സുള്ളൂ...'
'ശ്ശോ...കഷ്ടം...'
ശരൺ വീണ്ടുമാ ശലഭത്തെ നോക്കി ...
ചിറകിന്റെ അഗ്രഭാഗം മൂർഖന്റെ തല തന്നെ.
അറ്റത്തെ കറുത്ത പൊട്ട് പാമ്പിന്റെ കണ്ണുകളെ ഓർമ്മിപ്പിച്ചു .
ആ കണ്ണുകൾ നോക്കുന്നത് തങ്ങളുടെ നേർക്കാണെന്ന് എന്തുകൊണ്ടോ അവനു തോന്നി.
'നീയന്നു പറഞ്ഞില്ലേ നാഗശലഭറാണിയെന്നോ മറ്റോ...ഒരുപാട് ആയുസ്സുണ്ടെന്നൊക്കെ'
ഒരു നിമിഷം ജ്വാലയുടെ കണ്ണുകൾ ഒന്നു ജാഗരൂകമായി.കൃഷ്ണമണികളിൽ ഒരു തീനാളം കത്തിയണഞ്ഞു.പുറംതിരിഞ്ഞിരുന്നതിനാൽ പക്ഷേ ശരണതു കണ്ടില്ല.
'അത് ഒരു മിത്താണ് ശരൺ...കെട്ടുകഥ'
'പറയെടോ...കേൾക്കട്ടെ,ഞാനാദ്യമായിട്ടാണ് ഇങ്ങനെ ഒരു ശലഭത്തെ കാണുന്നത്'
'മായി പറഞ്ഞു കേട്ടതാണ്.
കർക്കിടകമാസത്തിലെ അമാവാസിയിൽ ആയില്യം നാളിൽ ജനിക്കുന്ന പെൺകുട്ടികളിൽ സർപ്പസാന്നിധ്യമുണ്ടാകും എന്നൊരു മിത്തുണ്ട്.
കേട്ടിട്ടുണ്ടോ?'
'ആം ...മുത്തശ്ശി പറഞ്ഞിട്ടുണ്ട് '
'ഇതും അത് പോലൊരു മിത്താണ്.
ആ നാളിൽ ജനിച്ച സ്ത്രീ ,ഏഴുനാൾ
നാഗാരാധന നടത്തി,വ്രതത്തോടെ ഭർത്താവിനൊപ്പം ശയിക്കണം.
ഏഴാം നാളിൽ പ്യൂപ്പയിൽ നിന്നു പുറത്തുവരുന്ന ശലഭം ആ സ്ത്രീയുടെ ഹൃദയത്തിനു മുകളിൽ ഒരു രാത്രി മുഴുവനിരിക്കും.
പിറ്റേന്നു പുലരിയിൽ ആ സ്ത്രീയുടെ ഹൃദയം ആ ശലഭത്തിന്റേതാകുമത്രേ...
അത് പിന്നെ നാഗശലഭങ്ങളുടെ റാണിയാകും.
വർഷങ്ങളോളം അത് ഭക്ഷണമില്ലാതെ ജീവിക്കും.
മറ്റൊരു ശലഭറാണി ഉണ്ടാകുന്നതോടെ ഈ ശലഭം ഇല്ലാതെയാകും.
അപ്പോൾ മാത്രമേ അതിനു ജീവൻ കൊടുത്ത സ്ത്രീയുടെ മരണവും സംഭവിക്കുകയുള്ളൂ.അത്രയും വർഷം അവരും ജീവിക്കും.
പക്ഷേ അവർക്ക് ഒന്നിനോടും വൈകാരികബന്ധമോ സ്നേഹമോ തോന്നുകയില്ല.
ജീവിക്കുന്നു എന്ന തോന്നൽ പോലുമില്ലാതെ ...മരിക്കാനും കഴിയാതെ അവരങ്ങനെ കഴിയും...ഒരു ശാപം പോലെ...'
'ഇന്ററസ്റ്റിങ്ങ്....പഴങ്കഥകൾ കേൾക്കാൻ രസമാണ്.കുട്ടിക്കാലത്ത് മുത്തശ്ശി പറയുമായിരുന്നു,ഇതു പോലുള്ള കഥകൾ...എനിക്കെന്തിഷ്ടമാണെന്നോ...'
അവൾ പ്രതികരിച്ചില്ല.
എന്തോ ആഴമുള്ള ചിന്തയിലായിരുന്നു അവൾ.
മരത്തിനു മുകളിലിരുന്ന പുലി പതിയെ എഴുന്നേറ്റു.
കൈകാലുകൾ നിവർത്തി ഒന്നു മൂരിനിവർന്ന് അതു താഴോട്ടിറങ്ങി .
നിലം തൊടുന്നതിന് അല്പം മുകളിൽ വെച്ച് ശക്തിയായി താഴേക്കു ചാടി.
ജ്വാലയിൽ ഒരു നടുക്കമുണ്ടായി.
'നമുക്കു പോകാം'
പറഞ്ഞതും ജ്വാല പാറയിൽ നിന്നു താഴെയിറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു തുടങ്ങി.പുലി കാടിനുള്ളിലേക്കു നടന്നു മറയുന്നത് ഒരു നിമിഷം നോക്കി നിന്നിട്ട് അയാളും അവളെ പിൻതുടർന്നു.
..........
അന്നു ചന്ദ്രബിംബത്തിൽ തെളിഞ്ഞ ഇണനാഗങ്ങൾക്ക് നേരിയൊരു ചാരനിറം കലർന്നിരുന്നു.
(തുടരും)
Next part - Tomorrow same time in Nallezhuth
Read all parts here - Click here

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot