Slider

ഞാനും അവനും

0


"എന്റെ മോന് അച്ഛനെ മാത്രമേ നഷ്ടപെട്ടിട്ടുള്ളൂ
അമ്മയെ കൂടി നഷ്ട്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല "
ഇത്തവണ അച്ഛൻ ആലോചനയുമായി വന്നപ്പോൾ ശബ്ദം ഇത്തിരി കനപ്പിച്ചായിരുന്നു മറുപടി പറഞ്ഞത്.
ജീവിതം ജീവിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ ദൈവമെനിക്ക് വിധവപട്ടം ചാർത്തി തന്നപ്പോൾ ഞാനൊരിക്കലും ദൈവത്തെയോ വിധിയെയോ പഴിച്ചിട്ടില്ല.ഒരായുഷ്കാലം മുഴുവൻ ഓർക്കാൻ ഏട്ടൻ പകർന്ന സ്നേഹത്തിനു പുറമെ നന്ദു മോനെ കൂടി സമ്മാനിച്ചു കൊണ്ട് എന്നെ വിട്ടു പോകുമ്പോൾ എനിക്ക് വയസ്സ് ഇരുപത്തിരണ്ടായിരുന്നു..
ഞാനിന്നുമോർക്കുന്നു ..
ഇനി ജീവിതത്തിലേക്ക് തിരിച്ചു വരവില്ലെന്ന് പറഞ്ഞ് ഏട്ടനു കാൻസറെന്ന് ഡോക്ടർ വിധിയെഴുതിയ ആ ദിവസവും... വേദനയും ഒറ്റപ്പെടലും അധികനാൾ അനുഭവിക്കാതെ കണ്ണിമ ചിമ്മാതെ കൂട്ടിരുന്ന കൂടെപ്പിറപ്പുകളെയും ആത്മബന്ധങ്ങളെയും ഓർമ്മകളെയും വഴിയിൽ ഉപേക്ഷിച്ചു മരണത്തിനു കീഴടങ്ങിയ ആ കറുത്ത പകലിനെയും ..
നെറ്റിയിലെ സിന്ദൂരചുവപ്പ് മായ്ക്കപെട്ട ദിവസം !
നന്ദുവിനു അച്ഛനും അമ്മയും ഞാനായ ദിവസം !
തങ്ങൾ ജീവിച്ചിരിക്കെ മകന് ബലിചോറ് കൊടുക്കാൻ വിധിക്കപ്പെട്ടവരെന്ന് അച്ഛനും അമ്മയ്ക്കും പേര് ചാർത്തി കൊടുത്ത ദിവസo...
ആകെ ശൂന്യതയായിരുന്നു എനിക്ക്..
ഉള്ളിലെ ഭയത്തിന്റെ നിറം എന്റെ കണ്ണിൽ കണ്ടത് കൊണ്ടായിരിക്കണം
"എനിക്ക് ശേഷം
നിനക്ക് പേടിയില്ലേ പെണ്ണെ...
എന്ന ചോദ്യം പലപ്പോഴായി ഏട്ടൻ എന്നോട് ചോദിച്ചിരുന്നത്..
അന്ന് ചിരിച്ചു തളളിയ ചോദ്യത്തിന് ഉത്തരം ഞാനിപ്പോൾ അറിയുന്നുണ്ട്.
ചുറ്റും മത്സരിച്ചു സ്നേഹിക്കാൻ ആളുണ്ടായിട്ടും ഒറ്റപ്പെടലിന്റെ തീവ്രത കുറഞ്ഞതായി തോന്നിയില്ല.
. ഏട്ടനില്ലാത്ത ലോകം എത്രത്തോളം ചെറുതാണെന്ന് എനിക്ക് മുമ്പിൽ ദൃശ്യമായപ്പോൾ ജീവച്ചവമായി കിടന്നാലും താലി കെട്ടിയ പുരുഷന്റെ വില അത് നിഷേധിക്കപ്പെട്ടപ്പോഴാണ് മനസ്സിലായി തുടങ്ങിയത്.
താങ്ങും തണലുമായി മാറിയ ഉറ്റവരും സുഹൃത്ബന്ധങ്ങളും ഞാനൊരിക്കലും ഒറ്റക്കല്ല എന്നെന്നെ ബോധ്യപെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു..
സത്യം ഉൾക്കൊണ്ട്‌ യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ മനസ്സ് പാകപ്പെട്ടത് പിന്നീട് നന്ദുവിനെ ഓർത്തായിരുന്നു..എന്നാൽ അവന്റെ മേൽ എനിക്കുള്ള വേവലാതി പോലെ തന്നെ ഒട്ടും കുറയാതെ തന്നെയുണ്ടായിരുന്നു അമ്മയ്ക്കും അച്ഛനും എന്റെ ഭാവിയെ ഓർത്തുളള ആധിയും..
എല്ലാത്തിനും ഒരു മാർഗമെന്നോണം അവർ മുന്നോട്ടു വെച്ച വഴിയായിരുന്നു എല്ലാം മറന്നൊരു പുനർവിവാഹം എന്നുള്ളത്.പക്ഷെ അതിനും ഞാൻ തടസ്സം നിന്നത് ഒരു മുത്തച്ഛനോ വല്യച്ചനോ അല്ലെങ്കിൽ വല്യമ്മക്കോ മുത്തശ്ശിക്കോ ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും പകരക്കാരാകാൻ കഴിയില്ലെന്ന സത്യം എനിക്കറിയാവുന്നത് കൊണ്ടായിരുന്നു..
അതേ സമയം പെണ്മക്കളില്ലാത്ത ഏട്ടന്റെ വീട്ടിൽ ഒരു മകളായും അനിയൻമാർക്ക് ഏട്ടത്തി അമ്മയായും ജീവിച്ചപ്പോൾ ഞാനും നന്ദുവും അവർക്കൊരു ബുദ്ധിമുട്ടായി തോന്നി തുടങ്ങിയത് അനിയന്മാരും കുടുംബമായി കഴിഞ്ഞപ്പോഴായിരുന്നു.
എല്ലാം മനസ്സിലാക്കി നന്ദുവിനു അവകാശപെട്ടതെന്ന് പറഞ്ഞ് അച്ഛൻ പതിച്ചു തന്ന ഭൂമിയിൽ വീട് വെച്ച് ഏട്ടനുറങ്ങുന്ന മണ്ണിൽ നിന്നും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞിറമ്പോൾ കുറെ നല്ല ഓർമ്മകളും ചുമരിൽ ഹാരമണിച്ചിരുന്ന ഏട്ടന്റെ ചിത്രവും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
ഞാനും അവനും മാത്രമുള്ള ഒരു ലോകമായി പിന്നീട് മാറിയപ്പോൾ ചെറുപ്രായത്തിൽ എനിക്ക് വന്ന വിധിയെ ഓർത്തു സഹതപിച്ചു ചിലർ.. മറ്റു ചിലരാകട്ടെ കാമ വെറിയുള്ള കഴുകൻ കണ്ണുകളുമായിട്ടായിരുന്നു എന്നെ സമീപിച്ചത്.
അർദ്ധരാത്രി മുറ്റത്ത്‌ കേൾക്കുന്ന ചൂളം വിളികൾക്കും നിർത്താതെയുള്ള വണ്ടി ശബ്ദങ്ങൾക്കും പുറത്തിറങ്ങിയാലുള്ള അർത്ഥം വെച്ചുള്ള നോട്ടത്തിനും സംസാരങ്ങൾക്കും ഒത്ത നടുവിൽ ഭീതിയോടെ ജീവിച്ചപ്പോൾ ഒരു പെണ്ണായി പിറന്നതിൽ ഞാൻ എന്നെ തന്നെ പഴിച്ചെങ്കിലും ആ ഒറ്റപെടലായിരുന്നു എനിക്ക് കൂടുതൽ ശക്തി തന്നത്.. എന്നെ കരുത്തയാക്കിയത് .
ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന തീരുമാനം പിന്നീട് അടുത്ത വീട്ടിലെ എച്ചിൽ പാത്രം കഴുകാനും വിഴുപ്പ് അലക്കാനും പോകുന്നതിൽ വരെ എത്തിനിൽക്കുംമ്പോഴായിരുന്നു അയൽവാസിയുടെ സഹായത്തോടെ തൊട്ടടുത്തുളള സ്കൂളിലെ കഞ്ഞി പുരയിലേക്ക് വെച്ച് വിളമ്പാൻ ഒരു ജോലി തരപ്പെട്ടത്..
വേലക്കാരിയെന്നും തൂപ്പ്കാരിയെന്നും വെപ്പ്കാരിയെന്നും എനിക്ക് ഓമനപേരുകൾ വീണപ്പോൾ അതിലൊന്നും ഒരു അപമാനവും തോന്നിയില്ലെന്ന് മാത്രമല്ല . .
എതിർത്തവരുടെയും അവഗണിച്ചവരുടെയും ഒറ്റപ്പെടുത്തി പരിഹസിച്ചവരുടെയും മുമ്പിൽ
എനിക്ക് ജീവിക്കണമായിരുന്നു.. തോൽപ്പിച്ച ജീവിതത്തിനു മുമ്പിൽ മുട്ടു മടക്കാതെ തന്നെ...
നന്ദു സുരക്ഷിതമായൊരിടെത്തെത്തും വരെ ഞാൻ രണാങ്കണത്തിലാണെന്ന് തിരിച്ചറിഞ്ഞു പോരാടാനുറച്ച മനസ്സുമായി ഞാൻ മുന്നോട്ടു തന്നെ..
എനിക്ക് തോൽക്കണ്ട..
അതിനു ഞാൻ ഒരുക്കവുമല്ല.
.......ശുഭം.....
# nafy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo