നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിൻവിളി- Part 2

Image may contain: 1 person

==വിനീത അനിൽ എഴുതുന്ന  തുടർക്കഥ ==
***********
"ഇന്ദീവരം" എന്നെഴുതിയ ആ വലിയ ബംഗ്ളാവ് പച്ചപ്പുതപ്പു പുതച്ച ഒരു രാക്ഷസനെപോലെ തോന്നിപ്പിച്ചു ബാലയ്ക്ക്.
അവൾ കാറിൽ നിന്നിറങ്ങും മുന്നേ അപ്പുറത്തെ ഡോർ തുറന്നു സൃഷ്ടി പൂമുഖ വാതിലിനു നേരെ ഓടിക്കഴിഞ്ഞിരുന്നു.
മകളുടെ ആവേശം ബാലയുടെ ഹൃദയത്തിൽ വിവരണാതീതമായ ഒരു വിങ്ങലുണ്ടാക്കുന്നത് അവളറിയുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങി അവൾ ചുറ്റുപാടും കണ്ണോടിച്ചു.
എല്ലായിടത്തും പച്ചപ്പാണ്. ബംഗ്ളാവിന്റെ ചുവരടക്കം പച്ചവള്ളികൾ പടർത്തിയിരിക്കുന്നു.മതിൽക്കെട്ടിനുള്ളിൽ മുഴുവൻ വലിയ മരങ്ങളും വള്ളിച്ചെടികളും പൂക്കളും നിറഞ്ഞിരിക്കുന്നു. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന
ആരോ ഇതിനു പിറകിലുണ്ടെന്നു ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തം.
ബാലയുടെ നോട്ടം മതിലിനടുത്തായ്
കെട്ടിയുയർത്തിയ അസ്ഥിത്തറയിൽ
ചെന്നെത്തി. ഉൾക്കിടിലത്തോടെ അവൾ അതിനരികിലേക്ക് നീങ്ങാൻ തുടങ്ങി.
പെട്ടന്നാണ് പൂമുഖവാതിൽ തുറന്നു നാല്പത് വയസോളം തോന്നുന്ന ഉയരമുള്ള ഒരാൾ പുറത്തേക്ക് വന്നത്. ബാലയ്ക്ക് മുന്നോട്ട് നീങ്ങാൻ കഴിയും മുന്നേ സൃഷ്ടി
"അച്ഛാ" എന്നൊരു വിലാപത്തോടെ അയാളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നുകഴിഞ്ഞിരുന്നു. പകച്ചമുഖത്തോടെ നിന്ന അയാൾ ഒറ്റനിമിഷം കൊണ്ട് തന്റെ മകളെ വാരിയണച്ചു നെഞ്ചിലേക്ക് ചേർത്തുപിടിച്ചു
"അച്ഛന്റെ പൊന്നുമോനെ".. എന്ന വിളിയോടെ വിങ്ങിക്കരയുന്നത് ബാല വിറങ്ങലിച്ചു നോക്കിനിന്നു. അയാൾ ഒരുപക്ഷെ ഹോസ്പിറ്റലിൽ വച്ച് സൃഷ്ടിയെ കണ്ടിട്ടുണ്ടാവാം. അതുകൊണ്ടാവാം സ്വന്തം മകന്റെ ഹൃദയമാണ് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയിൽ തുടിക്കുന്നതെന്നു അയാൾ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞതെന്നു ബാല വെറുതെ ആശ്വസിച്ചു. വിങ്ങുന്ന മുഖമുയർത്തി അയാൾ ബാലയെ നോക്കി.
"അകത്തേക്ക് വരൂ മാഡം"..
ഹാളിലെ ചുവരിൽ നിറയെ പല ഭാവത്തിലുള്ള ഒരു യുവാവിന്റെ പല വലിപ്പത്തിലുള്ള ചിത്രങ്ങളായിരുന്നു. ചെറുപ്പം മുതൽ പതിനേഴു വയസ് വരെയുള്ള ഓമനത്തം തുളുമ്പുന്ന ചിത്രങ്ങൾ. ഓരോന്നായി കാണുമ്പോൾ ബാലയുടെ ഹൃദയമുരുകുന്നുണ്ടായിര.ുന്നു. ഹോസ്പിറ്റൽ
ഉടമസ്ഥന്റെ കൊച്ചുമകൾക്കായി നടത്തിയ ചതിയറിയാതെ, മരിക്കാത്ത മകന്റെ ഹൃദയം മാറ്റിവയ്ക്കാൻ ഒപ്പിട്ടുകൊടുത്ത ആ പിതാവിന്റെ കണ്ണുകൾ അവളെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. എത്രയൊക്കെ ചതി ചെയ്തിട്ടും ആ ഹൃദയം സ്വന്തം മാതാപിതാക്കൾക്കായി തിരിച്ചെത്തിയല്ലോ എന്ന് ബാല അത്ഭുതത്തോടെ ചിന്തിച്ചു.
ഉള്ളിൽ നിന്ന് ഒരു സ്ത്രീയുടെ പൊട്ടിക്കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. ഒരാന്തലോടെ ബാല അങ്ങോട്ടേക്ക് നീങ്ങി. അവിടുത്തെ കാഴ്ച്ച ബാലയിലെ അമ്മയ്ക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.
മെലിഞ്ഞുവിളറിയ ഒരു സ്ത്രീയുടെ നെഞ്ചിൽ പറ്റിച്ചേർന്നിരിക്കയാണ് സൃഷ്ടി. ശ്വാസമെടുക്കാൻ വിഷമിച്ചു, ഏങ്ങിക്കരഞ്ഞുകൊണ്ടു അവർ തന്റെ മകളെ ഉമ്മകൾ കൊണ്ട് മൂടുകയാണ്. തൊട്ടരികിൽ അയാളും ഉണ്ട്. ബാലയ്ക്ക് ഉറക്കെ അട്ടഹസിച്ചുകരയാൻ തോന്നി. ഒരുവേള മുന്നോട്ടാഞ്ഞു മകളെ പിടിച്ചുയർത്തി
അവരുടെ മുന്നിൽനിന്നു ഒരുപാടു ദൂരേയ്ക്ക്
മകളെയും കൊണ്ട് ഓടിയകലാൻ അവളിലെ 'അമ്മ മനസ് പിടഞ്ഞു. വിങ്ങിക്കൊണ്ടു അവൾ തിരിഞ്ഞുനടന്നു.
അസ്ഥിത്തറയ്ക്കരികിൽ
ഏകയായി ബാല വിങ്ങിക്കരഞ്ഞുകൊണ്ടേയിരുന്നു.
ഒരു തെറ്റും ചെയ്യാത്ത അമ്മയുടെയും അച്ഛന്റെയും ഏകമകനാണ് ഇതിനുള്ളിൽ ഉറങ്ങുന്നത്.
കൊച്ചുമകൾക്കായി തന്റെ അച്ഛൻ നടത്തിയ വലിയൊരു ചതിയിൽ അകപ്പെട്ടു ജീവൻ വെടിയേണ്ടിവന്ന പാവം യുവാവ്. മനസുകൊണ്ട് ആയിരംവട്ടം അവൾ മന്ത്രിച്ചു
"മകനെ...മാപ്പ്..."
"വല്യ വാശിക്കാരനായിരുന്നു"
പുറകിൽ അടഞ്ഞശബ്ദം കേട്ടു ബാല ഞെട്ടിത്തിരിഞ്ഞു. അയാൾ കൈ നെഞ്ചിൽകെട്ടി താഴേക്ക് നോക്കിനിൽക്കുന്നുണ്ടായിരുന്നു.
"ഞാൻ വാങ്ങിക്കൊടുത്തേനേ..
പക്ഷെ അവന്റമ്മയ്ക്കായിരുന്നു പേടി..പതിനേഴാം വയസിൽ ബൈക്ക് വേണ്ടെന്ന അവളുടെ വഴക്കും കേട്ടാണ് അവനന്നിറങ്ങിപ്പോയത്..
പിന്നീട് കേട്ടത് നിങ്ങളുടെ ഹോസ്പിറ്റലിൽ ആണെന്ന വാർത്തയാണ്. ലോറിക്കടിയിലേക്ക് ഓടിച്ചുകയറ്റി എന്നൊക്കെ പലരും പറഞ്ഞെങ്കിലും എനിക്കറിയാം അവനങ്ങനെ ചെയ്യില്ലെന്ന്.
പക്ഷെ അവസാനമായി ഒന്ന് ചോദിക്കാൻ പോലും അവൻ കണ്ണുതുറന്നില്ലല്ലോ."
അയാളുടെ കണ്ണീർതുള്ളികൾ അസ്ഥിത്തറയിൽ വീണു ചിതറി
"രണ്ടാം ദിവസമാണ് നിങ്ങളുടെ അച്ഛൻ വിളിപ്പിച്ചു വെന്റിലേറ്ററിൽ നിന്ന് മാറ്റുകയാണെന്നറിയിച്ചത്.
അപ്പോൾ ഡോക്ട്ടർ മഹിജയാണ് നിങ്ങളുടെ മകളുടെ കാര്യം പറഞ്ഞത്. അവന്റെ ഹൃദയമെങ്കിലും ഈ ഭൂമിയിൽ ബാക്കിയാവട്ടെയെന്നു കരുതി ഞാനും "
ബാലയുടെ ഉള്ളിൽ പാപഭാരത്തിന്റെ വിങ്ങൽ തിക്കുമുട്ടി. അച്ഛന്റെ വലംകൈ ആണ് മഹിജ ഡോക്ട്ടർ. ഹോസ്പിറ്റലിലെ സകല അഴിമതിയുടെയും മാസ്റ്റർ ബ്രെയിൻ.
"അന്ന് വീണതാണ് അവന്റെയമ്മ..
പിന്നെ എണീറ്റിട്ടില്ല. കുറച്ചുദിവസങ്ങളായിട്ട്
വളരെ മോശമാണ് അവളുടെ അവസ്ഥ.
മോളെ ഒന്ന് കാണിക്കുമോ എന്ന് ചോദിക്കാനായി നിങ്ങളുടെ അച്ഛനെ ഫോൺ ചെയ്തിരുന്നു ഞാൻ. അദ്ദേഹം താത്പര്യമില്ലെന്ന് പറഞ്ഞു ഫോൺ വച്ചുകളഞ്ഞു"
ബാലയുടെ ഉള്ളിലെ വിങ്ങൽ പൂർണ്ണമായി.
എന്തെല്ലാം കടമ്പകൾ കടന്നാണ് ആ മകൻ ആത്മാവ് അവന്റെ അമ്മയുടെ അന്ത്യാഭിലാഷം നടത്താനായി എത്തിയിരിക്കുന്നതെന്നോർത്തപ്പോൾ കണ്ണീരിനോടൊപ്പം തന്നെ പറഞ്ഞറിയിക്കാനാവാത്ത വികാരത്താൽ ബാലയുടെ ദേഹം കിടുകിടുത്തു.
**** ***** ***** ***** ****** *****
താനിവിടെ തിരിച്ചെത്തിയിട്ട് ഒരാഴ്ചയോളമായെന്നു ബാല അത്ഭുതത്തോടെ ഓർത്തു. സുദേവന്റെ മരണശേഷം ഒരു ദിവസം പോലും മകളെ പിരിഞ്ഞിരിക്കാത്ത തനിക്ക് എങ്ങനെ കഴിഞ്ഞു ഒരാഴ്ചയോളം അവളെ പിരിഞ്ഞിരിയ്ക്കാനെന്നു അവൾ അതിശയത്തോടെ ചിന്തിച്ചു. ഒരമ്മയുടെ വേദനയോടൊപ്പം തന്നെ തന്റെ അച്ഛൻ ചെയ്ത ചതിക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന്റെ ആത്മനിർവൃതിയും അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.
കാർ നിർത്തി ഇറങ്ങുമ്പോളെ അസ്ഥിത്തറയിൽ ദീപം വച്ച് നടന്നുവരുന്ന സൃഷ്ടിയെ അവൾക്ക് കാണാമായിരുന്നു.
അമ്മയെക്കണ്ട ആഹ്ലാദത്തോടെ ഓടിയെത്തി തന്റെ നെഞ്ചിൽ ചേർന്ന മകളുടെ മുഖത്തെ സ്നേഹം ബാലയുടെ നെഞ്ചിലെ വേവുന്ന കനലിൽ വീണ മഴത്തുള്ളികളായി..
"പാവം ഏട്ടൻ, അല്ലെ അമ്മെ?"
അവൾ മറുപടി പറയാതെ മകളെ തന്നോട് ചേർത്തണച്ചുമ്മവച്ചു. അച്ഛനോടും അമ്മയോടുമുള്ള സ്നേഹമൊഴികെ മറ്റൊന്നും അവന്റെ ഹൃദയത്തിന്റേതായി അവളിൽ ബാക്കിയായിട്ടില്ലെന്ന തിരിച്ചറിവ് ബാലയെ ഈ ദിവസങ്ങളിൽ ഒരുപാട് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.. അവളെയുംകൊണ്ട് ബാല അകത്തേക്ക് നടന്നു. ബെഡ്‌റൂമിൽ കുറച്ചുപേരുടെ തിരക്കുകൾക്കിടയിൽ ആ സ്ത്രീ കണ്ണുകളടച്ചു ശ്വാസം എങ്ങിവലിച്ചു കിടക്കുന്നുണ്ടായിരുന്നു. അയാൾ അവർക്കരികിൽനിന്നു തലയുയർത്തി മകളെ വിളിച്ചു.
"അമ്മയ്ക്ക് വെള്ളം കൊടുക്ക് മോളെ"..
ബാല പതുക്കെ പുറത്തിറങ്ങി സോഫയിൽ ചെന്നിരുന്നു.. എത്രനേരമിരുന്നെന്നറിയില്ല
ഉള്ളിൽ നിന്നുള്ള പൊട്ടിക്കരച്ചിലാണ് അവളെ ഉണർത്തിയത്. ഓടി വാതിൽക്കലെത്തിയ അവളുടെ മുന്നിൽ ശാന്തമായ ഉറക്കത്തിലെന്ന പോൽ അവർ കണ്ണടച്ചുകിടന്നു. അവരുടെ നെഞ്ചിൽവീണ് പൊട്ടിക്കരയുന്ന സൃഷ്ടിയുടെ അരികിൽ പരാജിതയെപ്പോലെ ബാലയും പോയിരുന്നു.
***** ***** ******* ****** ******
ചടങ്ങുകളെല്ലാം അവസാനിച്ചിരിക്കുന്നു.
ബാല മകളുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് കാറിന്റെ ഡിക്കിയിൽവച്ചു തിരിഞ്ഞുനോക്കി.
വിങ്ങുന്ന മുഖവുമായി അയാൾ ചുവരിൽ ചാരി നിൽക്കുന്നുണ്ട്. തങ്ങൾ കൂടി പടിയിറങ്ങിയാൽ അയാളീ ലോകത്തു തീർത്തും തനിച്ചാവുകയാണല്ലോ എന്ന ചിന്ത അവരുടെ മനസിനെ അലട്ടുന്നുണ്ടായിരുന്നു.
എങ്കിലും സ്വന്തം മകളെ ഇനിയും വിട്ടുനിൽക്കാൻ അവളിലെ അമ്മമനസ് തയ്യാറല്ലായിരുന്നു.
അവൾ സൃഷ്ടിയെ തിരഞ്ഞു.
അസ്ഥിത്തറയുടെ അരികിൽനിന്നു ശാന്തമായ മുഖഭാവത്തോടെ അവൾ നടന്നുവരുന്നുണ്ടായിരുന്നു. പതുക്കെ അയാളുടെ അരികിലെത്തി അയാളുടെ കൈകൾ തന്റെ കൈകളിൽ കോർത്ത് അവൾ കാറിനരികിലേക്ക് നടന്നു.
"അച്ഛൻ ഞങ്ങളോടൊപ്പം വരണം..
അച്ഛനെ ഇവിടെ തനിച്ചാക്കരുതെന്നു ഏട്ടൻ പറഞ്ഞു. എനിക്ക് അച്ഛനും അമ്മയും വേണം"..
ബാലയുടെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നുപോയി. ഞെട്ടിനിൽക്കുന്ന അയാളുടെ മുഖത്തേക്ക് നോക്കി ഏതാനം നിമിഷങ്ങൾ അവർ പകച്ചുനിന്നു. പിന്നെ പതുക്കെ കാറിന്റെ താക്കോൽ അയാളുടെ നേരെനീട്ടി അവൾ പുഞ്ചിരിയോടെ പറഞ്ഞു.
"വണ്ടിയെടുക്കു"..
അസ്ഥിത്തറയ്ക്ക് നേരെ നോക്കി ബാല മനസുകൊണ്ട് പറഞ്ഞു.
"മകനെ..നിന്നോട് ചെയ്ത ചതിയ്ക്ക് ഇതിനേക്കാൾ വലിയ പ്രായശ്ചിത്തം ചെയ്യാൻ ഇനിയീ ജന്മമെനിക്ക് കഴിയില്ല"..
"വേണ്ട...ഞാനും കൂടി ഇറങ്ങിയാൽ അസ്ഥിത്തറയിലുറങ്ങുന്ന രണ്ടാത്മാക്കൾക്ക് ആരുമില്ലാതായിപ്പോകും. മോളെ ഇടയ്ക്കിടെ ഒന്ന് കാണാനുള്ള അനുവാദം.. അതുമതിയെനിക്ക്..
ഒരുപാട് സന്തോഷത്തോടെ ജീവിച്ച ഒരു കുടുംബത്തിനെ ഓർമ്മിക്കാൻ ഒരാളെങ്കിലും ബാക്കിയാവട്ടെ ഇവിടെ."
വണ്ടി മതിൽകെട്ടിനു പുറത്തേക്ക് കടക്കും മുന്നേ ബാല സൈഡ് ഗ്ലാസ്സിലൂടെ പിറകിലേക്ക് നോക്കി.
അസ്ഥിത്തറയ്ക്ക് മുന്നിൽ പതിവ് പോലെ കൈകെട്ടിക്കൊണ്ട്, തലകുനിച്ചയാൾ നിശ്ചലായി നിൽക്കുന്നുണ്ടായിരുന്നു.
By Vineetha Anil
Read All Parts here - https://goo.gl/vtXJt9

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot