Slider

#സുധയുടെ #ആദ്യാനുരാഗം

0
സഹിക്കാൻ പറ്റാത്ത കടുത്ത വയറുവേദന സുധയ്ക്കു അനുഭവപ്പെട്ടു. സ്കൂളിന്റെ മുകളിലത്തെ നിലയിലുള്ള എട്ടാം ക്ലാസ്സിലെ ബിനുസാറിന്റെ കണക്കു ക്ലാസ്സുകൂടിയായപ്പോൾ തലച്ചോറിലൂടെ ഇടിമിന്നൽ പ്രഹരിക്കുന്നതുപോലെ അവൾക്കു തോന്നി.പുസ്തകത്തിലേക്ക് തലയമർത്തി കിടക്കുന്ന അവളോട് സർ ചോദിച്ചു:
"എന്തുപറ്റി സുധേ"
"നല്ല വയറുവേദന സർ"
"അഞ്ജു, നീ ഇവളെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോകൂ"
"ശരി സർ"
വരാന്തയിലൂടെ നടന്നു കോണികൾ ഇറങ്ങി താഴത്തെ നിലയിലെ വലതുവശത്തുള്ള രണ്ടാമത്തെ മുറിയിലേക്കു അഞ്ചു സുധയെ കൂട്ടിക്കൊണ്ടുപോയി ബിന്ദു ടീച്ചറിന്റെ അടുത്ത് ഇരുത്തി.
നല്ല ഉയരമുള്ള നീണ്ടകണ്ണുകളുള്ള മുട്ടോളം മുടിയുള്ള സുന്ദരിയായ ബിന്ദു ടീച്ചറിന്റെ ക്ലാസ്സിലിരിക്കാൻ ആൺകുട്ടികൾക്കൊക്കെ എന്തോരു ഇഷ്ടമാണെന്നോ.
അഞ്ജു സുധയെ ടീച്ചറിന്റെ അടുത്തിരുത്തി സുധയുടെ ദേഹോസ്വാസ്ഥ്യം ടീച്ചറിനോട് പറഞ്ഞു ക്ലാസ്സിലേക്ക് മടങ്ങി.
ടീച്ചർ ഒരു വേദനസംഹാരി ഗുളിക സുധയ്ക്കു കൊടുത്ത് അടുത്തുള്ള ബെഞ്ചിൽ അവളെ കിടത്തി.അതു കഴിച്ചു ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ വേദനയ്ക്കൊരല്പം ശമനം കിട്ടി. പക്ഷെ അവൾക്കു അടിവസ്ത്രത്തിൽ പതിവില്ലാത്ത നനവ് അനുഭവപ്പെട്ടു. വല്ലാത്ത ആകുലതയോടെ അവൾ ടീച്ചേറിനോട് പറഞ്ഞു:
"ടീച്ചർ , എനിക്ക് എന്തോ പോലെ.ഒന്ന് ബാത്‌റൂമിൽ പോകണം"
"ശരി,പോയി വരൂ"
സ്റ്റാഫ്റൂമിന്റെ പടിഞ്ഞാറേ വശത്തുള്ള വാതിലിലൂടെ കടന്ന് അടുത്തുള്ള ബാത്റൂമിലേക്ക് അവളോടി.
കട്ടപിടിച്ച കടുംചുവന്ന ചോരക്കറ അവളുടെ അടിവസ്ത്രത്തിൽ പറ്റിപിടിച്ചിരിക്കുന്നു. അതുകൂടെ കണ്ടപ്പോൾ ഭൂമി അവൾക്കു ചുറ്റും കറങ്ങുന്നതുപോലെ തോന്നി.
മെല്ലെ നടന്നവൾ ബിന്ദു ടീച്ചറിന്റെ അടുത്തെത്തി.
"ടീച്ചർ,എനിക്ക് മെൻസസ് ആയി."
"ഹോ,അപ്പൊ അതിന്റെയായിരുന്നല്ലേ വയറുവേദന"
ടീച്ചർ സ്റ്റാഫ്റൂമിന്റെ കിഴക്കേവശത്തുള്ള തടിയലമാരിയിൽ നിന്നും പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് പെട്ടി തുറന്ന് അതിൽ നിന്നും അന്നേവരെ അവൾ ടി.വി.യിൽ പരസ്യങ്ങളിൽ മാത്രം കണ്ടിരുന്ന പഞ്ഞികെട്ടുപോലത്തെ പാഡ് അവൾക്ക് നൽകി.
വീണ്ടും ബാത്റൂമിൽ പോയി തിരികെവന്ന അവളോട് ടീച്ചർ തിരക്കി:
"സുധേ,നിനക്ക് വയറുവേദന കുറവുണ്ടോ?"
"ഉണ്ട്,ടീച്ചർ"
"ശരി,എന്നാൽ നീ ക്ലാസ്സിലേക്ക് പൊയ്‌ക്കൊള്ളു"
മെല്ലെ കോണിപ്പടികൾ കയറി വരാന്തയിലൂടെ താഴെ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികളെ നോക്കിക്കൊണ്ടവൾ തിരികെ ക്ലാസ്സിലെത്തി.
ക്ലാസ്സിന്റെ വലത്തേവശത്താണ് പെൺകുട്ടികൾ ഇരിക്കുന്നത്. ആൺകുട്ടികൾ മുറിയുടെ ഇടത്തെവശത്തുള്ള ബെഞ്ചിലും.വലത്തുവശത്തുള്ള രണ്ടാമത്തെ ബെഞ്ചിൽ അഞ്ജുവിന്റെ അടുത്ത് പോയി സുധയിരുന്നു.
അവളുടെ ഇടത്തെ കൈയ്യിൽ കെട്ടിയിരിക്കുന്ന കറുത്ത സ്ട്രാപ്പുള്ള വാച്ചിൽ അവൾ പതിവില്ലാതെ ഇടക്കിടയ്ക്ക് നോക്കി. സമയം 2 കഴിഞ്ഞു. ഇനി 2 മണിക്കൂർ കൂടെ കഴിയണമല്ലോ ഭഗവാനെ എന്നവൾ മനസ്സിൽ പറഞ്ഞു. ഓരോ നാഴികയും വിനാഴികയും അളന്നുപ്പെറുക്കി അവൾ സമയത്തെ പിന്നോട്ടു തള്ളി നീക്കി.
സൂചി കറങ്ങി 4 മണിയായതും ദേശീയഗാനം കഴിഞ്ഞതും ബെല്ലടിച്ചതും പുസ്തകങ്ങൾ കൊണ്ട് ഊതിവീർപ്പിച്ച ബലൂൺ പോലെ വീർത്ത അവളുടെ നീലനിറത്തിലുള്ള സ്കൂൾ ബാഗും ചുമന്ന് വരാന്തയിലൂടെ പടികളിറങ്ങി അവളുടെ കൂട്ടുകാരി അഞ്ജുവിനുമൊത്ത് അവൾ സ്കൂൾ ബസ്സിന്റെ അടുത്തേക്കോടി.
ബസിന്റെ ജനവാതിലിനരികിലുള്ള ഇരിപ്പിടത്തിനായി എല്ലാവരും തിക്കുംതിരക്കും കൂട്ടുന്നുണ്ടായിരുന്നു. അഞ്ജുവിനും ഒരു വിൻഡോ സീറ്റ് കിട്ടി.അവളുടെ അടുത്തായി സുധയുമിരുന്നു. എല്ലാവരും കയറിയതും ബസ് മെല്ലെ നീങ്ങിത്തുടങ്ങി.
"അഞ്ജു, എനിക്ക് പീരിയഡ്‌സ് ആയി."
"എനിക്ക് കഴിഞ്ഞ വർഷമായെടി.നീ പേടിക്കണ്ട. എല്ലാമാസവും വരും.. അത് അങ്ങനെയങ്ങു പോകും. ഈ ആൺകുട്ടികളെ കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. ഇതൊന്നും അവർക്കു അറിയണ്ടല്ലോ"
"ഉം"
"എന്ത് ഉം. വാ തുറന്ന് സംസാരിക്കെടി"
പിന്നോട്ടു ഓടിമറയുന്ന കാഴ്ച്ചകൾ കണ്ടു മനസ്സിലൊരുപാട് ചിന്തകളിലേക്ക് അവളറിയാതെ വഴുതിവീണു. ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത വയറുവേദന,മാനസിക പിരിമുറുക്കം എല്ലാം അവളെ വല്ലാതെ തളർത്തുന്നത് പോലെ അവൾക്കു തോന്നി.
"അഞ്ജു,എന്റെ പാവാടയിൽ കറ പുരണ്ടുവോ എന്ന് നീ നോക്കണം."
"നീ ബാഗ് തോളിൽ ഇട്ടാൽ മതി,ആരും ശ്രദ്ധിക്കില്ല.ഇനിയഥവാ പറ്റിയാൽ തന്നെ വീട്ടിലോട്ടല്ലേ.ഇതൊന്നും ഓർത്തു നീ നാളെ സ്കൂളിൽ വരാതെയിരിക്കരുത്. ഞാൻ കാത്തിരിക്കും"
"ഉം"
ഇരുപതു മിനിറ്റു കഴിഞ്ഞിട്ടുണ്ടാവും. അവളുടെ വീടിനുമുൻപിൽ സ്കൂൾ ബസ്സ് നിറുത്തി.
ബാഗ് തോളിലിട്ട് അഞ്ജുവിനെ തിരിഞ്ഞു നോക്കി കറ പുരണ്ടിട്ടുണ്ടോ എന്നവൾ മനസ്സിൽ ചോദിച്ചു. കണ്ണിറുക്കി കാണിക്കുന്ന അഞ്ജുവിനെ നോക്കിയവൾ കൈകൾ വീശി യാത്ര പറഞ്ഞു.
പച്ചപൂശിയ വീടിന്റെ ഉമ്മറത്ത് അവളെയും കാത്തു അച്ഛൻ പത്രം വായിച്ചു ചായ കുടിച്ചിരിപ്പുണ്ടായിരുന്നു. മുറ്റത്തിന്റെ കിഴക്കേവശത്തുള്ള തടികൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂട്ടിൽ നിന്നും "കുട്ടു " എന്ന നായ അവളെ നോക്കി വാലാട്ടുന്നുണ്ടായിരുന്നു.അച്ഛൻ ചോദിച്ചു:
"എന്താ മോളെ,മുഖം വല്ലാതെയിരിക്കുന്നേ?"
"വയറുവേദന"
അമ്മേ.... എന്ന നീണ്ട വിളിയോടു കൂടി അവൾ അടുക്കളയിലേക്കോടി.
അമ്മയുടെ അടുത്തേക്ക് ഓടുന്നതിടുക്കത്തിൽ അവൾ ബാഗുപോലും താഴെവെക്കുവാൻ മറന്നു.
ഗ്യാസടുപ്പിൽ തിടുക്കത്തിൽ ചായയിടുന്ന സുന്ദരിയായ മഞ്ഞസാരിയുടുത്ത അമ്മ അവളോട് പറഞ്ഞു:
"എന്തുവാടീ, വയസ്സ് 13 ആയി..എന്നിട്ടും തൊണ്ടകീറിയുള്ള വിളി നിർത്താറായില്ലേ നിനക്ക്?"
അവൾ അമ്മയോട് കാര്യങ്ങളൊക്കെ വിശദമായി പറയുകയും അമ്മ അവൾക്ക് അനുഭവത്തിന്റെ നിഴലിൽ ഒരുപാട് ഉപദേശങ്ങൾ നൽകുകയും ചെയ്തു:
"നീ വലിയകുട്ടിയായി.. ഇനി ശ്രദ്ധിക്കണം. നിന്റെ സ്തനങ്ങളൊക്കെ ഇനി വലുതാകും. നീ വളരുന്ന പ്രായമാണ്. എന്തുണ്ടെങ്കിലും അമ്മയോട് പറയണം."
"ഉം, വലിയ കുട്ടി..വലിയ കുട്ടി..കേട്ടിട്ടു ദേഷ്യം വരുന്നു..." അവളുടെ കവിളുകൾ ദേഷ്യത്തോടെയും പരിഭവത്തോടെയും ചുവന്നു തുടിച്ചതും അവൾ മുറിയിലേക്ക് ഓടിമറഞ്ഞു.
ആ രാത്രി അനേകം ചോദ്യങ്ങൾ അവളുടെ ചിന്തകളിൽ അലഞ്ഞുതിരിഞ്ഞു അവളുറങ്ങുവാനേറെ വൈകി.
മുറിയുടെ കിഴക്കേവശത്തുള്ള ജനവാതിലിലൂടെ പാതിവിടർന്ന ചന്ദ്രനെ നോക്കി കട്ടിലിൽ കിടന്ന് അവൾ ഈ ചോദ്യങ്ങളൊക്കെ അവനോടു ചോദിച്ച് രാത്രിയുടെ ഓരോ യാമവും അവൾ ആസ്വദിച്ചു. അവളുടെ സങ്കടങ്ങളും,പരിഭവങ്ങളും,സന്തോഷവുമൊക്കെ പങ്കുവെക്കുന്ന ഉറ്റ കളിത്തോഴനായിരുന്നു ചന്ദ്രൻ അവൾക്ക്.ചിന്തകളിലൂടെ സഞ്ചരിച്ചു നിദ്രയുടെ അഗാധങ്ങളിലേക്കു വഴുതിവീണത് അവളറഞ്ഞില്ല.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം ക്ലാസ്സിൽ ഇടവേളക്കു അഞ്ജു സുധയോട് പറഞ്ഞു:
"എടി,ആ വിഷ്ണു നിന്നെ എപ്പോഴും നോക്കുന്നുണ്ടലോ?.അവനെന്തിന്റെ സൂക്കേടാ?"
"ആ എനിക്കറിയില്ല.ഞാൻ ശ്രദ്ധിച്ചില്ല."
അവൾ ആ ചോദ്യം വലിയ പ്രാധാന്യം കൽപ്പിക്കാതെ അവഗണിച്ചതുപോലെ അഭിനയിച്ചു.
പക്ഷെ അവളറിയാതെ ആ കറുത്ത കണ്ണാടിവെച്ച, നന്നേ മെലിഞ്ഞ ,പൊക്കം കുറഞ്ഞ ആ കുട്ടിയെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ദിവസങ്ങൾ കഴിയുംതോറും അവളുടെ കണ്ണുകൾ അവനെ തേടിയലഞ്ഞു. സ്കൂളിന്റെ ഓരോ മുക്കിലും കോണിലും അവനെ അവളുടെ മനസ്സ് തേടിയിരുന്നു.
ദൈവമേ,എനിക്കെന്താണ് സംഭവിക്കുന്നത്.എന്തിനാണ് ഞാൻ അവനെ ശ്രദ്ധിക്കുന്നത്. ഇന്നേവരെ എനിക്കിങ്ങനെ ഒന്നും തോന്നിയിട്ടില്ല എന്നവൾ മനസ്സിൽ പറഞ്ഞു.
അന്ന് ക്ലാസ്സ് കഴിഞ്ഞു അവളും അഞ്ജുവും ബസ്സിൽ വീട്ടിലേക്കു മടങ്ങി.പക്ഷെ അവളുടെ വീടിന്റെ മുൻപിൽ ബസ് നിർത്തിയപ്പോൾ ഏതോ സ്വപ്നസഞ്ചാരിയെപ്പോലെ പതിവുകൾ അവൾ തെറ്റിച്ചു. അഞ്ജുവിനോട് യാത്രചോദിക്കുവാൻ അവൾ മറന്നു. അമ്മേ എന്ന നീട്ടിയുള്ള വിളി അന്നേ ദിവസം ആ വീടിന്റെ ചുവരുകളിൽ മുഴങ്ങിക്കേട്ടില്ല.
മ്ലാനമായി കട്ടിലിൽ കിടക്കുന്ന അവളോട് അമ്മ കാര്യം തിരക്കി.
"ഒന്നുമില്ല.. തലവേദനയാണ്.."
"നീ കുറച്ചു നേരം കിടക്കു..ഞാൻ പോകുന്നു."
"ഉം"
നാളിതുവരെ അവൾ ഒരു ആൺകുട്ടിയെക്കുറിച്ചും ചിന്തിച്ചിട്ടില്ല.അവൾക്കാകെ ഭയമായി. അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ ശാരീരികവും മാനസികവുമായി വന്നുതുടങ്ങിയിരിക്കുന്നു. അവൾ അമ്മയുടെ അരികിലേക്ക് കട്ടിലിൽ നിന്നും എഴുന്നേറ്റു ഓടി.തുണികൾ മടക്കി അലമാരിയിൽ വെക്കുന്ന അമ്മയെ അവൾ പിന്നിൽനിന്നും ചെന്നു കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.
"എന്താ മോളെ"
"അമ്മേ.."
"എന്താടി.."
"അമ്മേ..എന്റെ ക്ലാസ്സിലെ വിഷ്ണുവിന് എന്നെ ഇഷ്ടമാണെന്നു തോന്നുന്നു."
"അവൻ നിന്നോട് എന്തെങ്കിലും പറഞ്ഞോ അല്ലെങ്കിൽ ശല്യം ചെയ്തോ?"
"ഇല്ലമ്മേ.."
"പിന്നെയെന്താ മോളെ"
"അവൻ എന്നെ എപ്പോഴും ശ്രദ്ധിക്കുന്നു. ഞാനും അറിയാതെ അവനെ നോക്കുന്നു"
"നീയെന്തിനാ അവനെ നോക്കണേ"
"ഞാനല്ലമേ..അവനാണ് എന്നെ എപ്പോഴും നോക്കണേ"
"മോളെ.. അതൊക്കെ സർവ്വസാധാരണമാണ്. വളരുന്ന പ്രായത്തിൽ അങ്ങനെ പരസ്പരം ആകർഷണം തോന്നും.പക്ഷെ അതിരു കടന്നു ചിന്തകൾ പോകരുതെന്ന് മാത്രം. ഇപ്പോൾ പഠിക്കേണ്ട പ്രായമാണ്.മോൾ ഇപ്പോൾ പഠിക്കുക. അവനെന്തെങ്കിലും ശല്യം ചെയ്താൽ അമ്മയോട് പറയുക. മോൾ ഇനി അവനെ ഓർക്കണ്ട.. എല്ലാം മറന്നേക്കൂ.."
"ഉം"
ആ രാത്രി അവളുടെ ആകുലതകളൊക്കെ ചന്ദ്രനോടു തുറന്നു പറഞ്ഞു. പതിവിലും സുന്ദരനായിരുന്നു വിണ്ണിലെ രാജകുമാരൻ അന്ന്.വിഷ്ണുവിനെ അവൾ ഇനി ഒരിക്കലും ഓർക്കില്ലെന്നു മനസ്സിലുറപ്പിച്ചു..
പിറ്റേ ദിവസം അവനെ കണ്ടില്ലെന്നു അവൾ നടിച്ചു.. ഒരു ദുഷ്ടയെ പോലെ അവൾ പെരുമാറി. തഴയപ്പെട്ടവന്റെ ദുഃഖം അവൾക്ക് അറിയില്ലലോ.. അവൻ ചോദിക്കുവാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറിനടന്നു. ദിവസങ്ങൾ കടന്നുപോയി.അവൾ അവനെ മറന്നു തുടങ്ങിയിരുന്നു.എത്രതന്നെ ജീർണ്ണിച്ച ചിന്തകളും,സ്വപ്നങ്ങളും,അനുഭവങ്ങളും കാലം മനസ്സിനെ സുഖപെടുത്തുവല്ലോ. അതെ ഒരു ദിവ്യ ഔഷധമാണ് "കാലം" എന്ന സത്യം.
കുറെ ദിവസങ്ങൾക്കു ശേഷം അഞ്ജു അവളോട് പറഞ്ഞു:"വിഷ്ണു ഇനിമുതൽ സ്കൂളിൽ വരില്ലെന്നു പറഞ്ഞു. അവന്റെ അച്ഛന് ദുബായിയിൽ ജോലി ശരിയായെന്ന്. അവനും കൂടെ പോകുന്നു എന്ന് നിന്നോട് പറയുവാൻ പറഞ്ഞു."
"നല്ല കാര്യം"
"നീ ഇത്ര ക്രൂരയാവരുത്."
"എനിക്കെന്റെ അമ്മയാണ് വലുത്."
കൂടുതലൊന്നും സുധ അഞ്ജുവിനോട് തിരക്കിയില്ല. പക്ഷെ അവളുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപെട്ടു. ഉടഞ്ഞ സ്വപ്നങ്ങൾക്ക് എന്ത് നഷ്ടബോധം.
12 വർഷങ്ങൾക്കു ശേഷം..
വശ്യമായ മേനിയും, മാൻപേടകണ്ണുകളുമുള്ള ഒരു സുന്ദരീശില്പം പോലെയവൾ വളർന്നിരിക്കുന്നു.
അച്ഛനും അമ്മയും അവളെ വിവാഹത്തിന് നിർബന്ധിച്ചു.
"ദേ ,ഇതൊക്കെ നിനക്ക് വന്ന കല്യാണ ആലോചനകളാണ്. ഇഷ്ടമുള്ള ഫോട്ടോ നീ നോക്കിയെടുക്കു.."
"ഉം"
അവൾ ആ ഫോട്ടോസ് ഒക്കെ മുറിയുടെ ഒരു വശത്തുള്ള തടിയലമാരിയുടെ ഒരു കോണിൽ വെച്ചു.
നല്ല നിലാവുള്ള രാത്രിയായിരുന്നു അന്ന്. ഇളംനീല കിടക്കവിരിവിരിച്ച കട്ടിലിൽ കിടന്നു അവളുടെ ചന്ദ്രനെ നോക്കി കിന്നാരം പറയുന്നതിനിടക്ക് അവളുടെ അദ്യാനുരാഗം അവളുടെ മനസ്സിനെ കുളിരണിയിച്ചു. മുഖപുസ്തകത്തിൽ അവൾ അവന്റെ പേര് തിരഞ്ഞു. വിഫലം..ഒരു നോക്ക് അവനെ കാണണം എന്നവൾക്ക് തോന്നി.അദ്യാനുരാഗം ആർക്കും മറക്കുവാൻ സാധിക്കില്ല. മണ്ണടിയുന്ന കാലം വരെ നമ്മുടെ ഓർമ്മകളെ അവയിടക്കു തഴുകിയുണർത്തും.വാടികൊഴിയുന്ന പൂവിതലുകളെ കാറ്റുവന്നുകൂട്ടി കൊണ്ട് പോകുന്നതുപോലെ. നാം അറിയാതെ ആദ്യാനുരാഗത്തിന്റെ അടിമകളെ പോലെ ആദ്യ പ്രണയത്തിന്റെ ഓർമ്മകളുടെ പിന്നാലെ പോകുന്നു..
ആ രാത്രി പതിവ് തെറ്റിക്കാതെ അവൾ ചന്ദ്രനോട് അവളുടെ ആഗ്രഹം പറഞ്ഞു. അവളെ നോക്കി സമ്മതം മൂളി മന്ദഹസിച്ചതുപോലെയവൾക്ക് തോന്നി. ചുറ്റുംകൂടിയ നിലാവിന്റെ തോഴിമാരായ നക്ഷത്രങ്ങളും പതിവിലും ശോഭിച്ചു തിളങ്ങുന്നുണ്ടായിരുന്നു.
നേരിയ തണുത്ത കാറ്റു വീശിതുടങ്ങിയിരുന്നു. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു പുതപ്പ് എടുക്കാനായി മുറിയുടെ ഒരു വശത്തുള്ള തടിയലമാരി തുറന്നു. പുതപ്പു എടുക്കുന്നതിനിടയിൽ അവളുടെ കൈതട്ടി അമ്മ കൊടുത്ത ഫോട്ടോസ് താഴെവീണു.
"അശ്രീകരം ,എല്ലാം കൂടെ വീഴാൻ കണ്ട സമയം"
ഓരോന്നോരോന്നായി അവൾ പെറുക്കിക്കൂട്ടി. എവിടെയോ കണ്ടുമറന്ന മുഖം അവളുടെ കണ്ണുകളിൽ തറച്ചു.
വിഷ്ണു...അതെ കറുത്ത കണ്ണട. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷം അവളുടെ രക്തത്തിലൂടെയൊഴുകി മനസ്സിനെയും ശരീരത്തെയും തഴുകിയുണർത്തി. ഫോട്ടോ മാറോടു ചേർത്തവൾ ജനവാതിലിനരികിലേക്ക് നടന്നു.
മാനത്തിന് വല്ലാത്തൊരു ചന്തം പോലെ. ചന്ദ്രനും വെട്ടിതിളങ്ങുന്നു. പെട്ടെന്നൊരു വാൽനക്ഷത്രം ആകാശത്തെ കീറിമുറിച്ചു അതിവേഗം പായുന്നു. വാൽനക്ഷത്രത്തോട് എന്ത് ചോദിച്ചാലും അത് സാധിക്കുമെന്നാണല്ലോ വിശ്വാസം.
വിഷ്ണുവിനെ ഞാൻ മനസ്സാൽ വരിച്ചുകഴിഞ്ഞു. ഇനിയുള്ള ജീവിതം അവന്റെ പെണ്ണായി ജീവിക്കുവാൻ അനുഗ്രഹിക്കണേ ദൈവമേ ...
വാൽനക്ഷത്രം അവളുടെ ആഗ്രഹംപേറി ഇനിയും ഒരുപാട് പേരുടെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ ദൂരേക്ക് പോയി മറഞ്ഞു.
Dr Shinu Syamalan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo