Slider

നീലക്കുറിഞ്ഞി

0
Image may contain: 1 person, outdoor and closeup

ഒരു യാത്രയിൽ ആണ് ഞാൻ അയാളെ പരിചയപെടുന്നത്, പാലക്കാട് നിന്നും ഞാൻ കയറിയത് മുതൽ എന്റെ തൊട്ടടുത്തുള്ള സീറ്റിൽ അയാളുണ്ടായിരുന്നു.യാത്രയിൽ കാണുന്ന പല മുഖങ്ങളിൽ ഒരാൾ മാത്രം ആയി അവശേഷിക്കും ആയിരുന്നു അയാളും, പക്ഷെ അയാളുടെ ആ ചോദ്യം ആണ് എല്ലാം മാറ്റി മറിച്ചത്....!
" ഈ ട്രെയിൻ എവിടേക്കാണ്???"
പല വിധ സംശയങ്ങളും ആ ഒരൊറ്റ ചോദ്യം എന്റെ മനസ്സിൽ കൊണ്ട് എത്തിച്ചു, മനസ്സാകട്ടെ ചിന്തയുടെ കൂട്ടു പിടിച്ചു എങ്ങോട്ടെന്നില്ലാതെ പാറി കളിച്ചു. ഒരു പക്ഷെ ട്രെയിൻ ഏതാണെന് നോക്കാതെ ഓടി കയറിയ ഒരാൾ, അല്ലെങ്കിൽ പ്രത്യേക ലക്ഷ്യം ഇല്ലാത്ത ഒരു യാത്രയ്ക്ക് പുറപ്പെട്ട ഒരാൾ, അതുമല്ലെങ്കിൽ തന്റെ ലക്ഷ്യം മാത്രം അറിയുന്ന അതിനുമപ്പുറം ട്രെയിനിന്റെ സഞ്ചാര പാത അറിയാത്ത, അതിനെക്കുറിച്ചു ആ ചോദ്യം ചോദിക്കുന്നതിനു മുമ്പ് വരെ ബോധവാൻ അല്ലാത്തൊരാൾ. ആരാണ് അയാൾ? എന്തിനെനില്ലാത്ത ഒരു ജിജ്ഞാസ എന്നിൽ അടിഞ്ഞുകൂടി.
"ഈ ട്രെയിൻ ഹൈദരാബാദ് വരെ പോകുന്നുണ്ട്. അതാണ് അവസാനത്തെ സ്റ്റേഷൻ"
മറിച്ചൊരു ചോദ്യം പ്രതീക്ഷിച്ച എന്നെ തീർത്തും നിരാശനാക്കി അയാൾ ജനാലക്കു പുറത്തുള്ള കാഴ്ചകൾ നോക്കിയിരുപ്പായി. അതയാൾ അസ്വദിക്കുന്നുണ്ടാവുമോ, അതോ മറ്റെന്തെങ്കിലും ആവുമോ അയാൾ ആലോചിക്കുന്നത്. ഇടയ്ക്കിടെ അയാൾ തന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു കടലാസ് കഷ്ണം എടുത്തു നോക്കുന്നുമുണ്ട്. അതിൽ എന്താണ്???
ആവശ്യമില്ലാത്ത വേവലാതി നിനക്കെന്തിന് ? ഏതോ ഒരു അപരിചിതൻ അത്രയേ ഉള്ളൂ... മനസ്സ് സമാധാനപ്പെട്ടു. സ്വന്തം തിരക്കുകളിലോട്ടു മറ്റുള്ളവരെ പോലെ ഞാനും തല കുനിക്കുവാനായി ബാഗിൽ നിന്നും ഒരു ബുക്കെടുത്തു തുറന്നതെ ഉള്ളൂ... അപ്പോഴതാ അയാൾ വീണ്ടും....!
"ഈ ട്രെയിൻ ? ഇത് എവിടേക്ക് എന്നാണ് പറഞ്ഞത്?"
ഈ മനുഷ്യൻ എന്നിൽ ഇത്രയേറെ അത്ഭുതം ഉളവാക്കുന്നത് എന്തേ? എത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല! ഒരുപക്ഷേ അയാളുടെ മുഖഭാവം ആണോ? എന്തോ കളഞ്ഞു പോയ ഒരു വിഷാദ ഭാവം ആ മുഖത്തു ഒളിഞ്ഞിരിപ്പുണ്ടോ?? അതുണ്ടെങ്കിൽ തന്നെ നിനക്കെന്താ? എങ്കിലും ഉയർന്നു പൊങ്ങുന്ന സംശയങ്ങൾക്ക് ഒരു അറുതിയില്ല! കുറച്ചു മുമ്പ് ചോദിച്ച അതേ ചോദ്യം അയാൾ വീണ്ടും ചോദിക്കുന്നു. എന്തിനു?
"താങ്കളുടെ ടിക്കറ്റ് ഒന്നു കാണിക്കാമോ??" ഞാൻ അയാളോടു ചോദിച്ചു.
എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ അയാൾ ആലോചിക്കുവാൻ തുടങ്ങി. പതിയെ പോക്കറ്റിൽ തപ്പാൻ തുടങ്ങി. മുമ്പ് കണ്ട ആ കുറിപ്പ് വീണ്ടും അയാൾ എടുത്തു. ആലോചനയിൽ അത് മടിയിൽ വച്ച ശേഷം വീണ്ടും പോക്കറ്റിൽ കയ്യിട്ട് ടിക്കറ്റ് എടുത്ത് എന്റെ നേരെ നീട്ടി...
"ഈ ടിക്കറ്റ് ഹൈദരാബാദ് വരെ ഉണ്ട്. ഞാനും അങ്ങോട്ട് തന്നെയാണ്" ഞാൻ പറഞ്ഞു.
"അതയോ, അത് നന്നായി" അയാൾ വീണ്ടും ജനാലകളിൽ അഭയം തേടി.
എന്തൊരു മണ്ടൻ ആണ് ഞാൻ, അയാളോടു ഞാനും ഹൈദരാബാദ് ആണെന്ന് പറയേണ്ട കാര്യമുണ്ടായിരുന്നോ? അതയാൾ ചോദിച്ചില്ലാലോ. പിന്നെയെന്തിന് പറഞ്ഞു.
"മോന്റെ പേരെന്താ? " തെല്ലിട കഴിഞ്ഞു അയാൾ എന്നോട് ചോദിച്ചു.
ഞാനെന്റെ പേര് പറഞ്ഞു. അയാൾ മറുപടിയായി ഒന്നും പറയാതെ ആയപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു .
"നിങ്ങളുടെ പേര്?"
"എനിക്ക് ഓർമയില്ല, എന്റെ പേരെന്നല്ല ഒരാളുടെ പേരും എനിക്ക് ഓർമ്മയില്ലാ. ഇപ്പൊ ചോദിച്ച നിന്റെ പേരും ഞാൻ വൈകാതെ മറക്കും, പേരുകൾ മാത്രമല്ല ഞാൻ എല്ലാം മറക്കുന്നു. വളരെ കുറച്ചു മാത്രമേ എന്റെ ഓർമയിൽ തങ്ങി നിക്കാറുള്ളൂ"
അല്ലെങ്കിലും അയാളുടെ പേര് എനിക്ക് ആവശ്യമായിരുന്നില്ല.എനിക്കയാളെ അറിയാൻ ആയിരുന്നു ആഗ്രഹം....!കണ്ടത് മുതൽ എന്തോ പന്തികേട് തോന്നിയിരുന്നത് ആണ് പക്ഷെ ഇങ്ങനൊരു കാര്യം മനസ്സിൽ പോലും ചിന്തിച്ചില്ല.
"അല്ല അപ്പോൾ ഇപ്പൊ എങ്ങോട്ട് പോകുന്നു? അതും ഒന്നും ഓർമയില്ല എന്നു പറയുമ്പോൾ ഒറ്റയ്ക്കു ഒരു യാത്ര?"
അയാളുടെ മുഖത്തു ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു. പക്ഷെ അതിനു പിന്നിൽ എന്താണ് വ്യക്തമായ ഭാവം എന്ന് അറിയുക വഴിയില്ല.
"വ്യക്തമായ ഒരു ഉത്തരം എനിക്കതിനില്ല എന്നാണ് സത്യം. ഒരു പക്ഷെ അതും ഞാൻ മറന്നു പോയതാവാം. പക്ഷെ ഈ യാത്രയ്ക്കൊടുവിൽ ഒരാൾ എന്നെ കാണാൻ ആയി വരും എന്ന് എനിക്കറിയാം. അയാളെ കാണാൻ ആണ് ഞാൻ പോകുന്നതും . വളരെ നേരമായി ഞാനും ആ ചിന്തയിൽ ആണ്. ഇടക്കിടക്കെ അതെന്നെ ഓർമപ്പെടുത്താൻ ആണ് ഈ കുറിപ്പ്"
അയാൾ ആ കുറിപ്പ് എന്റെ നേരെ നീട്ടി.ആ ഒരു കടലാസ് കഷ്ണത്തിനു ഇത്രയേറെ അത്ഭുതവും ആകാംക്ഷയും എന്നിൽ നിറയ്ക്കാനാവുന്നത് എന്തുകൊണ്ടായിരിക്കും? ഞാൻ ആ കടലാസ് കഷ്ണം വായിക്കാൻ വേണ്ടി ധൃതി കൂട്ടി.
"പ്രിയപ്പെട്ട മാത്തൻ,
ഇത് ഞാനാണ് , നിങ്ങളുടെ പഴയ നീലക്കുറിഞ്ഞി. അതേ , ജീവിതത്തിൽ ഞാൻ ചിരിക്കാൻ മറന്നവൾ ആയിരുന്നു , വളരെ ചുരുക്കം മാത്രം ആണ് ഞാൻ ചിരിക്കാർ ഉണ്ടായിരുന്നത് , പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ ആണ് നീയും എന്ന് പറഞ്ഞു നിങ്ങൾ എന്റെ ജീവിതത്തിൽ വന്നതും, ചിരിക്കാൻ മറന്നിരുന്ന ഞാൻ ചിരിച്ചു തുടങ്ങിയതും എന്തിനായിരുന്നു? നമ്മൾ പ്രേമിച്ചത് എന്തിനായിരുന്നു? കല്യാണ വാക്കുകൾ കൊണ്ട് നീയെന്നെ നോവിച്ചത് എന്തിനായിരുന്നു? എന്റെ ജീവിതത്തിൽ നിന്നും ഒരിക്കൽ കൂടി ചിരി മാഞ്ഞു പോയത് അന്നാ രെജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു. വരാം എന്ന് പറഞ്ഞു നീ വരാതെ ഇരുന്നപ്പോൾ , പിന്നീട് നിന്നെ ഒരിക്കലും കാണാതെ ആയപ്പോളും , ഒരുപാട് അന്വേഷിച്ചു കിട്ടാതെ ആയപ്പോളും നിന്നെ ഞാൻ വെറുക്കാതെ ഇരുന്നത് എന്തുകൊണ്ടാണ്? എന്തിനേറെ പറയുന്നു യാദൃശ്ചികം ആയി നമ്മുടെ പഴയ ഗായത്രി മേനോനെ കണ്ടതും അവൾ നിന്റെ കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞതും , നിന്റെ അഡ്രസ്‌ ഞാൻ അവളിൽ നിന്നും വാങ്ങിച്ചു നിനക്കു ഈ കത്തെഴുത്തുന്നതും എന്തുകൊണ്ടാണ്? ഇതിനെ വിധി എന്ന രണ്ടക്ഷരത്തിൽ ഒതുക്കാൻ പറ്റുമോ? അങ്ങനെ വിധി ആയി കാണാൻ ആണെങ്കിൽ ആ വിധിയെ എനിക്കും ഒന്നു തോൽപിക്കണം, ഇവിടെ എങ്കിലും എനിക്കൊന്നു ജയിക്കണം മാത്താ.
ഈ കത്തിനോടൊപ്പം ഞാൻ ഒരു ട്രെയിൻ ടിക്കറ്റും നിനക്ക് വേണ്ടി അയച്ചു തരുന്നു , വിധി എന്നൊന്നുണ്ടെങ്കിൽ നമുക്ക് കാണാം, നിനക്കായി ഞാൻ കാത്തിരിക്കും.
വർഷങ്ങൾ നിന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടിലെങ്കിൽ നിന്നെ കാണുന്ന നിമിഷം ഞാൻ തിരിച്ചറിയും, നിനക്കെന്നെ തിരിച്ചറിയാൻ പറ്റില്ല എന്നറിയാം.പക്ഷെ അതും ഞാൻ വിധിക്കു വിട്ടു കൊടുക്കുകയാണ്.
പറയാതിരിക്കാൻ പറ്റുന്നില്ല, നിനക്കായി ഞാൻ തിരഞ്ഞെടുത്ത ഈ ദിവസവും പ്രത്യേകത നിറഞ്ഞതാണ്, കാരണം നീയെന്റെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയ്യിട്ട് അന്നേക്ക് കൃത്യം പന്ത്രണ്ട് വർഷങ്ങൾ കഴിയുന്നു. അതേ ഒരു നീലക്കുറിഞ്ഞി പൂക്കുന്ന കാലം....!!
എന്ന് സ്വന്തം
നീലക്കുറിഞ്ഞി"
ആ കത്തു എനിക്ക് കൂടുതൽ നിരാശയാണ് സമ്മാനിച്ചത്. ആ ഒരു അമർഷം എന്റെ മുഖത്തു പ്രകടം ആയത് അയാൾ തിരിച്ചറിഞ്ഞത് കൊണ്ടാവാം. അയാൾ പറഞ്ഞു
"ആ കത്തിൽ അതെഴുതിയ ആൾ ആരാണെന് അറിയാൻ പറ്റുന്നില്ല അല്ലെ? സത്യത്തിൽ എത്ര ആലോചിച്ചിട്ടും എനിക്കും അറിയാത്ത ഒരു കാര്യമാണ് അത്? ആരാണ് ആ കത്തെനിക്ക് അയച്ചു തന്നത് ? പക്ഷെ ഒന്നെനിക്കറിയാം അയാൾക്ക് എന്നെ എന്നെക്കാൾ നന്നായി അറിയാം എന്നത്. അതേ ഈ യാത്ര ഒരു തേടൽ ആണ് എന്റെ ഓർമകൾ തേടിയുള്ള ഒരു യാത്ര , എന്നെ തന്നെ തേടിയുള്ള യാത്ര"
"പക്ഷെ , അന്ന് എന്ത് സംഭവിച്ചു? ശരിക്കും ഇങ്ങനൊരു പ്രണയം ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ തന്നെ എന്ത് കൊണ്ട് നിങ്ങൾ പറഞ്ഞ സമയത്തു രെജിസ്റ്റർ ഓഫീസിൽ എത്തിയില്ല? ഇതൊന്നും നിങ്ങൾക്കറിയില്ലേ??? "
"എന്റെ ഓർമ നശിച്ചിട്ട് എത്ര നാളായി എന്നോ , ഓർമകൾ തങ്ങി നിൽക്കുന്നില്ല, ഓർമ നശിക്കുന്നതിനു മുമ്പുള്ള ഓർമകളോ എന്നിൽ ഇല്ല. പക്ഷെ ഓർമയിൽ തെളിഞ്ഞു നിക്കുന്ന ഒന്നുണ്ട്, അതൊരു സ്വപ്നമാണോ എന്നറിയില്ല. പക്ഷെ എന്റെ ഉറക്കം കളയുവാൻ അതിനു ശക്തി ഉണ്ട്. "
ഒന്ന് നിർത്തിയതിന് ശേഷം അയാൾ തുടങ്ങി.
"ഒരു കാറിൽ ഞാൻ എങ്ങോട്ടോ പോകുകയാണ് , ധൃതിയിൽ ആണെന് തീർച്ച, വെള്ള മുണ്ടും, വെള്ള ഷർട്ടും ആണെന്റെ വേഷം, കയ്യിൽ ഒരു താലിയും ഉണ്ട്. ഞാൻ വളരെ സന്തോഷവാൻ ആയിരുന്നു. ഞാൻ ആ താലിയെടുത്തു നോക്കി, എന്റെ മനസ്സിൽ ആ താലി കണ്ടപ്പോൾ ഒരു അവ്യക്തമായ മുഖവും ഓടി എത്തി, എന്റെ ശ്രദ്ധ ഒന്ന് പതറിയെന്നു തോന്നുന്നു, ഒരു വളവ് തിരിഞ്ഞു വന്ന ലോറി എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചീറി പാഞ്ഞു എന്നെ കടന്നു പോയി , വെപ്രാളപ്പെട്ടു ഞാൻ ഒന്ന് വെട്ടിച്ചതും കാർ മലക്കം മറിഞ്ഞതും ഒരുമിച്ചായിരുന്നു.ബോധം പോകുന്നതിനു മുമ്പ് ഞാൻ അവസാനം ആയി കാണുന്നത് എന്റെ രക്തത്തിൽ പൊതിഞ്ഞുള്ള ആ താലി ആണ്....!! "
അയാൾ അത് പറഞ്ഞു തീർന്നപ്പോൾ ഒന്ന് കിതയ്ക്കുന്നുണ്ടായിരുന്നു....
"ഇതിനപ്പുറം ഒന്നുമെനിക്ക് ഓർമ്മയില്ല.... ഇവിടെ തീരുന്നു ഞാനും എന്റെ ഓർമകളും! വീട്ടുകാരും നാട്ടുകാരും ഒക്കെ അവരുടേതായ ഓർമകൾ പങ്കു വയ്ക്കും, പക്ഷെ അവയൊന്നും എന്റെ ഓർമയിൽ വളരെ കാലം തങ്ങി നിൽക്കില്ല...! ചില പഴകിയ ഓർമകൾ എന്നിൽ ഇപ്പോഴും ഉണ്ട് ട്ടോ, അത് കാരണം ഞാനെന്റെ വീടും പരിസരവും മറന്നിട്ടില്ല, പിന്നെ വീട്ടുകാരെയും...!"
"അല്ല അപ്പൊ അവരിൽ ആരെയെങ്കിലും കൂടെ വിളിക്കാം ആയിരുന്നില്ലേ?? ഒറ്റയ്ക്ക്? "
ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
"വിധിയുടെ വിളയാട്ടം ആണ് ജീവിതം, ഇവിടെയും വിധിയെ തോൽപിക്കാൻ ആഗ്രഹിക്കുന്ന ഒരുവളുടെ കത്താണ് എന്റെ കയ്യിൽ, ആ മുഖം എനിക്ക് ഓർമയില്ല, അങ്ങനൊരു വ്യക്തി എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ എന്നു കൂടി എനിക്ക് ഓർമയില്ല, ഇത് എന്റെ വിധിയായിരിക്കാം, ആ വിധിയിലോട്ട് ഒറ്റയ്ക്ക് നടന്ന് ചെല്ലുവാൻ ആണ് എനിക്കിഷ്ട്ടം. ആ വിധി സമ്മതിക്കുമെങ്കിൽ മാത്രം ഞങ്ങൾ പരസ്പരം കാണും, അതിന് ഒരു കൂട്ട് വേണ്ട എന്നു തന്നെ കരുതി ആണ് ഞാൻ ഇറങ്ങി പുറപ്പെട്ടത് "
ഇത്രയും പറഞ്ഞയാൾ വീണ്ടും ആ കുറിപ്പ് എടുത്തു വായിക്കുവാൻ തുടങ്ങി. ആവർത്തിച്ചാവർത്തിച്ചു മനസ്സിൽ പതിപ്പിക്കാൻ ഒരു പാഴ് ശ്രമം നടത്തുന്നുവെന്ന് തോന്നി...! അയാൾ ഒരു നിഗൂഢതയായി മാറുന്നത് ഞാൻ അറിഞ്ഞു...!
................................................................
ഹൈദരാബാദ് നഗരം വരവേറ്റു, ഞാൻ എന്റെ ബാഗും തൂക്കി സ്റ്റേഷനിലോട്ടു കാലു വച്ചു. എന്തുകൊണ്ടോ ഞാൻ ആദ്യം തിരഞ്ഞത് എനിക്ക് അപരിചിതമായ ഒരു സ്ത്രീ മുഖം ആണ്. അയാളും എനിക്ക് തൊട്ട് പിന്നിലായി ഇറങ്ങി...! എന്റെ ഹൃദയമിടിപ്പ് എന്തിനെനില്ലാതെ കൂടുന്നത് ഞാനറിഞ്ഞു. അവർ വരുമോ? വരുമെങ്കിൽ തന്നെയും അയാളെ തിരിച്ചറിയുമോ? അവർ തമ്മിൽ കണ്ടു മുട്ടുമോ? അതിനു ശേഷം? പലവിധ ചോദ്യങ്ങൾ വീണ്ടും എന്റെ മനസ്സിൽ.
അയാളുടെ മനസ്സിൽ ഇപ്പോൾ എന്തായിരിക്കും ആലോചിച്ചു കൊണ്ടിരിക്കുന്നത്? അയാൾ ആൾ കൂട്ടത്തിനിടയിൽ ഒരു മുഖം തേടുന്നുണ്ട്. തീർച്ച , പക്ഷെ ആ മുഖം അയാൾക്ക് അറിയില്ല താനും. മറവിയുടെ കാണാ കയങ്ങളിൽ വിശ്രമിക്കുന്ന ആ മുഖം ഒരിക്കൽ എങ്കിലും അയാളുടെ മനസ്സിൽ തെളിഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു....!
എനിക്കെന്തെങ്കിലും രീതിയിൽ ഇയാളെ സഹായിക്കാൻ ആവുമോ? നീലകുറിഞ്ഞിയെ തേടിയുള്ള യാത്രയിൽ ഞാനും ഒരു പങ്കാളി ആവേണ്ടേ? കാത്തു നിൽക്കണോ? നീലകുറിഞ്ഞിയെ കാണാൻ?
അല്ലെങ്കിൽ തന്നെ ഞാൻ എന്തിന് അതിനെ കുറിച്ച് വേവലാതി പെടണം അയാളുടെ കാര്യം അയാൾ നോക്കിക്കോളും , ഞാൻ ഇവിടെ നിൽക്കുന്നതിൽ പന്തിയില്ല. ഞാൻ മെല്ലെ നടന്നു തുടങ്ങി...!
ഇളം കാറ്റിൽ അത് വരെ അനുഭവിക്കാത്ത ഒരു മണം അവിടെയെങ്ങും പടരുന്നതായി എനിക്ക് തോന്നി. പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം എനിക്ക് പിന്നിലായി ഞാൻ കേട്ടു.
"മാത്താ.........."
അതവരുടെ ശബ്ദം ആയിരുന്നു നീലക്കുറിഞ്ഞിയുടെ....!!!!
തിരിഞ്ഞു നോക്കാൻ മനസ്സ് ആവർത്തിച്ചു പറഞ്ഞിട്ടും തിരിഞ്ഞു നോക്കാൻ ആയി നിന്നില്ല. നീല കുറിഞ്ഞിയെ അറിയേണ്ടത് അയാൾ ആണ്. ഞാൻ അല്ല...! നല്ല ഒരു ഓർമയായി , നല്ല ഒരു സുഗന്ധം ആയി നീലക്കുറിഞ്ഞി ഇനിയും പൂത്തുലയട്ടെ.... മുഖം ഒരു മൂടുപടം മാത്രമാണ്... മുഖം ഇല്ലാതെ തന്നെ നീലക്കുറിഞ്ഞി ഞാൻ നിന്നെ അറിയുന്നു...! എന്നെ നിനക്ക് അറിയില്ലെങ്കിൽ കൂടിയും...!
മാത്തൻ നിങ്ങൾ ഒരു അത്ഭുതമാണ്... നിലയ്ക്കാത്ത ഓർമകളുടെ പ്രവാഹത്തിൽ നിങ്ങളെയും ഞാൻ ഒരു കോണിൽ സൂക്ഷിച്ചു വയ്ക്കുന്നു... ഒപ്പം നിങ്ങളുടെ സ്വന്തം നീലക്കുറിഞ്ഞിയേയും!!!!!

By: Vaisakh Sudevan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo