
അങ്ങനെ ദിവസങ്ങൾക്കുള്ളിൽ ജോസൂട്ടിയുടെയും മേരിയുടെയും കെട്ട് നടന്നു.
ആദ്യ രാത്രിയിൽ തന്നെ തന്റെ സ്വഭാവഗുണങ്ങൾ മേരിയെ തെര്യപ്പെടുത്താനും ഒരല്പം ധൈര്യത്തിനുമായി കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന വിദേശമദ്യം ജോസൂട്ടി പുറത്തെടുത്തു.
സ്വതവേ ഉണ്ടക്കണ്ണിയായ മേരിക്കൊച്ചിന്റെ കണ്ണുകൾ തുറിച്ചു വന്നു.
"ഇതെന്നതാ ഇച്ചായ?"
അവൾ പരിപൂർണ്ണ നിഷ്കളങ്കതയോടെ ചോദിച്ചു. മൂന്നു പെണ്കുട്ടികൾ മാത്രമുള്ള വീട്ടിലെ, സത്യക്രിസ്ത്യാനിയായ അപ്പന്റെ മോളല്ലേ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല എന്നൊരു ധാരണയോടെ മേരിയോട് ജോസൂട്ടി വിവരിച്ചു,
"മേരികൊച്ചേ. ഇതാണ് മദ്യം, ക്നാനായിലെ കല്യാണത്തിന് കർത്താവ് പച്ചവെള്ളം വീഞ്ഞാക്കിയില്ല്യോ? അതുപോലൊരു വീഞ്ഞ്. ഞാൻ ഇടയ്ക്കൊക്കെ ഇത് കഴിക്കും. നീ അപ്പച്ചനോടും അമ്മച്ചിയോടുമിത് പറയാൻ പാടില്ല.
മേരി കൊച്ചു ചിന്തിച്ചപ്പോൾ സംഗതി കൊള്ളാം. കർത്താവിനു പോലും പങ്കുള്ള കാര്യമല്ലേ. അപ്പോൾ പിന്നെ ഭർത്താവിനെ ഒറ്റുകൊടുക്കാൻ പാടില്ല.
ജോസൂട്ടി മദ്യം അണ്ണാക്കിലേക്ക് കമഴ്ത്തുന്നത് അത്ഭുതത്തോടെ നോക്കി ഇരുന്നുപോയി മേരിക്കൊച്ച്. കാൽ ഭാഗത്തോളം കാലിയായ മദ്യക്കുപ്പി മേരി വാങ്ങി മണത്തു നോക്കി മൂക്ക് ചുളിച്ചു.
അടുത്ത നിമിഷം കണ്ട കാഴ്ച്ചയിൽ ജോസൂട്ടിയുടെ ഒരു സാധനം നഷ്ടപ്പെട്ടു. ബോധം !
മേരിക്കൊച്ചു ദേ അരക്കുപ്പിയോളം മദ്യം കൂസലില്ലാതെ ഗ്ലക്ക് ഗ്ലക്ക് ന്ന് കുടിച്ചു തീർത്തിരിക്കുന്നു!
ബോധം തിരികെ കിട്ടിയ ജോസൂട്ടി കാണുന്നത് നവവധു, സത്യക്രിസ്ത്യാനിയുടെ മോള്, ആദ്യ രാത്രിയിൽ പല അക്ഷരങ്ങളും അസ്ഥാനത്ത് പ്രയോഗിച്ചു കൊണ്ട് കയ്യടിയോടു കൂടി ഭക്തിഗാനം ആലപിക്കുന്നതാണ്! സ്തോത്രം.
“കർത്താവേ. എല്ലാം കയ്യിന്ന് പോയിന്ന് പോയല്ലോ” എന്ന് പരിഭവിച്ചു കൊണ്ട് ജോസൂട്ടി മേരികൊച്ചിന്റെ വായ പൊത്തി. അങ്ങനെ പ്രഥമ രാത്രി, ജോസൂട്ടിക്ക്, പ്രിയതമ പാമ്പായ രാത്രിയായി.
പിറ്റേന്ന് കാലത്ത് കണ്ണു മിഴിച്ചതും ജോസൂട്ടി കട്ടിലിൽ പരതി നോക്കി കർത്താവേ മേരിക്കൊച്ചില്ല!.. കട്ടിലിനടിയിൽ പരതി നോക്കി ഹാവൂ. മദ്യക്കുപ്പി സുരക്ഷിതം.
ഇവളിതെവിടെപ്പോയി എന്ന വേവലാതിയോടെ ഓടിയെത്തിയ ജോസൂട്ടി കാണുന്നത് ഹാളിൽ ഇരുന്നോണ്ട് നാത്തൂന്റെ ജിമിക്കി കമ്മൽ നോക്കി ഭംഗി പറയുന്ന മേരിയെയാണ്. ജോസൂട്ടിയെ കണ്ടതും തെല്ല് നാണത്തോടെ മേരി കൈമുട്ട് കൊണ്ട് അവന്റെ പള്ളയ്ക് ഒരു കുത്തു കുത്തിക്കൊണ്ടു പറഞ്ഞു
“ഇച്ചായാ,നമ്മൾ ഇന്നലെ വീഞ്ഞ് കഴിച്ച കാര്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല കേട്ടോ” ഏതോ സിനിമയിലെ ജഗതിയുടെ പ്ലിങ്ങിയ മുഖഛായ ആയിരുന്നു അപ്പോൾ ജോസൂട്ടിയ്ക്ക്..
ജോസൂട്ടി തിരിഞ്ഞു നടക്കുമ്പോൾ അമ്മച്ചി പെങ്ങളോട് പറയുന്നത് കേട്ടു.
ജോസൂട്ടി തിരിഞ്ഞു നടക്കുമ്പോൾ അമ്മച്ചി പെങ്ങളോട് പറയുന്നത് കേട്ടു.
“നല്ല ദൈവവിചാരം ഉള്ള കൊച്ചാ കേട്ടോ, ഇന്നലെ രാത്രി ഭക്തി ഗാനം ഒക്കെ പാടുന്നത് കേട്ടു.”
പക്ഷെ ജോസൂട്ടിയ്ക്ക് കാലത്തേ മുതൽ ആകെ ഒരു എരിപിരി വെപ്രാളം ആയിരുന്നു. കൂട്ടുകാർ കല്യാണം കഴിഞ്ഞതിന്റെ ചിലവിനായി ഇപ്പൊ ഇങ്ങെത്തും. ഈ ഭാര്യേന്ന് പറയുന്ന പൊട്ടിക്കാളി സാധനം എന്തൊക്കെ പുലിവാൽ ഉണ്ടാക്കുമോ എന്നൊക്കെ ചിന്തിച്ചിട്ട് ജോസൂട്ടിക്ക് ഇരിപ്പുറച്ചില്ല. അവൻ വെരുകിനെ പോലെ തെക്ക് വടക്ക് നടക്കുമ്പോൾ ആണ് വിനോദിന്റെ വിളി കേട്ടത്.ഭാര്യയുടെ സ്‌പെഷ്യൽ പെർമിഷനോടെ കല്യാണ ചിലവുമായി വിനോദടക്കം ചങ്ക് ചങ്ങാതിമാർ ഇങ്ങെത്തിയതാണ്. ജോസൂട്ടി ഓടി അവരുടെ മുന്നിലേക്ക് എത്തും മുൻപേ മേരി അവിടെ അവതരിച്ചു.
വളരെ ഹൃദയവിശാലയായ മേരിയോട്, ഷാജി, കുപ്പി കാണിച്ചു വിനയത്തോടെ അറിയിച്ചു “പെങ്ങളെ, ഞങ്ങൾ നിങ്ങളുടെ കല്യാണം കഴിഞ്ഞതിന്റെ സന്തോഷത്തിന് ഒന്ന് കൂടാൻ വന്നതാ. ഒരു നാലഞ്ചു ഗ്ലാസ്സും ഇച്ചിരി വെള്ളോം ജോസൂട്ടിയെം കൂടി ഇങ്ങോട്ട് തന്നേരേ”
“അതെയോ. അതേ നിങ്ങളാ ചായ്പ്പിലോട്ട് ഇരുന്നോ അമ്മച്ചിയൊന്നും കാണണ്ട. ഞാൻ ഇച്ചായനെ വിളിക്കാമെ” മേരി അവരെ സ്നേഹത്തോടെ ചായ്പ്പിലേക്ക് ആനയിച്ചു. ഭർത്താവിന്റെ കൂട്ടുകാരെ മദ്യപിക്കാൻ ഇത്ര സ്നേഹത്തോടെ സ്വീകരിക്കുന്ന ഭാര്യയെ കണ്ട് കൂട്ടുകാരുടെ കണ്ണ് നിറഞ്ഞുപോയി. ജോസൂട്ടി എത്ര ഭാഗ്യം ചെയ്തവൻ കർത്താവേ നിനക്ക് സ്തുതി. ഇതൊക്ക കാണുമ്പോഴാ വീട്ടിൽ ഇരിക്കുന്നതിനെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് എന്ന് ഒരേ സമയം എല്ലാവരും മനസിൽ കരുതി.
മേരി ജോസൂട്ടിയെ കൂട്ടിക്കൊണ്ടു വന്നു. ജോസൂട്ടിയാകട്ടെ ഏതാണ്ട് പോയ ആരാണ്ടേ പോലെ മുഖവും വച്ചിട്ടാണ് വരവ്. ജോസൂട്ടിയുടെ മ്ലാനത കണ്ട് കൂട്ടുകാർ അന്തിച്ചുപോയി. ഇത്രോം തങ്കപ്പെട്ട കൊച്ചിനെ ഭാര്യയായി കിട്ടീട്ട് ഇവനിതെന്നാ പറ്റി എന്ന്നായിരുന്നു അവർ ചിന്തിച്ചത്.
ചായ്പ്പിൽ, പത്രക്കടലാസ് തറയിൽ വിരിച്ചിട്ട് എല്ലാവരും അതിനുചുറ്റുമിരുന്നു. കഴിഞ്ഞിരുന്നു. മേരി തുള്ളികളിച്ചു ഗ്ലാസ്സും വെള്ളവുമായി എത്തി, കൃത്യമായി അഞ്ചു ഗ്ലാസ്സുകൾ പേപ്പറിൽ നിരത്തി.
“അയ്യോ ,മോളെ നാല് ഗ്ലാസ് മതി ഞങ്ങൾ നാലുപേരല്ലേ ഒള്ളൂ” ഷാജിയാണ് നാലുപേരെയും ചൂണ്ടി പറഞ്ഞത്.
ഇത് കേട്ട മേരി ചാടി വീണു ”അല്ലല്ലോ ചേട്ടാ ‘നമ്മൾ’ അഞ്ചു പേരില്ലേ?”
ഓരോരുത്തർക്ക് നേരെ വിരൽ ചൂണ്ടി അവൾ എണ്ണി “ഒന്ന്... രണ്ട്... മൂന്ന് ..നാല്.. അഞ്ച്..”അഞ്ചെണ്ണിയപ്പോൾ ചൂണ്ടു വിരൽ അവൾ സ്വന്തം നെഞ്ചിൽ തൊട്ടിരുന്നു!
ഇത് കേട്ടപ്പോൾ പാതി പൊട്ടിച്ചു കയ്യിൽ പിടിച്ചിരുന്ന മിച്ചർ പാക്കറ്റ് എങ്ങനെയാണ് അനിലിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണതെന്നറിയില്ല. ഷാജിയും വിനോദും ചാടിയെഴുന്നേറ്റു കഴിഞ്ഞിരുന്നു. സഹതാപപൂർവ്വം ജോസൂട്ടിയെ അവരൊന്നു നോക്കി. "ഇതെന്നാ ഐറ്റമാ ഡാ ഈ സാധനം" ന്ന് കണ്ണുകൊണ്ട് ഒരു ചോദ്യവും ചോദിച്ചു.
“അതേ. കെട്ടിന്റെ സമയത്ത് അച്ചൻ പറഞ്ഞത് നിങ്ങളാരും കേട്ടില്ലായിരുന്നോ ? നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം, നീ കഴിച്ചില്ലെങ്കിലും അവളെ കഴിപ്പിക്കണം എന്ന്, അതുപോലെ തന്നാ. നീ കുടിച്ചില്ലേലും ഇച്ചായാ എന്നെ കുടിപ്പിക്കണം”
ഇതുകൂടി കേട്ടപ്പോ ഷാജി ചാടി മുറ്റത്തിറങ്ങി
“ജോസൂട്ടിയെ നല്ല ബെസ്റ്റ് കാന്താരിപ്പെണ്ണ്. നീ പെഗ്ഗ് കഴിച്ചാൽ അവളൊരു ഫുൾ കുടിക്കൂടാ. അനുഭവിച്ചോ ഞങ്ങളെ വിനോദിന്റെ ചായ്പ്പിൽ സ്ഥലമുണ്ടോന്ന് നോക്കട്ടെ”
ജീവിതം ഏകദേശം തീരുമാനമായി എന്നു മനസിലാക്കിയ ജോസൂട്ടി ധൃതിയിൽ പോകുന്ന കൂട്ടുകാരെ നോക്കി ഇടിവെട്ടിയ പോലെ നിന്നു പോയി.
അടുത്ത പണി ഉടനെ തന്നെ ഒപ്പിക്കും ഞാൻ എന്ന് പറയാതെ പറഞ്ഞു മേരിക്കോച്ചും.
ആദ്യഭാഗം വായിക്കാത്തവർക്ക്:
രമ്യ രതീഷ്
03/04/2018
03/04/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക