നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിൻവിളി - Part 1

Image may contain: 1 person

==വിനീത അനിൽ എഴുതുന്ന  തുടർക്കഥ ==
ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു..
സൃഷ്ടി വീട്ടിലെത്തിയിട്ടില്ല..
മൊബൈലും കയ്യിൽവച്ചു ബാല
ഒരുനിമിഷം തരിച്ചിരുന്നു..
പിന്നെ ചാടിയെണീറ്റു കാബിൻ ഡോർ
തുറന്നു പുറത്തേക്കിറങ്ങിയോടി..
ഇത്തവണയും പതിവ് തെറ്റിയില്ല മഴ കോരിച്ചൊരിയുകയാണ് പുറത്തു..
റോഡരികൊക്കെ ചെറിയ അരുവികൾ പോലെയായിരിക്കുന്നു..വെള്ളം രണ്ടു സൈഡിലേക്ക് ചിതറിത്തെറിപ്പിച്ചുകൊണ്ട്
ബാല കാറിനു വേഗത കൂട്ടി..
അവളുടെ ഉള്ളിൽ ഒരു നടുക്കം അലയടിക്കുന്നുണ്ടായിരുന്നു..സൃഷ്ടിയുടെ അച്ഛന്റെ മരണശേഷം എല്ലാം മറക്കാൻ വേണ്ടിയാണ് ഈ ഹിൽ സ്റ്റേഷനിലേക്ക് താമസം മാറിയത്..ബാല ഗ്രുപ്പ് ഓഫ് കമ്പനീസിന്റെ എം ഡി ആയ
ബാല സുദേവിന് പണം മാത്രമേ
എന്നും കൂട്ടിനുണ്ടായിരുന്നുള്ളൂ..
സുദേവ് കൂടെയുണ്ടായിരുന്ന ആറു വർഷങ്ങൾ അവൾ ജീവിതമെന്തെന്നറിഞ്ഞു..പക്ഷെ
ഒരാക്സിഡന്റിന്റെ രൂപത്തിൽ വിധി സുദേവിനെ നേരത്തെ കൊണ്ടുപോയി..
പിന്നീടങ്ങോട്ട് മകൾ മാത്രമായി
ബാലയുടെ ലോകം..അവൾക്ക് വേണ്ടിയാണു ഇങ്ങോട്ടേക്കുള്ള
ഒളിച്ചോട്ടവും ഏകാന്തവാസവും പോലും.
എതിരെവന്ന ലോറിയുടെ ഹോൺ ശബ്ദം ബാലയെ ഞെട്ടിച്ചു..അവൾ വെപ്രാളത്തോടെ പുറത്തേക്ക് നോക്കി..കുറെ സമയമായി കയറ്റം കയറിത്തുടങ്ങിയിട്ടു ..
മഴനാരുകൾക്ക് ശക്തി കുറഞ്ഞിരിക്കുന്നു..
ഇവിടെ ഈ റോഡിൽ ആണ് കഴിഞ്ഞ മൂന്നു പ്രാവശ്യവും സൃഷ്ടിയെ കണ്ടുകിട്ടിയതു..
അപ്പോഴൊക്കെ മഴ കോരിചൊരിയുന്നുണ്ടായിരുന്നു..
വണ്ടി കുറച്ചുകൂടെ സ്ലോ ആക്കി അവൾ പുറത്തേക്ക് നോക്കി..
അടുത്ത വളവിൽവച്ചേ അവൾ കണ്ടു..
ദൂരെ... യൂണിഫോമിൽ നനഞ്ഞുകുതിർന്നു
നടന്നുപോകുന്ന സൃഷ്ടിയെ..
വണ്ടി നിർത്തി ഓടിവന്നു വാരിപ്പുണർന്ന അമ്മയെ നിർജീവമായ കണ്ണുകളുയർത്തി സൃഷ്ടി നോക്കി..മകളെയും ചേർത്ത് പിടിച്ചു ബാല കാറിനരികിലേക്ക് നടന്നു..
ഉറങ്ങിക്കിടക്കുന്ന മകളുടെ നേരെ ഒന്നുനോക്കി..ഫോണെടുത്തു പുറത്തേക്കിറങ്ങി ശരണിന്റെ
നമ്പർ ഡയൽ ചെയ്തു ബാല..
"മന്ത്രവാദം ജ്യോതിഷം എന്നിങ്ങനെയുള്ള വിഢിത്തങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല ശരൺ..അതുകൊണ്ടു തന്നെ എനിക്കറിയണം..എന്താണ്
എന്റെ മകളെ ആ മലമുകളിലേക്ക് ആകർഷിക്കുന്നതെന്നു..നീ ചോദിച്ച
എല്ലാ ഡീറ്റൈൽസും നാളെയെത്തിക്കാം..
നാല് മാസത്തിനുള്ളിൽ മൂന്നു തവണയാണ് അവളെ കാണാതായത് ..എല്ലാ പ്രാവശ്യവും അവൾ മലമുകളിലേക്കുള്ള റോഡിൽ എങ്ങോട്ടെന്നില്ലാതെ നടന്നുപോകുക ആയിരുന്നു.."
ബാലയുടെ ക്ലാസ്‌മേറ്റ് ആയിരുന്നു
ശരൺ..വിവാഹത്തോടെ തീർന്ന
സുഹൃദ്ബന്ധം യാദൃശ്ചികമായി
സ്ഥലം സർക്കിൾ ആയി ശരണിനെ
കണ്ടപ്പോൾ പുനരാരംഭിച്ചതാണ്
ഇരുവരും..
വീണ്ടും ബാലയുടെ ഫോൺ ശബ്ദിച്ചു..
അച്ഛനാണ്..അവൾക്ക് ഫോൺ എടുക്കാൻ തോന്നിയില്ല..എപ്പോൾ തിരിച്ചെത്തും എന്ന ഒറ്റവാചകം മാത്രമേ അങ്ങേത്തലയ്ക്കൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നവൾക്കറിയാമായിരുന്നു..
അച്ഛൻ അന്നും ഇന്നും ഒരു ചക്രവർത്തി ആണ്..കൽപ്പിക്കാൻ മാത്രം അറിയാവുന്ന ചക്രവർത്തി..തന്റെ സ്ഥാപനത്തിന്റെ ബ്രാഞ്ചു ഇവിടെയുണ്ടെന്ന ഒറ്റപരിഗണനയിൽ ആണ് അച്ഛൻ
മകളെയും പേരക്കുട്ടിയെയും
ഇങ്ങോട്ടേക്ക് വിട്ടത്.
പതിവ് ഞായറാഴ്ച സായാഹ്നം..
മടിയിൽ കിടക്കുന്ന മകളുടെ മുടിയിൽ തലോടി വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഉമ്മവച്ചു ബാല..ബാക്കിയെല്ലാ സമയങ്ങളിലും തന്റെ മകൾ മിടുക്കിയും സുന്ദരിയും ആണെന്ന് സന്തോഷത്തോടെയോർത്തു അവൾ..
തിളങ്ങുന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയുമായി പതിവുപോലെ സൃഷ്ടി അമ്മയുടെ വയറിൽ ഇക്കിളിയിട്ടു..
പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്..ബാല കോൾ അറ്റൻഡ് ചെയ്തു..
"വേണ്ട..ഞാനങ്ങോട്ട് വന്നോളാം ശരൺ"
"സൃഷ്ടിയുടെ കേസ് സോൾവ് ചെയ്തിട്ടുണ്ട്..അതെത്രത്തോളം വിശ്വസനീയമാണ് എന്ന് ബാലയുടെ മനസാക്ഷി തീരുമാനിക്കട്ടെ"..
ബാലയ്ക്ക് ഹൃദയമിടിപ്പ് കൂടിവരുംപോലെ തോന്നി.. കൈകൾ ടേബിളിൽ വച്ച് മുന്നോട്ടാഞ്ഞിരുന്നു അവൾ
"നാലുകാര്യങ്ങൾ ആണ് എനിക്ക് പറയാനുള്ളത്..അതിന്റെ മറുപടി
ബാല തന്നെ തരണം "
"ബാലയുടെ മകളും ഭർത്താവും സഞ്ചരിച്ച കാർ ആക്സിഡന്റായി രണ്ടു വര്ഷം മുൻപ്
സുദേവ് കൊല്ലപ്പെടുകയാണുണ്ടായത് അല്ലെ?"
"അതെ"..ബാല നിർവികാരയായി പതുക്കെ പറഞ്ഞു..
"ആ ആക്സിഡന്റിൽ ഹൃദയത്തിനു സാരമായി പരിക്ക് പറ്റിയ സൃഷ്ടിക്കു ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഹൃദയം മാറ്റിവയ്‌ക്കേണ്ടിവന്നു അല്ലെ?അതും പത്താം വയസിൽ.."
ബാലയ്ക്ക് നട്ടെല്ലിൽ നിന്നൊരു തരിപ്പ് കയറിവന്നു..ചാരം മൂടിയ വേദനകൾ
ആരോ ഊതിക്കത്തിക്കാൻ ശ്രമിക്കും പോലെ..അവൾ പതുക്കെ മൂളി..
"ഇനിയുള്ള കാര്യം.. ആ സർജറിയുടെ പുറകിൽ ഞെട്ടിപ്പിക്കുന്ന ഒരു ചതി നടന്നിട്ടുണ്ടെന്നതാണ്..അത് ബാലയുടെ അറിവോടെയാണോ "?
ഒരു ഞെട്ടലോടെ ബാല ചാടിയെണീറ്റു
"എന്ത് ചതി"?എനിക്കൊന്നും മനസിലാകുന്നില്ല..
"ബാലയുടെ അച്ഛന്റെ പണത്തിനും സ്വാധീനത്തിനും മുന്നിൽ മറ്റൊരു കുട്ടിയുടെ ഹൃദയം വിലയ്‌ക്കെടുക്കപ്പെടുക ആയിരുന്നു.
അതേ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ഉള്ള പതിനേഴുകാരന്റെ ഹൃദയം..ബൈക്ക്‌ വാങ്ങിക്കൊടുക്കില്ലെന്ന് പറഞ്ഞ അച്ഛനോടുള്ള വാശിയിൽ കൂട്ടുകാരന്റെ ബൈക്കെടുത്തു പോയി ലോറിക്കടിയിലേക്ക് അറിഞ്ഞോ അറിയാതെയോ പായിച്ച വിഡ്ഢി..
ഒൻപത് ദിവസം വെന്റിലേറ്ററിൽ ആണുള്ളതെന്നു ഡോക്ടർമാർ വരുത്തിത്തീർത്ത ഒരു പയ്യൻ..
സത്യത്തിൽ ഹോസ്പിറ്റലിൽ വന്നു
രണ്ടാം ദിവസം തന്നെ അവന്റെ ഹൃദയം ബാലയുടെ മകൾക്കായി മുറിച്ചുമാറ്റപ്പെട്ടിരുന്നു "..
ബാലയ്ക്ക് തനിക്കുചുറ്റുമുള്ളതെല്ലാം കറങ്ങുന്നതുപോലെ തോന്നി..അവൾ
തളർന്നു കസേരയിലേക്ക് വീണു..
ഒന്നും അറിഞ്ഞിരുന്നില്ല താൻ..
സുദേവിന്റെ മരണത്തിന്റെ ഷോക്കിൽ നിന്നും മുക്തി നേടുമ്പോൾ മോൾക്ക് ഓപ്പറേഷൻ കഴിഞ്ഞിരുന്നു..എല്ലാം അച്ഛൻ അതിന്റെ സമയത്തു ചെയ്തു..മോളുടെ ചെക്കപ്പ് മറ്റു ട്രീറ്റ്മെന്റ്സ്..എല്ലാമെല്ലാം..
കഴിഞ്ഞ ഒരുവർഷത്തോളമായി മോളുടെ സ്വാഭാവത്തിൽ ഉണ്ടായ ചിലമാറ്റങ്ങളാണ് അവൾക്കിഷ്ടപെട്ട ഹിൽസ്റ്റേഷനിലേക്ക് ഒന്ന് മാറാൻ തീരുമാനിക്കാൻ കാരണം തന്നെ..
ബാലയുടെ ചിന്തകളെ കീറിമുറിച്ചുകൊണ്ടു
ശരണിന്റെ ശബ്ദം ഉയർന്നു
"ഇനി പറയാൻ പോകുന്ന കാര്യമാണ് ശ്രദ്ധിച്ചു കേൾക്കേണ്ടത്..
അന്ന് കൊല്ലപ്പെട്ട പയ്യന്റെ മാതാപിതാക്കളുടെ അടുത്തേക്കാണ് സൃഷ്ടിയുടെ ഉപബോധമനസ് ഇടയ്ക്കിടയ്ക്ക് അവളെയും കൊണ്ട്
പോകുന്നത്..അവരുടെ അഡ്രെസ്സ് ആണിതിൽ ..ബാലയ്ക്കു നേരിട്ടു
ചെന്നു ബോധ്യപ്പെടാവുന്നതാണ്..
ബാലയുടെ നടുക്കം പൂർണ്ണമായി..
ശവത്തിന്റേതെന്ന പോൽ വിളറിയ മുഖവുമായി അവൾ കസേരയിൽ
ഇരുന്നു വിയർത്തൊഴുകി..
*** *** ***
മലമുകളിലേക്കുള്ള അവസാനത്തെ
വളവും കഴിഞ്ഞു ബാലയുടെ കാർ "ഇന്ദീവരം"എന്ന് പേരുകൊത്തിവച്ച
ഗേറ്റും കടന്നു പതുക്കെ ഉള്ളിലേക്ക് നീങ്ങി..അവളുടെ ഇടതുവശത്തിരിക്കുന്ന സൃഷ്ടിയിലേക്ക് അറിയാതെ അവളുടെ കണ്ണുകൾ നീങ്ങി..
കണ്ണുകളിൽ ഇതുവരെ
കാണാത്തൊരു തിളക്കവുമായി തല പുറത്തേക്കിട്ടു ചുറ്റും നോക്കുകയാണവൾ..
ആവേശമാണത്.. ഒരുപാട് സ്നേഹിക്കുന്ന ആരെയൊക്കെയോ കാണാനുള്ള ആവേശം..
കണ്ടുമതിയാവാതെ പിരിഞ്ഞുപോകേണ്ടിവന്ന ഒരു
ഹൃദയത്തിന്റെ വേദനയുടെ..
കാത്തിരിപ്പിന്റെ..
അവസാനമെത്തിയ ആവേശം..
അതിദ്രുതം മിടിക്കുന്ന ഹൃദയവുമായി
ബാല ഇന്ദീവരത്തിലേക്ക് കാറോടിച്ചു പൊയ്ക്കൊണ്ടിരുന്നു..ഇനിയെന്തെന്നറിയാത്തൊരു അനിശ്ചിതത്വത്തോടൊപ്പം തന്നെ
അനിർവ്വചനീയമായ ഒരു നിർവൃതിയും
അവളിൽ തുടിച്ചുകൊണ്ടേയിരുന്നു..
By  Vineetha Anil
To read all parts of Pinvili - Click here - https://goo.gl/vtXJt9

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot