നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വലിയ കുഞ്ഞു പ്രശ്നം

Image may contain: 1 person
................. ....... .... ................................
പത്തിരുപത് വർഷങ്ങൾക്കു മുൻപ്
ജയ് ഹനുമാനും, ഓം നമഃ ശിവായയും ടി.വി സീരിയൽ രംഗത്ത് അരങ്ങ് തകർക്കുന്ന കാലം..
ഇടയ്ക്കിടെ ടി.വിയില് നിന്നുയരുന്ന
"സ്വാമീ.. സ്വാമീ..."എന്ന കർണ്ണകഠോരമായ അലർച്ചയെ സഹിക്കാൻ പാവം ചെവികൾക്ക് ശക്തിയില്ലാത്തതു കൊണ്ട് തലയിണ ചെവികൾക്കിരു വശവും വെച്ച് ആ ശബ്ദതീവ്രതയെ ഇത്തിരി കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടായിരുന്നു...മിനിക്കുട്ടി എന്നും ഉറങ്ങാൻ ശ്രമിച്ചിരുന്നത്.
തന്റെ പ്രിയപ്പെട്ട ഹിന്ദി സീരിയൽ വേറൊരു ചാനലിലുണ്ടെങ്കിലും ബഹുമാന്യരായ മാതാശ്രീയും ,പിതാശ്രീയും ഒരിക്കലും അത് കാണാൻ സമ്മതിക്കാറില്ലായിരുന്നു.
എട്ടു മണി തൊട്ട് പിതാശ്രീ കൈക്കലാക്കുന്ന റിമോട്ട് ചിലപ്പൊ സോഫയ്ക്കടിയിൽ ഒളിപ്പിച്ചു
വെച്ചും അവളവരോടൊരു മധുരപ്രതികാരം വീട്ടാൻ ശ്രമിക്കാറുണ്ട്.ചില അവസരങ്ങളിൽ പിടിക്കപ്പെട്ടാൽ മാതാശ്രീയുടെ ശാപവാക്കുകളും പിതാശ്രീയുടെ നോക്കിപ്പേടിപ്പിക്കലും നേരിടേണ്ടി വരാറുണ്ടെന്നേ ഉള്ളൂ.
പൊതുവേ ഇന്ത്യാ..പാക്കിസ്ഥാനാണെങ്കിലും
ഹനുമാന്റെയും ,ശിവന്റെയും കാര്യത്തിൽ ഇരുമെയ്യാണെങ്കിലും നമ്മളൊന്നാണേ എന്ന ഭാവമാണവർക്ക്.
അന്നും പതിവുപോലെ ജയ് ഹനുമാൻ ടൈറ്റിൽ സോങ്ങ് തുടങ്ങുമ്പോഴേക്കും പിതാശ്രീ പെട്ടെന്ന് കഞ്ഞി കുടി കഴിഞ്ഞ് കൈകഴുകി തന്റെ സ്വന്തം സോഫയിലുപവിഷ്ടനാകുകയും ,മാതാശ്രീ ജന്മിയുടെ മുന്നിലെ അടിയാനെപ്പോലെ വീടിന്റെ മുകൾ നിലയിലേക്കുള്ള ഗോവണിപ്പടിയുടെ താഴത്തെ പടിമേൽ തന്റെ സ്ഥിരം സീറ്റുറപ്പിക്കുകയും ചെയ്തു.
പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നേടത്ത് കാര്യം എന്ന നിലയിൽ റിമോട്ട് പിതാശ്രീക്ക് കൈമാറി
കിടക്കയിൽ ചെന്നു കിടന്നതും പകല് തിന്ന ഉപ്പുമാങ്ങയുടെ പ്രഭാവത്തിൽ ഉറക്കം മിനിക്കുട്ടിയുടെ കൺകളിലൂഞ്ഞാല് കെട്ടിയതും ഒരുമിച്ചായിരുന്നു.
ഒരു കുഞ്ഞുറക്കം കഴിഞ്ഞ് ഞെട്ടിയപ്പൊ,
ഇത്തിരി വെള്ളം കുടിക്കാൻ മോഹമുദിച്ച മിനിക്കുട്ടി കണ്ടത് സോഫയിലിരുന്ന് കൂർക്കം വലിക്കുന്ന പിതാശ്രീയേയും ആ താളത്തിനനുസരിച്ച് കിലോക്കണക്കിന് ഉറക്കം തൂക്കിയിടുന്ന മാതാശ്രീയേയുമാണ്.
"എന്തൊരു ഐക്യം !എന്തൊരു ഒരുമ !"
എന്ന ഡയലോഗടിച്ച് പൂച്ചയെപ്പോലെ പതുങ്ങി റിമോട്ട് കൈക്കലാക്കി ശബ്ദം കുറച്ച് തന്റെ ഇഷ്ട ഹിന്ദി സീരിയൽ പകുതിയെങ്കിലും കാണാൻ പറ്റിയ സന്തോഷത്തിൽ ലയിച്ചിരിക്കുമ്പൊ ഉറക്കം ഞെട്ടിയ പിതാശ്രീ ഇതാരാ മാറ്റിയേ
ഹനുമാനെവിടെപ്പോയീന്ന് ചോദിക്കുമ്പോ
ഹനുമാൻ നിങ്ങളെയൊക്കെ ഉറക്കീട്ട് മൃതസഞ്ജീവിനി തേടിയിറങ്ങിയതാ എന്നു പറയുമ്പോ ,ഹൊ ഞാനൊന്നു കണ്ണു ചിമ്മിപ്പോയി,
ഇവളും പോത്തുപോലെ ഉറക്കാര്ന്നൂലേന്ന് പറഞ്ഞ് കുറ്റം മുഴുവൻ മാതാശ്രീയുടെ തലയിൽ ചാർത്തി വെക്കാൻ ശ്രമിച്ച പിതാശ്രീയെ,
പകല് മുഴുവനും പണിയെടുത്ത് ക്ഷീണം പിടിച്ച് ഒന്നുറക്കം തൂങ്ങിപ്പോയി അയ്നാണോ എന്ന തന്റെ സ്ഥിരം സെന്റി ഡയലോഗില് മാതാശ്രീ നിശ്ശബ്ദനാക്കി.
ഹനുമാൻ കഴിഞ്ഞ് അഞ്ചു മിനുട്ടായെന്നു പറഞ്ഞെങ്കിലും വിശ്വസിക്കാതെ ചാനല് മാറ്റെടീ എന്ന പിതാവിന്റെ ആക്രോശത്തിൽ ഞെട്ടി ചാനല് മാറ്റുമ്പോഴേക്ക് അവിടെ ഹനുമാന്റെയും ശ്രീരാമന്റെയുമൊക്കെ ശരിയായ പേര് കാണിക്കാൻ തുടങ്ങിയിരുന്നു.
"കഴിഞ്ഞു അല്ലേ" എന്ന് ബ്ലിംഗസ്യനായി പറഞ്ഞിട്ട് ,
"എടീ തറവാട്ടിലെ ദേവപ്രശ്നം കേൾക്കാൻ നാളെ പോകേണം.എന്നെയൊന്ന് നേരത്തെ വിളിച്ചേക്കണേ "എന്ന് പറഞ്ഞ് പിതാശ്രീ ശയനമുറിയിലേക്ക് പോയി.
പിറ്റേന്ന് രാവിലെ കുളിച്ച് ,കുട്ടപ്പനായി പിതാശ്രീ തറവാട്ടിലേക്ക് പുറപ്പെട്ടു.തറവാട് വക ഭക്ഷണമൊക്കെ ഉണ്ടായതിനാൽ വൈകുന്നേരമാണ് വീട്ടിലേക്കു തിരിച്ചു വന്നത്.
വന്ന് മേൽ കഴുകി ,പ്രാർത്ഥന കഴിഞ്ഞ് വിവേകാനന്ദ സൂക്തങ്ങൾ വായിച്ചു കൊണ്ടിരുന്ന പിതാശ്രീക്ക് ഭക്ഷിക്കാൻ ഓറഞ്ച് തൊലി കളഞ്ഞു കൊടുത്തിരിക്കയാര്ന്നു മാതാശ്രീ.
നല്ല സമാധാനപൂർണ്ണമായ അന്തരീക്ഷത്തിലാണ് ഒരു കൊതുകിന്റെ രൂപത്തിൽ വില്ലൻ കടന്നുവന്നത്.വിവേകാനന്ദനിൽ ലയിച്ചിരുന്ന പിതാശ്രീയെ കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങിയപ്പൊ സഹികെട്ട
പിതാശ്രീ തന്റെ പതിവു ഡയലോഗായ ,
"എടീ നിനക്കെന്താ ഇവിടെ പണി...ഇത്തിരി സാമ്പ്രാണിയും കുന്തിരിക്കവും പുകയ്ച്ചിരുന്നെങ്കിൽ ഈ ശല്യം സഹിക്കേണ്ടാരുന്നല്ലോ "എന്ന് ഇത്തിരി ചൂടായി
മാതാശ്രീയോട് ചോദ്യ ശരമെയ്തു.
അടുത്ത വീട്ടിലെ ജോലിക്കാരിക്ക് തന്നെക്കാൾ റെസ്റ്റ് കിട്ടാറുണ്ടെന്നു പറഞ്ഞ മാതാശ്രീ എന്നെയൊന്നും ഒറ്റക്കൊതുക് പോലും കടിക്കുന്നില്ലല്ലോ കൊതുകെന്താ നിങ്ങളെ മാത്രം കടിക്കുന്നേന്ന് നിഷ്ക്കളങ്കമായി ചോദിച്ചു.
"നിന്റെ ഉള്ളില് വിഷമാണ്.. നിന്നെ കടിച്ചാലത് ചത്തു പോകുമെന്ന് പേടിയുണ്ടാകും അതാ നിന്നെ കടിക്കാത്തേ എന്ന മറുപടി കൊടുത്ത് മാതാശ്രീയുടെ വായടപ്പിക്കാൻ നോക്കിയെങ്കിലും,
പാവം ജീവികള് നല്ല മനുഷ്യരെ ഒന്നും ചെയ്യില്ല, ദുഷ്ടരെ തിരഞ്ഞു പിടിച്ചു കടിക്കും എന്ന് കൂളായിട്ടു പറഞ്ഞ് മാതാശ്രീ പുഞ്ചിരിച്ചു.
ഒരു നിമിഷം തിരിച്ച് പറയാൻ മറുപടി കിട്ടിയില്ലെങ്കിലും പെട്ടെന്ന് സ്വർണ്ണപ്രശ്നം മനസ്സിൽ വന്നതിനാൽ മാതാശ്രീയോട്
നീയും നിന്റെ തറവാട്ടിലെ എല്ലാവരും കള്ളക്കൂട്ടങ്ങളാണെന്ന ഡയലോഗടിച്ച് പിതാശ്രീ
കൊതുകു കടിച്ച കൈത്തണ്ട തടവി ഞെളിഞ്ഞു നിന്നു.
കള്ളത്തരം നിഘണ്ടുവിലില്ലാത്ത മാതാശ്രീ മൂർച്ചയേറിയ ഒരു നോട്ടം പിതാശ്രീക്ക് നേരെ എയ്തെങ്കിലും ,
" പ്രശ്നക്കാരൻ പറഞ്ഞല്ലോ നിന്റെ തറവാട്ടിലെ ഏതോ ഒരു തന്ത എന്റെ തറവാട്ടിലെ ഓട്ടു തളിക അടിച്ചു മാറ്റി കൊണ്ടുപോയെന്ന്..
കള്ളക്കൂട്ടങ്ങൾ..."**$£#€ ...
തന്നെയും തന്റെ തറവാട്ടിനെയും കുറ്റം പറഞ്ഞെങ്കിലും ,കീർത്തികേട്ട ആ ജ്യോൽസ്യൻ പറഞ്ഞത് എന്നും വെള്ളം തൊടാതെ വിശ്വസിച്ച് ജ്യോൽസ്യനും ഒരു ദൈവീക പരിവേഷം നൽകിപ്പോന്ന മാതാശ്രീ അവിടെ ഒരു വാക്കും മിണ്ടാനാവാതെ നിന്നു പോയി.
അൽപ്പ സമയത്തിനു ശേഷം ബോധം വീണ്ടെടുത്ത്
ഉത്തരമൊന്നും പറയാതെ അവിടെ നിന്നും പാഞ്ചാലിയെപ്പോലെ മുടിവാരിക്കെട്ടി അടിയനിയാളുടെ ഭാര്യയാണെങ്കിൽ ഇതിനു പകരം ചെയ്യും എന്ന മുഖഭാവത്തോടെ അകത്തേക്ക് നടന്നകന്നു.
"കാലമിനിയുമിരുളും വിഷു വരും
വർഷം വരും തിരുവോണം വരും...."
എന്ന കവി വാക്യം പോലെ മാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും മാതാശ്രീയുടെ തറവാട്ടിലും സ്വർണ്ണപ്രശ്നം എന്ന സുവർണ്ണാവസരമെത്തി.
പ്രശ്നം കേൾക്കാൻ ഉത്സാഹപുളകിതയായി നിന്നിരുന്ന മാതാശ്രീ കാവ് മുറ്റത്ത് രാവിലെ തന്നെ പ്രശ്നക്കാരനെക്കാൾ മുന്നെ സന്നിഹിതയായി.
പിതാശ്രീക്കെതിരെ ഒരു ബ്രഹ്മാസ്ത്രം..അത്രയേ വേണ്ടൂ.അധികംആഗ്രഹങ്ങളൊന്നുമില്ല.
"കള്ളക്കൂട്ടങ്ങൾ" എന്ന പ്രയോഗം മനസ്സിന്ന് മായുന്നില്ല.തളിക കട്ടെടുത്ത കാരണവര് മരിച്ചു മണ്ണടിഞ്ഞെങ്കിലും പരലോകത്ത് വരെ അയാൾക്ക് സമാധാനം കിട്ടാത്ത പ്രാക്കോടു കൂടിയേ എന്നും അയാളെ ഓർക്കാറുള്ളൂ.
പണ്ടാരക്കാലന് എന്തില്ലാഞ്ഞിട്ടാണ് ഒരു കുന്ത്രാണ്ടത്തളികേം അടിച്ചു മാറ്റി വന്നതെന്ന് ആലോചിച്ചിരിക്കുമ്പഴേക്കും പ്രശ്നക്കാരൻ പറയാൻ തുടങ്ങി.
മാതാശ്രീ കണ്ണും ,കാതും കൂർപ്പിച്ചിരുന്നു.തറവാട്ടിലെ നാഗങ്ങൾക്ക് മുഷിച്ചിലുണ്ടെന്നും പരിഹാരം ചെയ്യണമെന്നുമൊക്കെ കേട്ടോണ്ടിരുന്നു.
ഒടുവിലതാ പ്രശ്നക്കാരൻ പറയുന്നു...
കാലങ്ങൾക്കു മുന്നെ ഇവിടത്തെ ദേവിയുടെ ഒരു വിളക്ക് മോഷണം പോയിരിക്കുന്നു.അതെടുത്തതോ.
നമ്മുടെ പിതാശ്രീയുടെ സ്വന്തം തറവാട്ടിലെ കാരണവരും.
സന്തോഷം മാതാശ്രീയുടെ മുഖത്തൊരു പുഞ്ചിരിയായ് തെളിഞ്ഞു.
ഉച്ചയ്ക്ക് ചോറിനൊപ്പം വിളമ്പിയ പായസം തന്റെ ഷുഗറൊന്നും വകവെയ്ക്കാതെ ആസ്വദിച്ചു കുടിച്ച് ,ബാക്കിയൊന്നും കേൾക്കാൻ നിൽക്കാതെ അവിടെ നിന്നുമിറങ്ങി. വീട്ടിലെത്ത്യതും ആദ്യം തിരഞ്ഞത് ആ മുഖമാണ്. ആളെത്തീട്ടില്ല.
കുറച്ചു കഴിഞ്ഞ് എത്തിയ പിതാശ്രീക്ക് ,
ചോദിക്കും മുന്നെ ചായ ഇട്ടു കൊടുത്ത് പിതാശ്രീയോട് നിങ്ങളുടെ തറവാട്ടിലെ സത്യവാനാ ആദ്യം എന്റെ തറവാട്ടിലെ വിളക്ക് കട്ടെ കെട്ടാ.എന്ന് വിജയശ്രീലാളിതയായി പറഞ്ഞു.
ഒന്നും മനസ്സിലാകാതെ നിന്ന പിതാശ്രീയോട്
അതേയ് ഇന്ന് നമ്മുടെ തറവാട്ടിലെ പ്രശ്നത്തില് പറഞ്ഞതാ ന്ന് പറഞ്ഞപ്പഴേ മാതാശ്രീക്ക് ഒരാശ്വാസമായുള്ളൂ.
കാലം കുറെ കഴിഞ്ഞിട്ടും,
മിനിക്കുട്ടി കെട്ടി കുട്ടികളായിട്ടും,
കോഴിയോ ,മുട്ടയോ ആദ്യം ഉണ്ടായതെന്ന തർക്കം പോലെ ഇന്നും (എൺപതിലും ,എഴുപതിലും എത്തി നിൽക്കുന്ന) പിതാശ്രീയും മാതാശ്രീയും,
തളികയും ,വിളക്കും പറഞ്ഞ് വഴക്കു കൂടുമ്പൊ നിങ്ങളുടെ പ്രശ്നം തീരുന്നില്ലെങ്കിൽ പ്രശ്നം തീർക്കൊനൊറ്റ വഴിയേയുള്ളൂ എന്ന് മിനിക്കുട്ടി പറഞ്ഞപ്പൊ എന്താണെന്ന്
രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചപ്പോ
ഡൈവോഴ്സ് എന്ന് പറഞ്ഞ മിനിക്കുട്ടിക്കു മുന്നിൽ പിന്നെ തളികയും ,വിളക്കുമായി രണ്ടുപേരും ഒരിക്കലും വന്നിട്ടില്ലത്രെ.

by: Maya Dinesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot