Slider

അവം

0
Image may contain: Swapna Alexis, smiling, selfie and closeup

---------
ഓർമ്മകൾ തുടങ്ങുമ്പോൾ ഞാൻ ഏതാണ്ട് നിർജ്ജീവാവസ്ഥയിലാണ്.!
ഞാൻ ജനിച്ചതെപ്പോഴാണ്?
എന്താണ് ഞാൻ?
ഞാൻ ആണോ പെണ്ണോ നപുംസകമോ അല്ല.
അവം.
ഈ പ്രപഞ്ചത്തിൽ ഉണ്ടാകാവുന്ന അനേകകോടി ജന്മങ്ങളിൽ ഒന്നുമാത്രമായ മനുഷ്യന് എന്നെ ഇങ്ങനെ വിളിക്കാൻ ഞാൻ അനുവാദം നൽകുന്നു.
കാരണം, അനേകായിരം അക്ഷരങ്ങളും അനേകായിരം ശബ്ദശകലങ്ങളുമുള്ള എൻ്റെ ഭാഷയിൽ എനിക്കുള്ള പേരുച്ചരിക്കാൻ നിങ്ങൾ ശീലിച്ചിട്ടില്ല.
ഒരുപക്ഷെ, എൻ്റെ ജനനവും എന്നെ ഉൾക്കൊണ്ട ജന്മവും ഒരുമിച്ചു നടന്നെന്ന് പറയുന്നതിൽ തെറ്റില്ല.
സന്തോഷം, സങ്കടം, ഭയം, കോപം, സങ്കോചമെന്നിങ്ങനെ പല വികാരങ്ങളും മനസ്സിലാക്കുന്നതിനൊപ്പം നിങ്ങളറിയേണ്ടത്; എൻ്റെ സ്ഥായിയായ വികാരമാണ്.
മറ്റൊരുവൻറെ വികാരങ്ങൾ രണ്ടാമനായി നിന്ന് കാണുകയും എന്നാലവയ്ക്കുള്ളിൽ ജീവിക്കുകയും ചെയ്യുമ്പോൾ ജനിക്കുന്ന വികാരം.
സ്വംഹത് എന്ന് ഞങ്ങൾ വിളിക്കുന്ന അവസ്ഥ!
ഉറഞ്ഞിരുന്ന മഞ്ഞുപാളികളിൽ ആത്മാവ് വേർപെടാതെ എന്നാൽ ബുദ്ധിയും ചിന്തകളും ഏതാണ്ട് മരവിച്ച അവസ്ഥയിൽ ഞാൻ നിലകൊണ്ടു.
ആ മഞ്ഞുപാളികൾ വിഷാദത്തിൻ്റെ കൊടുമുടിയിൽ നിന്നുമടർന്ന ഹിമകണങ്ങൾ ഒന്നുചേർന്നതായിരുന്നു.
അവൾക്കുള്ളിൽ ഇതേ മഞ്ഞുപാളികൾ എന്നാണ് രൂപംകൊണ്ടതെന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമല്ല.
അവളിൽ ഘനീഭവിച്ച മൗനം എൻ്റെ തടവറയായിരുന്നെന്ന് മാത്രം ഞാനറിഞ്ഞു. അവളിലെ വികാരങ്ങൾ, ഉറച്ച കരിങ്കൽ ഭിത്തികൾ പോലെയുള്ള നെഞ്ചിന്റെ ഉൾവശങ്ങളിൽ തട്ടിയുടഞ്ഞ് മരിച്ചുകൊണ്ടിരുന്നു.
തുമ്പികളോടും പൂക്കളോടും സല്ലപിച്ചും കാറ്റിനോടൊപ്പം കളിപറഞ്ഞും വെയിലിനോട് കൊഞ്ഞനം കുത്തിയും അവൾ നടന്ന കാലമുണ്ടായിരുന്നെന്ന് അവളുടെ മസ്തിഷ്ക്കത്തിലെ മരിക്കാത്ത ഓർമ്മകളിൽ ഞാൻ വായിച്ചെടുത്തു. എന്നാൽ ആ അവസ്ഥയിൽ അവൾക്കുള്ളിൽ എൻ്റെ ഓർമ്മകൾ ആരംഭിച്ചിരുന്നില്ല..
അവളുടെ ഓർമ്മകളിൽ ഞാൻ വായിച്ചെടുത്തവ ഞാൻ നിങ്ങളോട് പങ്കുവയ്ക്കാം.
രണ്ടാനച്ഛൻറെ വീട്ടിലേക്ക് അമ്മയുടെ വിരലിന്റെ തുമ്പ് പിടിച്ച് നടന്നു കയറിയ മൂന്ന് വയസ്സുകാരിക്ക് സ്വപ്നങ്ങളിൽ മഴവില്ലിന്റെ നിറങ്ങളും മധുരനാരങ്ങായുടെ തേനൂറുന്ന രുചിയും മണവും മാലാഖമാരുടെ നൈർമ്മല്യവും മാത്രം നിറഞ്ഞു നിന്ന കാലം.
തുടക്കത്തിൽ സ്നേഹവും സന്തോഷവും മാത്രം നിറഞ്ഞ ആ ജീവിതത്തിന് അധികം ആയുസ്സുണ്ടായില്ല.
ആ ജീവിതത്തിലേക്ക് സ്വാർത്ഥത കരിമ്പടം പുതച്ച് ഇരുട്ടിന്റെ മറപറ്റി പതുക്കെ നടന്നുകയറിയതെപ്പോഴാണ്?

ഓരോ ദിവസവും ജോലി കഴിഞ്ഞ് വീട്ടിൽ എത്തുന്ന രണ്ടാനച്ഛൻ വന്നുകയറുമ്പോൾ ഒതുക്കിവച്ച ഭയം കലർന്ന തേങ്ങലുകളിൽ കുരുങ്ങി തൻ്റെ അമ്മയുടെ താരാട്ടുപാട്ടിൻ്റെ ശീലുകൾ മുറിഞ്ഞുപോകുന്നതവൾ അറിഞ്ഞിരുന്നു.
ചിലപ്പോൾ അയാൾ തിരിച്ചെത്തുക ഏറെ വൈകി മദ്യപിച്ച് ലക്കുകെട്ടാകും.
അങ്ങനെയെങ്കിൽ അമ്മയോട് പറ്റിച്ചേർന്നുറങ്ങുന്ന അവളെ കാലിൽ തൂക്കിയെടുത്ത് മുറിയുടെ മൂലയിലേക്ക് എറിഞ്ഞ ശേഷം അമ്മയുടെ മേൽ അമരുന്ന അയാളേക്കാൾ മദ്യപിച്ചെങ്കിലും മറ്റേതെങ്കിലും സ്ത്രീകളുടെ തോളിൽ കയ്യിട്ട് കയറിവന്ന് അപ്പുറത്തെ മുറിയിൽ അവരോടൊപ്പം കയറി വാതിലടക്കുന്ന അയാളെയാണവൾ കാണാനാഗ്രഹിച്ചത്.
അന്നത്തെ ദിവസത്തെ സമാധാനത്തിന് ദൈവത്തോട് മൗനമായി നന്ദി പറഞ്ഞ് അമ്മയോട് ചേർന്ന് കിടക്കുമ്പോൾ കടിച്ചമർത്തുന്ന വേദനയുടെ തിരമാലകളിൽപെട്ട് അമ്മയുടെ ദേഹം ഉലഞ്ഞിരുന്നതും അവളോർക്കുന്നു.
അനുജന്റെ ജന്മത്തോടെ അമ്മയുടെ മരണം.
എട്ടുവയസ്സുള്ള അവളുടെ കയ്യിലേക്ക് ആ കുഞ്ഞിനെ ഏൽപ്പിക്കുന്ന കാഴ്ച കണ്ടപ്പോൾ കാലം സമയത്തിന് മുൻപ് മുഖത്തു തീർത്ത ഓവുചാലുകൾ കവിഞ്ഞൊഴുകിയ കണ്ണുനീർ ആ അമ്മയുടെ വിയർപ്പിൽ കുതിർന്ന നെഞ്ചിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. ആ മിഴികളുണങ്ങും മുൻപേ അവർ പോയി. അന്നാണവൾ അവസാനമായി കരഞ്ഞത്.

പിന്നീടങ്ങോട്ട് രണ്ടാനച്ഛനും വിധിയും പരസ്പരം മത്സരിച്ച് അവൾക്കൊരുക്കിയ കനൽവഴികളിൽക്കൂടി വേച്ച് ഇടറിയവൾ ഏറെദൂരം നടന്നു.
അനുജന്റെ വിരലിൻതുമ്പിലെ പിടിവിടാതെ, തളരാതെ, വീഴാതെ.
ഇന്ന് അവൻ വിവാഹിതനായിരിക്കുന്നു. അടുത്തുതന്നെ തൻ്റെ ജോലിക്കും സ്വകാര്യതക്കും നല്ലത് പട്ടണത്തിലുള്ള തൻ്റെ പുതിയ ഫ്ലാറ്റ് ആണെന്നും അതുതന്നെയാണ് തൻ്റെ ഭാര്യ ആഗ്രഹിക്കുന്നതെന്നും പറഞ്ഞപ്പോൾ അവളെതിർത്തില്ല.
അനുജൻ പടിയിറങ്ങിപ്പോകുംവരെ അവൻ്റെയും ഭാര്യയുടെയും പെട്ടി ഒരുക്കാനും യാത്രക്ക് വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്താനും അവൾ ഓടിനടന്നു.
ഒടുവിൽ അവനും ഭാര്യയും ഇറങ്ങുംമുന്പ് എന്തോ ഓർത്തിട്ടെന്നപോലെ അവൻ തിരിഞ്ഞു നിന്ന് അവളോട് പറഞ്ഞു.
"ചേച്ചി ഇടക്കൊക്കെ അങ്ങോട്ട് ഇറങ്ങണം. രാവിലെ വന്നാൽ വൈകിട്ട് തിരിച്ചിങ്ങെത്താവുന്ന ദൂരമല്ലേയുള്ളൂ?".
അവൾ പതിയെ പുഞ്ചിരിച്ചു.
അപ്പോഴാണ് അത് സംഭവിച്ചത്.
ഞാനുറങ്ങുന്ന മഞ്ഞുമലയ്ക്ക് വിള്ളലുകൾ വീഴാൻതുടങ്ങി. പതിയെ ഒരു വശത്തുനിന്നും മഞ്ഞുരുകുമ്പോൾ എൻ്റെ ജീവിതത്തിൻറെ അടുത്ത പാതിക്ക് ആരംഭം കുറിച്ചു.
ഒടുവിൽ യാത്രപറഞ്ഞ് അനുജനും ഭാര്യയും തിരിച്ച ശേഷം അവൾ പതിയെ തിരിഞ്ഞു കിടപ്പുമുറിയിൽ വന്നിരുന്നു.
പടിഞ്ഞാറുനിന്ന് ഒരു മഴക്കാർ ഒരു കുഞ്ഞുകാറ്റിനോടൊപ്പം അവിടേക്ക് യാത്ര തിരിച്ചിട്ടുണ്ടായിരുന്നു.
ജനാലയിൽക്കൂടി അവൾ പുറത്തേക്ക് നോക്കിനിന്നു.
ഉരുകുന്ന മഞ്ഞുകണങ്ങളിൽ ഒന്നിൽ ഞാൻ ജീവന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങുകയായിരുന്നു.
ആ നിമിഷാർദ്ധത്തിലെപ്പോഴോ അവളുടെ മനസ്സിലേക്ക് ഒരു നോട്ടം പായിച്ച് ഞാൻ അവളെ വായിച്ചെടുത്തു. തന്നെയുൾക്കൊണ്ട ജീവൻറെ വേദന ഭക്ഷിക്കുക എന്നതാണ് കണ്ണുനീരിൽ ജന്മമെടുക്കുന്ന സൂക്ഷ്മാണുവിൻറെ ജന്മനിയോഗം.
ആ കണ്ണീരിനൊപ്പം വേദനകൾ സമ്മാനിച്ച പുറം ലോകത്തേയ്ക്ക് പതിക്കുന്നതോടെ ഒരു അവത്തിന്റെ കർമ്മം പൂർത്തിയാകുന്നു.
ഇതിനിടയിലുള്ള ഏതാനും നിമിഷങ്ങളാണ് ഞങ്ങൾ അവങ്ങൾ യഥാർത്ഥത്തിൽ ജീവിക്കുക.
അനേക കോടി വാക്കുകളിലും ശബ്ദങ്ങളിലും സംസാരിക്കുക. അടുത്ത നിമിഷം കണ്ണുകളിലൂടെ പുറത്തേക്ക് കുതിച്ച് മോക്ഷം പ്രാപിക്കാൻ ഓരോരുത്തരുടെയും വെമ്പൽ.
എന്നാൽ പലപ്പോഴും ചിലർക്ക് അതിനുള്ള ഭാഗ്യം നിഷേധിക്കപ്പെടാറുണ്ട്. പ്രത്യേകിച്ചും പുരുഷന്മാരിൽ ജനിക്കുന്ന അവങ്ങൾ.
ഏതോ ജന്മജന്മാന്തരങ്ങൾക്കപ്പുറം ഞങ്ങൾക്ക് സിദ്ധിച്ച ഒരറിവാണിത്.
ഞങ്ങൾ പുറത്തുപോകുന്നത് തടയാൻ സമൂഹവും ഞങ്ങളെ ഉൾക്കൊള്ളുന്ന ജീവൻതന്നെയും അവനുള്ളിൽ അണക്കെട്ടുകൾ തീർക്കുന്നു.
മഞ്ഞുരുകിയാലും ഞങ്ങളെത്തന്നെ വേവിക്കാൻ പ്രാപ്തിയുള്ള ഒരജ്ഞാത ശക്തിയാൽ അവങ്ങളെ അവർ ഉള്ളിലേക്ക്, കൂടുതൽ കടുപ്പമാർന്ന മഞ്ഞിന്റെ പാളികളിലേക്ക് പതിപ്പിച്ചിറക്കുന്നു. വീണ്ടും ഉറഞ്ഞ് പാതി നിർജ്ജീവാവസ്ഥയിലേക്ക് പോകും വരെ.
അപ്പോൾ അവനിൽ വേദനക്ക് തുല്യമായ മറ്റൊരു വികാരംകൂടിയുണ്ട്‌.
ലജ്ജ.
എൻ്റെ സമയമായെന്ന് തോന്നുന്നു.
പുറത്തേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നു.
അവളുടെ ഓർമ്മകളുടെ ശീലുകൾക്കിടയിലൂടെ, ആകാവുന്നത്ര വേദനകൾ ഭക്ഷിച്ചുകൊണ്ട് ഞാനെന്റെ മോക്ഷം തേടി യാത്രയാരംഭിച്ചിരിക്കുന്നു. ഒരുതുള്ളി കണ്ണുനീരിൽ ഞാൻ ആവരണം ചെയ്യപ്പെട്ടു.
അവളുടെ ശരീരത്തിന്റെ ചെറിയ ഉലച്ചിലിൽ അല്പം വിറകൊണ്ടു ഞാൻ, എൻ്റെ സ്ഫടികഗോളത്തോടൊപ്പം അവളുടെ കണ്ണുകളുടെ അതിരിൽ അവസാനയാത്രക്ക് ഒരുങ്ങി നിന്നു.
ഒരുവട്ടം തിരിഞ്ഞ് നോക്കി യാത്ര ചോദിക്കുമ്പോൾ അവളുടെ കൃഷ്ണമണികൾ എവിടെയോ തറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. മുകളിൽ ചെറിയ ഇരമ്പലോടെ കറങ്ങിക്കൊണ്ടിരിക്കുന്ന പങ്ക.
അതിലാണവളുടെ മിഴികൾ ഉടക്കിയിരിക്കുന്നതെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുന്ന നിമിഷത്തിൽ ഞെട്ടറ്റ ഒരുതുള്ളി കണ്ണുനീർ അവളുടെ മിഴിയോരത്തുനിന്നും താഴേക്ക് പതിച്ചു.

(അവസാനിച്ചു)
ഈ കഥ ഓണപ്പതിപ്പിലേക്ക് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച#മംഗളത്തിനും അത് സാധ്യമാക്കിത്തന്ന നല്ലെഴുത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo