നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇലഞ്ഞിത്തൈ

Image may contain: 1 person, selfie and closeup


BY Ramya Ratheesh
അഗാധമായൊരു ഉറക്കത്തിന്റെ അങ്ങേയറ്റത്താണ് ഒരു നനുത്തചുംബനം കൊണ്ടെന്നെ അവൻ ഉണർത്തിയത്.കണ്ണു തുറന്ന് അമ്പരപ്പോടെ അവനെ നോക്കുമ്പോൾ ചുണ്ടിൽ വിരൽചേർത്ത് ശബ്ദമുണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചു.
ആദ്യദർശനത്തിന്റെ കൗതുകം കൊണ്ടാവാം, ഇമചിമ്മാതെ അവനെ നോക്കി ഞാനിരുന്നു പോയി.
കനത്ത താടിരോമങ്ങളിൽ അങ്ങിങ്ങായി മഞ്ഞുകണങ്ങൾ വെളുത്തു പറ്റിപ്പിടിച്ചിരിക്കുന്നു.. ആഴമേറിയ കണ്ണുകൾ,നനുത്ത പുഞ്ചിരി .കൈകൾ ഉയർത്തി ഞാൻ ആ മഞ്ഞുതുള്ളികളിൽ തൊട്ടപ്പോൾ കണ്ണിലേക്ക് നോക്കി ആർദ്രമായ് പുഞ്ചിരിച്ചുകൊണ്ട് “പോകാം” എന്ന് അവൻ പറഞ്ഞു.
ഉറങ്ങിക്കിടക്കുന്ന ഭർത്താവിനെയും മക്കളെയും ഒന്നു കൂടി നോക്കി.. പുതപ്പ് നേരെയാക്കി അവരെ പുതപ്പിച്ചു.പതിയെ മകളുടെ നെറുകയിൽ തലോടി..മകനെ ഉണർത്താതെ കവിളിൽ ചുംബിച്ചു. അച്ഛന്റെ കൈകൾ എടുത്ത് മക്കളുടെ മേൽവച്ചു.
ഒരു കുമ്പിൾ തണുത്ത വെള്ളം മുഖത്ത് ഒഴിച്ചു കണ്ണാടിയിൽ നോക്കുമ്പോൾ പിന്നിലവൻ.കണ്ണാടിയിലൂടെ എന്റെ മുഖത്തേയ്ക്ക് നോക്കി നിൽക്കുന്നു.ചുമലിൽ പിടിച്ചു നെഞ്ചിലേക്ക് ചേർത്തു നിർത്തി ചൂണ്ടുവിരലിൽ കരിമഷിയെടുത്തു എന്റെ കണ്ണുകളിൽ ആഴത്തിലെഴുതി, നെറ്റിയിൽ ചുവപ്പു കൊണ്ട് വലിയ വട്ടപ്പൊട്ടും തൊടുവിച്ചു..കണ്ണുകളിൽ കാന്തം ഒളിപ്പിച്ചവന്റെ ചടുലമായ പ്രവർത്തികളെയും ആജ്ഞകളെയും എതിർക്കാനാവാതെ അവനൊപ്പം ഞാൻ നടന്നു.
ശബ്ദമുണ്ടാക്കാതെ പൂമുഖത്തെ വാതിൽ ചാരുമ്പോൾ അറിയാതെ എന്റെ കൈവിട്ടു. കാറ്റിനോട് കൂട്ടു പിടിച്ചു വലിയ ശബ്ദത്തിൽ അതടഞ്ഞു!
ശാന്തത മാത്രമായിരുന്ന മുഖത്ത് ഒരല്പം ദേഷ്യം.
"ശ്രദ്ധിക്കരുതോ"
എന്നു ശാസിച്ചു.
ഇല്ല; ആരും ഉണർന്നില്ല!
ഇനിയും പുലരി തൊടാത്ത മുറ്റത്തേയ്ക്ക് കൈകൾ കോർത്തു കൊണ്ട് ഞങ്ങളിറങ്ങി.പെട്ടന്ന് ഒരു നിമിഷം ഞാൻ നിന്നപ്പോൾ അവൻ ചോദ്യഭാവത്തിൽ എന്നെയൊന്നു നോക്കിയിട്ട് മെല്ലെ കൈവിട്ടു. മുറ്റത്തിന്റെ തെക്കെയറ്റത്തു പോയി നിലത്തിരുന്നു ഞാൻ വെറുതേ ആ മണ്ണിൽ വിരലുകളോടിച്ചു.
എന്റെ തോളിൽ കൈവച്ചുകൊണ്ടു പിന്നിൽ നിന്നും വീണ്ടും ആർദ്രമായ ശബ്ദം.. “പോകണ്ടേ ?”
അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ ഞാൻ കൂടെ നടന്നു.
ഏറെ ദൂരം നടന്ന് ഞങ്ങൾ എത്തിയത് ഒരു താഴ്‌വരയിലാണ്..നിറയെ പച്ചപ്പ്. മെല്ലെ പുലരിയിറങ്ങി വരുന്നു.. കുഞ്ഞുപൂവുകൾ അങ്ങിങ്ങായി വിടർന്നു നിൽക്കുന്നു. ഞാനവന്റെ മുഖത്തേയ്ക്ക് നോക്കി. താടിയിൽ പറ്റിയിരുന്ന മഞ്ഞുകണങ്ങൾ കാണാനില്ല..എന്റെ കഴുത്തിൽ ഒഴുകിക്കിടന്ന മുടി മെല്ലെ മാടിയൊതുക്കി എന്റെ മുഖത്തിന്റെ വശത്തേയ്ക്ക് മുഖം ചേർത്ത് അവന്റെ കണ്ണുകൾ പോയിടത്തേയ്ക്ക് ചൂണ്ടുവിരൽ കൊണ്ട് എന്റെ കണ്ണുകളെ കൂടി ക്ഷണിച്ചു.
പിന്നെ പതിഞ്ഞ ശബ്ദത്തിൽ കാതിനരികിൽ പറഞ്ഞു .
“നമുക്ക് പോകേണ്ട വഴിയാണത്”.
കാൽച്ചുവട്ടിലെ പച്ചപ്പ് പടർന്ന് മഞ്ഞിന്റെ കനത്ത ഉള്ളറകളിലേക്ക് നേർത്തു പോകുന്നു.
ആ പച്ച താണ്ടി ഞങ്ങളും മഞ്ഞിനുള്ളിലേക്ക് നടന്നു...ചെറിയൊരു കുളിർകാറ്റു പോലും താങ്ങാൻ വയ്യാത്ത എനിക്ക് മഞ്ഞിലും കുളിരുന്നതെയില്ല!
അവന്റെ താടിയിലും മീശയിലും വീണ്ടും മഞ്ഞുമണികൾ പ്രത്യക്ഷപ്പെട്ടു... അതുപോലെ എന്റെ മുടിയിലും കണ്പീലിയിലും മൂക്കിൻ തുമ്പിലും മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചു.
അകലെയെന്റെ വീടിന്റെ മുറ്റത്ത് തെക്കേത്തൊടിയിൽ കൂനകൂട്ടിയ മണ്ണിന് മുകളിൽ എന്റെ മകൻ ഒരിലഞ്ഞിത്തൈ നട്ടു. താരാട്ടു പാട്ടുകൾക്കൊപ്പം എന്നോ ഞാൻ അവന്റെ കാതിൽപ്പറഞ്ഞ ആഗ്രഹം!
രമ്യ രതീഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot