Slider

കൂട്ട്

0
കൂട്ട്
ബസ് സ്റ്റോപ്പിൽ അരുൺ കാത്തു നിൽപ്പുണ്ടായിരുന്നു
മനു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു
"വീട്ടിൽ ചെന്ന് ഒന്ന് കുളിക്കുമ്പോളെക്ക് ക്ഷീണമെല്ലാം മാറും "
അരുൺ സ്നേഹത്തോടെ പറഞ്ഞു
"ഒരു വർഷമായല്ലേടാ കണ്ടിട്ട്.നീ ക്ഷീണിച്ചു"
അരുൺ മനുവിനെ ഒന്ന് ചേർത്ത് പിടിച്ചു
സ്കൂൾകാലം മുതൽ ഒരുമിച്ചു പഠിച്ചവർ .മനുവിന്റെ അച്ഛന് ട്രാൻസ്ഫർ ആയപ്പോളാണ് അവർ പിരിഞ്ഞത് .ആ വേദന രണ്ടു പേർക്കും ഇന്നും ഉള്ളിൽ കിടപ്പുണ്ട് മായാതെ .
ചില വേർപാടുകൾ അങ്ങനെയാണ് അനിവാര്യമെങ്കിലും ചിലപ്പോളെങ്കിലും അത് നമ്മെ വല്ലാണ്ട് ദുഖിപ്പിച്ചു കളയും.നിസഹായരായി നിന്ന്നോക്കി പോകുന്ന ചില വഴിപിരിയലുകൾ. .
പോയിട്ടു കുറെ വർഷം മനുവിന്റെ വിവരങ്ങൾ ഒന്നും അരുണിന് ലഭിച്ചിരുന്നില്ല .പിന്നീട് വിവാഹസമയം ആണ് ഒരു കത്ത് അവനു ലഭിക്കുന്നത് .അന്ന് മുതൽ വീണ്ടും അവർ പഴയ ചങ്ങാതിമാരായി .വർഷത്തിലൊരു തവണ എങ്കിലും പരസപരം കാണാൻ ശ്രമിക്കുന്ന നല്ല ചങ്ങാതിമാർ .
അരുണിന്റെ വീടിനു വലിയ മാറ്റം ഒന്നും വന്നിട്ടില്ല .അത് വെള്ള പൂശിയ പഴയ വീട് തന്നെയായിരുന്നു .മുറ്റത്തു അവന്റെ മൂന്നു വയസ്സായ മകൻ ഓടി കളിക്കുന്നു ..അവനുള്ള മിട്ടായി ബാഗിൽ നിന്നെടുത്തു കൊടുത്തു അവനെ കോരി ചുമലിലിട്ടു മനു വീട്ടിലേക്കുള്ള പടി കയറി
നിത്യ അരുണിന്റെ ഭാര്യ വാതിൽക്കൽ വന്നു
"സുഖം ആണോ പെങ്ങളെ ?"
"നന്നായി പോകുന്നു ഏട്ടാ .ഇപ്പൊ അരുണേട്ടന് കുറച്ചൂടെ നല്ല ജോലി കിട്ടിയത് കൊണ്ട് കുഴപ്പം ഒന്നുമില്ല "
മനു ചിരിച്ചു
"ഏട്ടൻ പക്ഷെ നല്ലോണം ക്ഷീണിച്ചു ...ജോലികൂടുതലാണോ ?"
"നൈറ്റ് ഷിഫ്റ്റ് ഒക്കെ ഉണ്ടാകും എയർപോർട്ടിൽ അല്ലേടാ?
"എയർപോർട്ടിൽ ആണ് ജോലി എന്നൊക്കെ ഗമയിൽ പറയാം എല്ലായിടവും കഷ്ടപ്പാട് തന്നെ ..അല്ലെ ?"
മനു വെറുതെ ഒന്ന് മൂളി .
കുളിച്ചു വന്നപ്പോളേക്കും ചൂട് ചമ്പാവരി ചോറിനൊപ്പം പുഴമീൻ കറിയും അവിയലും മോരും ഒക്കെ കൂടി ഉഗ്രൻ ഒരു ഊണ്
"സത്യത്തിൽ കുറെ നാളയെടാ ഇങ്ങനെ ചോറ് ...'അമ്മ മരിച്ച പിന്നെ ചോറിന്റെ രുചി തന്നെ മറന്നു "
മനു മെല്ലെ പറഞ്ഞു
"നീ ആ ജോലി വിട്ടിട്ടു വാടാ ഇവിടെ ഏതേലും പ്രൈവറ്റ് കമ്പനിയിൽ കിട്ടാതിരിക്കില്ല ."
"വേണ്ടെടാ ഇപ്പൊ ശീലം ആയി '"
ബാക്കിയുള്ള ചോറ് കൂടെ വാരി കഴിച്ചിട്ടു അവൻ എഴുനേറ്റു
പകൽ അവർ പാടത്തു പോയി ..കുറച്ചു കൃഷിയെ ഉള്ളു എന്നാലും അതവൻ ഭംഗിയായി നോക്കിനടത്തുന്നുണ്ട് എന്ന് മനുവിന് മനസ്സിലായി.
" കടങ്ങൾ ഒക്കെ ബാങ്കുകാർ എഴുതിത്തള്ളുമെന്നു ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല കേട്ടോ. അല്ലേൽ വീടും സ്ഥലവുമൊക്കെ പോയേനെ "
പൂത്തു നിൽക്കുന്ന പാടം.മനോഹരമായ കാഴ്ച ആയിരുന്നു അത്
അവർ ഇടവഴികളിലൂടെ വെറുതെ നടന്നു പഴയ ഓർമ്മകൾ സ്കൂൾ കാല സ്മരണകൾ.
'
ആ പഴയ ഷാപ്പ് ഇപ്പോളില്ലെ? ""
"മദ്യ നിരോധനം വന്നപ്പോ ഒക്കെ പോയില്ലേ ?
"അപ്പോൾ സംഗതി കിട്ടാനെന്ന വഴി '"?
"'അത് നീ വിഷമിക്കണ്ട ഞാൻ വാങ്ങി വെച്ചിട്ടുണ്ട് ''
അരുൺ കള്ള ചിരി ചിരിച്ചു
അവരുടെ നിമിഷങ്ങൾ പെട്ടെന്ന് മൗനത്തിന്റേതായി ..മനുവിന്റെ ചുമലിലേക്ക് ചാഞ്ഞു അരുൺ ദൂരേയ്ക്ക് നോക്കി അനങ്ങാതെ ഇരുന്നു
''നീ ഓർമിക്കുന്നില്ലേ ഗൗരിയെ ?'
'ഉം "
"ഈ വഴികളിലൂടെയാ അവൾ വൈകിട്ടു ട്യൂഷൻ കഴിഞ്ഞു വരാറ് .ഞാൻ ദേ ഇപ്പൊ നമ്മൾ ഇരിക്കുന്ന സ്ഥലത്തിരിക്കും .ഒരു നോട്ടം ഒരു ചിരി .മതി അന്നത്തെ ദിവസം പിന്നെ നമുക്കെന്തും ചെയ്യാനുള്ള ഊർജമാ.പ്രണയത്തിന്റെ ഒരു ശക്തി തന്നെയാ അത് ഏത് ദുര്ബലനെയും അത് ബലവാനാക്കും. ഏത് പ്രതിസന്ധിയും നിസ്സാരമാക്കും. " അവൻ തുടർന്നു
"ദേ ഈ അഴുക്കു ചാലില അവൾ കിടന്നതു ..എന്നെ നോക്കി വന്നതാവും ..ഞാൻ അന്ന് അച്ഛന്റെ ഒപ്പം പണിക്കു പോയി .മഴ പെയ്തു തോട് നിറഞ്ഞു കിടന്നതു അവൾ കണ്ടു കാണില്ല ..പിറ്റേന്ന് നോക്കുമ്പോൾ മഴവെള്ളം ഇറങ്ങി ദേ ഇവിടെയായിട്ട ..അവള് "
അരുണിന്റെ കണ്ണുനീര് ചുമലിലേക്ക് പടരുന്നത് അറിഞ്ഞു മനു അനങ്ങാതെ ഇരുന്നു.
എന്ത് പറഞ്ഞു ആശ്വസിപ്പിക്കാൻ?.ഒറ്റ വാക്കിനും ആശ്വസിപ്പിക്കാൻ കഴിയാത്ത സങ്കടങ്ങൾ ഉണ്ട് ഭൂമിയില് തീരാവേദനയാകുന്നത് .നമ്മുടെ മരണം കൊണ്ട് മാത്രം ദഹിച്ചു തീരുന്നത്. തളർന്ന ഉടലും മരിച്ച മനസുമായി നമ്മൾ ജീവിക്കുമായിരിക്കും. എന്നാലും സങ്കടങ്ങളുടെ പേമാരി തോരാതെ പെയ്തുകൊണ്ടിരിക്കും
പകൽ മുഴുവൻ അങ്ങിനെ പോയി വൈകുന്നേരം പാടത്തു വന്നിരുന്നു അവർ മതി വരുവോളം കുടിച്ചു ..അവിടുത്തെ ഏറു മഠത്തിൽ പരസ്പരം ചുറ്റിപ്പിടിച്ചു കിടന്നുറങ്ങി
പുലർച്ചെ പോകാൻ ഇറങ്ങുമ്പോൾ അരുൺ അവന്റെ കൈയിൽ കുറച്ചു നോട്ടുകൾ തിരുകി .
"വേണ്ടെടാ ശമ്പളം ഒക്കെയുണ്ട് '
"'ഇരിക്കട്ടെ വെറുതെ "
മനു അത് പോക്കറ്റിൽ തിരുകി .
ബസ് വളവു തിരിയും വരെ മനു തല പുറത്തേക്കിട്ടു നോക്കികൊണ്ടിരുന്നു .സ്നേഹത്തിന്റെ അക്ഷയ പാത്രം ദൂരെ ഒരു പൊട്ടായി മറഞ്ഞപ്പോൾ അവൻ നിറകണ്ണുകളോടെ സീറ്റിലേക്ക് ചാരി
മുംബൈ വിമാനത്താവളം
'സാർ യാത്ര എങ്ങനെ ഉണ്ടായിരുന്നു ?'"
മനു തന്റെ പ്രൈവറ്റ് സെക്രട്ടറിയെ നോക്കി പുഞ്ചിരി തൂകി
"As usual very nice"
അവന്റെ റോൾ റോയിസ് കാർ നിരത്തിലെ
തിരക്കുകളിലൂട ഒഴുകി നീങ്ങി
"സാർ ഒന്നും തോന്നില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ ?"
" പ്ളീസ് "
"ഇത് കബളിപ്പിക്കലല്ലെ സാർ? കോടികൾ ടേൺ ഓവർ ഉള്ള ഒരു കമ്പനിയുടെ ഉടമസ്ഥൻ ആണ് എന്ന് അറിയില്ലല്ലോ അയാൾക്ക്‌ ..സാറിന്‌ ഇതെങ്ങനെ സാധിക്കുന്നു ?ഫൈവ് സ്റ്റാർ ഹോട്ടലിന്റെ സുഖങ്ങളിൽ നിന്ന്..ഇങ്ങനെ.. ?"
മനു ഒന്ന് കണ്ണുകളടച്ചു. ഉള്ള് നിറയെ അരുണിന്റെ മുഖം
"'അത് ..ചിലപ്പോൾ മനസ്സിലാകുമോ എന്നറിയില്ല സൗഹൃദത്തിനു ശത കോടികളുടെ കണക്കുകൾ, കിലുക്കങ്ങൾ ഇല്ലാണ്ടിരിക്കണം ..ഞാൻ സമ്പന്നൻ ആണെന്നറിയുന്ന നിമിഷം അവനു എന്നോട് പഴയ പോലെ പെരുമാറാൻ കഴിയാതെ വരും .അവൻ എന്നെ സ്നേഹിക്കാതിരിക്കുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ് ..എന്നിലെ കൂട്ടുകാരന് ആ സ്നേഹം വേണം സൗഹൃദങ്ങളിൽ വേർതിരിവുകൾ വേണ്ട .അതങ്ങനെ ഒഴുകട്ടെ ഒരു നദി പോലെ '
"പക്ഷേ സാർ അയാൾ തീരെ പാവപ്പെട്ടവനല്ലേ ? കുറച്ചു കൂടെ ജീവിതസൗകര്യങ്ങൾ കൊടുക്കാൻ സാറിന് സാധിക്കുമല്ലോ "
"അവൻ അത് ആഗ്രഹിക്കുന്നില്ലെങ്കിലോ ..അവന്റെ കടബാധ്യതകൾ തീർത്തു കൊടുത്തത് ഞാൻ ആണെന്ന് അവൻ ഒരിക്കലും അറിയില്ല. അവൻ എന്റെ വിരല്തുമ്പിലുണ്ട്. അവന്റെ ജീവിതം ഞാൻ കാണുന്നുണ്ട്..അവനു എന്താവശ്യം ഉണ്ടെങ്കിലും ഞാൻ ഉണ്ട്. അത് എന്റെ മനസിൽ ഉണ്ടായാൽ പോരെ ?"
പിന്നീട് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല
"ഇന്നത്തെ അപ്പോയ്ന്റ്മെന്റ്സ് ?
അപ്പോയ്ന്റ്മെന്റുകളുടെ തിരക്കിലേക്ക് മനു ഊളിയിട്ടു
ഉള്ളിലെ സൗഹൃദനാളത്തിന്റെ വെളിച്ചത്തിൽ അരുണിന്റെ മുഖം മായാതെ നില്പുണ്ടായിരുന്നു
സൗഹൃദങ്ങൾക്കു അളവുകോലുകൾ വേണ്ട വേർപാടുകൾ വേണ്ട ..കേടുപാടുകളും വേണ്ട .സ്നേഹം മതി ഒരു കടലോളം സ്നേഹം.

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo